ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും എതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം. ഇതോടെ പ്രതിപക്ഷ നിരയിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവുമാണ് പ്രധാനമായും യോഗത്തിൽ ചർച്ചയായത്.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെയുള്ള വിമർശനങ്ങൾക്ക് യോഗത്തിൽ തുടക്കമിട്ടത്. തുടർന്ന് ഇടതുപാർട്ടികളും മറ്റ് രാഷ്ട്രീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സഖ്യകക്ഷികൾക്കിടയിൽ കൃത്യമായ ഏകോപനം ഉണ്ടായിരുന്നില്ലെന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾ തങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതായും സഖ്യകക്ഷികൾ ആരോപിച്ചു. വർഷത്തിലൊരിക്കൽ മാത്രം യോഗം ചേരുന്ന രീതി ഫലപ്രദമല്ലെന്നും കൃത്യമായ ഇടവേളകളിൽ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ സഖ്യം ശക്തമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും അതത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളും തനിക്ക് കണക്കിലെടുക്കേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുമായുള്ള ഭിന്നതകളെ തുടർന്ന് ഡിഎംകെ, ആം ആദ്മി പാർട്ടി എന്നിവർ ഈ യോഗത്തിൽ നിന്ന് വിട്ടുനിന്നു. തമിഴ്നാട്ടിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ വിട്ടുനിന്നത്. പഞ്ചാബിൽ കോൺഗ്രസുമായുള്ള നേരിട്ടുള്ള രാഷ്ട്രീയ മത്സരം കാരണമാണ് എഎപി യോഗത്തിനെത്താതിരുന്നത്. ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖർ യോഗത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ ഉദ്ദവ് താക്കറെ, ഹേമന്ത് സോറൻ എന്നിവർ ഓൺലൈനായി പങ്കെടുത്തു.
സഖ്യകക്ഷികളുടെ സമ്മർദത്തെ തുടർന്ന് ഇനി മുതൽ രണ്ട് മാസത്തിലൊരിക്കൽ ‘ഇന്ത്യ’ സഖ്യം യോഗം ചേരാൻ തീരുമാനിച്ചു. അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ വെച്ച് നടക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ആവശ്യപ്പെടാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്.
Tags : India Alliance Akhilesh Yadav Latest News