മുംബൈ: ഐപിഎൽ 2026ൽ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് റൺമലകൾ വെട്ടിപ്പിടിച്ച ആവേശപ്പോരാട്ടത്തിന്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ ലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് മറികടന്നു. ഇതോടെ വാംഖഡെയിലെ ഏറ്റവും ഉയർന്ന റൺവേട്ട എന്ന റെക്കോർഡും ഹൈദരാബാദ് സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് വേണ്ടി ഓപ്പണർ റയാൻ റിക്കിൾടൺ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 44 പന്തിൽ നിന്ന് റിക്കിൾടൺ സെഞ്ച്വറി തികച്ചു. സനത് ജയസൂര്യയുടെ റെക്കോർഡ് തകർത്ത റിക്കിൾടൺ, മുംബൈ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. 55 പന്തിൽ പുറത്താകാതെ 123 റൺസ് (10 ഫോർ, 8 സിക്സ്) നേടിയ റിക്കിൾടണിന്റെ കരുത്തിൽ മുംബൈ 20 ഓവറിൽ 243/5 എന്ന സ്കോറിലെത്തി. അരങ്ങേറ്റക്കാരൻ വിൽ ജാക്സ് (46), നായകൻ ഹാർദിക് പാണ്ഡ്യ (12 പന്തിൽ 31) എന്നിവരും ആഞ്ഞടിച്ചു.
മുംബൈയുടെ കൂറ്റൻ സ്കോറിനെ ഹൈദരാബാദ് നേരിട്ടത് അതിലും വലിയ പ്രഹരശേഷിയോടെയായിരുന്നു. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ തന്നെ മുംബൈ ബൗളർമാരെ നിലംപരിശാക്കി. ട്രാവിസ് ഹെഡ് 30 പന്തിൽ 76 റൺസും (8 സിക്സ്), അഭിഷേക് ശർമ 24 പന്തിൽ 45 റൺസും നേടി.
ഇടയ്ക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുംബൈ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഹെൻറിച്ച് ക്ലാസൻ രക്ഷകനായി. വെറും 30 പന്തിൽ പുറത്താകാതെ 65 റൺസ് നേടിയ ക്ലാസൻ ഹൈദരാബാദിനെ വിജയതീരത്ത് എത്തിച്ചു. സലിൽ അറോറ (10 പന്തിൽ 30*) പാണ്ഡ്യയുടെ ഓവറിൽ സിക്സറുകൾ പായിച്ച് കളി വേഗത്തിൽ അവസാനിപ്പിച്ചു.
Tags : Sunrisers Hyderabad IPL 2026 Mumbai Indians Latest News