Kerala
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾക്ക് തറക്കല്ലിട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.
ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ കൈമാറി. 40 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്.
ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് എന്നും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി.
മുസ്ലീം ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ദുരന്തബാധിതരുടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പാർലമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ടെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാൻ അപ്പോൾ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതുപോലെയാക്കാൻ ശ്രമിച്ചതും ഞാൻ അറിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ ഉറ്റവർ കൂടെയില്ലാത്ത ജീവിതം ബുദ്ധിമുട്ടാണ്. കൃഷി നഷ്ടപ്പെട്ട് ഓട്ടോറിക്ഷ ഓടിച്ച് ജീവിതം കൊണ്ടുപോകുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിച്ച കരുത്തരായ യുവാക്കളെയും ഞാൻ ഇവിടെ കണ്ടു.
നിങ്ങൾക്ക് നീതി ലഭിക്കുന്നതിനായി കോൺഗ്രസിലുള്ള എല്ലാവരും ശബ്ദമുയർത്തിയിട്ടുണ്ട്. പാർലമെന്റിൽ ഈ പ്രശ്നങ്ങൾ വളരെയധികം പ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ എംപിമാരും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ട് വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനുവേണ്ടി കത്തെഴുതിയിരുന്നു. പാർലമെന്റിന് പുറത്ത് ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. രാഷ്ട്രീയ പാർട്ടികൾക്കും അധീതമായി നിങ്ങളുടെ ജീവിതത്തിനായി ശ്രമിച്ചിട്ടുണ്ട്.
പദ്ധതി വൈകിയതിൽ വിഷമമുണ്ട്. എന്നാൽ സാങ്കേതികമായ ഒട്ടേറെ കടമ്പകൾ കടന്നാണ് ഇപ്പോൾ തറക്കല്ലിടലിലേക്ക് എത്തിയത്. ഭൂമി വാങ്ങുന്നതും രേഖകൾ ശരിയാക്കുന്നതും വലിയ വെല്ലുവിളിയായിരുന്നു. 3.24 ഏക്കർ ഭൂമി ഇതിനകം വാങ്ങിയിട്ടുണ്ടെന്നും ബാക്കി സ്ഥലത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Business
തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയിൽ വായ്പയെടുക്കാൻ കിൻഫ്രയ്ക്ക് സർക്കാർ അനുമതി നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കിഫ്ബി പോലുള്ള സാന്പത്തിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് കിൻഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതൽ 1000 കോടി രൂപവരെ കിൻഫ്രയ്ക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകും.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ധാരണാപത്രവും ചടങ്ങിൽ കൈമാറി.
Kerala
തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.
ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
District News
കോയന്പത്തൂർ: വടവള്ളി വിശുദ്ധ യാക്കോബിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. ബിഷപ് മാർ പോൾ ആലപ്പാട്ട് ശിലാസ്ഥാപനം നിർവഹിച്ചു.
ചടങ്ങിൽ ഡിഎംകെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി രവി, സോണൽ ചെയർമാൻ ദൈവാനൈ തമിഴ്മറൈ, വീരകേരളം ഏരിയ സെക്രട്ടറി ബാബു ബാലസുബ്രഹ്മണ്യം, വടവള്ളി ഏരിയ സെക്രട്ടറി വി.എം. ഷണ്മുഖ സുന്ദരം, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വികാരി ഫാ. ജിയോ കുന്നത്തുപറമ്പിൽ, ചർച്ച് കൺസ്ട്രക്ഷൻ കൺവീനർ അഞ്ചേരിൽ ജോൺ ആന്റണി, പ്രോ-വികാരി ഫാ. ബിബിൻ വലിയനിരപ്പേൽ എംസിബിഎസ്, പള്ളി നിർമാണകമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
District News
ഇരിട്ടി: കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവക പുതുതായി നിർമിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം നടത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കല്ല് വെഞ്ചരിച്ച് ആശീർവദിച്ച് സ്ഥാപിച്ചു.
സമൂഹബലിക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകി. ഫൊറോനയിലെ എല്ലാ വൈദികരും സന്യാസിനികളും ഇടവകയിലെ വിശ്വാസികളും പങ്കെടുത്തു.
District News
ഇരിട്ടി: ആനപ്പന്തി കരുണാമയനായ ഈശോയുടെ പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. രാവിലെ ആഘോഷമായ ദിവ്യബലിയെ തുടർന്നായിരുന്നു ശിലാസ്ഥാപന കർമം.
തുടർന്ന് ഇടവക വികാരി ഫാ. സേവ്യർ തേലക്കാട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും നടത്തി. രജതജൂബിലി അനുമോദന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും സണ്ണി ജോസഫ് എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കുന്നോത്ത് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, കുന്നോത്ത് മേജർ സെമിനാരി റെക്ടർ റവ. ഡോ. മാത്യു പട്ടമന, റവ. ഡോ. സെബാസ്റ്റ്യൻ ചെരിപുറത്ത്, എസ്എബിഎസ് പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ അനില മണ്ണൂർ, ഷാജു ഇടശേരിൽ, കെ.സി. തോമസ് കാഞ്ഞമല, എന്നിവർ പ്രസംഗിച്ചു.
വികാരി ഫാ. സേവ്യർ (ബിജു) തേലക്കാട്ട് മറുപടി പ്രസംഗം നടത്തി.