District News
വടക്കഞ്ചേരി: തീരുമാനങ്ങൾ കാറ്റിൽപറത്തി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും അനധികൃതമായി പണം വസൂലാക്കുന്നതായി പരാതി. സൗജന്യ പ്രവേശനപാസിന്റെ മറവിലാണ് ഈ പിടിച്ചുപറി നടത്തുന്നത്. യഥാസമയം പ്രവേശനപാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നുപോകുമ്പോഴും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തു വരുന്നത്.
കഴിഞ്ഞമാസം 24 ന് പാസ് പുതുക്കി മേയ് 24 വരെ സൗജന്യ പ്രവേശനത്തിന് കാലാവധിയുള്ള വാഹനം കടന്നു വന്നപ്പോൾ 110 രൂപ നഷ്ടപ്പെട്ടതായി വാഹന ഉടമ വള്ളിയോട് ചുങ്കപ്പുരയ്ക്കൽ അവറാച്ചൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തൃശൂരിലേക്ക് പോകുമ്പോൾ പണം ഡെബിറ്റ് ആയില്ല.
വൈകുന്നേരം 4.10 ന് തിരിച്ചു വരുമ്പോഴാണ് 110 രൂപ ഡെബിറ്റായുള്ള മെസേജ് വന്നതെന്ന് അവറാച്ചൻ പറഞ്ഞു. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർ കമ്പനി തന്നെ നേരത്തെ ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്. പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല.
ഇതിനാൽ ടോൾപ്ലാസ കടന്നുപോകുമ്പോൾ വാഹനത്തിലെ ഫാസ് ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ്ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്ന് വാഹനഉടമകൾ പറയുന്നു.
ഓരോ വാഹനത്തിൽ നിന്നും ഇത്തരത്തിൽ പലതവണ അനധികൃതമായി പണം വസൂലാക്കി കൊള്ളയടിക്കുകയാണ് കമ്പനി ചെയ്യുന്നത്. അങ്ങനെ എല്ലാ വിധത്തിലും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി തുടരുകയാണ്. സൗജന്യ പ്രവേശനപാസ് കൃത്യതയില്ലാതെ തോന്നുംമട്ടിലാക്കുന്നതു വഴി വലിയൊരു തുക സമാഹരിക്കുന്നതിനൊപ്പം കൂടുതൽ പേരെ സൗജന്യപാസിൽ നിന്നും ഒഴിവാക്കാനുമാകുമെന്ന കണക്കുകൂട്ടലാണ് കരാർ കമ്പനിക്കുള്ളത്.
പാലിയേക്കരയിലേതുപോലെ പാസ് പുതുക്കൽ വർഷത്തിൽ ഒരു തവണയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലിയേക്കരയിൽ പത്ത് കിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ ഇവിടെ ഏഴര കിലോമീറ്ററാക്കി ദൂരം ചുരുക്കി.
അതും വായുദൂരമല്ലാതെ റോഡ് ദൂരമാണ് കണക്കാക്കിയിട്ടുള്ളത്. ടോൾപ്ലാസയിൽ നിന്നും ഒമ്പതര കിലമീറ്ററിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കും എന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ ഏഴിന് എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നത്. അന്നത്തെ യോഗതീരുമാനവും കരാർ കമ്പനി കാറ്റിൽ പറത്തി. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്.
അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും. നാലുവർഷമാകുമ്പോഴും വിഷയത്തിൽ ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം കനക്കുമ്പോൾ സർവകക്ഷിയോഗം വിളിച്ച് പ്രഹസനം നടത്തും. എന്നാൽ യോഗ തീരുമാനം പോലും പിന്നീട് നടപ്പിലാകുന്നില്ലെന്നതാണ് വസ്തുത. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 19ന് പാലക്കാട് കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചകളിൽ തീരുമാനമെടുത്തിരുന്നത്. അതും നടപ്പിലായിട്ടില്ല. ഇതിനിടെ പാതയിൽ യാത്രാസുഖം കൂടിയിട്ടുണ്ടെന്ന് കാണിച്ച് മറ്റു വാഹനങ്ങളുടെ ടോൾനിരക്ക് അടുത്തമാസം ഒന്നാംതിയതി മുതൽ വീണ്ടും കൂട്ടുകയാണ്.
വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ മേൽപ്പാത നിർമാണം മൂലം വാഹനകുരുക്ക് തുടരുമ്പോഴാണ് കരാർ കമ്പനി യാത്രാസുഖം കൂടിയിട്ടുണ്ടെന്ന് പറയുന്നത്. ജനങ്ങളെ ഇങ്ങനെ കൊള്ളയടിക്കുമ്പോൾ രംഗത്തുവരേണ്ട ജനപ്രതിനിധികളും മൗനത്തിലാകുന്നത് തട്ടിപ്പ് നടത്താൻ ടോൾ കമ്പനിയ്ക്കും സഹായകമാകുന്നുണ്ട്.
National
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ 8,630 പരാതികൾ ലഭിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ലോക്സഭയിൽ ഡിഎംകെ എംപി വി.എസ്. മതേശ്വരന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത് 2024-ലാണ്. മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലായിരുന്നു ഇത്. ജഡ്ജിമാർക്കെതിരെയുള്ള അഴിമതി, ലൈംഗിക അതിക്രമം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീംകോടതിയുടെ 'ഇൻ-ഹൗസ് നടപടിക്രമം' വഴിയാണ് പരിശോധിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിലെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായി 1997 മേയ് ഏഴിന് സുപ്രീംകോടതി അംഗീകരിച്ച രണ്ട് പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതികളിൽ നടപടിയെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പരാതി പരിഹാര പോർട്ടൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കോ തുടർനടപടികൾക്കായി കൈമാറുകയാണ് ചെയ്യുന്നത്.
ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പാക്കാൻ മുൻപ് 'ജുഡീഷ്യൽ സ്റ്റാൻഡേർഡ്സ് ആൻഡ് അക്കൗണ്ടബിലിറ്റി ബിൽ' സർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും പതിനഞ്ചാം ലോകസഭ പിരിച്ചുവിട്ടതോടെ അത് പാസാക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ജുഡീഷ്യറിയിലെ ഉത്തരവാദിത്തം നിലനിർത്തുന്നതിനായി നിലവിൽ ആഭ്യന്തര സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
Kerala
കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.
അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.
സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.
കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തു.
Kerala
കൊച്ചി: കാല്‍നടയാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ദേശീയ പാത അഥോറിറ്റിയുടെ ഉറപ്പിനെത്തുടര്‍ന്ന് ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനത്തിനും എന്‍എച്ച്എഐയ്ക്കും കേരള റോഡ് സുരക്ഷാ അഥോറിറ്റിക്കും നിര്‍ദേശം നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കാല്‍നടയാത്രക്കാര്‍ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ രാജ്മാര്ഗ്യാത്ര എന്ന മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് പ്രചാരണം നല്കാന് കോടതി നേരത്തേ എന്എച്ച്എഐയോടു നിര്‍ദേശിച്ചിരുന്നു.
മൊബൈല്‍ ആപ് പ്രവര്‍ത്തനക്ഷമമാണെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ച മറ്റു പരാതികള്‍ മുന്‍ ഇടക്കാല ഉത്തരവില്‍ പരിഗണിച്ചിട്ടുണ്ടെന്നും എന്‍എച്ച്എഐയുടെ അഭിഭാഷകന് ബോധിപ്പിച്ചു.
ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എന്‍എച്ച്എഐ സ്വീകരിക്കാന്‍ തയാറാണെന്നും എന്തെങ്കിലും പരാതികള്‍ നിലനില്ക്കുന്നുണ്ടെങ്കില് അതു ശ്രദ്ധയില്‍പ്പെടുത്തിയാല്‍ എന്‍എച്ച്എഐ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
Kerala
കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്കരിച്ചു.
ആരുടെ ചെലവിൽ
നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്സിനേഷന് എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
വ്യാപക ആക്രമണം
ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകന് ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.
Kerala
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തു പോലീസുകാരിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവു നായ്ക്കളെ കോര്പറേഷന് അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി.
പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇന്നു രാവിലെ കോര്പറേഷന് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവുനായ്ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കോര്പറേഷന് മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരിയാണ് തെരുവ്നായ്ക്കളെ അവരുടെ വീട്ടില്‍ വളര്‍ത്തിവന്നിരുന്നത്. ഇത് വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
അധികൃതര്‍ക്കു ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 70ല്‍പരം തെരുവുനായ്ക്കളെയാണ് പോലീസുകാരി വീട്ടില്‍ വളര്‍ത്തി വന്നിരുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ മേയര്‍ ഇടപെട്ടത്. മേയര്‍ വി.വി. രാജേഷ് പോലീസുകാരിയുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.
പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.