Kerala
കൊച്ചി: പരാതി നല്‍കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി ഗാര്‍ഹിക പീഡനക്കേസുകള്‍ ഒഴിവാക്കാനാകില്ലെന്നു ഹൈക്കോടതി. ഭാര്യ പരാതി നല്കുന്നതില് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചാണ് കോടതി ഉത്തരവ്.
വൈവാഹിക ക്രൂരത ഒരു തുടര്‍ച്ചയായ കുറ്റകൃത്യമാണ്. ഇരയുടെ കഷ്ടപ്പാട് ഒറ്റപ്പെട്ട സംഭവത്തില്‍ അവസാനിക്കുന്നതല്ല. ദാമ്പത്യത്തിനുള്ളിലെ പീഡനവും ക്രൂരതയും ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ലെന്നും ജസ്റ്റീസ് എം.ബി. സ്നേഹലത അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ ദീര്‍ഘകാലം ക്രൂരത സഹിച്ച ശേഷമാണ് പരാതി നല്കാന് തീരുമാനിക്കുന്നത്. കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലതാമസം പരാതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കില്ല.
ഹര്‍ജിക്കാരനും അമ്മയ്ക്കും എതിരേയാണ് കുറ്റങ്ങള്‍ ചുമത്തിയത്. വിചാരണ കോടതിയിൽ ഇരുവരും ശിക്ഷിക്കപ്പെട്ടു. അപ്പീലില്‍, ഹര്‍ജിക്കാരന്റെ അമ്മയെ കുറ്റവിമുക്തയാക്കിയെങ്കിലും ഹർജിക്കാരനെ ശിക്ഷിച്ചു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
National
ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നൽകിയ അപകീർത്തിക്കേസ് കർണാടക ഹൈക്കോടതി തള്ളി. കർണാടകത്തിൽ 2023 ലെ ബിജെപി ഭരണകാലത്ത് അഴിമതി നടന്നുവെന്നാരോപിച്ച് കാർഡ് പ്രസിദ്ധീകരിച്ചുവെന്നായിരുന്നു ഹർജിക്കാരായ ബിജെപിയുടെ ആക്ഷേപം. രാഹുൽ ഗാന്ധിക്കു പുറമേ അന്നത്തെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എന്നിവർക്കെതിരേയും കേസ് ഉണ്ടായിരുന്നു.
കേസ് തുടരുന്നത് നിയമത്തെ പരിഹസിക്കന്നതിനു തുല്യമാണെന്ന രാഹുലിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവിന്റെ തീരുമാനം.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരന്പരിയിൽ മോശം ഫോം തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. തിരുവനന്തപുരം കാര്യവട്ടം നടക്കുന്ന അഞ്ചാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരിക്കുകയാണ്.
ആറ് റൺസെടുത്ത് പുറത്തായിരിക്കുകയാണ് സഞ്ജു. ആറ് പന്ത് നേരിട്ട സഞ്ജുവിന് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ലോക്കി ഫെർഗൂസണാണ് സഞ്ജുവിനെ പുറത്താക്കിയത്. ലോക്കിയുടെ പന്ത് ഉയർത്തി അടിച്ച സഞ്ജുവിനെ ബെവൺ ജേക്കബ്സ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ഇഷാൻ കിഷൻ തിളങ്ങിയാൽ വിക്കറ്റ് കീപ്പറായി ഇഷാന് ആദ്യ പരിഗണന കിട്ടാനാണ് സാധ്യത.
Kerala
തൃശൂർ: സ്കൂൾ കലോത്സവനഗരിയിൽ സമാധാനപരമായി നിരാഹാരസമരം നടത്തിയ അധ്യാപകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധം.
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ നിയമന അംഗീകാരം വൈകിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 25,000 അധ്യാപകർ നാലുവർഷമായി ശന്പളമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
അധികതസ്തികയിൽ ജോലിചെയ്യുന്നവരോടും കെ-ടെറ്റ് വിഷയത്തിലെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പോലീസ് വാഹനത്തിലേക്കു വലിച്ചിഴച്ചുനീക്കിയത് കലോത്സവ നഗരിയിൽ പ്രതിഷേധത്തിനിടയാക്കി. കൗമാര കലാമാമാങ്കം നടക്കുന്പോൾ അധ്യാപകർ നീതിക്കായി തെരുവിലിറങ്ങേണ്ടിവന്നതു സാംസ്കാരികകേരളത്തിനു നാണക്കേടാണെന്നു വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.
ഭിന്നശേഷിനിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ അധ്യാപകരെ ഇരുട്ടിൽ നിർത്തുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം. ഇതേ വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റുകൾക്കു ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങൾക്കും അനുവദിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: പോലീസ് സേനയ്ക്ക് നിരക്കാത്ത വിധം നിരന്തരം പെരുമാറിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ ഉത്തരവ് ഇന്നലെ പോലീസുകാര്‍ വീട്ടിലെത്തി ഉമേഷിനു കൈമാറി.
ഉത്തരവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉമേഷ് പ്രതികരിച്ചു. പത്തനംതിട്ട എസ്പി ഇറക്കിയ ഉത്തരവിനെതിരേ ഡിഐജിക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്.
നീതി കിട്ടിയില്ലെങ്കില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും മലപ്പുറം സ്വദേശിയായ ഉമേഷ് പറഞ്ഞു. ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടുന്നതിനു മുന്നോടിയായി കഴിഞ്ഞമാസം പത്തനംതിട്ട എസ്പി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സര്‍വീസ് കാലയളവില്‍ ഉടനീളം 11 തവണ വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഉമേഷ് വിധേയനായിട്ടുണ്ടെന്നും സര്‍വീസിലിരിക്കുമ്പോഴും സസ്പെന്‍ഷനിലായപ്പോഴും ഉമേഷ് വള്ളിക്കുന്നിന്റെ ഭാഗത്തുനിന്നു ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായിയെന്നും പത്തനംതിട്ട എസ്പിയുടെ നോട്ടീസില്‍ പറയുന്നു. പത്തനംതിട്ടയില്‍ സര്‍വീസിലിരിക്കുമ്പോള്‍ 2024 മേയ് 30ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടശേഷം ഉമേഷിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചിട്ടില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസിൽ ചേർന്ന അഞ്ചു ബിആർഎസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ ഗഡ്ഡം പ്രസാദ്കുമാർ തള്ളി. 10 ബിആർഎസ് എംഎൽഎമാരാണ് കോൺഗ്രസിൽ ചേർന്നത്.
തെല്ലം വെങ്കട്ട റാവു, ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഢി, ഗുഡേം മപിപാൽ റെഡ്ഢി, ടി. പ്രകാശ് റെഡ്ഢി, അരേകാപുഡി ഗാന്ധി എന്നീ എംഎൽഎമാർക്കെതിരേയുള്ള പരാതിയാണ് സ്പീക്കർ തള്ളിയത്.
സ്പീക്കറുടെ തീരുമാനം ജനാധിപത്യത്തിലെ ക്രൂരമായ തമാശയാണെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു പ്രതികരിച്ചു. നിയമവഴി തേടുമെന്ന് അദ്ദേഹം പറഞ്ഞു.
ബിആർഎസിന്റെ പരാതിയിൽ, കൂറുമാറിയ പത്ത് എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് അയച്ചിരുന്നു. ഇവരിൽ ഒന്‍പതു പേർ മറുപടി നല്കി.
Kerala
കോഴിക്കോട്: ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പോലീസ് സംവിധാനത്തെയും നിരന്തരം വിമര്‍ശിച്ചുവരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ നീക്കം.
ഉമേഷിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മേലധികാരികളെ വിമര്‍ശിച്ചതിനെ ത്തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെന്‍ഷനിലാണ്.
ആറന്മുള സ്റ്റേഷനിലെ ഓഫീസറാണ് മലപ്പുറം സ്വദേശിയായ ഉമേഷ്.
Kerala
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
പത്മരാജനെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു.
പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
National
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല എന്നും ശിവകുമാർ പറഞ്ഞു.
പാർട്ടിയ്ക്ക് വേണ്ടി താൻ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയെ സംസ്ഥാനത്ത് വളർത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2028ൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
National
ശ്രീനഗർ: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ജമ്മു കാഷ്മീരിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ, ലഫ്. ഗവർണർ മനോജ് സിൻഹ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
ലഷ്കറെ തോയിബയെ സഹായിച്ചുപോന്നിരുന്ന ഗുലാം ഹുസൈൻ, മജീദ് ഇഖ്ബാൽ ദർ എന്നീ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. അഞ്ച് വർഷത്തിനിടെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 ഉദ്ധരിച്ച് 80 സർക്കാർ ജീവനക്കാരെ സർവീസിൽനിന്നു പിരിച്ചുവിട്ടിട്ടുണ്ട്.
ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഭീകര സംവിധാനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഗവർണർ സുരക്ഷാ-ഇന്റലിജൻസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.