Kerala
തിരുവനന്തപുരം: അമ്പലത്തറ പാഴ്സൽ സർവീസ് വഴി കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.
വള്ളക്കടവ് സുലൈമാൻ തെരുവ് സുമയ്യാ മൻസിലിൽ താമസിക്കുന്ന അൽത്താഫ് (54) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടരക്കോടിയോളം രൂപ വിലവരുന്ന 20 കിലോ ഹാഷിഷ് ഓയിൽ ഡിആർഐ സംഘം പിടിച്ചെടുത്തു.
അമ്പലത്തറ ബൈപ്പാസിലുള്ള പാഴ്സൽ സർവീസ് ഹബ് കേന്ദ്രീകരിച്ച് രാവിലെയായിരുന്നു ഡിആർഐയുടെ മിന്നൽ പരിശോധന.
തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് പാഴ്സൽ വഴി മയക്കുമരുന്ന് എത്തിച്ച ശേഷം, അവിടെയുള്ള തുറമുഖം വഴിയോ വിമാനത്താവളത്തിലെ കാർഗോ വഴിയോ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തലേദിവസം രാത്രി മുതൽ പാഴ്സൽ സർവീസ് കേന്ദ്രം ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലായിരുന്നു. രാവിലെ വാഹനത്തിൽ നിന്നും ലോഡ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫിനെ സംഘം വളഞ്ഞുപിടികൂടിയത്.
മുൻപ് സ്ഥിരമായി മാലിദ്വീപിലേക്ക് യാത്ര നടത്തിയിരുന്ന അൽത്താഫ് കസ്റ്റംസിന്റെ നിരീക്ഷണ പട്ടികയിലുള്ളയാളായിരുന്നു. കസ്റ്റംസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ ഒളിവിൽ കഴിയാനായി പല സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ഒടുവിൽ പാഴ്സൽ സർവീസ് കേന്ദ്രത്തിന് സമീപമുള്ള നീലാറ്റിൻകരയിൽ വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ വലിയൊരു മയക്കുമരുന്ന് മാഫിയ തന്നെ പിന്നിലുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Kerala
തൃശൂർ: തൃശൂരിൽ രണ്ടരക്കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹബീബ് ആണ് അറസ്റ്റിലായത്.
പ്രതിയുടെ കൈയിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും 200 ഗ്രാം കഞ്ചാവും പരിശോധനയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്.
പാൽ വണ്ടിയിലാണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ ‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്കുമരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും. ഇതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതിയെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Kerala
പൂച്ചാക്കൽ: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 1.16ഗ്രാം എംഡിഎംഎയും 3.45 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.
അരൂക്കുറ്റി പുതുക്കേരിച്ചിറ വീട്ടിൽ അരുൺകുമാറിനെയാണ് (27) കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: നെടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി അൻവർ റഷീദാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 152 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇന്നലെ രാത്രി ഒന്‍പതേകാലിനു പോലീസ് പട്രോളിംഗിനിടെ നെടുപുഴ പള്ളിക്കു സമീപത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുപുഴയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
ഇയാൾക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ നേരത്തെ മോഷണം, അടിപിടി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
District News
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. സി.എസ്. നിജിൽ (20) ആണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നിജിലെന്ന് എക്സൈസ് പറഞ്ഞു.
പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. ഇസ്പെക്ടർ(ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, പി.കെ. അനിൽകുമാർ, പി. പ്രമോദ്, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഉമേഷ് , സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു, എം.വി. ശ്യാം രാജ്, എം.വി. സുജേഷ്, വി.കെ. സായൂജ്, സനൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും ഉണ്ടായിരുന്നു.
District News
അടിമാലി: വില്‍പ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും നടത്തിയ പരിശോധനയിലാണ് തൃശൂര്‍ സ്വദേശി രാഹുൽ (25) പിടിയിലായത്.
അടിമാലി കൂമ്പന്‍പാറ ഭാഗത്ത് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ഇയാളുടെ പക്കല്‍നിന്നും 115 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാര്‍, വട്ടവട ഭാഗങ്ങളില്‍ ലഹരിവസ്തു വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എൻ.കെ. ദിലീപ്, ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. സുരേഷ്, യദുവംശരാജ്, മുഹമ്മദ് ഹാഷിം, അലി അഷ്കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിന്റെ പക്കൽ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ മനോജിന്റെ പക്കൽ നിന്നും രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ പോലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, കേരള ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്ട് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.