Kerala
കൊച്ചി: കോതമംഗലത്ത് വി.ഡി. സതീശന് അനുകൂല പ്രകടനത്തിനിടെ കെ.സി. വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു. 200 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം പിഒ ജംഗ്ഷനില്‍ എത്തിയപ്പോഴാണ് കെസിക്കായി വച്ച ഫ്ളെക്സ് നശിപ്പിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് വി.ഡി. സതീശന് അനുകൂലമായി പ്രകടനം നടന്നത്.
പിഒ ജംഗ്ഷനില്‍ വിഡിയുടെ കെസിയുടെയും ഫ്ളെക്സ് അടുത്തടുത്തായാണ് വച്ചിരുന്നത്. ചില പ്രവര്‍ത്തകര്‍ കെസിയുടെ ഫ്ളെക്സ് വലിച്ചു കീറി നശിപ്പിക്കുകയായിരുന്നു. വലിച്ചു കീറിയ ഫ്ളെക്സിന്റെ പകുതി ഭാഗം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കളമശേരിയിലും ഒരു സംഘം കെസിയുടെ ബാനര്‍ കീറിയിരുന്നു.
ബ്ലേഡ് കൊണ്ട് മുഖം കീറിയ നിലയിലായിരുന്നുഫ്ളെക്സ്. എന്നാല്‍, ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വി.ഡി. സതീശൻ പറഞ്ഞിരുന്നു.
ഇതിനിടെ, പലേടത്തും ന്നു നേതാക്കളുടെയും ഫ്ളെക്സുകളും ബാനറുകളും ഉയര്‍ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള്‍ അതു നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Kerala
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്സ് കീറിയത് അംഗീകരിക്കാനാവില്ലെന്നു മാത്യു കുഴല്നാടന്. ഫ്ലക്സ് വലിച്ചു കീറുന്നത് കോണ്‍ഗ്രസ് സംസ്കാരം ഉള്ളവരുടെതാണെന്ന് വിശ്വസിക്കുന്നില്ലെന്നും കുഴല്നാടന് മാധ്യമങ്ങളോടു പ്രതികരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തോടും കുഴല്നാടന് പ്രതികരിച്ചു.
ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം കോണ്‍ഗ്രസിലുണ്ട്. പക്ഷേ, അതു തെരുവിലേക്കു കൊണ്ടുവന്നു ബഹുമാന്യരായ നേതാക്കന്മാരുടെ ഫ്ളെക്സ് വലിച്ചു കീറിയത് അംഗീകരിക്കാന്‍ കഴിയില്ല. അതു കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന ആരും ചെയ്യില്ല.
പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെത് അടക്കം. സിപിഎംകാരാല് അങ്ങേയറ്റം വേട്ടയാടപ്പെട്ട ഒരു മനുഷ്യനാണ് അദ്ദേഹം. നീതിമാനായിട്ടും വേട്ടയാടപ്പെട്ട നേതാവ്. ഇങ്ങനെത്തെ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.
രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞതു പോലെ താന്‍ അല്പ്പനും നിസാരനുമാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഞാന്‍ അതേപടി അംഗീകരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ അല്പ്പനും നിസാരനുമാണ്. അദ്ദേഹം പറഞ്ഞതിനോടു പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതു ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. സംസാരിക്കാനില്ലെന്നും കുഴല്നാടന് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലം ലീഗ് ഇടപെടണ്ട എന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ വിമര്‍ശിച്ചായിരുന്നു ഉണ്ണിത്താന് സംസാരിച്ചത്. ഇവിടെ ഒരു കോണ്‍ഗ്രസ് നേതാവ് ചോദിച്ചു, കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിന് എന്ത് അവകാശം എന്ന്. അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ട്. അതു ചോദിക്കാന്‍ അയാള്‍ക്കെന്ത് അവകാശം - ഇതായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി കസേര തർക്കത്തിനിടെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിനശിപ്പിച്ചത് സങ്കടകരമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്ളക്സ് വികൃതമാക്കിയത് സങ്കടകരമാണ്. പരസ്പരമുള്ള ഇകഴ്ത്തലും ആക്രമണവും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി
വിഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തുന്നത്. മുഖ്യമന്ത്രിപദം ഹൈക്കമാന്‍ഡ് തീരുമാനിക്കും.
സമൂഹമാധ്യമത്തിലും പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുകയാണ്. ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ പരിധിവിടുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയില്‍ വികൃതമാക്കി. ഇത് സങ്കടകരമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണം. വി.ഡി. സതീശന് ഇക്കാര്യം വ്യക്തമാക്കിയതിന് ശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യണം. അക്രമ-അധിക്ഷേപ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം. ഫ്ലക്സുകള്‍ വയ്ക്കുന്നതും നശിപ്പിക്കുന്നതുമല്ല മാനദണ്ഡമെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
District News
കോട്ടയം: വി.ഡി. സതീശനായി കോട്ടയം നഗരത്തിലും ഫ്ളെക്സ് ബോര്‍ഡ്.
കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്താണ് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. "വി.ഡി. നിലപാടുകളുടെ രാജകുമാരന്’ എന്നാണ് ഫ്ളെക്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കെഎസ്യു പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ പേരിലാണ് ഫ്ളെക്സ് ബോര്‍ഡ്. ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും വി.ഡി. സതീശന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു കോട്ടയത്ത് ഗാന്ധി സ്ക്വയറിലും കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. പിറ്റേദിവസം ഈ ഫ്ളെക്സ് ബോര്‍ഡുകളില്‍ ഒരെണ്ണത്തില്‍ കരിഓയിൽ ഒഴിച്ചതായി കാണപ്പെട്ടിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എഐസിസി നിരീക്ഷകരുടെ യോഗത്തിന് പിന്നാലെ കേരളത്തില്‍ ഫ്ലക്സ് യുദ്ധം വീണ്ടും മുറുകുന്നു. കെ.സി. വേണുഗോപാലിനായി വച്ച ഫ്ലക്സ് കീറി നശിപ്പിച്ചു.
കളമശേരിയിലെ എച്ച്എംടി ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം സ്ഥാപിച്ച ഫ്ലക്സാണ് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സേനാധിപനല്ല, മന്ത്രിയുമല്ല, ഒരേയൊരു രാജാവ്, ദ റിയല്‍ കിംഗ് എന്നെഴുതിയ ഫ്ലക്സാണ് കീറിയിരിക്കുന്നത്. മുഖത്തിന്റെ ഭാഗം ബ്ലേഡു കൊണ്ട് കീറിയ നിലയിലാണ്. കഴിഞ്ഞ ദിവസമാണ് എഇവിടെ ഫ്ലക്സ് വച്ചത്. വി.ഡി. സതീശന് സ്വാധീനമുള്ള മേഖലായാണ് കളമശേരി.
സതീശന്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസിന്റെ പ്രവര്‍ത്തന മേഖല കൂടിയാണിത്. എന്നാല്‍ ഈ ഫ്ലക്സ് ആരാണ് കീറിയതെന്നോ എപ്പോഴാണ് കീറിയതെന്നോ വ്യക്തമല്ല. അതേസമയം, മുഖ്യമന്ത്രി തര്‍ക്കം തെരുവിലേക്ക് നീങ്ങിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
Kerala
കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്. മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനമാണ് മാത്യു കുഴൽനാടനെതിരെ.
‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടയെന്നും പട നയിച്ചവർ ഭരിക്കട്ടെ’ എന്നുമാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്.
കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലീം ലീഗിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്ട്രീയമായി മുസ്ലീം ലീഗ് ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് മൂവാറ്റുപുഴയില്‍ വീണ്ടും ഫ്ളക്സ്. 'വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും' എന്ന വാചകങ്ങളോടെയാണ് പുതിയ ഫ്ളക്സ് ബോര്‍ഡ് എത്തിയിരിക്കുന്നത്. മൂവാറ്റുപുഴ പിഒ ജംഗഷനിലാണ് പുതിയ ഫ്ളക്സ് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പും വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ഫ്ളക്സുകള്‍ വിവിധ ജില്ലകളിലായി എത്തിയിരുന്നു. 102 സീറ്റ് നേടി അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ഗൗരവമേറി. ഇതോടെയാണ് സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ളക്സ് എത്തിയിരിക്കുന്നത്.
എംഎല്‍എമാരുടെ മനസ് അറിയാന്‍ എഐസിസി നിരീക്ഷകര്‍ എത്താനിരിക്കെ, പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുയായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ്.
Kerala
ഇടുക്കി: തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്.
പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപെട്ടത്.
Kerala
കൊച്ചി: കളമശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതിലെ പ്രകോപനത്തിൽ കഴിഞ്ഞ ദിവസം രാത്രി അടുവാശേരിയിലെ ഇന്ദിര ഭവനിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നും കത്തി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സിപിഎം-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. ഓഫീസിൽ വച്ചിരുന്ന ഫ്ലക്സുകളും ഓഫീസിലെ മറ്റ് സാധനങ്ങളും സിപിഎമ്മുകാർ നശിപ്പിച്ചെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
Kerala
കൊച്ചി: ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലി എറണാകുളം അടുവാശേരിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. മന്ത്രി പി. രാജീവ് മത്സരിച്ച കളമശേരി മണ്ഡലത്തിലാണ് തർക്കം ആക്രമണത്തിൽ കലാശിച്ചത്.
ഫ്ലക്സ് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ കുത്തുമെന്നും ഭീഷണിപ്പെടുത്തി.
അതേസമയം ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് പ്ലാസ്റ്റിക്, പിവിസി, ഫ്ളക്സ് തുടങ്ങിയവ പൂർണമായി നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ നിർമിക്കാൻ പേപ്പർ, പിസിബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടണ്‍, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം.
രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാന്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ -പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനങ്ങളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം വാഴയിലയിലോ പാത്രങ്ങളിലോ പാഴ്സലുകൾ തയാറാക്കണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്തിനുള്ള നോഡൽ ഓഫീസർ.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം പാർട്ടികളും സ്ഥാനാർഥികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമ സേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അതു നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.
പോളിംഗ് സ്റ്റേഷനുകളിലും വിതരണ- സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിനങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.
തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കന്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്യണം. പൊതു പരിപാടികളിൽ ശബ്ദ മലിനീകരണം ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് തുടങ്ങിയവ നിയമാനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും
മാർഗനിർദേശത്തിൽ പറയുന്നു.