ലക്നൗ: പ്ലേ ഓഫ് പ്രതീക്ഷകളുടെ നിലനിൽപ്പിനായി പൊരുതിയ ലക്നൗ സൂപ്പർ ജയന്റ്സിന് ആവേശോജ്ജ്വലമായ വിജയം. ഐപിഎൽ 2026ലെ നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 9 റൺസിനാണ് ലക്നൗ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടിയ മിച്ചൽ മാർഷിന്റെയും കൃത്യതയാർന്ന ബൗളിംഗ് കാഴ്ചവെച്ച പ്രിൻസ് യാദവിന്റെയും പ്രകടനമാണ് ലക്നൗവിനെ തുണച്ചത്.
മഴ കാരണം കളി തടസപ്പെട്ടതിനെ തുടർന്ന് 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്. 56 പന്തിൽ 111 റൺസെടുത്ത മിച്ചൽ മാർഷായിരുന്നു ലക്നൗവിന്റെ നെടുംതൂൺ. നിക്കോളാസ് പുരാൻ (38), അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ റിഷഭ് പന്ത് (10 പന്തിൽ 32*) എന്നിവരും സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മഴ നിയമപ്രകാരം ആർസിബിയുടെ വിജയലക്ഷ്യം 19 ഓവറിൽ 213 റൺസായി നിശ്ചയിച്ചു.
കൂറ്റൻ സ്കോർ പിന്തുടർന്ന ആർസിബിക്ക് തുടക്കം തന്നെ പാളി. വിരാട് കോലിയും (0) ജേക്കബ് ബേഥലിനും (4) വേഗത്തിൽ പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 31 പന്തിൽ 61 റൺസെടുത്ത രജത് പാട്ടീദാർ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
അവസാന ഓവറുകളിൽ ടിം ഡേവിഡ് (40), ക്രുനാൽ പാണ്ഡ്യ (28*), റൊമാരിയോ ഷെപ്പേർഡ് (23*) എന്നിവർ ആഞ്ഞുപിടിച്ചെങ്കിലും ലക്ഷ്യത്തിന് 9 റൺസ് അകലെ പൊരുതിവീണു.
മൂന്ന് വിക്കറ്റെടുത്ത പ്രിൻസ് യാദവും രണ്ട് വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദുമാണ് ആർസിബിയുടെ റൺവേട്ടയ്ക്ക് തടയിട്ടത്. ഈ വിജയത്തോടെ തുടർച്ചയായ ആറ് തോൽവികൾക്ക് ലക്നൗ അന്ത്യം കുറിച്ചു. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ എട്ട് തോൽവികൾക്ക് ശേഷമുള്ള ലക്നൗവിന്റെ ആദ്യ ജയം കൂടിയാണിത്. ആറ് പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണെങ്കിലും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ലക്നൗവിന് ഈ ജയം അത്യന്താപേക്ഷിതമായിരുന്നു. മൂന്നാം സ്ഥാനത്ത് തുടരുന്ന ആർസിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ അടുത്ത മത്സരങ്ങളിൽ ജയം അനിവാര്യമാണ്.