തിരുവനന്തപുരം: എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ.മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുക. തങ്ങൾക്ക് നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളജുകൾ.
എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ(എൻഎംസി) സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനാണ് നിർദേശം നൽകിയിരിക്കുന്നത്. നാലര വർഷത്തെ കോഴ്സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കിയതാണ് പരാതിക്ക് ആധാരം. അധികമായി വാങ്ങിയ ഫീസ് വിദ്യാർഥികൾക്ക് തിരികെ നൽകാനാണ് ഉത്തരവ്. നാലര വർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് എൻഎംസി നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.
സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർഥികളിൽ നിന്നായി ഏകദേശം മൂന്നര ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ അധികമായി ഈടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ഈ തീരുമാനം രക്ഷിതാക്കൾക്കും വലിയ ആശ്വാസം പകരുന്നതാണ്.