Sports
ബംഗളൂരു: ആർസിബി അനായാസം... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 19-ാം സീസണ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം.
ആരാധക മനം കവർന്ന തുടക്കമായിരുന്നു എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിൽ 201 റണ്‍സ് സ്വന്തമാക്കി.
കൂറ്റനടിക്കിടയിലും ആർസിബിയുടെ അരങ്ങേറ്റ താരം ജേക്കബ് ഡഫി 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി തിളങ്ങി. മറുപടി ബാറ്റിംഗിൽ ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ അർധസെഞ്ചുറി മികവിൽ ആർസിബി 15.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം സ്വന്തമാക്കി.
► കിംഗ് പൂരം
202 എന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗളൂരുവിന്റെ ആദ്യ വിക്കറ്റ് സ്കോർ ഒന്‍പതിൽ വീണു. ഫിൽ സോൾട്ട് (1) മടങ്ങി. പിന്നാലെയെത്തിയ ദേവദത്ത് പടിക്കൽ (26 പന്തിൽ 61 റണ്‍സ്), വിരാട് കോഹ്ലിക്കൊപ്പം (38 പന്തിൽ 69 റണ്‍സ്) തകർത്തടിച്ചതോടെ സണ്‍റൈസേഴ്സ് കളി കൈവിട്ടു. ഇരുവരും ചേർന്ന് സ്കോർ 8.4 ഓവറിൽ 110 റണ്‍സിലെത്തിച്ചശേഷമാണ് പിരിഞ്ഞത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാറും (12 പന്തിൽ 31 റണ്‍സ്) ആഞ്ഞടിക്കുന്നതിനിടയിൽ വിക്കറ്റ് നഷ്ടമാക്കിയെങ്കിലും ബംഗളൂരു ജയം അടുത്തെത്തിയിരുന്നു.
ജിതേഷ് ശർമ (0) നിരാശപ്പെടുത്തിയെങ്കിലും ടിം ഡേവിഡ് (10) കോഹ്ലിക്കൊപ്പം വിജയ റണ്‍ കുറിച്ചു. സണ്‍റൈസേഴ്സിനായി ആർക്കും ഭേദപ്പെട്ട ബൗളിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. ഡേവിഡ് പെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജയദേവ് ഉനത്കത്തും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
► ഇഷാൻ കൊടുങ്കാറ്റ്
എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സെടുത്തു. നായകൻ ഇഷാൻ കിഷന്റെ തകർപ്പൻ അർധസെഞ്ചുറിയും (38 പന്തിൽ നിന്ന് 80 റണ്‍സ്) അവസാന ഓവറുകളിൽ അനികേത് വർമ (18 പന്തിൽ 43 റണ്‍സ്) നടത്തിയ വെടിക്കെട്ടുമാണ് സണ്‍റൈസേഴ്സിനെ ഇരുനൂറ് കടത്തിയത്.
ഓപ്പണർമാരായ അഭിഷേക് ശർമയും (7) ട്രാവിസ് ഹെഡും (11) നിരാശപ്പെടുത്തി. രണ്ടാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലുമായി ഓപ്പണർമാരെ ജേക്കബ് ഡഫി പുറത്താക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഢിയെ (1) പുറത്താക്കി കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള അരങ്ങേറ്റം ആഘോഷിച്ചു.
29-3ലേക്ക് തകർന്നടിഞ്ഞ ഹൈദരാബാദിനെ ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും (31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി.
ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി നാല് ഓവറിൽ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്ത നൈറ്റ റൈഡേഴ്സിനെ നേരിടും.
Sports
ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്റെ 19-ാം പതിപ്പിനു നാളെ തുടക്കം. കഴിഞ്ഞ 18 സീസണിനേക്കാളും ബ്രാന്‍ഡ് മൂല്യം റോക്കറ്റ്പോലെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് 2026 ഐപിഎല്‍ നാളെ തുടങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
16,711 കോടി രൂപയ്ക്ക് (1.78 ബില്യണ്‍ ഡോളര്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും 15,300 കോടി രൂപയ്ക്ക് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിനെയും വില്‍പ്പന നടത്തിയത് ഐപിഎല്‍ ടീമുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ.
2008ല്‍ 111.6 മില്യണ്‍ ഡോളര്‍/450 കോടി രൂപയ്ക്കായിരുന്നു (അന്ന് ഡോളര്‍ റേറ്റ് 40) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രൂപീകൃതമായത്. മൂല്യത്തില്‍ 37 ഇരട്ടിയോളം വര്‍ധനയാണ് 18 വര്‍ഷംകൊണ്ട് ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഐപിഎല്‍ ചരിത്രത്തില്‍ ടീമുകളെ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.
ഇക്കാലത്തിനിടെ ടീമുകളുടെ ഷെയറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവരുടെ 50 ശതമാനം ഓഹരി വിറ്റഴിച്ചത് 84.5 മില്യണ്‍ ഡോളറിനായിരുന്നു. 2021ല്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് 940 മില്യണ്‍ ഡോളറിനും ഗുജറാത്ത് ടൈറ്റന്‍സ് 750 മില്യണ്‍ ഡോളറിനുമായിരുന്നു ഐപിഎല്‍ പ്രവേശനം സ്വന്തമാക്കിയത്. 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ 67 ശതമാനം ഓഹരി വിറ്റഴിച്ചത് 583 മില്യണ്‍ ഡോളറിനായിരുന്നു എന്നതും ചേര്‍ത്തുവായിച്ചാല്‍ മാത്രമേ ഐപിഎല്ലിന്റെയും അതിലെ ഫ്രാഞ്ചൈസികളുടെയും സാമ്പത്തിക വലുപ്പം മനസിലാകൂ.
► ഇത്രയും വില?
മൂന്നു തരത്തിലാണ് ഫ്രാഞ്ചൈസി/ക്ലബ്ബുകളുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. 1. വില്‍പ്പന മൂല്യം: അതായത് ഒരു ഫ്രാഞ്ചൈസിയെ/ക്ലബ്ബിനെ പൂര്‍ണമായി ഏറ്റെടുക്കാന്‍ നല്കുന്ന തുക. 2. വ്യവസായ മൂല്യം: ഒരു ഫ്രാഞ്ചൈസിയുടെ/ക്ലബ്ബിന്റെ ഭാവിയും വരുമാനവും സാമ്പത്തിക വരവുമെല്ലാം അനുസരിച്ചുള്ള മൂല്യം. 3. ബ്രാന്‍ഡ് മൂല്യം: ഒരു ക്ലബ്ബിന്റെ പ്രകടനം, ട്രാക്ക് റിക്കാർഡ്, സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള മൂല്യം.
► ആകെ ടീം മൂല്യം $ 18.5 ബില്യണ്‍
ഐപിഎല്ലില്‍ നിലവിലുള്ള 10 ടീമുകളുടെ ആകെ മൂല്യം 18.5 ബില്യണ്‍ ഡോളര്‍ (1,73,962 കോടി രൂപ) ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ എന്ന ബ്രാന്‍ഡിനു മാത്രം 3.9 ബില്യണ്‍ ഡോളര്‍ (36,690 കോടി രൂപ) വിലയുണ്ട്.
ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ് (2,530 കോടി രൂപ).
► ലോകത്തിലെ മറ്റു ടീമുകള്‍
ക്രിക്കറ്റിനു പുറത്തേക്കു വീക്ഷിച്ചാല്‍, 2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്സിയുടെ വില്‍പ്പന നടന്നത് 5.4 ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം അന്നത്തെ 42,000 കോടി രൂപ). ഫുട്ബോള്‍ ക്ലബ്ബുകളുടെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 121 വര്‍ഷം പഴക്കമുള്ളതാണ് ചെല്‍സി എഫ്സി. 18 വര്‍ഷം മാത്രം പ്രായമുള്ള ഒരു ഐപിഎല്‍ ടീമിന് ലഭിച്ചത് 16,711 കോടി രൂപയായിരുന്നു എന്നതാണ് ഹൈലൈറ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) ക്ലബ്ബായ ലോസ് ആഞ്ചലസ് ലേക്കേഴ്സിനെ 10 ബില്യണ്‍ ഡോളറിനു (94,062 കോടി രൂപ) വിറ്റതാണ്.
► ടീമുകളുടെ ബ്രാന്‍ഡ് മൂല്യം (കോടി രൂപ)
Sports
മുംബൈ: നാളെ ആരംഭിക്കുന്ന 2026 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പൂര്‍ണ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ഈ മാസം 11ന് ഏപ്രില്‍ 12വരെയുള്ള ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചര്‍ പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് സീസണിലെ ഫിക്സ്ചര്‍ ബിസിസിഐ പൂര്‍ത്തിയാക്കിയത്.
ശേഷിച്ച 50 മത്സരങ്ങളുടെ ഫിക്സ്ചര്‍ രണ്ടാം ഘട്ടത്തില്‍ ഇന്നലെ പുറത്തിറങ്ങി. 19-ാം സീസണ് ഐപിഎല്ലില്‍ 12 വേദികളാണുള്ളത്.
മേയ് 24ന് ഉച്ചകഴിഞ്ഞ് 3.30ന് മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന് റോയല്‍സ്, രാത്രി 7.30ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടങ്ങളോടെ 2026 സീസണിലെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.
Sports
കോട്ടയം: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 എഡിഷനില്‍ പത്ത് ഇന്ത്യന്‍ തല. അതായത്, 19-ാം എഡിഷനിലെ 10 ടീമുകള്‍ക്കും ഇന്ത്യന്‍ ക്യാപ്റ്റന്മാര്. 2019നു ശേഷം ആദ്യമായാണ് ഒരു എഡിഷന്റെ തുടക്കത്തില്‍ എല്ലാ ടീമുകള്‍ക്കും ഇന്ത്യക്കാരായ ക്യാപ്റ്റന്മാര് ഉണ്ടാകുന്നത്.
2019ല്‍ പരിക്കേറ്റ ന്യൂസിലന്ഡുകാരന് കെയ്ന്‍ വില്യസണിനു പകരമായി ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ആദ്യ എട്ട് മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ രാജസ്ഥാന് റോയല്‍സിന്റെയും നായകന്മാരായിരുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റനായ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പരിക്കിനെത്തുടര്‍ന്ന് വൈകുന്നതിനാലാണ് 10 ഇന്ത്യന്‍ ക്യാപ്റ്റന്മാരുമായി 2026 സീസണ് ഐപിഎല്‍ തുടങ്ങുക. പാറ്റ് കമ്മിന്‍സിനു പകരമായി ഇഷാന് കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താത്കാലിക ക്യാപ്റ്റനായി നിയോഗിച്ചു.
മാര്‍ച്ച് 28ന് സണ്‍റൈസേഴ്സ് ഹൈദരാബാദും നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് 19-ാം എഡിഷന് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. 2026 എഡിഷന് ഐപിഎല്ലിന്റെ ക്യാപ്റ്റന്മാര് ഇവരാണ്:
1. ഋതുരാജ് ഗെയ്ക് വാദ് (ചെന്നൈ സൂപ്പര്‍ കിംഗ്സ്)
എം.എസ്. ധോണിയുടെ പിന്മുറക്കാരനായാണ് ഋതുരാജ് ഗെയ്ക് വാദ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ ക്യാപ്റ്റനായത്. ധോണിക്കുശേഷം രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും ആ നീക്കം പരാജയപ്പെട്ടു.
തുടര്‍ന്ന് 2024 എഡിഷനിലാണ് ഋതുരാജിനെ സിഎസ്കെ ക്യാപ്റ്റനാക്കിയത്. 2020 എഡിഷനിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഋതുരാജ്, 71 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2502 റണ്‍സ് നേടിയിട്ടുണ്ട്.
2. അക്സര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
2025 എഡിഷന് മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് ഓള്‍റൗണ്ടറായ അക്സര്‍ പട്ടേലാണ്. ഐപിഎല്ലിന്റെ പ്രാരംഭകാലം മുതലുണ്ടെങ്കിലും കിരീടം നേടാത്ത ടീമുകളില്‍ ഒന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഋഷഭ് പന്ത് ക്ലബ് വിട്ടതോടെയാണ് അക്സര്‍ പട്ടേല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്.
2013ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്‍ വേദിയില്‍ എത്തിയത്. എന്നാല്‍, 2014ല്‍ പഞ്ചാബ് കിംഗ്സിനായി 17 വിക്കറ്റ് വീഴ്ത്തിയതോടെ വെള്ളിവെളിച്ചത്തിലെത്തി. ഐപിഎല്‍ കരിയറില്‍ 162 മത്സരങ്ങളില്നി്ന് 1916 റണ്‍സും 128 വിക്കറ്റും നേടിയിട്ടുണ്ട്.
3. ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്)
ഐസിസി 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്. അതിന്റെ കേട് ഗില്ലിനു തീര്‍ക്കാനുണ്ട്. 2018ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎല്‍ അരങ്ങേറ്റം.
2022ല്‍ ഗുജറാത്ത് ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള് നിര്‍ണായക പങ്കുവഹിച്ചു. ഐപിഎല്‍ കരിയറില്‍ 118 മത്സരങ്ങളില്‍നിന്ന് നാല് സെഞ്ചുറിയും 26 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3866 റണ്‍സ് ഈ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ സ്വന്തമാക്കി.
4. അജിങ്ക്യ രഹാനെ (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
മൂന്നു തവണ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അജിങ്ക്യ രഹാനെ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് രഹാനെ തുടരുമോ എന്നതില്‍ ആദ്യം ചില ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറി. ഐപിഎല്‍ കരിയറില്‍ 198 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 33 അര്‍ധസെഞ്ചുറിയും അടക്കം 5032 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.
5. ഋഷഭ് പന്ത് (ലക്നോ സൂപ്പര്‍ ജയന്റ്സ്)
2022 എഡിഷനില്‍ അരങ്ങേറിയ ലക്നോ സപ്പര്‍ ജയന്റ്സിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയ്ക്ക് (27 കോടി രൂപ) 2025ല്‍ ലക്നോ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ 125 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 19 അര്‍ധസെഞ്ചുറിയും അടക്കം 3553 റണ്‍സ് പന്ത് സ്വന്തമാക്കി. 80 ക്യാച്ചും 24 സ്റ്റംപിംഗും ഉണ്ട്.
6. ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി 2024 എഡിഷനില്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയത് ആരാധകര്‍ക്ക് അത്ര സുഖിച്ചില്ലെന്നത് വാസ്തവം. കാരണം, രോഹിത് ശര്‍മയെ ഒഴിവാക്കിയായിരുന്നു ആ നീക്കം.
എന്നാല്‍, 2024, 2026 ട്വന്റി-20 ലോകകപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദിക് നിലവില്‍ അഭിമതനാണ്. മുംബൈ ഇന്ത്യന്‍സിലൂടെ 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ, 152 മത്സരങ്ങളില്‍നിന്ന് 2749 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
7. ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിംഗ്സ്)
ഐപിഎല്ലിന്റെ തുടക്കം മുതലുള്ളതില്‍ കിരീടമില്ലാത്ത മറ്റൊരു ടീമാണ് പഞ്ചാബ് കിംഗ്സ്. 2025 എഡിഷന് മുതല്‍ ശ്രേയ്സ അയ്യറിന്റെ ക്യാപ്റ്റന്സിലിയാണ് ടീം. അയ്യര്‍ എത്തിയ ആദ്യ സീസണില്‍ ഫൈനലില്‍ കളിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യറിന്റെ നേതൃത്വത്തിലാണ് 2024ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാരായത്. 2015ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ശ്രേയസ് അയ്യര്‍ 133 മത്സരങ്ങളില്‍നിന്ന് 27 അര്‍ധസെഞ്ചുറിയുടെ അകമ്പടിയോടെ 3731 റണ്‍സ് നേടി.
8. റിയാന്‍ പരാഗ് (രാജസ്ഥാന് റോയല്‍സ്)
സഞ്ജു സാംസണിന്റെ പിന്‍ഗാമിയായി രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരിക്കുകയാണ് റിയാന്‍ പരാഗ്. 2025 സീസണില്‍ സഞ്ജു പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ ടീമിനെ നയിച്ചു. 2026 സീസണിനു മുന്നോടിയായി സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു ചേക്കേറിയതോടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍സി സ്ഥിരമായി റിയാന്‍ പരാഗില്‍ വന്നുചേര്‍ന്നു. 2019ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ആക്രമണശൈലി ബാറ്ററായ റിയാന്‍ പരാഗ്, 84 മത്സരങ്ങളില്‍നിന്ന് 1566 റണ്‍സ് നേടിയിട്ടുണ്ട്.
9. രജത് പാട്ടിദാര്‍ (റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു)
18 വര്‍ഷം നീണ്ട റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീട കാത്തിരിപ്പിനു 2025ല്‍ വിരാമമിട്ട ക്യാപ്റ്റനായ രജത് പാട്ടിദാര്‍. വിരാട് കോഹ്ലിയുടെ സാന്നിധ്യത്താല്‍ ധന്യമായ ആര്‍സിബി കിരീടം നിലനിര്‍ത്താനായാണ് 2026 എഡിഷനില്‍ ഇറങ്ങുന്നത്.
2024 സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് പാട്ടിദാര്‍. അതാണ് ആര്‍സിബിയുടെ നായക സ്ഥാനം ലഭിക്കാനുണ്ടായ കാരണം. 2021ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തി ബാറ്ററായ പാട്ടിദാര്‍, 42 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും അടക്കം 1111 റണ്‍സ് നേടി.
10. ഇഷാന് കിഷന് (സണ്‍റൈസേഴ്സ് ഹൈദരാബാദ്)
2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് ഇഷാന് കിഷന്. പിന്നീട് ന്യൂസിലന്‍ഡിന് എതിരായ ട്വന്റി-20 പരമ്പരയിലും ഐസിസി 2026 ലോകകപ്പിലും മിന്നും ബാറ്റിംഗ് കാഴ്ചവച്ചു.
അതുകൊണ്ടുതന്നെ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സണ്‍റൈസേഴ്സിനെ നയിക്കാനുള്ള അവസരം വന്നുചേര്‍ന്നു. 2016ല്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്ററയ ഇഷാന് കിഷന്, 119 മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും അടക്കം 2998 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
Sports
സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇഷാന് കിഷനും സൂര്യകുമാര്‍ യാദവുമെല്ലാം വാഴുന്ന ഇന്ത്യന്‍ ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗിലെ ബേബി ബോസാണ് ബിഹാറുകാരനായ വൈഭവ് സൂര്യവംശി. 13-ാം വയസില്‍ രാജസ്ഥാന് റോയല്‍സിന്റെ കരാര്‍ സ്വന്തമാക്കിയതു മുതല്‍ റിക്കാര്‍ഡുകളില്‍നിന്നു റിക്കാര്ഡുകളിലേക്കുള്ള യാത്രയാണ് വൈഭവ് ഇതുവരെ കാഴ്ചവച്ചത്.
2026 ഐപിഎല്‍ വെടിക്കെട്ടിനു തിരികൊളുത്താന്‍ വെറും 11 ദിനങ്ങള്‍ മാത്രമുള്ളപ്പോള്‍, ഈ സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ബേബി ബോസ്. സച്ചിന് തെണ്ടുല്‍ക്കറിനുശേഷം (ലിറ്റില്‍ മാസ്റ്റര്‍) പ്രായക്കുറവിനാല്‍ വിളിപ്പേരു ലഭിച്ച ഇന്ത്യന്‍ ക്രിക്കറ്ററാണ് സൂര്യവംശി എന്നതും ശ്രദ്ധേയം.
ഗെയ്ലിന്റെ 175
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തം പേരില്‍ കുറിക്കുക എന്നതാണ് 2026 സീസണില്‍ വൈഭവ് സൂര്യവംശിയുടെ ഒരു ആഗ്രഹം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുന്‍താരമായ വെസ്റ്റ് ഇന്‍ഡീസുകാരന്‍ ക്രിസ് ഗെയ്ലിന്റെ 175 നോട്ടൗട്ടാണ് ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ്. 2013 ഐപിഎല്ലില്‍ പൂന വാരിയേഴ്സിന് എതിരേയായിരുന്നു ആര്‍സിബിയുടെ ക്രിസ് ഗെയ്ല് 175 അടിച്ചുകൂട്ടിയത്. ബോസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന, ബോസ് എന്നു ലേഖനെ ചെയ്ത ബാറ്റ് ഉപയോഗിക്കുന്ന ഗെയ്ലിന്റെ റിക്കാർഡിലാണ് ബേബി ബോസിന്റെ കണ്ണ്.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടോസ് നേടി ആദ്യം ക്രീസില്‍ എത്തി. ഓപ്പണിംഗിനിറങ്ങിയ ഗെയ്ല് 66 പന്തില്‍ 175 റണ്‍സുമായി പുറത്താകാതൈ നിന്നു. 17 സിക്സും 13 ഫോറും ഗെയ്ലിന്റെ ബാറ്റില്‍നിന്ന് അന്നു പിറന്നു.
ബിസിസിഐയുടെ വാര്‍ഷിക പുരസ്കാര ചടങ്ങിലാണ് ഗെയ്ലിന്റെ 175 റണ്‍സ് മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വൈഭവ് സൂര്യവംശി വെളിപ്പെടുത്തിയത്. പുരുഷ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഗെയ്ലിന്റെ 175 ആണ്. 2018ല്‍ സിംബാബ്വെയ്ക്ക് എതിരേ ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് നേടിയ 172 ആണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍.
2008ല്‍ റോയല്‍ ചലഞ്ചേഴ്സിന് എതിരേ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രണ്ടന്‍ മക്കല്ലം നേടിയ 158 നോട്ടൗട്ടാണ് ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. 2024 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്ക് എതിരേ ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സ് നേടിയ തിലക് വര്‍മയാണ്, ട്വന്റി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍. 2025 നവംബറില്‍ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്കുവേണ്ടി യുഎഇക്ക് എതിരേ 42 പന്തില്‍ 144 റണ്‍സ് നേടിയതാണ് ട്വന്റി-20യില്‍ സൂര്യവംശിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
സഞ്ജുവിന്റെ ശിഷ്യന്
സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലാണ് വൈഭവ് സൂര്യവംശി ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. ആദ്യം മുതല്‍ ധൈര്യസമേതം അടിക്കുക എന്നതാണ് വൈഭവിന്റെ രീതിയെന്ന് സഞ്ജു വെളിപ്പെടുത്തുന്നു. ഇന്ത്യയെ 2026 ട്വന്റി-20 ലോകകപ്പില്‍ എത്തിച്ച സഞ്ജു, ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനായാണ് ഇറങ്ങുന്നത്. 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേയാണ് രാജസ്ഥാന് റോയല്‍സിന്റെ ആദ്യ മത്സരം (മാര്‍ച്ച് 30ന്).
2026 ഐപിഎല്‍ കിരീടം രാജസ്ഥാനു നേടിക്കൊടുക്കാന്‍ സാധിച്ചാല്‍ അതില്‍ക്കൂടുതല്‍ ഒന്നുമില്ലെന്നും സൂര്യവംശി വെളിപ്പെടുത്തി. ടീമിന്റെ ജയത്തിനായി സംഭാവന ചെയ്യുക, ടീമിനു ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുക- സൂര്യവംശി പറഞ്ഞു. 2026 ഐപിഎല്‍ സീസണില്‍ യശസ്വി ജയ്സ്വാള്‍ - വൈഭവ് സൂര്യവംശി കൂട്ടുകെട്ടാണ് രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത്. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും സ്ഫോടനാത്മക ഓപ്പണിംഗ് സഖ്യമായിക്കും ഇവരുടേത്.
2026 ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ കിരീടത്തില്‍ എത്തിച്ചതിന്റെ ആവേശത്തിലാണ് വൈഭവ് ഐപിഎല്ലിലേക്ക് എത്തുന്നത്. അണ്ടർ 19 ലോകകപ്പിലെ താരവും 14കാരനായ സൂര്യവംശിയായിരുന്നു. ഈ മാസം 27ന് 15-ാം ജന്മദിനമാഘോഷിക്കാന് ഒരുങ്ങുകയാണ് ബേബി ബോസ്...
Sports
ബംഗളൂരു: ഐപിഎല്‍ 2026 സീസണ് ട്വന്റി-20 ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാന്‍ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി.
ഇന്നലെ നടന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസംതന്നെ സ്റ്റേഡിയത്തില്‍ ഐപിഎല്‍, രാജ്യാന്തര മത്സരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
Sports
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2026 എഡിഷനിലേക്കുള്ള മിനി താരലേലം അബുദാബിയില്‍വച്ചു നടക്കും.
ഡിസംബര്‍ 19 ആണ് ലേല തീയതി. എന്നാല്‍, ഇക്കാര്യങ്ങള്‍ ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2026 മിനി ലേലം ഇന്ത്യയില്‍വച്ചു നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് സീസണ് ലേലവും ഗള്‍ഫ് നാടുകളിലാണ് നടന്നത്. 2023 ലേലം ദുബായിലും 2024 ലേലം ജിദ്ദയിലുമായിരുന്നു.
നിലനിര്‍ത്താം
2025 മെഗാ ലേലത്തിനുശേഷമുണ്ടായ ദൗര്‍ബല്യങ്ങള്‍ നികത്താനാണ് 2026 മിനി ലേലത്തിലൂടെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ശ്രമിക്കുക. 2026 ഐപിഎല്‍ പദ്ധതിയില്‍ ഇല്ലാത്ത കളിക്കാരെ ഒഴിവാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള അവസാന ദിനം ഈ മാസം 15 ആണ്. ടീമുകള്‍ ഇതിനോടകം ഇന്റര്‍ ട്രേഡിംഗ് ആരംഭിച്ചിട്ടുണ്ട്.
ഠാക്കൂര്‍, അര്ജുന്
മുംബൈ/ലക്നോ: ഇന്നലെ നടന്ന നീക്കത്തില്‍ പേസ് ഓള്‍റൗണ്ടര്‍ ഷാര്‍ദുള്‍ ഠാക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നു. രണ്ടു കോടി രൂപയ്ക്ക് ലക്നോ സൂപ്പര്‍ ജയന്റ്സില്നിന്നാണ് ഠാക്കൂറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 2025 മെഗാ ലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന കളിക്കാരനായിരുന്നു ഷാര്‍ദുള്‍. മൊഹ്സിന്‍ ഖാന് പരിക്കേറ്റു പുറത്തായതോടെ പകരക്കാരനായി ലക്നോ ഷാര്ദുളിനെ സ്വന്തമാക്കുകയായിരുന്നു.
അര്ജുന് തെണ്ടുല്‍ക്കറിനെ ലക്നോയ്ക്കു കൈമാറാന്‍ മുംബൈ ഇന്ത്യന്‍സും ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് സച്ചിന് തെണ്ടുല്‍ക്കറിന്റെ മകനായ അര്ജുന്. അര്‍ജുനെ 30 ലക്ഷം രൂപയ്ക്കായിരുന്നു കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മറ്റൊരു സ്വാപ് ഡീലില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡ് ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് മുംബൈ ഇന്ത്യന്‍സിലേക്കെത്തി. 2.6 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് റൂഥര്‍ഫോഡിനെ സ്വന്തമാക്കിയത്.
വാട്സണ് കെകെആറില്‍
കോല്‍ക്കത്ത: ഓസ്ട്രേലിയന്‍ മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണ് അസിസ്റ്റന്റ് കോച്ചായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ (കെകെആര്‍) ചേര്‍ന്നു. ടീമിന്റെ മുഖ്യപരിശീലകന്‍ അഭിഷേക് നായരാണ്. മെന്റര്‍ ഡ്വെയ്ന്‍ ബ്രാവോയും.
വാട്സണ് ഐപിഎല്‍ കോച്ചിംഗ് സംഘത്തില്‍ ഉള്‍പ്പെടുന്നത് ഇതു മൂന്നാം തവണയാണ്. 2002, 2023 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ റിക്കി പോണ്ടിംഗിന്റെ അസിസ്റ്റന്റായിരുന്നു വാട്സണ്.