Leader Page
രാത്രികളോട് എനിക്കകമേ ഒരിഷ്ടമുണ്ട്. ഭൗമതമസ് തപസിലാഴുന്ന നേരമത്രയും പുണ്യശ്ലോകങ്ങള് ചൊല്ലിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുളായാൽ അമ്മൂമ്മ പറയും “ശ്ലോകം ചൊല്ലൂ” എന്ന്. പേടി മാറാനാണ്. ഒന്നു കുളിച്ചുവന്ന് നടുക്കളത്തിലിരുന്നു ചൊല്ലിത്തുടങ്ങും. അങ്ങനെ ചൊല്ലിപ്പഠിച്ച അസംഖ്യം ശ്ലോകരുചികള് നാവിലിപ്പോഴുമുണ്ട്. “രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും” എന്ന ശ്ലോകമാണ് ആദ്യം മനഃപാഠമാക്കിയത്. അത് ശബ്ദംകൊണ്ട് ഇരുളിനെ നീക്കാനുള്ള ജാലവിദ്യയാണെന്നു മാത്രമേ അന്ന് അറിവുള്ളൂ. അതിനാല്‍ ആവുന്നത്ര ഉച്ചത്തില്‍ ശ്ലോകം ചൊല്ലും. ചൊല്ലിക്കഴിഞ്ഞ് ഇരുളിലേക്ക് കണ്ണുമിഴിച്ചുനോക്കും. ദൂരെ എങ്ങുനിന്നെങ്കിലും ഒരു തരിവെട്ടം വരുന്നുണ്ടോയെന്ന്.
പക്ഷേ വരില്ല. പിന്നെയും നേരമെത്ര കഴിഞ്ഞാണ് ഒരെട്ടുനാഴികപ്പൊട്ടന് മേഘമാര്ഗേ ഒരു ചെമ്പകപ്പൂമൊട്ടുപോലെ തെളിയുന്നത്. അതു പുലരിയല്ല. പുലരിയെത്തും മുമ്പുള്ള ഒരു തിരനോട്ടമാണ്. എന്നെക്കാള്‍ ശക്തനായവന് എന്റെ പിന്നാലെ വരുന്നുണ്ടെന്ന വിളംബരം.ആശാന്റെ ‘ലീല’യില്‍ പറയുംപോലെ “സ്ഫുരിത തനുപ്രഭം.”
അനുഭവിച്ചതിലേറ്റം സുന്ദരമായ കാഴ്ച പകലിന്റെയോ രാത്രിയുടെയോ അല്ല; സന്ധ്യയുടേതാണ്. പൂമല പൂക്കും പോലെയാണത്. കൊല്ലന്റെ ഉലയിൽനിന്നാളിയ തീ പോലെ. പകലിന്റെ ഇളംനാമ്പുകളിൽ ഒരു കൊറ്റനാടിനെപ്പോലെ അഗ്നി മേയുന്നതു കണ്ടിരിക്കാൻ രസമാണ്. ഒരുതരം സാരള്യം അതിനുണ്ട്. പ്രഭാമണ്ഡലത്തെ പതിയെപ്പതിയെ ഇരുള്ശാഖികളൊന്നൊന്നായ് വന്ന് കെട്ടിപ്പിടിക്കും. അതു കണ്ടുനില്ക്കാന് എനിക്കേറെ ഇഷ്ടമായിരുന്നു. അതു കുട്ടിക്കാലം മുതലേയുള്ള ഒരു കൊതിയായിരുന്നു. സന്ധ്യ കനത്തുതുടങ്ങുമ്പോള് പടിഞ്ഞാട്ടെ വയല്ക്കരയിലേക്കു പായും. അവിടെയാണ് രാവും പകലും ഇണചേരുന്നിടം. പുനര്‍ജന്മമില്ലാത്ത വിസ്മയത്തിന് സൗവര്ണലീല അവിടെയാണ് സംഭവിക്കുന്നത്. കേളീപത്മങ്ങള് ചക്രവാളം വരച്ചുകഴിഞ്ഞാല്‍ പിന്നെ ഇരുളായി. മുഗ്ധശാന്തയാം രാവ് വരികയായ്.
ആ വരവ് കാടുകളില്‍ നൃത്തം കഴിഞ്ഞുള്ള വരവാണെന്നു തോന്നും. ആ ഘനനിബിഡത അത്രയ്ക്കുണ്ട്. പൊള്ളിയടര്‍ന്ന പകല്‍ അപ്പോള്‍ ഒരോര്‍മ മാത്രമാകും. അല്പംമുമ്പ് നഭസില്നിന്ന് അപ്രത്യക്ഷമായ തേജോഗോളം ഒരോര്മയാകും. രാവ് ഒരു കൂറ്റന്‍ കരിമ്പനയായി മാറും. ആകാശംമുട്ടെയാകും അതിന്റെ മേലാപ്പ്. ഇലപ്പടര്പ്പുകളില്നിന്ന് തമോമൂര്ത്തികളുടെ പിറുപിറുപ്പു കേള്‍ക്കാം. അമാനുഷികര്‍. അവര്‍ യക്ഷികളാണെന്ന് പഴമക്കാര്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അതുള്ളില്‍ കിടന്ന് കിലുകിലെ തകിലു കൊട്ടും. അത്യദ്ഭുത ഭാവനയായ് പിന്നെ മനസ് നിറയെ. അപ്പോള്‍ രാവിന്റെ നിശബ്ദയാമങ്ങളെ ഒറ്റയ്ക്കു തുഴഞ്ഞുതീര്ക്കാനാകില്ല. ഭയം രാവിന്റെ മറനീക്കി പുറത്തുവരും. നല്ല മഴക്കാലമാണെങ്കില്‍ ഭയം ഇരട്ടിക്കും. മഴയ്ക്കൊപ്പം ഇരട്ടവാലുള്ള മിന്നലിന് വാള്പ്പയറ്റുണ്ടെങ്കില് പറയുകയും വേണ്ട. ഒരു പത്തുപതിമൂന്നു വയസുവരെ രാത്രി എന്റെ ജീവിതപുസ്തകത്തിലെ ഇരുണ്ട അധ്യായങ്ങളായിരുന്നു.
രാത്രിയിലാണേറ്റവും സങ്കടം വന്ന് ഉള്ളില്‍ നിറയാറുള്ളതെന്നു തോന്നിയിട്ടുണ്ട്. സങ്കടരാവുകളെ മറികടക്കാനാണ് ഞാന്‍ വായനയിലേക്കു തുഴഞ്ഞത്. പകല്‍ വിതയ്ക്കുകയും രാത്രി കൊയ്യുകയും ചെയ്യുന്ന ശീലം എനിക്കങ്ങനെ കിട്ടിയതാണ്.
വെളുക്കുവോളമിരുന്ന് വായിക്കും. അപ്പോള്‍ തനിച്ചല്ല എന്നു തോന്നും. വായിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങള്‍ എന്നോടൊപ്പം രാത്രി തുഴയാനെത്തും. അവരോടു മിണ്ടിപ്പറഞ്ഞും കലഹിച്ചും സഹതപിച്ചും സ്നേഹിച്ചും പുതുമഴ വീണ വഴികളിലൂടെന്നപോലെ നടക്കും. ചില കഥാപാത്രങ്ങള്‍ കൊടുംവേനലില്നിന്നാകും വരിക. ചിലര്‍ പ്രവാചകന്മാരെപ്പോലെ പെരുമാറും. ചിലരാകട്ടെ നമ്മുടെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തുപിടിക്കും.
ചിലര്‍ മുദ്രാവാക്യം വിളിച്ചു മുന്നേ നടക്കും. ഇവരില്‍ ഒരു കൂട്ടരുണ്ട്. നല്ല അനുസരണക്കേടുള്ളവര്‍. അവർ ക്ഷോഭസമുദ്രത്തിലേക്ക് തോണിയിറക്കും. അവർ കുരിശിലേക്ക് പ്രാണൻ തളച്ചിടും. നാം നോക്കിനിൽക്കേ അവർ വിഷക്കോപ്പ ഉള്ളിലേക്ക് കമഴ്ത്തും. അവരുടെ മരണം അവർ തീരുമാനിക്കും. എനിക്കവരോടായിരുന്നു ഏറെയിഷ്ടം. അവര്‍ക്ക് ഒന്നിനോടും ഭയമില്ല.വരുന്നിടത്തുവച്ചു കാണാം എന്ന മട്ട്. അവരിലൊരാളെന്റെ ദുശ്ശകുനമായി ഇപ്പോഴുമുണ്ട്.
ഒരു രാത്രിവായനയില് കയറിവന്ന ആ കഥാപാത്രം ഇന്നും ഉള്ളില്‍നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഛത്രചാമരങ്ങളണിഞ്ഞ ഒരു രാജാവായിരുന്നു അദ്ദേഹം. പക്ഷേ, ഛേദിക്കപ്പെട്ട ഒരായുസായിരുന്നു അദ്ദേഹത്തിന്റേത്. കടങ്കഥകളുടെയും ദൈവകോപത്തിന്റെയും നാടായ തീബ്സില്നിന്നാണ് ആ രാജാവ് എന്റെ മനസിലേക്ക് കയറിവന്നത്, ഈഡിപ്പസ്. സോഫോക്ലിസിന്റെ ‘ഈഡിപ്പസ് ദ കിംഗ്’ വായിച്ച് എനിക്കു നഷ്ടപ്പെട്ടത് നിലാവെളിച്ചം നിറഞ്ഞ ഒരു രാത്രിയാണ്. ഈ പുസ്തകം എനിക്കു വച്ചുനീട്ടിയ രാത്രി എന്നെ ശരിക്കും ചതിക്കുകയായിരുന്നു. ഉള്ളില്‍ പൊള്ളിക്കിതയ്ക്കുന്ന പാതിവെന്ത മണം ആ പുസ്തകം തന്ന ഒരോര്‍മയാണ്. ആ സംക്രമപുരുഷന്‍ ഒരു തീപ്പന്തമായി നിന്നെരിയുന്നത് എല്ലാ രാത്രികളിലും ഞാന്‍ കാണാറുണ്ട്.
Leader Page
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്ന രണ്ടിടങ്ങൾ മനസിൽ പണ്ടേ കുറിച്ചിട്ടിട്ടുണ്ട്. ആദ്യത്തേത് ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകളിൽ ഇരുപത്തിരണ്ടോളം ഏക്കറിൽ പരന്നുകിടക്കുന്ന എഴുപതിലധികം മുറികളുള്ള ഒരു കോട്ടയാണ്. ആ കോട്ട ഒറ്റയ്ക്ക് നടന്നുകാണാനുള്ള മനോധൈര്യം എനിക്കിന്നുമില്ല. നരകത്തിലെ ക്ഷുദ്രപ്രവാചകനും രക്തദാഹത്തിന്റെ നിത്യപ്രഭുവുമായ ഒരാളുടെ പാർപ്പ് അതിനുള്ളിലാണ്. അയാൾ വൃദ്ധനും കുലീനനുമാണ്.
പകൽവെളിച്ചത്തിൽ പുറത്തിറങ്ങിയാൽ പൗരുഷം ചോർന്നുപോകുന്നതിനാൽ രാത്രിയാകുംവരെ അയാൾ ശവപ്പെട്ടിക്കുള്ളിൽ മയങ്ങുന്നു. ആ മയക്കം എപ്പോൾ വേണമെങ്കിലും ഉണരാവുന്ന ഒന്നാണ്. അതിനാൽ പകൽവെളിച്ചത്തിൽ മാത്രം സന്ദർശിക്കേണ്ട ഒരിടമാണ് ആ കോട്ട. ജോനാഥൻ ഹാർക്കർ എന്ന അഭിഭാഷകൻ തലനാരിഴയ്ക്കാണ് ആ കോട്ടയ്ക്കുള്ളിൽനിന്നു രക്ഷപ്പെട്ടത്. ആ രക്ഷപ്പെടൽ ആയുസിന്റെ പേരിൽ ഒരാൾക്കു മാത്രം കിട്ടിയ ആനുകൂല്യമായിരുന്നു. അദ്ദേഹത്തെ സാഹസികമായി രക്ഷപ്പെടുത്തിയത് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു എന്ന് മുതിർന്നശേഷമാണ് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞത്. അത് വൈകി ലഭിച്ച വിവേകങ്ങളിലൊന്നായിരുന്നു. ഭയത്തിന്റെ തമോമൂർത്തിയായ ആ പ്രഭുവിന്റെ വാസസ്ഥാനമാണെങ്കിലും അതൊന്ന് കണ്ടുവരാൻ ഇപ്പോഴും ഉള്ളിൽ ഒരു പൂതിയുണ്ട്.
രണ്ടാമത്തെ ഇടം ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടമാണ്. ആ കെട്ടിടത്തിന്റെ വിലാസം കൈയിൽ ചുരുട്ടിപ്പിടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. 221 ബി, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ എന്നാണ് ആ വിലാസം. ശരിക്കു പറഞ്ഞാൽ ബേക്കർ സ്ട്രീറ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് അവിടേക്ക് നടന്നെത്താവുന്ന ദൂരം മാത്രം. മരണമില്ലാത്ത ഒരു കുറ്റാന്വേഷകന്റെ ഓഫീസ് മുറിയാണ് ഞാൻ കാണാനാഗ്രഹിക്കുന്നത്. അവിടെ ഹോംസും സന്തതസഹചാരിയായ ഡോക്ടർ ജോൺ വാട്സനും വീട്ടുടമയായ മിസിസ് ഹഡ്സനും ഉണ്ടാകും. ചിലപ്പോൾ ഹോംസ് മാത്രമേ ഉണ്ടാകുകയുള്ളൂ. ചിലപ്പോൾ അദ്ദേഹത്തെ കാണാനാവില്ല. അന്വേഷിച്ചാൽ മറുപടി ഉടൻ ലഭിക്കും. “ഷെർലക് ഹോംസ് കേസന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തു പോയിരിക്കുകയാണ്. എപ്പോൾ മടങ്ങിയെത്തുമെന്ന് പറയാനാവില്ല. വരുമ്പോൾ നിങ്ങൾ തിരക്കിവന്ന വിവരം അറിയിക്കാം. ഈയിടെ അദ്ദേഹം പുതിയ കേസുകൾ ഒന്നും എടുക്കാറില്ല. പിന്നെല്ലാം നിങ്ങളുടെ ഭാഗ്യംപോലെയിരിക്കും” ഇങ്ങനെ കൃത്യമായി മറുപടി തരുന്ന ഒരു ഓഫീസ് ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
ഹോംസിന്റെ സഹായം അഭ്യർഥിച്ചു വരുന്ന കത്തുകളും ഫോൺ സന്ദേശങ്ങളും എണ്ണിത്തീർക്കാനാവില്ല. എല്ലാ സന്ദേശങ്ങൾക്കും ഓഫീസിൽനിന്ന് കൃത്യമായ മറുപടി ലഭിക്കും. അത് വിശ്വാസത്തിന്റെ വിശുദ്ധമായ ഒരു ഉടമ്പടികൂടിയായിരുന്നു. എന്നാൽ, സ്വിറ്റ്സർലൻഡിലെ റീഷെൻബാക്ക് വെള്ളച്ചാട്ടത്തിനു മുകളിലെ പാറക്കെട്ടിൽവച്ച് ഷെർലക് ഹോംസും അദ്ദേഹത്തിന്റെ ശത്രുവായ പ്രഫസർ മോറിയാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയെന്നും ഇരുവരും പാറക്കെട്ടിൽനിന്നു താഴേക്കുവീണ് ദാരുണമായി കൊല്ലപ്പെട്ടുവെന്നും അഡ്വഞ്ചർ ഓഫ് ദി ഫൈനൽ പ്രോബ്ലം ( The Adventure of the Final Problem) എന്ന പരമ്പരയിലൂടെ ഡോയൽ ലോകത്തെ അറിയിച്ചു. ഇതു വായിച്ച വായനക്കാർ ക്ഷുഭിതരായി. അവർ കറുത്ത ബാഡ്ജ് ധരിച്ച് ബേക്കർ സ്ട്രീറ്റിൽ പ്രതിഷേധം നടത്തി. ഡോയലിന്റെ അമ്മപോലും അദ്ദേഹത്തെ ശകാരിച്ചു. ധാരാളം അധിക്ഷേപവാക്കുകൾ ഡോയലിന് കേൾക്കേണ്ടിവന്നു. ഒടുവിൽ വായനക്കാരുടെ നിർബന്ധത്തിനു വഴങ്ങി ഡോയലിന് ഹോംസിനെ പുനർജീവിപ്പിക്കേണ്ടിവന്നു. പകരം വിശ്വാസ്യത നിലനിർത്താൻ മോറിയാർട്ടിയെ മാത്രം അപായപ്പെടുത്തുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായി രക്ഷപ്പെട്ട ഹോംസ് മൂന്നുവർഷത്തിനുശേഷം ലണ്ടനിൽ മടങ്ങിയെത്തി. വന്നയുടനെ അഡ്വഞ്ചർ ഓഫ് എംപ്റ്റി ഹൗസ് (The Adventure of the Empty House) എന്ന കൃതിയിലൂടെ പ്രത്യക്ഷപ്പെടുകയും ചെയ്തു.
കുറ്റാന്വേഷണ നോവലുകളും പ്രേതകഥകളും വായിച്ചു ഹരംപിടിച്ചിരുന്ന കാലത്താണ് ഒരു സുഹൃത്ത് ‘ഫ്രാങ്കൻസ്റ്റൈൻ’ എന്നൊരു പുസ്തകം വായിക്കാൻ തരുന്നത്. അത് വായിക്കാനെടുത്ത ദിവസം നല്ല ഓർമയുണ്ട്. ഒരു മാർച്ച് മാസം. പത്താം ക്ലാസ് പരീക്ഷയ്ക്ക് രണ്ടു ദിവസം ഉള്ളപ്പോൾ. പരീക്ഷാപ്പേടി മാറ്റാനാണ് ഞാൻ അതു വായിച്ചുതുടങ്ങിയത്. അതൊരു പരീക്ഷണമായിരുന്നു. പക്ഷേ, എന്റെ പേടി ഇരട്ടിച്ചു. എന്റെ മുന്നിൽ ആജാനുബാഹുവായ ഒരു ഭീകരസത്വം ആകാശത്തോളം പൊക്കത്തിൽ നിൽക്കുകയാണ്. അതിനടുത്ത് ആ രാക്ഷസരൂപത്തെ സൃഷ്ടിച്ച ശാസ്ത്രപ്രതിഭ വിക്ടർ ഫ്രാങ്കൻസ്റ്റൈൻ ഭയന്നു നിൽക്കുകയാണ്. അയാൾക്കു പിന്നിൽ ഞാനും വിറച്ചുനിന്നു. വിക്ടർ, ജർമനിയിലെ ഇംഗോൾസ്റ്റാറ്റിലെ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് കൃത്രിമമായി ജീവൻ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുകയും മൃതദേഹാവശിഷ്ടങ്ങൾ ചേരുംപടി ചേർത്ത് ഒരു ഭീകര മനുഷ്യരൂപത്തെ സൃഷ്ടിക്കുകയും അതിനുള്ളിലേക്ക് ജീവൻ കടത്തിവിടുകയും ചെയ്തു. അത്രയും അയാളിലെ പ്രതിഭ ചെയ്ത സാഹസിക നേട്ടങ്ങളായിരുന്നു.
ആ നേട്ടത്തിൽ ശാസ്ത്രലോകം വിക്ടറോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ വിക്ടർ സൃഷ്ടിച്ച ആ ഭീകരസത്വം തന്റെ ആഗ്രഹങ്ങൾക്ക് അനുസൃതമായി മനുഷ്യർ പെരുമാറണമെന്നു ശഠിച്ചതോടെ പ്രശ്നങ്ങൾ ആരംഭിക്കാൻ തുടങ്ങി. അതു നടക്കാതെ വന്നതോടെ ആ രാക്ഷസൻ ആദ്യം വിക്ടറിനു നേരേ തിരിയുന്നു. പിന്നീട് ഭാര്യയായ എലിസബത്ത് ലെവൻസിനെയും ആത്മസുഹൃത്ത് ഹെൻട്രി ക്ലെർവാലിനെയും ക്രൂരമായി കൊലപ്പെടുത്തുന്നു. പൈശാചികമായ മുഹൂർത്തങ്ങളുടെ മുന്നിൽ മാപ്പുസാക്ഷിയായ വിക്ടറെ ഉപേക്ഷിച്ചിട്ട് എനിക്കു പോകാനായില്ല. ആ രാക്ഷസനെ നേർക്കുനേർ കാണാനായി യാത്രതിരിച്ച വിക്ടറിനൊപ്പം ഞാനും കുറേദൂരം നടന്നു. പിന്നെപ്പോഴോ ഞാൻ പിൻവാങ്ങി. ജീവനിലുള്ള കൊതിയും പിന്നെ ഭയവുമായിരുന്നു ആ പിന്മാറ്റത്തിന്റെ കാരണങ്ങൾ.
എന്റെ ഭയത്തിന്റെ ഞരക്കങ്ങൾ പത്താം ക്ലാസിലെ മലയാളം പരീക്ഷാപേപ്പറിൽ ഉണ്ടാകുമെന്ന് ഞാനിപ്പോൾ ഓർത്തുപോകുന്നു. പിന്നെയും നാളുകൾ കഴിഞ്ഞാണ് ‘ഫ്രാങ്കൻസ്റ്റൈൻ’ ഒറ്റയിരിപ്പിന് വായിച്ചുതീർത്തത്. ആ വായന എന്നെ ഭയപ്പെടുത്തിയില്ല. പിന്നീട് എപ്പോഴോ ഫ്രാങ്കൻസ്റ്റൈനെ അവലംബമാക്കിയിട്ടുള്ള രണ്ടു സിനിമകൾ കണ്ടു; ‘ഫ്രാങ്കൻസ്റ്റൈൻ ഐലൻഡും’ ‘ഫ്രാങ്കൻസ്റ്റൈൻ അൺബൗണ്ടും’. രണ്ടും എന്റെ ഭയത്തെ അപ്പാടെ തുടച്ചുമാറ്റി.
കഴിഞ്ഞ ദിവസം ഒരിക്കൽകൂടി ഞാൻ ഡ്രാക്കുളയും ഫ്രാങ്കൻസ്റ്റൈനും കണ്ടു. ഭയമൊഴിഞ്ഞ മനസിൽ ഇപ്പോൾ കൗതുകം വന്നു കൂടുകൂട്ടിയിരിക്കുന്നു. പക്ഷേ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഡ്രാക്കുള’ വായിക്കുമ്പോൾ എന്തേ പ്രേതനക്ഷത്രം പിറക്കുന്ന പാതിര വന്നു വാതുക്കൽ മുട്ടുന്നു. നീചകാമത്തിന്റെ നിതാന്തനക്തഞ്ചരൻ വന്നു ഭ്രൂണം ഭക്ഷിക്കാൻ ക്ഷണിക്കുന്നു. ഞാനുറങ്ങാതിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കിന്നും അറിയില്ല.
Leader Page
പരീക്ഷയ്ക്കും പരീക്ഷാഫലത്തിനുമിടയിലെ ദൂരം ഞാനിപ്പോൾ ഓർക്കാറില്ല. ഓർത്താൽ വല്ലാത്തൊരു ഭയം വന്നെന്നെ പൊതിയും. ഫലം അറിയാനുള്ള ദൂരം കുറഞ്ഞുവരുന്ന സന്ദർഭങ്ങളിൽ രാത്രിയിൽ ഉറക്കം ഉണ്ടാവില്ല. ഭക്ഷണത്തിനോടു പൂർണ വിരക്തി. വല്ലാത്തൊരു നിസംഗത. വീടിനു പുറത്തിറങ്ങാതെ മുറിയിൽത്തന്നെ തലകുനിച്ചിരിക്കും. റിസൾട്ട് വരുന്നതിന്റെ തലേന്നാണ് ശരിക്കുള്ള പൂരം. സകല കൊട്ടിപ്പാട്ടുകളും ഒരുപോലെ നെഞ്ചിനുള്ളിൽ മുഴങ്ങും. തല മരവിച്ച അവസ്ഥയിലാകും. ശരീരത്തിന് ഒട്ടും ബലമില്ലാതാകും. റിസൾട്ടിന്റെ ചാർട്ട് ഞാൻ നോക്കിത്തുടങ്ങുന്നത് അവസാനഭാഗത്തുനിന്നാണ്. ആ ഭാഗത്താകും എന്റെ ക്രമനമ്പർ തണുത്തുറഞ്ഞ ജലാശയത്തിൽ ചത്ത മീൻകുഞ്ഞിനെപോലെ കിടപ്പുണ്ടാവുക. അതൊരു കാലം.
ഒരിക്കൽ ഫലമറിഞ്ഞ് യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ എന്നെപ്പോലെ ചാർട്ടിൽ നമ്പരില്ലാത്ത സുഹൃത്ത് പറഞ്ഞു “നമ്മൾ രണ്ടുപേരുടെയും നമ്പർ ചാർട്ടിൽ ചേർക്കാൻ യൂണിവേഴ്സിറ്റി മറന്നുപോയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല”എന്ന്. ഞങ്ങൾ അടുത്തടുത്തിരുന്നാണ് പരീക്ഷ എഴുതിയത്. അവനും എനിക്കും ഒരേ ചോദ്യപേപ്പർ. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഉത്തരം. “ഇതവരെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ടാകും” എന്ന് ഞാൻ അവനോട് പറഞ്ഞു. അടുത്ത തവണ ഞങ്ങൾ രണ്ടു സെന്ററുകളിലായി പരീക്ഷ എഴുതി. ഞങ്ങൾ രണ്ടുപേർക്കും ഒരേ ചോദ്യപേപ്പർ. പക്ഷേ, ഞങ്ങൾ രണ്ടുപേർക്കും രണ്ടുത്തരങ്ങളായിരുന്നു. ഫലം വന്നപ്പോൾ ഞങ്ങൾ സാമാന്യം ഭേദപ്പെട്ട മാർക്ക് വാങ്ങി ജയിച്ചു. അങ്ങനെ സർവകലാശാല അകറ്റിവിട്ട ഞങ്ങൾ ജീവിതത്തിൽ ജയിച്ചുകയറാൻ ആവുന്നത്ര അകന്നുനടന്നു. കത്തിടപാടുകൾ കുറഞ്ഞു. ഫോൺവിളി ഇല്ലാതായി. ആഘോഷങ്ങൾ അറിയാതായി. കാലം പിന്നെയും ഇഴഞ്ഞു.
ഒരു ദിവസം അവൻ എന്നെ തേടി വന്നു. എനിക്കദ്ഭുതമായി. വിദേശത്ത് ഒരു ഐടി കമ്പനിയുടെ മേധാവിയായി വിലകൂടിയ ഒരു നഗരത്തിൽ ജീവിക്കുന്നവന്റെ വരവ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവൻ വന്നു. വന്നപ്പോൾ ഒരു കെട്ട് പുസ്തകങ്ങൾ സമ്മാനമായി എനിക്ക് കൊണ്ടുതന്നു. എല്ലാം പശ്ചാത്യം.
നരവംശശാസ്ത്രം മുതൽ ഉത്തരാധുനികത വരെയുണ്ട്. “നിന്റെ ആർത്തി എനിക്കറിയാം. അതിനാലാണ് ഇതെല്ലാം കൊണ്ടുവന്നത്” അവൻ പറഞ്ഞു. ഞങ്ങൾ ഒത്തിരിനേരമിരുന്നു സംസാരിച്ചു. വൈകുന്നേരം കടപ്പുറത്തുപോയി മത്സരിച്ചു തിരയെണ്ണി. നേരം ഇരുണ്ടപ്പോൾ ഹേമശ്യാമനാഗങ്ങളെപോലെ പിണഞ്ഞ രതിയെയും മൃതിയെയും കുറിച്ച് ഗൗരവംപൂണ്ടു. ഒടുവിൽ തിരയിലേക്കിറങ്ങി നിന്നവൻ നടരാജനായി. ആ രാത്രി ഞങ്ങൾ ഉറങ്ങാതെ നഗരം ചുറ്റി. നമുക്ക് ഒരിക്കൽകൂടി ഒരുമിച്ചിരുന്ന് പരീക്ഷ എഴുതണമെന്ന് അവൻ തമാശ പറഞ്ഞു. “അപ്പോഴും നമ്മൾ വീണ്ടും തോൽക്കും അല്ലേ?” ഞാൻ ചോദിച്ചു. അവൻ ചിരിച്ചു. അവന്റെ ചിരിയിൽ ശിരോശീർഷത്തിലുള്ള സഹസ്രാരംവരെ പൊട്ടിപ്പോകുമോ എന്നു തോന്നി.
അവൻ തന്ന പുസ്തകങ്ങളിലൊന്ന് കഴിഞ്ഞ ദിവസമാണ് ഞാൻ വായിക്കാനെടുത്തത്. ജെ. കൃഷ്ണമൂർത്തിയുടെ Last Talks At Saanen 1985. അത് ജിദ്ദുവിന്റെ അവസാനകാല പ്രഭാഷണങ്ങളുടെ പുസ്തകമായിരുന്നു. എന്നെ ആകർഷിച്ചത് ആ പുസ്തകത്തിനുള്ളിലെ ജിദ്ദുവിന്റെ ചിത്രങ്ങളായിരുന്നു. “ഇമ ചിമ്മി ചിമ്മി നോക്കിനിന്നുപോയ് ഞാൻ മൂവന്തിക്കമനീയമഹാനടനലീല” എന്ന് മഹാകവി ജി എഴുതിയതുപോലെ വിസ്മയങ്ങളിലേക്ക് തുറന്നിട്ട മിഴികളായിരുന്നു ജിദ്ദുവിന്റേത്. എത്ര ലളിതമായാണ് ആ കണ്ണുകൾ സംസാരിക്കുന്നത്. പുസ്തകത്തിൽ ജിദ്ദുവിന്റെ ഒരുപാട് കണ്ണുകളുണ്ട്. ആ കണ്ണുകളിൽ നോക്കിയിരുന്നാണ് ഞാനാ പ്രഭാഷണങ്ങൾ വായിച്ചു കേട്ടത്.
പ്രഭാഷണത്തിനിടയിൽ ജിദ്ദു പറയുന്നു, എല്ലാം നിശ്ചലമാണ്. പ്രഭാതത്തിലെ കടൽ, ദുഃഖിക്കുമ്പോഴുള്ള മനസ്, പ്രണയിക്കുമ്പോഴുള്ള ഹൃദയം, പർവത താഴ്വാരങ്ങളിലെ മരങ്ങൾ, മേഘങ്ങൾ, തടാകങ്ങൾ, നിറങ്ങൾ എല്ലാം നിശ്ചലമാണ്. നമ്മൾ നമ്മളെത്തന്നെ തൊടുമ്പോഴാണ് എല്ലാം ചലിക്കാൻ തുടങ്ങുന്നത്. കടലും മനസും ഹൃദയവും മരങ്ങളും മേഘങ്ങളും തടാകങ്ങളും നിറങ്ങളും ചലിക്കാൻ തുടങ്ങുന്നു. അപ്പോൾ ഭവൽക്കാലവും ഭൂതകാലവും ചലിക്കാൻ തുടങ്ങുന്നു. വാക്കും അർഥവും ഒരേ ബിന്ദുവിൽ അലിഞ്ഞുയിർകൊള്ളുന്നു. ഇരുട്ടും പ്രകാശവും ചലിക്കുന്നു. ചെറിയ നീർപ്പോള മുതൽ ഹിമാലയംവരെ ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം ഇന്നേവരെ നാം അറിഞ്ഞതിൽനിന്നുള്ള മോചനങ്ങൾ കൂടിയാണ്. ഒരു കളിപ്പാട്ടത്തിനോടു കുട്ടിക്ക് താത്പര്യം നഷ്ടപ്പെടുന്നത് അത് ചലിക്കാത്തതുകൊണ്ടല്ല, അവൻ ചലിക്കാത്തതുകൊണ്ടാണ്. സ്നേഹരാഹിത്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ ഉള്ളിൽ സൂര്യചന്ദ്രന്മാരും അനന്തകോടി താരാഗണങ്ങളും പ്രകാശിക്കുന്നുണ്ട്. ചലനം ഇല്ലാത്ത നമ്മുടെ അന്ധനേത്രങ്ങൾ അത് അറിയുന്നില്ല എന്നേയുള്ളൂ. ഇതൊക്കെ വല്ലാത്ത ആലോചനാ വിഷയങ്ങളാണ്. പുസ്തകം അടച്ചുവച്ച് ഞാൻ പുറത്തേക്കു നോക്കിയിരുന്നു.
സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ച് ഞാൻ ഓർക്കുകയായിരുന്നു. നക്ഷത്രങ്ങളെ നോക്കി കാലത്തിന്റെ സംക്ഷിപ്തചരിത്രം എഴുതിയ ഹോക്കിംഗ്. ഐൻസ്റ്റൈനുശേഷം ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ശാസ്ത്ര പ്രതിഭ. ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരാൾ. കവിളിലെ പേശികളിൽ ഘടിപ്പിച്ച സെൻസർ വഴി ചുണ്ടുകളുടെ ചലനത്തെ രേഖപ്പെടുത്തുകയും അതു പിന്നീട് പകർത്തിയെഴുതുകയുമായിരുന്നു. സ്വയം നിശ്ചലനായി നിന്നുകൊണ്ട് സകലതിനെയും ചലിപ്പിക്കുക എന്നതു വിസ്മയകരമാണ്. ഹോക്കിംഗ് അങ്ങനെയൊരാളായിരുന്നു. ഈ നിമിഷം ഓർക്കുന്ന ഒരാൾ കൂടിയുണ്ട്. ചലനശേഷി അശേഷമില്ലാതെ, പാർക്കിൻസൺസ് രോഗാവസ്ഥയാൽ ചലിക്കാതിരുന്ന ഒരാൾ. അദ്ദേഹമാണ് ആധുനിക മലയാള സാഹിത്യത്തെ ഏറ്റവും അധികം ചലനാത്മകമാക്കിയത്; ഒ.വി. വിജയൻ.
ഞാൻ വീണ്ടും രാമനാഥനെ കേട്ടു തുടങ്ങുന്നു. വിളംബിത കാലത്തിന്റെ ഉരുകിയൊലിക്കുന്ന സ്വനം. ഞരക്കത്തിൽനിന്ന് കൊടുങ്കാറ്റിലേക്കുള്ള കാലഭുജംഗപ്രയാണം. വ്യോമമൗനത്തിൽ ഉൾച്ചേർന്ന മഹാതാരകത്തെ മണ്ണിലേക്ക് ആവാഹിക്കുന്ന ആനന്ദഭൈരവി. രാമനാഥൻ പാടിക്കൊണ്ടേയിരിക്കുന്നു. ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. ഒന്നും നിശ്ചലമാകുന്നില്ല. എല്ലാം ചലിക്കുന്നു.
Leader Page
എല്ലാ സ്വരവും ഒഴുകിവന്നെത്തുന്നൊരിടമുണ്ട്; മൗനം. അതു പിളരുമ്പോഴാണ് അലർച്ച പിറവികൊള്ളുന്നത്. അയഞ്ഞ തന്ത്രികൾ ഘനസ്വരങ്ങൾ സൃഷ്ടിക്കുംപോലെ. മണിനാദം ഇടിനാദമാകുംപോലെ. എന്നാൽ, എന്റെ മൗനം അലർച്ച കൂടിയാണ്. തെളിമാനം മുട്ടുന്ന അലർച്ച. ആ അലർച്ചയിൽ ഒരു പനിനീർപ്പൂപ്പാത്രം വീണുടയുന്നതിന്റെ ഭംഗികൂടിയുണ്ട്. ദുർബലനായ ഞാൻ ഈ അലർച്ചയെ ഒളിച്ചുവയ്ക്കാൻ എത്രകാലമായി പാടുപെടുന്നു. ഒടുവിൽ ഞാനൊറ്റയാകുംമുൻപ് ഇളംനീലനാമ്പുകൾക്കുള്ളിൽ എന്നെന്നേക്കുമായി അത് ഒളിപ്പിച്ചു വയ്ക്കണം. ഖേദഹർഷങ്ങൾക്ക് കണ്ടെത്താനാകാത്തവിധം അതൊളിഞ്ഞിരിക്കട്ടെ.
സായാഹ്നശോഭയുള്ള ഒന്നായിരുന്നു എന്റെ മൗനം. എന്നാൽ, അതിനുള്ളിലെ അലർച്ചയ്ക്ക് ഒരു യജ്ഞഭൂമിയുടെ ചൂടുണ്ടായിരുന്നു. അമ്മ പറയും, ഒരു പൂങ്കുല കൊടുത്താൽ തുള്ളിത്തീർക്കുമെന്ന്. കുട്ടിക്കാലത്ത് ഞാനെന്തിനും ഏതിനും അലറിവിളിക്കുമായിരുന്നു. ആ അലർച്ചയെ തളയ്ക്കാൻ അമ്മ പല വഴികളും നോക്കിയിരുന്നു. അതിലൊരു വഴി ഏതോ ഉത്സവപ്പറമ്പിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ദൂരദർശിനിയായിരുന്നു. അലറാൻ തുടങ്ങുമ്പോൾ അലമാര തുറന്ന് അമ്മ അതെനിക്കെടുത്തുതരും. ഞാനതും വാങ്ങി പറമ്പിലേക്കോടും. ഏറെ ദൂരങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ മങ്ങിയതെങ്കിലും കുറച്ചൊക്കെ അതിലൂടെ കാണാമായിരുന്നു.
വയൽക്കരയ്ക്കപ്പുറമുള്ള നാണിപ്പണിക്കത്തിയുടെ ചാഞ്ഞുതൂങ്ങി മണ്ണോളം മുട്ടിയ മുലകൾ കണ്ടത് അങ്ങനെയാണ്. മറ്റൊരിക്കൽ വയലിൽനിന്ന് മീൻ കൊത്തിപ്പറന്ന കൊക്കിനെ ഒരു പരുന്ത് ആക്രമിക്കുന്നതും കൊക്കിന്റെ വായിൽനിന്ന് മീൻ അദ്ഭുതകരമായി താഴേക്കു വീഴുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം നിശബ്ദമായ കാഴ്ചകളായിരുന്നു. മൗനോപാസനയിലേക്ക് എന്നെ വഴിനടത്തിയ അനുഭവങ്ങളായിരുന്നു അതെല്ലാം. അപ്പോഴെല്ലാം അഴക് മൗനത്തിനാണെന്നു തോന്നിയിട്ടുമുണ്ട്.
എങ്കിലും മൗനത്തിന്റെ കൂടു പൊട്ടിച്ച് എന്നിലെ പ്രാകൃതൻ ഇടയ്ക്കിടെ പുറത്തുവരാറുണ്ടായിരുന്നു. അങ്ങിനെ പുറത്തിറങ്ങുമ്പോൾ ഇടിമുഴക്കങ്ങൾക്കിടയിലെ നിശബ്ദതപോലൊന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
സ്വന്തം ഹൃദയം അന്വേഷിച്ചിറങ്ങുന്ന വിഡ്ഢിയെപ്പോലാകും അപ്പോൾ ഞാൻ. ഒരിക്കൽ ഒരു കൂട്ടുകാരനുമായി സംസാരിച്ചു മുഷിഞ്ഞ് ഒച്ചവച്ച് ജയം ആഘോഷിക്കുമ്പോൾ അതിന് സാക്ഷിയായി നിന്ന ഒരാൾ എന്നോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “നിന്റെ ഒച്ച തോറ്റവന്റെ ശബ്ദമാണ്. അതു നിനക്ക് ദോഷം ചെയ്യും.” അയാൾ പറഞ്ഞതിന്റെ അർഥം എനിക്ക് മനസിലായില്ല. ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഞാനയാളെ തള്ളിമാറ്റി കടന്നുപോയി. അപ്പോഴെന്റെ പ്രായം കുതിരക്കൂട്ടങ്ങൾപോലെയായിരുന്നു.
ഒരനുഭവം ഓർമ വരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ ഞാനാദ്യമായി പോവുകയായിരുന്നു. ഒരുപാട് തവണ അതിനു മുന്നിലൂടെ തലങ്ങും വിലങ്ങും പോയിട്ടുണ്ട്. അപ്പോഴെല്ലാം അതിനുള്ളിലേക്ക് ഒന്ന് പാളിനോക്കിയിട്ടുണ്ട് എന്നല്ലാതെ അകത്തേക്ക് കയറിയിട്ടില്ല. ഒരു ദിവസം അവിടേക്കുതന്നെ പോയി. ആശ്രമത്തിനുള്ളിലേക്ക് ഓരോ ചുവടു വയ്ക്കുമ്പോഴും വാക്കിനുള്ളിലെ അനന്തമായ അർഥപ്പെരുക്കങ്ങൾ ഉള്ളതുപോലെ എനിക്കു തോന്നി. മഴ തോർന്ന ഒരു പ്രഭാതമായിരുന്നു അത്. പക്ഷേ, അപ്പോഴും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. നിലത്തു വീണുകിടന്ന ചെമ്പൻ നിറമുള്ള ഇലകളിലൊന്നെടുത്ത് മണത്തുനോക്കി. മണ്ണാകുവോളം കലമ്പാൻ തയാറായിക്കിടക്കുന്ന മദമടങ്ങിയ ഒരില. ഒന്നു ഞെരിച്ചപ്പോൾ ഉള്ളിലെ പ്രാണഞരമ്പുകൾ പൊട്ടി സുഗന്ധം പരക്കാൻ തുടങ്ങി.
എന്തൊരാഹ്ലാദമായിരുന്നു ആ മണത്തിന്. ആർദ്രമായൊരു കുളിര് എനിക്കനുഭവപ്പെട്ടു. പഞ്ചഭൂതങ്ങളിൽ ലയിച്ച് പുല്ലിലും പൂവിലും വിത്തിലും കലരുന്ന ഒരുന്മാദം. എനിക്ക് അലറിവിളിക്കണമെന്നു തോന്നി. പക്ഷേ, എന്റെ ശബ്ദം അകത്തെങ്ങോ കുടുങ്ങിക്കിടക്കുകയാണ്. ഉള്ളിൽനിന്ന് അത് പുറപ്പെട്ടതിന്റെ സ്വച്ഛ സീൽക്കാരം ഞാൻ കേട്ടതാണ്.
പക്ഷേ, ശ്വാസനാളിയിലൂടെ നെഞ്ചിൻകൂട് തകർത്ത് തൊണ്ടക്കുഴിയിലെത്തിയപ്പോഴേക്കും നിലച്ചു. ഇത്രയേ ഉള്ളൂ, ഏതൊരലർച്ചയും. ആശ്രമത്തിലെ ഒരു പകൽ എന്നെ മൗനസാധകം പരിശീലിപ്പിക്കുകയായിരുന്നു. ഗുരുമണ്ഡപത്തിന്റെ പടവുകളിലൊന്നിലിരുന്നു പെരിയാറ്റിലേക്കു നോക്കുമ്പോൾ ആ മൗനം ആഴങ്ങളിലൂടെ സംവദിക്കുന്നതു കേൾക്കാം. ഏറ്റവും കുറച്ച് വാക്കുകൾ ഞാനുച്ചരിച്ച ദിവസമായിരുന്നു അത്. അതിന്റെ ഉറവകൾ എന്നിൽ പിറവികൊള്ളുകയും എന്നിൽത്തന്നെ ഒഴുകിപ്പരക്കുകയും ചെയ്തു. എന്റെ കൈയിൽ ജൂലിയസ് സീസറിന്റെ പടയോട്ടങ്ങളുടെ സചിത്ര വിവരണ ലേഖനമുണ്ടായിരുന്നു. വല്ലാത്ത പോർവിളികളായിരുന്നു അതിൽ നിറയെ. ഞാനെന്നേക്കുമായി അത് മടക്കിവച്ചു. ഈ പോർവിളികൾക്കൊന്നും ഒരർഥവുമില്ലെന്ന് ഉള്ളിൽനിന്ന് ആരോ ജപിക്കുന്നപോലെ. പരാജയപ്പെട്ടവന്റെ പോർവിളിയാണ് ഈ അലർച്ചകൾ എന്നു തിരിച്ചറിയുകയായിരുന്നു ഞാൻ.
ആശ്രമത്തിൽനിന്ന് മടങ്ങിവന്നിട്ടും അലർച്ചയിലേക്ക് മടങ്ങിപ്പോകാൻ എനിക്കായില്ല. അനുഭവിച്ചുവരുന്ന ചിലയിടങ്ങൾ അത്തരം ധ്യാനശാലകളാണ്. നമ്മെ പഠിപ്പിക്കുന്നതല്ല; ഓർമിപ്പിക്കുന്ന ചില അപൂർവ നിശബ്ദതകൾ. നമ്മെ തൂക്കുമരത്തിൽനിന്നിറക്കി ജീവിക്കാൻ ഒരവസരംകൂടി തരുന്ന വല്മീകങ്ങൾ. മൗനത്തിന്റെ ആയിരം മുളയുള്ള വിത്തുകൾ.
Leader Page
ഞാനധികം യാത്ര ചെയ്തിട്ടുള്ള ഒരാളല്ല. സഹ്യനു പുറത്തേക്കുള്ള യാത്രകൾ ഇല്ല എന്നുതന്നെ പറയാം. പക്ഷേ, പൂനയിലെ ഓഷോ ഇന്റർനാഷണലിലേക്കും തിരുവണ്ണാമല രമണാശ്രമത്തിലേക്കും ഒന്നിലധികം തവണ പോയിട്ടുണ്ട്. ആ യാത്രകൾ എന്നിലെ ഉന്മാദിയുടെ യാത്രകളായിരുന്നു.എന്നാൽ, ആ യാത്രകളെ ഞാൻ ബോധോദയത്തിലേക്കുള്ള വഴിയായി കണ്ടിരുന്നില്ല. എന്നാലത് അന്വേഷണങ്ങളുമായിരുന്നില്ല. ഉള്ള് തണുപ്പിക്കാനുള്ള ചില ഇടങ്ങൾ തേടുകയായിരുന്നു ഞാൻ.
വർഷബിന്ദു ജലരാശിയിൽ പതിക്കുമ്പോഴുള്ള അതേ ഉത്സാഹം, അതേ ആനന്ദം. പ്രക്ഷുബ്ധമായ മനസിനെ നൃത്തം ചെയ്യിക്കാനുള്ള അടങ്ങാത്ത വാഞ്ഛ. സർവചരാചരങ്ങളും നിശ്ചലമായിരിക്കുമ്പോൾ ഉള്ളിൽനിന്നാളുന്ന ഒരു ശ്വാസം.അതിന്റെ പ്രസരണത്തിൽ ഞാനൊരുപാട് ദൂരം നടന്നിട്ടുണ്ട്. ദുർഗമപാതകളെ ഒരു ഭിക്ഷു മറികടക്കുംപോലെ ഞാൻ മറികടന്നു. എന്നിട്ടും എന്റെ കണ്ണുകൾ കണ്ണീരുകൊണ്ടു നിറഞ്ഞതല്ലാതെ കാഴ്ചകൾകൊണ്ടു നിറയ്ക്കാനായില്ല.
രബീന്ദ്രനാഥ ടാഗോർ ആസന്നമരണനായി കിടക്കുമ്പോൾ ഒരു സുഹൃത്ത് അദ്ദേഹത്തെ കാണാൻ ചെന്നു. ടാഗോറിന്റെ കണ്ണുകൾ സജലങ്ങളായിരുന്നു. ധാരധാരയായി കണ്ണീരു പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രജ്ഞ ഉലഞ്ഞിരുന്നില്ല. “താങ്കൾ എന്തിനാണ് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വിതുമ്പുന്നത്? ആറായിരത്തിലധികം കാവ്യങ്ങളെഴുതിയ മഹാകവിയല്ലേ? ഭാരതത്തിന്റെ ഉത്തമപുത്രനല്ലേ? സമാദരവുകളുടെ മധ്യേ ഉദയദിവാകരനെപ്പോലെ ജ്വലിച്ചുനിന്നില്ലേ?” സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു. ടാഗോർ ചിരിച്ചു. “താങ്കളുടെ കണ്ണിലൂടെ എന്നെ നോക്കുമ്പോൾ അതെല്ലാം ശരിയായിരിക്കാം. പക്ഷേ, എന്റെ കണ്ണിൽ അതെല്ലാം വെറും ശ്രമങ്ങൾ മാത്രമായിരുന്നു.” -ടാഗോർ പറഞ്ഞു. അതൊരു കേവല മനുഷ്യന്റെ വാക്കുകളായിരുന്നില്ല. ഒരു യോഗിയുടെ വാക്കുകളായിരുന്നു. പൂർണവിരാമത്തിലേക്ക് വളർന്ന ഒരു പുരാതനവൃക്ഷത്തിന്റെ നെടുവീർപ്പായിരുന്നു അത്.
ടാഗോർ നടന്ന ദൂരങ്ങളെക്കുറിച്ച് ഓഷോ പറയുന്നുണ്ട്. തീക്ഷ്ണയൗവനത്തിലാണ് ടാഗോർ മാളിക വിട്ടിറങ്ങിയത്. എന്നാലതു ബുദ്ധനെപ്പോലെ നിർവാണത്തിലേക്കുള്ള യാനമായിരുന്നില്ല. അത് പ്രളയപയോധിയിൽ ഒരാലില ഒഴുകിപ്പോകുംപോലെയായിരുന്നു. ടാഗോറിന്റെ അകംനിറയെ ഗ്രീഷ്മവനശാഖികളായിരുന്നു.
അതിലെ ഓരോ മുകുളത്തെയും അദ്ദേഹം വസന്തമാക്കിത്തീർക്കുകയായിരുന്നു. കേട്ടതെല്ലാം അദ്ദേഹം തന്റെ രാഗമാലികയിൽ കൊരുത്തുവച്ചു. കണ്ടതെല്ലാം ചിത്രശിലാപാളികളിൽ വരഞ്ഞുവച്ചു. ടാഗോറിന്റെ യാനം അകത്തേക്കായിരുന്നു. മൗനമുദ്രിതമായ യാനം. വിശ്രാന്തികളില്ലാത്ത യാനം. അകത്തേക്കുള്ള യാത്രകൾ ആരെയും ക്ഷീണിപ്പിക്കുന്നില്ല എന്ന് ഓഷോ പറയും. നിലയ്ക്കാത്ത നിലവിളികളാണ് ഓരോ ചുവട് വയ്ക്കുമ്പോഴും കേൾക്കേണ്ടത്. മനസിൽ മതിഭ്രമങ്ങളുണ്ടാകില്ല. നോവും നിരാശയും ഏറെ കഠിനതരമാകില്ല.
ഒരു ഭഗീരഥനെപ്പോലെ ‘ഗീതാഞ്ജലി’യെ തെളിമലയാള മനസിലേക്ക് ചാലുകീറി കൊണ്ടുവരുമ്പോൾ ഞാനിതെല്ലാം അനുഭവിച്ചതാണ്. ഒരരളിമരച്ചോട്ടിലിരുന്നാണ് അഞ്ജലികളെ ഞാൻ മലയാളമാക്കിയത്. അതൊരു വേനൽക്കാലത്തായിരുന്നു. വസന്തത്തെ വരവേൽക്കാൻ ചെടികൾ പോലും ഇലകൾ തോർത്തി നിൽക്കുന്ന കാലം. അതോർത്തിരിക്കെ, ഒരദ്ഭുതം സംഭവിക്കുന്നതുപോലെ എനിക്കു തോന്നി. ഇരുപത്തിമൂന്നാമത്തെ കാവ്യഖണ്ഡിക മൊഴിമാറ്റുമ്പോൾ പെയ്തുനിന്ന ആ വേനൽ പതിയെ ഇരുളാൻ തുടങ്ങി. The sky groans like one despair. ആശയറ്റ നഭസിതാ തേങ്ങിക്കരയുന്നതുപോലെ. എനിക്ക് കണ്ണുകൾ അടയ്ക്കാനാകുന്നില്ല. കാളിമയാർന്നൊരു നദീതീരവും പരുഷമായൊരു ആരണ്യവും ഇരുളിന്റെ ആഴത്തിലൂടെ എനിക്കു കാണാം. അതിനുള്ളിലൂടൊരു തെളിഞ്ഞ വഴി.
നീലാംബരത്തിൽനിന്നൊരു വെള്ളിനൂൽ അടർന്നുവീണ മാതിരി. അതിലൂടെ ആരോ ഒരാൾ നടന്നുവരികയാണ്. ആ വെള്ളിനൂൽ ഒന്നല്ല; ഒരായിരമുണ്ട്. അതയാൾ ശിരസിൽ ചൂടിയിരിക്കുകയാണ്. പത്മാനദിയിൽനിന്നു വരുന്ന തണുത്ത കാറ്റിൽ അതൊരു ചാമരംപോലെ ചിതറുന്നുണ്ട്. ഉലഞ്ഞ കുപ്പായത്തിന്റെ അരികുകളിൽ തുന്നിച്ചേർത്ത നക്ഷത്രപ്പൂവുകൾ മിന്നുന്നുണ്ട്. “എനിക്കു നൽകുവാൻ നിന്റെ കൈവശം എന്താണുള്ളത്?” അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ നടുങ്ങിപ്പോയി. “നീ കരം നീട്ടി ഒരു യാചകനോട് യാചിക്കുകയാണോ” എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. ഭിക്ഷാപാത്രത്തിൽനിന്ന് ഒരു ധാന്യമണിയെടുത്ത് ആ കരങ്ങളിൽ ഞാൻ സമർപ്പിച്ചു. അനന്തരം വിദൂരതയിൽ ഒരു നക്ഷത്രമുദിച്ചു. നോക്കിനിൽക്കേ അതൊരു തേജോഗോളമായി. കോടി ദിനകര ദ്യുതിയായി. പുലർവെട്ടം വീണപ്പോൾ എനിക്കു ചിറകുകൾ മുളച്ചു. ഞാൻ കിളികളിലൊന്നായി.
ജപ്പാനിലെ ഉദാത്തനായ കവി മത്സുവോ ബാഷോ പ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോൾ എനിക്കിതേ അനുഭവം വീണ്ടുമുണ്ടായി. ആ യാത്ര ഒരു പർവതാരോഹണമായിരുന്നു. പർവതമുകളിലെ ദേവദാരുവിനെ ചുംബിക്കാനുള്ള യാനം. അതിനെ ദാഹം എന്നുതന്നെ ഞാൻ പരിഭാഷപ്പെടുത്തുന്നു. ഏറെ മുകളിൽ ചെന്ന് താഴ്വാരത്തേക്കു നോക്കുമ്പോൾ നെൽപ്പാടങ്ങൾ കവിതകളായിരുന്നില്ലേ എന്നു തോന്നും. ആദ്യ വേനൽപ്പെയ്ത്തിൽ തളിർത്ത തരിശുഭൂമി കവിതകളായിരുന്നില്ലേ എന്നു തോന്നും. ചെറുനാരകപ്പൂക്കൾ മണക്കുമ്പോൾ മൂക്കിന്റെ പൊത്തിൽനിന്നു പറന്നുപോയ ചിരപുരാതന സുഗന്ധങ്ങൾ ഓർമ വരും. ബാഷോയ്ക്കൊപ്പം എന്നെ മലമുകളിലേക്ക് പറഞ്ഞുവിട്ടത് കെ.ടി. സൂപ്പി മാഷാണ്. ആയിരം വയസുള്ള ആ ദേവദാരുവിനെ ആദ്യം ആലിംഗനം ചെയ്തത് സൂപ്പി മാഷാണ്. ഭൂമിയിലെ സ്നേഹത്തിന്റെ ആന്തരികശോഭ ഞാനറിഞ്ഞത് ബാഷോയ്ക്കൊപ്പം നടന്നപ്പോഴാണ്. ആ നടത്തം ഇപ്പോഴുമുണ്ട്.