മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് ഒമറുള്ള ഫാറൂഖ് .
ബംഗളൂരു: പോലീസും നാർക്കോട്ടിക്സ് വിഭാഗവും ബംഗളൂരുവിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തെന്നും ഒരു മലയാളിയും മൂന്ന് നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു.
എച്ച്ബിആർ ലേഔട്ടിൽ വെച്ച് ലഹരിവിൽപ്പന നടത്തുന്നതിനിടെയാണ് മലയാളി മുഹമ്മദ് ഒമറുള്ള ഫാറൂഖ് പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹൈഡ്രോ കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾക്കൊപ്പം ഹാരിസ് എന്ന മറ്റൊരു യുവാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാൾ മലയാളിയാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇതിന് പുറമേ മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലെ പരിശോധനകളിലും മയക്കുമരുന്ന് കണ്ടെടുത്തു. ഇവിടെ മൂന്ന് നൈജീരിയൻ സ്വദേശികളിൽ നിന്നായി 21 കോടി രൂപ വില വരുന്ന 10 കിലോ എംഡിഎംഎ പിടിച്ചെടുത്തു. വീട് വാടകയ്ക്കെടുത്ത് ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കുമാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി.