District News
ഗുരുവായൂർ: ക്ഷേത്രോത്സവത്തി ലെ പ്രധാന ചടങ്ങായ ഉത്സവബലി ഇന്നലെ നടന്നു. ഇന്നാണ് ഭഗവാന്റെ പള്ളിവേട്ട.
ഉത്സവത്തിന്റെ എട്ടാംദിവസമായ ഇന്നലെ രാവിലെ പന്തീരടിപൂജയ്ക്കുശേഷമാണ് ഉത്സവബലി തുടങ്ങിയത്. ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നന്പൂതിരിപ്പാട് ചടങ്ങുകൾ നിർവഹിച്ചു. ഉത്സവബലിയോടനുബന്ധിച്ച് ഇന്നലെ ഗുരുവായൂരിൽ ദേശപ്പകർച്ചയായിരുന്നു. പായസം ഉൾപ്പെടെയുള്ള സദ്യവട്ടമാണു നൽകിയത്.
പള്ളിവേട്ടദിനത്തിൽ ഗുരുവായൂരപ്പൻ ശ്രീലകംവിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളും. വൈകീട്ട് അഞ്ചിനു ശ്രീഭൂതബലി, തുടർന്ന് കൊടിമരത്തിനുസമീപം ഭഗവാനെ എഴുന്നള്ളിച്ചുവയ്ക്കും. പള്ളിവേട്ടയ്ക്കും ആറാട്ടിനും കൊടിമരത്തിനുസമീപം പഴുക്കാമണ്ഡപത്തിലാണു ദീപാരാധന. ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരിയാണു ചടങ്ങ് നിർവഹിക്കുക.
ദീപാരാധനയ്ക്കുശേഷം നടക്കുന്ന പുറത്തേക്കെഴുന്നള്ളത്തിനു പെരുവനം കുട്ടൻമാരാരുടെ മേളം അകന്പടിയാകും. നിറപറ ഒരുക്കി ഭക്തർ വരവേൽക്കും. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂർത്തിയാക്കിയശേഷമാണു പള്ളിവേട്ട. പള്ളിവേട്ടയ്ക്കു നിയോഗിച്ച പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവാന്റെ തിടന്പ് എഴുന്നള്ളിച്ച് കിഴക്കേഗോപുരത്തിലേക്കു കൊണ്ടുവരും.
പക്ഷിമൃഗാദികളുടെ വേഷംകെട്ടിയ ഭക്തർ മുന്നിലും ഭഗവാൻ ആനപ്പുറത്തു പിന്നിലുമായിഒന്പത് ഓട്ടപ്രദക്ഷിണം പൂർത്തിയാക്കും. അവകാശിയായ പന്നിയെ മുളന്തണ്ടിലേറ്റി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട പൂർത്തിയാകും. പള്ളിവേട്ട കഴിഞ്ഞു ക്ഷീണിതനായ ഭഗവാൻ ക്ഷേത്രത്തിനു പുറത്താണ് പള്ളിക്കുറുപ്പ് കൊള്ളുക. നാളെ ആറാട്ടിനുശേഷം ഉത്സവം കൊടിയിറങ്ങും.
പള്ളിവേട്ട എഴുന്നള്ളിപ്പിനുകൊമ്പൻ ഇന്ദ്രസെൻ, ആറാട്ടിന് ദാമോദർദാസ്
ഗുരുവായൂർ: ക്ഷേത്രോൽസവത്തിലെ ആറാട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പുകൾക്കുള്ള ഗജവീരൻമാരെ ദേവസ്വം വിദഗ്ധസമിതി തീരുമാനിച്ചു. നാളെ നടക്കുന്ന പള്ളിവേട്ടയ്ക്ക് പുറത്തേക്കെഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റും.
പറ്റാനകളായി ഗോപീകൃഷ്ണൻ, വിഷ്ണു, കൃഷ്ണനാരായണൻ, ബാലു എന്നീ ആനകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പള്ളിവേട്ടയ്ക്ക് ഓട്ട പ്രദക്ഷിണത്തിന് പിടിയാന ദേവിയാണ് തിടമ്പേറ്റുക. ഉത്സവസമാപനദിനമായ നാളെ നടക്കുന്ന ആറാട്ടിൽ കൊമ്പൻ ദാമോദർദാസ് കോലം എഴുന്നള്ളിക്കും.
സിദ്ധാർഥൻ, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, അക്ഷയ്കൃഷ്ണൻ എന്നിവർ കൂട്ടാനകളാകും. ആറാട്ടിനുശേഷം ക്ഷേത്രത്തിനുള്ളിലെ ഓട്ട പ്രദക്ഷിണത്തിന് പിടിയാന ദേവിയാണ് തിടമ്പേറ്റുന്നത്. ഗോപീകൃഷ്ണൻ കരുതൽആനയായുണ്ടാകും.
ഗുരുവായൂരപ്പന് ഇന്നു ശ്രീകോവിലിനുപുറത്ത് പള്ളിയുറക്കം
ഗുരുവായൂര്‍: പള്ളിവേട്ടകഴിഞ്ഞു ക്ഷീണിതനായ ഭഗവാന് ഇന്നു ശ്രീകോവിലിനുപുറത്ത് പള്ളിയുറക്കം.ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തില്‍ പ്രത്യേകം ശയ്യാഗൃഹം തയാറാക്കി അതിലാണ് ഭഗവാന് പള്ളിക്കുറുപ്പ് കൊള്ളുന്നത്. സ്വര്ണക്കട്ടിലും വെല്‍വറ്റ് മെത്തയും തലയിണയുംവച്ച് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് കിടത്തും. ചുറ്റും ധാന്യങ്ങള്‍ മുളയിട്ടുനിരത്തും.
കാടിന്റെ സങ്കല്‍പ്പത്തിനാണ് ധാന്യങ്ങള്‍ മുളയിട്ടു ചുറ്റിലും നിരത്തുന്നത്. കഴകക്കാര്‍ ഭഗവാനു കാവല്‍ നില്ക്കും. ഭഗവാനു നിദ്രാഭംഗം വരാതിരിക്കാന്‍ ക്ഷേത്രം പരിപൂര്ണനിശബ്ദമാവും. ക്ഷേത്രത്തിലെ നാഴികമണിപോലും ഇന്നു ശബ്ദിക്കില്ല. ആറാട്ടുദിവസം രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍കേട്ടാണ് ഭഗവാന് ഉണരുക. ഇതിനായി പശുക്കുട്ടിയെയും തയാറാക്കിനിര്‍ത്തും.
പശുക്കുട്ടിയുടെ കരച്ചില് കേട്ടുണരുന്ന ഭഗവാനു കടലാടിച്ചമതകൊണ്ട് പല്ലുതേപ്പിച്ച് പ്രത്യേകം തയാറാക്കുന്ന താമരപ്പൊയ്കയില്‍ നീരാട്ടുനടത്തി പുരാണം വായിച്ചുകേള്‍പ്പിച്ച് ശ്രീകോവിലിലേക്കെഴുന്നള്ളിക്കും.ആറാട്ടുദിവസമായ നാളെ രാവിലെ നിര്‍മാല്യം, വാകച്ചാര്‍ത്ത് എന്നീ ചടങ്ങുകള്‍ ഉണ്ടാവില്ല. ആറാട്ടുദിവസം രാവിലെ എട്ടിനുശേഷംമാത്രമേ ക്ഷേത്രത്തിലേക്കു ഭക്തര്‍ക്കു പ്രവേശനം അനുവദിക്കുകയുള്ളൂ.
Kerala
തൃശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ളാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും ഫ്ളാറ്റ് ഉണ്ട്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരവും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തത്.
അതേസമയം, അടുത്തിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.
Kerala
ഗുരുവായൂർ: മൂന്നു പതിറ്റാണ്ടായി വാഗ്ദാനങ്ങളിൽ ഒതുങ്ങിയ ഗുരുവായൂർ - തിരുനാവായ പാതയ്ക്കു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പാത മരവിപ്പിച്ച 2019ലെ നടപടി റദ്ദാക്കിയ റെയിൽവേ തുടർനടപടികൾ ഉടൻ തുടങ്ങാൻ നിർദേശംനൽകി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കേയാണു നടപടി.
ജനങ്ങളുടെ ആയിരക്കണക്കിനു നിവേദനങ്ങളാണു ലഭിച്ചതെന്നും ആവശ്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി നേരിട്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി മരവിപ്പ് (ഡീ-ഫ്രീസിംഗ്) നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ, കഴിഞ്ഞവർഷം ജൂണിൽത്തന്നെ മരവിപ്പിക്കൽ റദ്ദാക്കണമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് റെയിൽവേ ബോർഡിനു ശിപാർശ നൽകിയിരുന്നു. തീർഥാടന കേന്ദ്രമായ ഗുരുവായൂരിലേക്കു സുഗമമായി എത്താനുള്ള റെയിൽമാർഗമെന്ന നിലയിൽ തിരുനാവായ പാതയെ പരിഗണിക്കാമെന്നായിരുന്നു ശിപാർശ.
35 കിലോമീറ്ററോളം വരുന്ന പദ്ധതി ഇഴയുന്നതു ചൂണ്ടിക്കാട്ടിയാണു റെയിൽവേ പദ്ധതി മരവിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്തംഭിച്ചിരുന്നു. കഴിഞ്ഞ ബജറ്റുകളിൽ ഗുരുവായൂർ- തിരുനാവായ പാതയ്ക്ക് 45 കോടിയോളം വകയിരുത്തിയെങ്കിലും ഉത്തരവ് നിലനിന്നതിനാൽ തുക വിനിയോഗിക്കാൻ കഴിഞ്ഞില്ല.
1982ൽ ആണ് പദ്ധതിയുടെ പ്രഖ്യാപനം ആദ്യം വന്നത്. ഗുരുവായൂർ-കുറ്റിപ്പുറം പാതയെന്നായിരുന്നു പേര്. 1995 ഡിസംബർ 17നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡി കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന വടക്കോട്ടുള്ള പാതയ്ക്കു തറക്കല്ലിട്ടു. ആ വർഷം കേന്ദ്ര ബജറ്റിൽ 37 കോടി വകയിരുത്തി. ഈ പദ്ധതിക്കൊപ്പം തറക്കല്ലിട്ട തമിഴ്നാട്ടിലെയും കർണാടകത്തിലെയും പാതകളിൽകൂടി ട്രെയിൻ ഓടിത്തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു.
District News
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന് 263-ലേറെ വിവാഹങ്ങൾ നടക്കും. ഇന്നലെ രാത്രി ഏഴുവരെ 263 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.
വിവാഹങ്ങൾ സുഗമമായി നടത്താനും ദർശനത്തിനുമായി ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ തുടങ്ങും.
വിവാഹസംഘം നേരത്തേയെത്തി ക്ഷേത്രം തെക്കേനടയിൽ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ നടപ്പന്തലിൽ വിശ്രമിക്കാം.താലികെട്ടുചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി വിവാഹചടങ്ങ് നടത്താം.
കല്യാണം കഴിഞ്ഞാൽ വിവാഹസംഘം ക്ഷേത്രം തെക്കേനടവഴി മടങ്ങിപ്പോകണം. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിനുസമീപം പ്രവേശനം അനുവദിക്കൂ. ദർശനത്തിനു കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.2024 സെപ്റ്റംബർ എട്ടിനു നടന്ന 334 വിവാഹങ്ങളാണ് ക്ഷേത്രത്തിലെ റിക്കാർഡ്.
Kerala
ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി.സുപ്രീംകോടതി അഭിഭാഷകൻ ജി. പ്രകാശാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനായി ഹർജി സമർപ്പിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെയും ഹൈക്കോടതി നിയോഗിച്ചിരുന്നു.
വിരമിച്ച ജസ്റ്റീസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഡ്വ. കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായാണ് സമിതി. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിര്‍ണായക നടപടി.
നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.
വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
തൃശൂർ: ഗുരുവായൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ മമ്മിയൂരിലാണ് അപകടമുണ്ടായത്.
കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്.
ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ടിവിഎസിന്റെ ഏറ്റവും പുതിയ മോഡൽ ബൈക്കായ അപ്പാച്ചെ ആർടി എക്സ് സമർപ്പിച്ചു. ടിവിഎസ് കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനാണ് ഭഗവാന് പ്രിയപ്പെട്ട വഴിപാടായി ഈ അത്യാധുനിക വാഹനം നേരിട്ടെത്തി സമർപ്പിച്ചത്.
കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന പ്രത്യേക വാഹനപൂജയ്ക്ക് ശേഷമാണ് ഔദ്യോഗികമായ കൈമാറ്റ ചടങ്ങുകൾ നടന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാഹനത്തിന്റെ രേഖകളും താക്കോലും സിഇഒയിൽ നിന്നും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതിയിലെ പ്രമുഖ അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ എന്നിവരും അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
ടിവിഎസ് കമ്പനിയുടെ പ്രതിനിധികളായ ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ, ജോൺ ഫെബി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2025 ഒക്ടോബറിൽ വിപണിയിൽ എത്തിയ ടിവിഎസ് അപ്പാച്ചെ ആർടി എക്സ് 300 അഡ്വഞ്ചർ, മോട്ടോർ സൈക്കിൾ പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ ബൈക്ക്, നവംബർ അവസാനത്തോടെയാണ് രാജ്യത്തുടനീളം വിതരണം ആരംഭിച്ചത്.
റാലി-റെയ്ഡ് സാങ്കേതികവിദ്യയുടെ കരുത്തുമായി എത്തുന്ന ഈ വാഹനം ഇന്ത്യയിലെ അഡ്വഞ്ചർ ടൂറിംഗ് വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ദീർഘദൂര യാത്രകൾക്കും കഠിനമായ പാതകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ മോഡലിന് നിലവിൽ വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
Kerala
തൃശൂർ: മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ടാജറ്റിന്റെ പ്രതികരണം.
മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്ലിം ലീഗിനെ പിണക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.
Kerala
ഗുരുവായൂര്‍: ഏകാദശി പുണ്യം നേടാന്‍ വ്രത ശുദ്ധിയോടെ പതിനായിരങ്ങള്‍ ഗുരുവായൂരപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നു. ഉപവസിച്ചും നാരായണ നാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ച് പതിനായിരങ്ങള്‍ ദര്‍ശന പുണ്യം നേടി. പീലിത്തിരുമുടി ചര്‍ത്തി പൊന്നോടക്കുഴലുമായി തൂമന്ദഹാസത്തോടെ ആശ്രിതവത്സലനായ ഭഗവാന് ഗുരുവായൂരപ്പന് ഭക്തര്‍ക്ക് ദർശനപുണ്യമായി.
ഇന്ന് ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ക്ഷേത്രത്തില്‍ രാവിലെ നടന്ന ശീവേലിക്ക് കൊമ്പന് ഇന്ദ്രസെൻ തിടമ്പേറ്റി. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുനടന്ന എഴുന്നള്ളിപ്പിന് കൊമ്പന് ശ്രീധരൻ കോലമേറ്റി.
പല്ലശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് നാദസ്വരമുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റും. ദര്‍ശനത്തിനും പ്രസാദ ഊട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെ വിഐപി ദര്‍ശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തര്‍ക്ക് ഏറെ ഉപകാരമായി.
ഏകാദശി വ്രതം എടുക്കുന്നവര്‍ക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒന്‍പതിന് ആരംഭിച്ചു.ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്.
പ്രസാദഊട്ടിനും വന്‍ ഭക്തജനത്തിരക്കാണുണ്ടായത്. 50,000ത്തോളം പേര് പ്രസാദഊട്ടില്‍ പങ്കെടുത്തു. ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് രാത്രി 10ന് സമാപനമാകും. ദശമി ദിവസം പുലര്‍ച്ചെ തുറന്ന ക്ഷേത്രനട നാളെ രവിലെ എട്ടിന് അടക്കും. വൈകിട്ട് നാലിനാണ് പിന്നീട് തുറക്കുക. ക്ഷേത്രത്തിലും പരിസരത്തും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് പുറമെ എന്‍സിസി, സ്കൗട്ട് എന്നിവരും സേവനത്തിനുണ്ട്.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
തൃശൂര്‍: ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആള് അറസ്റ്റിൽ. തൃശൂര്‍ ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബ് ആണ് അറസ്റ്റിലായത്.
ഇയാൾ സ്ഥിരമായി രാത്രി ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗീകാധിക്രമം നടത്തുകയായിരുന്നു.
റോഡിലൂടെ നടന്നുപോകുന്ന വിദ്യാർഥികളെയും സ്ത്രീകളെയുമാണ് ഇയാൾ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രദേശത്തെ അന്‍പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകളെ ഉപദ്രവിക്കാൻ എത്തുന്ന സ്ഥലത്ത് പോലീസ് രഹസ്യമായി കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നാണ് പ്രഗിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മുസ്തഫയുടെ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രഗിലേഷിന്റെ വീട് അടഞ്ഞു കിടന്നിരുന്നതിനാല്‍ കോടതിയുടെ അനുമതി വാങ്ങി പൂട്ട് തകർത്താണ് റെയ്ഡ് നടത്തിയത്. പ്രഗിലേഷും ദിവേകും മുസ്തഫയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.
ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കത്തിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.
കേസെടുത്തതോടെ പ്രഗിലേഷും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത ശേഷം ഇവർ കാറിൽ കയറിപ്പോയതായാണ് അറിയാൻ സാധിച്ചത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ ടെമ്പിൾ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പോലീസ് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്.