National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർ ഡിവൈഡറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലോനി സ്വദേശി അങ്കിത് കുമാർ, മീററ്റ് സ്വദേശി ആദേശ് കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മീററ്റ് സ്വദേശികളായ കുൽദീപ്, അദേശ് പാൽ, ഹിമാൻഷു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാസിയാബാദിൽ നിന്നും മീററ്റിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ പലതവണ മറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ റീസോളിംഗ് കട നടത്തുന്ന ബാബു, കണ്ണവം സ്വദേശിയായ ഇസ്മായിൽ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം പോലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷമാണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാജ്ഘട്ടിൽ ബസ് ഡിവൈഡറിലിടിച്ചു. ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ ഡ്രൈവർ വാഹനം ഡിവൈഡലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സരയ് കാലെ ഖാനിൽ നിന്നു രാജ്ഘട്ടിലേക്ക് പോവുകയായിരുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
സംഭവം നടക്കുന്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. ചുക്കബല്ലാപ്പൂർ സ്വദേശി ഡി. ശ്രീധർ (34) ആണ് മരിച്ചത്.
ഹൊസ്കോട്ടിൽ നിന്നു ബംഗളൂരുവിലേക്ക് ട്രക്ക് ഓടിച്ചു വരികയായിരുന്നു ശ്രീധർ. നീലേരി ഫ്ലൈഓവറിൽ വാഹനം നിർത്തിയ ശേഷം റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്പോഴാണ് അപകടമുണ്ടായത്. ഇടിച്ച് വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
റോഡിൽ മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ശ്രീധറിനെ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗളൂരു: കർണാടകയിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. നല്ലേരി സ്വദേശി ശേഖർ (28) ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ശേഖർ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.
ശേഖർ ഇരുചക്രവാഹനത്തിൽ ദേശിയപാത മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു വരി കടന്ന് അടുത്ത വരിയിലേക്ക് കടക്കാൻ നിൽക്കുന്നതിനിടെയാണ് അമിതവേഗത്തിൽ വന്ന കാർ ശേഖറിനെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തീപ്പൊരി ചിതറി. വാഹനം വലിച്ചുകൊണ്ട് കാർ ഏതാനും മീറ്ററുകളോളം മുന്നോട്ട് നീങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശേഖർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ ട്രക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്ക് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ നടത്തി വരികയാണ്. ഓട്ടോ ഡ്രൈവർ രാജു ശർമ്മ (52), ആറ് വയസുള്ള ഒരു പെൺകുട്ടി എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുകേഷ്, ഭാര്യ പിങ്കി, ഒന്‍പത് വയസുള്ള ആൺകുട്ടി, ചോട്ടു പണ്ഡിറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ അലിപൂരിലെ ഒരു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഓട്ടോയിലിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Kerala
കോട്ടയം: സ്വകാര്യ ബസിടിച്ചു വീഴ്ത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നട്ടാശേരി എസ്എച്ച് മൗണ്ട് ഞെള്ളക്കാട്ട സി.ഡി. റോസി (69) നാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാന്‍ഡിലാണ് സംഭവം. പുല്ലാടന്‍ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ റോസ് ബസിനു മുന്നിലൂടെ ക്രോസ് ചെയ്തപ്പോള്‍ മുന്നോട്ട് എടുത്ത ബസ് റോസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ റോസിനെ ഉടന്‍ തന്നെ സമീപത്തെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോട്ടയത്ത് ഹാന്റ്ക്സ് സ്ഥാപനത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ് റോസ്.
ഇന്നു രാവിലെ ജോലിയ്ക്കു വരുമ്പോഴാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ റെഡ് സോണ്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോസിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചുവരികയാണ്.
National
ഹൈദരാബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന യുവാവ് പിടിയിൽ. സ്നേഹിത് (28) എന്ന യുവാവാണ് അമ്മയിയമ്മ കെ. അരുണയെ കൊലപ്പെടുത്തിയത്.
അരുണയുമായി ബൈക്കിൽ പോകുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് സ്നേഹിത് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അരുണയെ സ്നേഹിത് ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
ഒരു വർഷം മുന്‍പായിരുന്നു സ്നേഹിതും അരുണയുടെ മകൾ കാവ്യയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കാവ്യയുടെ പെരുമാറ്റത്തെക്കുറിച്ച് സ്നേഹിത് അരുണയോട് പരാതി പറഞ്ഞിരുന്നു.
ഏപ്രിൽ 29 ന് അരുണയുടെ വീട്ടിൽ എത്തിയ സ്നേഹിത്, ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് നർബന്ധിച്ച് ബൈക്കിന് പിന്നിലിരുത്തി കൊണ്ടുപോയി. യാത്രക്കിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പെട്രോൾ ടാങ്കിന് മുകളിൽ വച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അരുണയെ ബൈക്കിലിരുന്ന് തന്നെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരിൽ സ്നേഹിത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ സ്നേഹിതിന്റെ വാക്കുകളിൽ സംശയം തോന്നിയ കാവ്യ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്നേഹിത് അരുണയെ അടിക്കുന്നതും ബൈക്കിൽ നിന്ന് വീഴുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ഇതേ തുടർന്ന് കാവ്യ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
National
പനാജി: ഗോവയിലെ ഗുയിരിമിൽ പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽ കൊണ്ട് വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി റുയീഷ ഖാർസെൽ (13) ആണ് മരിച്ചത്.
പരിശീലത്തിനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ റുയീഷയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Business
കോട്ടയം: ആര്‍എസ്എസ് നാല് ഗ്രേഡ് റബര്‍ ഷീറ്റിന് 249 രൂപയും ആര്‍എസ്എസ് അഞ്ച് ഗ്രേഡ് 245 രൂപയുമായി ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. വേനലില്‍ ഉത്പാദനം കുറഞ്ഞ് ചരക്കിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വില കൂടുതൽ മെച്ചപ്പെടുമെന്നാണ് സൂചന.
വ്യവസായികള്‍ ഡീലര്‍മാരില്‍നിന്ന് 252 രൂപ നിരക്കില്‍ വരെ കഴിഞ്ഞ ദിവസം ഷീറ്റ് വാങ്ങി. ഇന്നലെ ബാങ്കോക്കില്‍ ഒരു കിലോ റബറിന് 270 രൂപ വിലയുണ്ടായിരുന്നു. വിദേശവില കിലോയ്ക്ക് 21 രൂപ ഉയര്‍ന്നു നില്ക്കുന്നതിനാല് ഇവിടത്തെ വിലയില്‍ ഉടനെ ഇടിവുണ്ടാകാനുള്ള സാധ്യതയില്ല.
അതേസമയം ചെറുകിട കര്‍ഷകര്‍ക്ക് ഷീറ്റ് സ്റ്റോക്കില്ലാത്തതിനാല്‍ ഉയര്‍ന്ന വിലയുടെ മെച്ചം കിട്ടാനുമില്ല. നിലവില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്ത എസ്റ്റേറ്റ് ഉടമകള്‍ക്കും വന്‍കിട ഡീലര്‍മാര്‍ക്കും മാത്രമാണ് ഉയര്‍ന്ന വിലയുടെ നേട്ടം ലഭിക്കുന്നത്.
റബര്‍ വില 250ല്‍ താഴ്ത്തി നിറുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഏതാനും ടയര്‍ കമ്പനികള്‍ ഇന്നലെ ചരക്ക് വാങ്ങലില്‍നിന്ന് പിന്മാറി. ഒരാഴ്ചയായി വേനല്‍മഴ ലഭിക്കുകയും വില മെച്ചപ്പെടുകയും ചെയ്തതിനാല്‍ ഈ മാസം ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താല്പര്യപ്പെടും.
ജൂലൈ വരെ ഉത്പാദനം കുറവായതിനാല്‍ തൊഴിലാളികളെ നിയമിക്കാതെ തനിയെ റബര്‍ ടാപ്പിംഗ് നടത്തുന്നവര്‍ക്കു മാത്രമേ നേട്ടമുണ്ടാകൂ.
National
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചതറിഞ്ഞ് അന്വേഷിക്കാൻ ട്രെയിനിൽ നിന്നും ഇറങ്ങിയ യാത്രക്കാരായ നാലുപേരെ എതിരെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു.
ബുധനാഴ്ച വൈകുന്നേരം പച്ച്ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമാണ് സംഭവം. കൽക്ക എക്സ്പ്രസാണ് ആദ്യം മരണപ്പെട്ട വ്യക്തിയെ ഇടിച്ചത്. തുടർന്ന് ഈ ട്രെയിൻ ഇവിടെ പിടിച്ചിട്ടു.
ഇതിലെ ചില യാത്രക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പാളത്തിലേക്ക് ചാടി ഇറങ്ങി. ഇതിനിടെ, എതിർ ദിശയിൽ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ഇതിലൂടെ കടന്നുവന്ന പുരുഷോത്തം എക്സ്പ്രസ് നാല് പേരെ ഇടിക്കുകയും സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.
ബിഹാറിലെ സിവാൻ സ്വദേശിയായ ബലിറാം ഭഗത്, മിർസാപൂരിലെ നീബി സ്വദേശിയായ സുനിൽ കുമാർ, ഫിറോസാബാദിലെ ഖൈർഗഢ് സ്വദേശിയായ ആകാശ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ അപകടത്തിൽ മരിച്ച മറ്റ് രണ്ട് യാത്രക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ട്രെയിനിന്റെ ജനറൽ കോച്ചുകളിൽ നിന്ന് യാത്രക്കാർ ഇറങ്ങി ട്രാക്കിൽ നിന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. അപകടത്തെ തുടർന്ന് ഹൗറ-ഡൽഹി റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. മദ്യലഹരിയിലായിരുന്ന കെ. രാം കുമാർ റെഡ്ഡി (34) ഓടിച്ച കാറാണ് രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥികളായ കെ. ശിവ (20), എൻ. സന്തീപ് കുമാർ (20) എന്നിവരെ ഇടിച്ച് വീഴ്ത്തിയത്.
ഓംകാർ നഗറിലെ ഡിവൈഡറിനു സമീപം വിദ്യാർഥികൾ ബൈക്കിൽ ഇരിക്കുന്പോൾ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വിദ്യാർഥികളെ ഇടിച്ച ശേഷം കാർ ഒരു കാൽനടയാത്രക്കാരനെയും ഇടിച്ചു. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് കാറിനടിയിൽ കുടുങ്ങുകയും 20 കിലോമീറ്ററോളം വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
തുടർന്ന് ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഉള്ളിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ രാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
International
കോൽക്കത്ത: കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് ഇൻഡിഗോ വിമാനത്തിന് കേടുപാട്. കോൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിലെ 51-ാം നമ്പർ പാർക്കിംഗ് ബേയിലാണ് അപകടം നടന്നത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
കൊൽക്കത്തയിൽ നിന്ന് ഗോഹട്ടിയിലിലേക്ക് പോകാനിരുന്ന 6E 6663 എന്ന വിമാനത്തിനാണ് കേടുപാടുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് കമ്പനി മറ്റൊരു വിമാനം ഏർപ്പെടുത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ ചെന്പൂരിൽ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പന്ത്നഗർ സ്വദേശിനി യാമിനി സുവാരെ (28) ആണ് മരിച്ചത്.
സിന്ധുവാടി ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് യാമിനിയെ ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിനി സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞു.
ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ സ്കൂട്ടറിനിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വെങ്ങാനല്ലൂര്‍ ചോലപ്പറമ്പില്‍ വിഷ്ണുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില്‍ വച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Kerala
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
ന്യൂഡൽഹി: സുഭാഷ് നഗർ മെട്രോ സ്റ്റേഷന് സമീപം അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. ഹേം ഷക്കർ (25) എന്ന യുവാവ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നജഫ്ഗഢ് സ്വദേശി മോഹിത് കുമാർ (27) ഓടിച്ച കാറാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹേം ഷക്കറിന് ഇടിച്ച് തെറിപ്പിച്ചത്. അമിതവേഗത്തിൽ വന്ന കാർ ഹേം ഷക്കറിന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹിതിനെ പിന്നീട് അറസ്റ്റ് ചെയ്തു. മോഹിതിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: അമ്പലത്തറയിൽ നിയന്ത്രണം വിട്ട കാര്‍ ബൈക്കിൽ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറി. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും രണ്ടു മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പനങ്ങോട് സ്വദേശി സിജിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വസ്തുക്കള്‍ ഉപയോഗിച്ചില്ലെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയെന്നും ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നും പോലീസ് പറയുന്നു. വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന കെഎല്‍ 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗുളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.
Kerala
കോഴിക്കോട്: താമരശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു.
കോരങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്ത് വച്ചാണ് അപകടം. പരിക്കേറ്റ താമരശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി.ജെ. ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാർഥികള്‍ക്ക് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍.പി. സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ച് മരിച്ചു. അശ്വിൻ കൃഷ്ണ എന്ന വിദ്യാർഥിയാണ് മരിച്ചത്.
കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അശ്വിൻ. യാത്രയ്ക്ക് വേണ്ട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് വരുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. അശ്വിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്‍ഥിയായ യമിന് ഇസിന് ആണ് മരിച്ചത്.
സ്കൂള്‍ ബസിൽ നിന്നിറങ്ങിയ വിദ്യാര്ഥിയ്ക്കുമേല് അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന് ഇസിന്.
കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.