National
ന്യൂഡൽഹി: സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്നു നടക്കും. ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. എന്നാൽ പങ്കെടുക്കുന്ന പാർട്ടികളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.
തമിഴ്നാട്ടിൽ തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ചു ടിവികെയ്ക്കൊപ്പം ചേർന്ന കോണ്‍ഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ സഖ്യത്തിലെ മറ്റു പ്രധാന കക്ഷിനേതാക്കളെല്ലാം പങ്കെടുക്കും.
തമിഴ്നാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ ടിവികെ യോഗത്തിൽ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിലേക്കു ടിവികെയെ ക്ഷണിച്ചതായാണു സൂചന. 2023 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരുന്നത്.
തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനികളായ സിപിഎമ്മും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ആരോപണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നു. ആരോപണത്തിൽ കോണ്‍ഗ്രസ് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ബേബി യോഗത്തിൽ പങ്കെടുക്കില്ല. പകരം രാജ്യസഭാനേതാവ് ജോണ്‍ ബ്രിട്ടാസായിരിക്കും പാർട്ടിയെ പ്രതിനിധീകരിക്കുക.
ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ടാണ് ജെഎംഎമ്മിന്റെ തർക്കം. സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ എംഎൽഎമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്റ് അംഗങ്ങളിലേക്കും പടർന്നിട്ടുണ്ട്. ബിജെപി അതു മുതലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ തനിക്കൊപ്പം നിർത്താൻ മമത ശ്രമിക്കുന്നതിനിടയിലാണ് യോഗം. പാർട്ടിയുടെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ഇന്നത്തെ യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ, പരീക്ഷാ ക്രമക്കേടുകൾ, തൃണമൂൽ കോണ്‍ഗ്രസിലെ വിള്ളൽ മുതലെടുക്കാൻ ശ്രമിക്കുന്ന ബിജെപിയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.
സ്വന്തം കാരണങ്ങളാൽ മുന്നണിയിലെ ചില പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. എന്നാൽ മോദിസർക്കാരിന്റെ നയങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
National
ന്യൂഡൽഹി: തിങ്കളാഴ്ച ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെച്ചൊല്ലി കോൺഗ്രസുമായുണ്ടായ ഭിന്നതയെത്തുടർന്നാണ് ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും ഡിഎംകെ പങ്കെടുക്കില്ലെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് പറഞ്ഞു. ചില പാർട്ടികൾ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12ന് ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് യോഗം. കോണ്‍ഗ്രസ് നിലപാടിനെതിരെ ഘടകകക്ഷികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
ജാര്‍ഖണ്ഡിൽ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ ജെഎംഎം പ്രതിഷേധം അറിയിക്കും.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ തീരുമാനിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് ഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ കോൺഗ്രസ് പിന്തുണച്ചതാണ് വർഷങ്ങൾ പഴക്കമുള്ള ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കിയത്. കോൺഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. 20 വർഷത്തോളം തങ്ങളുടെ തോളിലേറി നടന്ന ശേഷം കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ഡിഎംകെ വക്താക്കൾ പ്രതികരിച്ചു.
സഖ്യത്തിലെ ഈ കടുത്ത ഭിന്നതയെ തുടർന്നാണ് വരാനിരിക്കുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡിഎംകെ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ നാടകങ്ങൾ ദേശീയതലത്തിൽ തന്നെ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.
തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിനും അനിവാര്യമാണ്.
നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്റെ തീരുമാനം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
National
ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡലപുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ ഇന്ത്യാ സഖ്യം നേതാക്കൾ ഉടൻ യോഗം ചേർന്നേക്കുമെന്ന് റിപ്പോർട്ട്.
മണ്ഡല പുനർനിർണയത്തെയും അതുമായി കൂട്ടിക്കെട്ടിയ വനിതാസംവരണത്തെയും സംബന്ധിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ സഖ്യം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെങ്കിലും മറ്റൊരു രീതിയിൽ ബിൽ ബിജെപി സർക്കാർ വീണ്ടും അവതരിപ്പിക്കുമെന്ന സാധ്യത നിലനിൽക്കെയാണ് പ്രതിപക്ഷനേതാക്കൾ വീണ്ടും യോഗം ചേരാനൊരുങ്ങുന്നത്. ഈ മാസം പകുതിയോടെ യോഗം ഡൽഹിയിൽ ചേരുമെന്നാണു സൂചന.
പാർലമെന്റിൽ ഒറ്റക്കെട്ടായിരുന്നെങ്കിലും സഖ്യത്തിലെ വിവിധ കക്ഷികൾ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ പരസ്പരം മത്സരിച്ചതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുഫലങ്ങൾ യോഗത്തിൽ ചർച്ചയായേക്കില്ലെന്നാണു റിപ്പോർട്ട്.
National
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.
ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക
ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.
ജീവൻ രക്ഷാ യന്ത്രത്തിന്റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.
ബിഹാറിലെ സഖ്യത്തിന്റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.
എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 70 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
35 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് തങ്ങൾക്കനുകൂലമാണെന്ന് അവകാശപ്പെട്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ. ഭരണവിരുദ്ധ തംരഗത്തിൽ ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെ പരാജയപ്പെടുമെന്ന് കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ എൻഡിഎ മികച്ച വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.
റിക്കാർഡ് പോളിംഗ് ശതമാനം ജനങ്ങൾ മോദിയിലും നിതീഷിലും വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഔറംഗബാദിലും കെയ്മൂർ ജില്ലാ സ്ഥാനമായ ഭാഭുവയിലും തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൻഡിഎ വൻവിജയം നേടുമെന്നും മോദി പറഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 64.69 ശതമാനം ആണ് പോളിംഗ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയും ഉയർന്ന പോളിംഗ് ശതമാനം ഉണ്ടായിട്ടില്ല. അമ്മമാർക്കും സഹോദരിമാർക്കുമാണ് ഇതിന്റെ ബഹുമതി. മോദി-നിതീഷ് ട്രാക്ക് റിക്കാർഡിൽ അവർക്കെല്ലാം വിശ്വാസമുണ്ടെന്ന് വ്യക്തമാണ്-മോദി പറഞ്ഞു.
നക്സൽ കലാപകാരികൾ ഭരിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങളിലും ബോംബ് സ്ഫോടനങ്ങളിലും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്ന ജംഗിൾ രാജിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല.
ജംഗിൾ രാജിന് അന്ത്യം കുറിച്ച നിതീഷ് കുമാറിന്, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലിരുന്നപ്പോൾ, ഭരണത്തിന്റെ ആദ്യ ഒമ്പത് വർഷങ്ങളിൽ കേന്ദ്രത്തിൽനിന്ന് നിസഹകരണം നേരിടേണ്ടി വന്നു. ബിഹാറിലെ ജനങ്ങളോട് പ്രതികാരം ചെയ്യാൻ അവർ ശ്രമിച്ചെന്നും മോദി ആരോപിച്ചു.
ഭരണകക്ഷിയായ എൻഡിഎയുടെ പരാജയത്തിന്റെ വ്യക്തമായ സൂചനയാണ് ഉയർന്ന പോളിംഗ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാരുൾപ്പെടെ ഒരു ഡസനിലധികം മന്ത്രിമാർക്ക് സീറ്റുകൾ നഷ്ടപ്പെടും. ഉയർന്ന പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത് ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നാണ്- രാജീവ് ശുക്ല ചൂണ്ടിക്കാട്ടി.
ബിഹാറിൽ വലിയ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്ന് ജൻസുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അവകാശപ്പെട്ടു. കനത്ത പോളിംഗ് ബിഹാർ രാഷ്ട്രീയം മാറുമെന്നതിന്റെ കൃത്യമായ തെളിവാണ്. ഛഠ് ഉത്സവത്തിനായി നാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ ഇതുവരെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയിട്ടില്ലെന്നതാണു തെരഞ്ഞെടുപ്പിലെ എക്സ് ഫാക്ടറാകുകയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ബിഹാർ മാറ്റത്തിന് ആഗ്രഹിക്കുന്നതായാണു കാണിക്കുന്നത്. 30 വർഷമായി രാഷ്ട്രീയ കുഴപ്പങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബിഹാറിൽ മാറ്റത്തിനായുള്ള ശക്തമായ ആഗ്രഹമുണ്ട്- പ്രശാന്ത് കിഷോർ പറഞ്ഞു.
National
മുസാഫർപുർ: ബിഹാറിലെ പ്രതിപക്ഷമായ കോൺഗ്രസ്-ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്നും പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിലും ചപ്രയിലും തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഛഠ് പൂജ വെറും നാടകമാണ്. വോട്ടിനുവേണ്ടി ഛഠ്പൂജയെ തള്ളിപ്പറയുന്നു. ഇതിന് ജനം മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു. ഛഠ് പൂജയുടെ പേരില്‍ പേരില്‍ മോദി നാടകം കളിച്ചെന്നും വോട്ടിനായി ആവശ്യമെങ്കില്‍ നൃത്തം ചെയ്യാന്‍ വരെ പ്രധാനമന്ത്രി തയാറാവുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. വോട്ടിനായി ഈ ആളുകൾക്ക് എത്രത്തോളം താഴാൻ കഴിയുമെന്ന് നോക്കൂ.
നൂറ്റാണ്ടുകളായി ബിഹാർ മറക്കാത്ത ഛഠ് ഉത്സവത്തോടുള്ള അപമാനമാണിത്. ബിഹാറിലെ ജനങ്ങളോട് ഈ ആളുകൾക്കുള്ള അവജ്ഞ നോക്കൂ-മോദി പറഞ്ഞു. ആർജെഡി-കോൺഗ്രസിന് സംഖ്യം പ്രീണന, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് താൽപര്യം. അതിനായി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വോട്ടുകൊള്ള തന്നെയെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടുതട്ടിപ്പിനും തെരഞ്ഞെടുപ്പുഫലങ്ങൾ അട്ടിമറിക്കാനും തെരഞ്ഞെടുപ്പു കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുകയാണ്. വോട്ട് നേടാനായി വേദിയിൽ വന്നു ഡാൻസ് കളിക്കാൻ പോലും മടിക്കാത്തയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ രാഹുൽ ആക്ഷേപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സർക്കാർ ബിജെപിയുടെ റിമോട്ട് കണ്ട്രോളിലാണെന്ന് രാഹുൽ ആരോപിച്ചു. ഇതൊഴിച്ചാൽ ബിഹാറിലെ മുസാഫർപുരിൽ ഇന്നലെ ആദ്യ തെരഞ്ഞെടുപ്പുറാലിയിൽ, നിതീഷിനെ ഒഴിവാക്കി പ്രധാനമന്ത്രി മോദിക്കെതിരേയായിരുന്നു രാഹുലിന്റെ പ്രധാന ആക്രമണം. ഹെലികോപ്റ്ററിൽ വൈകി റാലിക്കെത്തിയ രാഹുലിനെ ഇടയ്ക്കു പെയ്ത മഴയിലും ആവേശത്തോടെയാണു വൻ ജനാവലി വരവേറ്റത്. ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് രാഹുലിന്റെ ചോദ്യങ്ങൾക്കു പ്രതികരണമായി ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
മഹാസഖ്യത്തിന്റെ സീറ്റുവിഭജന തർക്കം മാറ്റിവച്ച് ആർജെഡി നേതാവും പ്രതിപക്ഷ മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രാഹുലിനോടൊപ്പം വേദിയിലുണ്ടായിരുന്നു. എന്നാൽ തേജസ്വിയെക്കുറിച്ച് രാഹുൽ കാര്യമായി പരാമർശിച്ചില്ല. മുസാഫർപുർ ജില്ലയിലെ പട്ടികജാതി സംവരണ സീറ്റായ സക്ര നിയമസഭാ മണ്ഡലത്തിലായിരുന്നു രാഹുലിന്റെ ആദ്യ റാലി.
“മോദിജിയോടു വേദിയിൽ വന്നു നൃത്തം ചെയ്യാൻ പറയൂ. തെരഞ്ഞെടുപ്പിനു മുന്പായതിനാൽ അദ്ദേഹം നൃത്തം ചെയ്യും. അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് വേണം. പക്ഷേ തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകും. അംബാനിയുടെ വിവാഹത്തിൽ മാത്രമേ പിന്നെ നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയൂ’’- രാഹുൽ പരിഹസിച്ചു.
മോദിജി തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കുകയാണ്. വോട്ടുമോഷണം നടത്തുകയാണ്. തെരഞ്ഞെടുപ്പുകൾതന്നെ അവസാനിപ്പിക്കാനാണ് അവരുടെ ആഗ്രഹം. മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ തെരഞ്ഞെടുപ്പു മോഷ്ടിച്ചു. ബിഹാറിലും അതിനായി അവർ പരമാവധി ശ്രമിക്കും. ജാഗ്രത പാലിക്കുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി മോദിക്കു പേടിയാണെന്ന് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതു തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നത് കള്ളമാണെന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
ബിഹാറുകാരുടെ ഛഠ് പൂജയ്ക്ക് മോദിജി ഡൽഹിയിൽ നാടകം കളിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. യമുനാ നദിയിലല്ല, അതിനടുത്തു നിർമിച്ച പ്രത്യേക നീന്തൽക്കുളത്തിൽ കുളിക്കാനായിരുന്നു പരിപാടി. അവിടെ യമുനയില്ല. ആചാരപരമായ സ്നാനം നടത്താനല്ല അദ്ദേഹം ശ്രമിച്ചത്.
നീന്തൽക്കുളത്തിൽ കുളിക്കാൻ പോകുന്നതിന് യമുനയുമായോ ഛഠ് പൂജയുമായോ ബിഹാറിലെ ജനങ്ങളുമായോ മോദിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റേതു വെറും നാടകമാണ്. രാഹുൽ പറഞ്ഞു. മുംബൈയിലെ ധാരാവിയിൽ ധാരാളം ബിഹാറികൾ ചെറുകിട ബിസിനസുകൾ നടത്തുന്ന ഭൂമി ഒരു കോടീശ്വരനു കൈമാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട ബിസിനസുകൾ നശിപ്പിച്ചു. ചൈനയിലല്ല ബിഹാറിൽ നിർമിച്ചതാകും പ്രതിപക്ഷ മഹാസഖ്യത്തിന്റെ സർക്കാരെന്ന് രാഹുൽ പറഞ്ഞു.
National
പാറ്റ്ന: കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ഇന്ത്യ മുന്നണി പുറത്തിറക്കി. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
ആർജെഡി നേതാവ് തേജസ്വി യാദവും സഖ്യകക്ഷി നേതാക്കളും സംയുക്തമായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സർക്കാർ രൂപവത്കരിച്ച് 20 ദിവസത്തിനകം ജോലി ഉറപ്പുനല്‍കുന്നതിനുള്ള നിയമം പാസാക്കുമെന്ന് തേജസ്വി പറഞ്ഞു.
സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും, ഐടി പാർക്കുകൾ, സ്പെഷൽ ഇക്കണോമിക് സോണുകൾ, എഡ്യൂക്കേഷൻ സിറ്റി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.