Kerala
തിരുവനന്തപുരം: ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 34 കേസുകൾ രജിസ്റ്റർ ചെയ്തു. 1201 പേരെ പരിശോധിച്ചു. 37 പേരെ അറസ്റ്റ് ചെയ്തു. എംഡിഎംഎ (0.00529 കി.ഗ്രാം), കഞ്ചാവ് (4.41248 കി.ഗ്രാം), കഞ്ചാവ് ബീഡി (23 എണ്ണം) എന്നിവ പിടികൂടി.
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
National
മുംബൈ: സംഗീത പരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് കഴിച്ച രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. ഏപ്രിൽ 11 ന് രാത്രി ഗോരേഗാവിലെ നെസ്കോ സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.
2,000 രൂപ പ്രവേശന ഫീസ് നൽകി ഏകദേശം 4,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ ചിലർ എംഡിഎംഎ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
പുലർച്ചെ 12ഓടെ മൂന്ന് കുട്ടികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ 24കാരിയായ യുവതിയും 28കാരനായ യുവാവും മരിച്ചു.
മരിച്ചവരിൽ ഒരാൾ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ടാക്സിയിൽ വച്ച് ഒരു ഗുളിക കഴിച്ചുവെന്നും പിന്നീട് രണ്ടാമത് ഒരു ഗുളിക കൂടി കഴിച്ചുവെന്നും പോലീസ് പറഞ്ഞു. മരണകാരണം അമിത അളവിൽ മയക്കുമരുന്ന് കഴിച്ചതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്തയാളും ഒരു വിദ്യാർഥിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. പ്രതിയിൽ നിന്നും ഏഴ് ഗുളികകൾ കണ്ടെത്തി.
ഇവന്റ് ഓർഗനൈസർ വിഹാൻ, നെസ്കോ ഇവന്റ് ഓർഗനൈസേഷൻ മാനേജ്മെന്റ് അംഗം സണ്ണി വിനോദ് ജെയിൻ, ഇന്റേണൽ സെക്യൂരിറ്റി ടീം അംഗം ബാലകൃഷ്ണൻ ബലറാം, മറ്റ് രണ്ട് വിദ്യാർഥികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Business
മുംബൈ: മാർച്ച് 20ന് ഇന്ത്യയിൽ എലയ് ലില്ലി, നോവോ നോർഡിസ്ക് എന്നീ കന്പനികളുടെ, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ പേറ്റന്റ് കാലാവധി അവസാനിച്ചു. ഇതിനകം കുറഞ്ഞത് ആറ് ജനറിക് മരുന്ന് നിർമാതാക്കളെങ്കിലും തങ്ങളുടെ പതിപ്പുകൾ പുറത്തിറക്കിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ അമിതവണ്ണ ചികിത്സാ വിപണിയിൽ മത്സരം കടുത്തിരിക്കുകയാണ്. 450 രൂപ മുതൽ 4200 രൂപ വരെയുള്ള മരുന്നുകൾ വിപണിയിലുണ്ടാകും.
എലയ് ലില്ലി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച അമിതവണ്ണത്തിനെതിരേയുള്ള ‘മൗഞ്ചാരോ’യ്ക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മൗഞ്ചാരോ ക്വിക്പെൻ 2.5 മില്ലിഗ്രാം ഡോസിന് ഒരു മാസത്തെ ഉപയോഗത്തിന് ഏകദേശം 13,125 രൂപയാണ് വില വരുന്നത്. ഇതിന്റെ ഏറ്റവും കൂടിയ ഡോസായ 15 മില്ലിഗ്രാമിന് പ്രതിമാസം 25,781 രൂപ വരെയും.
നോവോ നോർഡിസ്ക് ഇന്ത്യയിൽ കഴിഞ്ഞ ജൂണിൽ ‘വേഗോവി’ പുറത്തിറക്കി. നവംബറിൽ ഇതിന്റെ വില രാജ്യത്ത് വില 37 ശതമാനം വരെ കുറച്ചിരുന്നു. വേഗോവിയുടെ ഏറ്റവും കുറഞ്ഞ ഡോസായ 0.25 മില്ലിഗ്രാമിന് ഒരു മാസത്തെ പാക്കിന് 10,850 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ തന്നെ കന്പനി ‘ഓസെംപിക്’ വിപണിയിലിറക്കി. ഇതിന്റെ 0.25 മില്ലിഗ്രാം ഡോസിന് പ്രതിമാസം 8,800 രൂപയാണ് വില.
ഫാർമറാക്കിന്റെ കണക്കുകൾ പ്രകാരം, അമിതവണ്ണത്തിനെതിരേയുള്ള മരുന്ന് ഇന്ത്യൻ വിപണിയിൽ ഇന്നത്തെ 1,500 കോടി രൂപയിൽ നിന്ന് 2030ഓടെ 8,000 കോടി രൂപയായി വളരാൻ സാധ്യതയുണ്ട്.
വിലയിൽ അതീവ ശ്രദ്ധാലുക്കളായ ഇന്ത്യൻ വിപണിയിൽ, വരും ആഴ്ചകളിൽ 40ലധികം ഇന്ത്യൻ കന്പനികൾ 50ലേറെ ബ്രാൻഡുകൾ പുറത്തിറക്കുമെന്ന് അനലിസ്റ്റുകളും ഡോക്ടർമാരും പ്രതീക്ഷിക്കുന്നതായി ഈയാഴ്ച ആദ്യം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സാധാരണക്കാർക്ക് മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കുമെങ്കിലും, മരുന്നിന്റെ വില കുത്തനെ കുറയുന്നത് ദുരുപയോഗത്തിനും ഡോക്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിനും കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, പ്രമേഹബാധിതരായ മുതിർന്നവരുടെ എണ്ണത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ്. ദ ലാൻസെറ്റ്, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവയുടെ കണക്കുകൾ പ്രകാരം, 2050-ഓടെ ഇന്ത്യയിൽ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരുടെ എണ്ണം 44 കോടിയിലധികം കടക്കാൻ സാധ്യതയുണ്ട്.
ചികിത്സച്ചെലവ് കുറയും
മുംബൈ: ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സച്ചെലവുകൾ 90 ശതമാനം വരെ ഗണ്യമായി കുറയാൻ പോകുന്നു. കുത്തിവയ്ക്കാവുന്ന സെമാഗ്ലൂട്ടൈഡിന്റെ ജനറിക് പതിപ്പുകൾ ഫാർമസികളിൽ എത്തിത്തുടങ്ങി. പ്രമേഹ, അമിതവണ്ണ നിവാരണ മരുന്നുകളുടെ വിപണിയിൽ വലിയ മാറ്റങ്ങൾക്കും കടുത്ത മത്സരത്തിനും ഈ നീക്കം വഴിയൊരുക്കും.
ഈ ചികിത്സകളുടെ പ്രധാന ഘടകമായ സെമാഗ്ലൂട്ടൈഡിനു മേൽ നോവോ നോർഡിസ്കിനുണ്ടായിരുന്ന പേറ്റന്റ് കാലാവധി വെള്ളിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. നാറ്റ്കോ ഫാർമ, എറിസ് ലൈഫ് സയൻസസ് എന്നീ കന്പനികൾ തങ്ങളുടെ ‘പെൻ’ രൂപത്തിലുള്ള കുത്തിവയ്പുകൾ ഒറിജിനൽ മരുന്നിനേക്കാൾ 50 ശതമാനത്തിലധികം വിലക്കുറവിൽ ഏപ്രിലിൽ വിപണിയിലിറക്കുമെന്ന് അറിയിച്ചു.
ചികിത്സച്ചെലവ് ഇനിയും കുറയ്ക്കുന്നതിന്റെ ഭാഗമായി, പ്രതിമാസം വെറും 1,300 രൂപ നിരക്കിൽ ഇവർ ചെറിയ കുപ്പികളിൽ മരുന്ന് (വയലുകൾ) പുറത്തിറക്കുന്നുണ്ട്. ഇത് നോവോയുടെ പ്രശസ്ത ബ്രാൻഡായ ഓസെംപിക്കിനെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറഞ്ഞ നിരക്കാണ്.
ഈ വയലുകളിൽനിന്നുള്ള മരുന്ന് ഒരു വിദഗ്ധന്റെ സഹായത്തോടെ സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിവയ്ക്കേണ്ടത്. സണ്‍ ഫാർമ, സൈഡസ്, ഡോ. റെഡ്ഡീസ് ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖ കന്പനികൾ അതിവേഗം വളരുന്ന ഈ വിപണിയിലേക്ക് ശനിയാഴ്ച മുതൽ തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തിയെന്നാണ് കരുതപ്പെടുന്നത്.
നോവോ നോർഡിസ്കിന്റെ ‘വേഗോവി’, എലയ് ലില്ലിയുടെ ‘മൗഞ്ചാരോ’ എന്നീ വിഖ്യാത മരുന്നുകൾ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ വിലയിൽ പുറത്തിറക്കിയിരുന്നു. ഡച്ച് കന്പനിയായ നോവോ നോർഡിസ്കിന്റെ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ‘ഓസെംപിക്’ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘സെമാഗ്ലൂട്ടൈഡ്’ ഒരു ജിഎൽപി1 റിസപ്റ്റർ അഗോണിസ്റ്റ് ആണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കി വിശപ്പ് കുറയാനും സഹായിക്കുന്നു, ഇത് ക്രമേണ ശരീരഭാരം കുറയാൻ കാരണമാകുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01509 കിലോഗ്രാം), കഞ്ചാവ് (0.45668 കിലോഗ്രാം), കഞ്ചാവ് ബീഡി (20 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 19 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
National
പാറ്റ്ന: ബിഹാറിൽ ലഹരിമരുന്ന് നൽകി 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി ഏഴിനാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.
തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പോലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്.
നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി.
അതേസമയം, മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Kerala
തിരുവനന്തപുരം: ലഹരികച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
Kerala
കൊച്ചി: ആലുവയില്‍ 50 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ബിലാല്‍(21) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ പരവൂര്‍ കവലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗുളൂരുവില്‍ നിന്നും വോള്‍വോ ബസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു ബിലാല്‍. എംഡിഎംഎ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പതിവായി ബംഗുളൂരുവില്‍ പോയി എംഡിഎംഎ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍ക്കുന്നതാണ് പ്രതിയുടെ രീതി.
മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആയിരുന്നു ബിലാല്‍. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു. ഇതിനിടെയാണ് ആലുവയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്തിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിപിഒ സുബീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുബീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
സെപ്റ്റംബറിൽ സുബീറിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്ന് 66 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബീറിന്റെ പങ്ക് കണ്ടെത്തിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
കുന്നത്തുനാട് എക്സൈസും എന്‍സിബിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ ഭായ് കോളനിയിലുളള സുബീറിന്റെ ബന്ധുവീട്ടില്‍ നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി. ഇതോടെയാണ് സുബീര്‍ സസ്പെന്‍ഷനിലായത്.
National
കല്പറ്റ: അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വയനാട്ടില്‍നിന്നുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജമോള്‍, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
നേരത്തേ അന്വേഷണ സംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളുടെ പേരില്‍ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തന്ത്രപൂര്ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.
പ്രതി മാസം രണ്ട് തവണ നൈജീരിയയില്‍ പോയിവരാറുണ്ടെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്ലൈറ്റിലാണ് യാത്രയെന്നും അന്വേഷണ സംഘം മനസിലാക്കിയിരുന്നു. സെന്‍ട്രല്‍ ഐബിയുടെ സഹായവും അന്വേഷണ സംഘത്തിന് മുതല്‍ക്കൂട്ടായി.
പട്യാല കോടതിയുടെ അനുമതിയോടെ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ച പ്രതിയെ റോഡ് മാര്‍ഗമാണ് വയനാട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.