Kerala
കോഴിക്കോട്: നിപ ബാധിതനു രോഗം സ്ഥിരീകരിച്ച സംഭവത്തിൽ ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും പരസ്പരവിരുദ്ധ പ്രസ്താവന നടത്തിയതിൽ ജില്ലാ കളക്ടറെ പഴിച്ച് മന്ത്രി കെ. മുരളീധരൻ. ഇന്നലെ വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ രോഗിക്ക് നിപ സ്ഥിരീകരിച്ച് ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്.
എന്നാൽ, ഇതിനു പിന്നാലെ വാർത്താസമ്മേളനം നടത്തിയ കളക്ടർ രോഗം സ്ഥിരീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കളക്ടറുടെ പരിചയക്കുറവാണ് രണ്ടു രീതിയിലുള്ള പ്രഖ്യാപനം വരാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു.“ഞാൻ വാർത്താസമ്മേളനം നടത്തുന്നതിനു മുന്‍പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നു.
അതുവരെ പൂന വൈറോളജി ലാബിൽനിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിട്ടില്ല. ഞാൻ വാർത്താസമ്മേളനം നടത്തി തിരിച്ചെത്തിയതിനു ശേഷമാണ് കളക്ടറുടെ മെസേജ് കിട്ടിയത്. കളക്ടർ പുതിയ ആളാണ്. അതിനാൽ ഇത് മന്ത്രിയെ അറിയിച്ചിട്ടു വേണം പുറത്തുപറയാൻ എന്നത് അവർക്ക് ഓർമയില്ല”- മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ.മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക. തങ്ങൾക്ക് നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളജുകൾ.
എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനാണ് നിർദേശം നൽകിയിരിക്കുന്നത്. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കിയതാണ് പരാതിക്ക് ആധാരം. അധികമായി വാങ്ങിയ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകാനാണ് ഉത്തരവ്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർഥികളിൽ നിന്നായി ഏകദേശം മൂന്നര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അധികമായി ഈടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം രക്ഷിതാക്കൾക്കും വലിയ ആശ്വാസം പകരുന്നതാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി. ശിവന്‍കുട്ടി സംഘിക്കുട്ടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരം ലംഘിച്ച് സ്ത്രീകളെ കയറ്റിയപ്പോള്‍ ശുദ്ധികലശം ചെയ്തതിന്റെ പ്രതികാരമായാണ് തന്ത്രിയിലേക്കുമാത്രം സ്വര്‍ണക്കൊള്ള കേസ് ഒതുക്കാന്‍ ശ്രമിക്കുന്നത്.
കോടതിയുടെ നിരീക്ഷണമുണ്ടായിട്ടുപോലും അറസ്റ്റിലായവര്‍ക്കെതിരെ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും കുറ്റവാളികള്‍ ഓരോരുത്തരായി ജയില്മോചിതരാവുകയുമാണ്.
പോറ്റിയുമൊത്തുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനും സ്വര്‍ണംകട്ട സിപിഎം നേതാക്കളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നതു പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല.
നമ്മുടെ ഓഫീസ് നമ്മൾതന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആണെന്ന് തെളിയിക്കുന്ന റിസൾട്ടാണ് വന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
പറ്റിക്കുന്ന സർക്കാരാണെന്ന് ജനങ്ങൾക്ക് മനസിലായി. ജനം പത്രം വായിക്കുന്നവരും ടിവി കാണുന്നവരുമാണ്. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍, ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു.
തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടായെന്നും പിഎം ശ്രീ ഒപ്പിട്ടതോടെ സിപിഎമ്മിന് ബിജെപി തൊട്ടുകൂടാത്തവർ അല്ലാതായെന്നും മുരളീധരന് പറഞ്ഞു.
രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി. തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം താൽക്കാലികമാണ്. കോർപ്പറേഷനിൽ എൽഡിഎഫിന് ചെറിയ ലീഡ് കോഴിക്കോട് മാത്രമാണ്. അതും ഏതു നിമിഷവും മാറിമറിയാമെന്നും മുരളീധരന് പറഞ്ഞു.
Kerala
ന്യൂഡല്‍ഹി: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ. മുരളീധരന്. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്തികള്‍ പരിഹരിച്ചു. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു.
പ്രശ്നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയാറാക്കിയ പ്ലാനില്‍ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും നിര്‍ദേശമുണ്ടായെന്നും കെ.മുരളീധരന് വ്യക്തമാക്കി.