ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.
തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിനും അനിവാര്യമാണ്.
നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്റെ തീരുമാനം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
Tags : India alliance meeting Held Delhi Opposition