രാത്രികളോട് എനിക്കകമേ ഒരിഷ്ടമുണ്ട്. ഭൗമതമസ് തപസിലാഴുന്ന നേരമത്രയും പുണ്യശ്ലോകങ്ങള് ചൊല്ലിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുളായാൽ അമ്മൂമ്മ പറയും “ശ്ലോകം ചൊല്ലൂ” എന്ന്. പേടി മാറാനാണ്. ഒന്നു കുളിച്ചുവന്ന് നടുക്കളത്തിലിരുന്നു ചൊല്ലിത്തുടങ്ങും. അങ്ങനെ ചൊല്ലിപ്പഠിച്ച അസംഖ്യം ശ്ലോകരുചികള് നാവിലിപ്പോഴുമുണ്ട്. “രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും” എന്ന ശ്ലോകമാണ് ആദ്യം മനഃപാഠമാക്കിയത്. അത് ശബ്ദംകൊണ്ട് ഇരുളിനെ നീക്കാനുള്ള ജാലവിദ്യയാണെന്നു മാത്രമേ അന്ന് അറിവുള്ളൂ. അതിനാല്‍ ആവുന്നത്ര ഉച്ചത്തില്‍ ശ്ലോകം ചൊല്ലും. ചൊല്ലിക്കഴിഞ്ഞ് ഇരുളിലേക്ക് കണ്ണുമിഴിച്ചുനോക്കും. ദൂരെ എങ്ങുനിന്നെങ്കിലും ഒരു തരിവെട്ടം വരുന്നുണ്ടോയെന്ന്.
പക്ഷേ വരില്ല. പിന്നെയും നേരമെത്ര കഴിഞ്ഞാണ് ഒരെട്ടുനാഴികപ്പൊട്ടന് മേഘമാര്ഗേ ഒരു ചെമ്പകപ്പൂമൊട്ടുപോലെ തെളിയുന്നത്. അതു പുലരിയല്ല. പുലരിയെത്തും മുമ്പുള്ള ഒരു തിരനോട്ടമാണ്. എന്നെക്കാള്‍ ശക്തനായവന് എന്റെ പിന്നാലെ വരുന്നുണ്ടെന്ന വിളംബരം.ആശാന്റെ ‘ലീല’യില്‍ പറയുംപോലെ “സ്ഫുരിത തനുപ്രഭം.”
അനുഭവിച്ചതിലേറ്റം സുന്ദരമായ കാഴ്ച പകലിന്റെയോ രാത്രിയുടെയോ അല്ല; സന്ധ്യയുടേതാണ്. പൂമല പൂക്കും പോലെയാണത്. കൊല്ലന്റെ ഉലയിൽനിന്നാളിയ തീ പോലെ. പകലിന്റെ ഇളംനാമ്പുകളിൽ ഒരു കൊറ്റനാടിനെപ്പോലെ അഗ്നി മേയുന്നതു കണ്ടിരിക്കാൻ രസമാണ്. ഒരുതരം സാരള്യം അതിനുണ്ട്. പ്രഭാമണ്ഡലത്തെ പതിയെപ്പതിയെ ഇരുള്ശാഖികളൊന്നൊന്നായ് വന്ന് കെട്ടിപ്പിടിക്കും. അതു കണ്ടുനില്ക്കാന് എനിക്കേറെ ഇഷ്ടമായിരുന്നു. അതു കുട്ടിക്കാലം മുതലേയുള്ള ഒരു കൊതിയായിരുന്നു. സന്ധ്യ കനത്തുതുടങ്ങുമ്പോള് പടിഞ്ഞാട്ടെ വയല്ക്കരയിലേക്കു പായും. അവിടെയാണ് രാവും പകലും ഇണചേരുന്നിടം. പുനര്‍ജന്മമില്ലാത്ത വിസ്മയത്തിന് സൗവര്ണലീല അവിടെയാണ് സംഭവിക്കുന്നത്. കേളീപത്മങ്ങള് ചക്രവാളം വരച്ചുകഴിഞ്ഞാല്‍ പിന്നെ ഇരുളായി. മുഗ്ധശാന്തയാം രാവ് വരികയായ്.
ആ വരവ് കാടുകളില്‍ നൃത്തം കഴിഞ്ഞുള്ള വരവാണെന്നു തോന്നും. ആ ഘനനിബിഡത അത്രയ്ക്കുണ്ട്. പൊള്ളിയടര്‍ന്ന പകല്‍ അപ്പോള്‍ ഒരോര്‍മ മാത്രമാകും. അല്പംമുമ്പ് നഭസില്നിന്ന് അപ്രത്യക്ഷമായ തേജോഗോളം ഒരോര്മയാകും. രാവ് ഒരു കൂറ്റന്‍ കരിമ്പനയായി മാറും. ആകാശംമുട്ടെയാകും അതിന്റെ മേലാപ്പ്. ഇലപ്പടര്പ്പുകളില്നിന്ന് തമോമൂര്ത്തികളുടെ പിറുപിറുപ്പു കേള്‍ക്കാം. അമാനുഷികര്‍. അവര്‍ യക്ഷികളാണെന്ന് പഴമക്കാര്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അതുള്ളില്‍ കിടന്ന് കിലുകിലെ തകിലു കൊട്ടും. അത്യദ്ഭുത ഭാവനയായ് പിന്നെ മനസ് നിറയെ. അപ്പോള്‍ രാവിന്റെ നിശബ്ദയാമങ്ങളെ ഒറ്റയ്ക്കു തുഴഞ്ഞുതീര്ക്കാനാകില്ല. ഭയം രാവിന്റെ മറനീക്കി പുറത്തുവരും. നല്ല മഴക്കാലമാണെങ്കില്‍ ഭയം ഇരട്ടിക്കും. മഴയ്ക്കൊപ്പം ഇരട്ടവാലുള്ള മിന്നലിന് വാള്പ്പയറ്റുണ്ടെങ്കില് പറയുകയും വേണ്ട. ഒരു പത്തുപതിമൂന്നു വയസുവരെ രാത്രി എന്റെ ജീവിതപുസ്തകത്തിലെ ഇരുണ്ട അധ്യായങ്ങളായിരുന്നു.
രാത്രിയിലാണേറ്റവും സങ്കടം വന്ന് ഉള്ളില്‍ നിറയാറുള്ളതെന്നു തോന്നിയിട്ടുണ്ട്. സങ്കടരാവുകളെ മറികടക്കാനാണ് ഞാന്‍ വായനയിലേക്കു തുഴഞ്ഞത്. പകല്‍ വിതയ്ക്കുകയും രാത്രി കൊയ്യുകയും ചെയ്യുന്ന ശീലം എനിക്കങ്ങനെ കിട്ടിയതാണ്.
വെളുക്കുവോളമിരുന്ന് വായിക്കും. അപ്പോള്‍ തനിച്ചല്ല എന്നു തോന്നും. വായിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങള്‍ എന്നോടൊപ്പം രാത്രി തുഴയാനെത്തും. അവരോടു മിണ്ടിപ്പറഞ്ഞും കലഹിച്ചും സഹതപിച്ചും സ്നേഹിച്ചും പുതുമഴ വീണ വഴികളിലൂടെന്നപോലെ നടക്കും. ചില കഥാപാത്രങ്ങള്‍ കൊടുംവേനലില്നിന്നാകും വരിക. ചിലര്‍ പ്രവാചകന്മാരെപ്പോലെ പെരുമാറും. ചിലരാകട്ടെ നമ്മുടെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്തുപിടിക്കും.
ചിലര്‍ മുദ്രാവാക്യം വിളിച്ചു മുന്നേ നടക്കും. ഇവരില്‍ ഒരു കൂട്ടരുണ്ട്. നല്ല അനുസരണക്കേടുള്ളവര്‍. അവർ ക്ഷോഭസമുദ്രത്തിലേക്ക് തോണിയിറക്കും. അവർ കുരിശിലേക്ക് പ്രാണൻ തളച്ചിടും. നാം നോക്കിനിൽക്കേ അവർ വിഷക്കോപ്പ ഉള്ളിലേക്ക് കമഴ്ത്തും. അവരുടെ മരണം അവർ തീരുമാനിക്കും. എനിക്കവരോടായിരുന്നു ഏറെയിഷ്ടം. അവര്‍ക്ക് ഒന്നിനോടും ഭയമില്ല.വരുന്നിടത്തുവച്ചു കാണാം എന്ന മട്ട്. അവരിലൊരാളെന്റെ ദുശ്ശകുനമായി ഇപ്പോഴുമുണ്ട്.
ഒരു രാത്രിവായനയില് കയറിവന്ന ആ കഥാപാത്രം ഇന്നും ഉള്ളില്‍നിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഛത്രചാമരങ്ങളണിഞ്ഞ ഒരു രാജാവായിരുന്നു അദ്ദേഹം. പക്ഷേ, ഛേദിക്കപ്പെട്ട ഒരായുസായിരുന്നു അദ്ദേഹത്തിന്റേത്. കടങ്കഥകളുടെയും ദൈവകോപത്തിന്റെയും നാടായ തീബ്സില്നിന്നാണ് ആ രാജാവ് എന്റെ മനസിലേക്ക് കയറിവന്നത്, ഈഡിപ്പസ്. സോഫോക്ലിസിന്റെ ‘ഈഡിപ്പസ് ദ കിംഗ്’ വായിച്ച് എനിക്കു നഷ്ടപ്പെട്ടത് നിലാവെളിച്ചം നിറഞ്ഞ ഒരു രാത്രിയാണ്. ഈ പുസ്തകം എനിക്കു വച്ചുനീട്ടിയ രാത്രി എന്നെ ശരിക്കും ചതിക്കുകയായിരുന്നു. ഉള്ളില്‍ പൊള്ളിക്കിതയ്ക്കുന്ന പാതിവെന്ത മണം ആ പുസ്തകം തന്ന ഒരോര്‍മയാണ്. ആ സംക്രമപുരുഷന്‍ ഒരു തീപ്പന്തമായി നിന്നെരിയുന്നത് എല്ലാ രാത്രികളിലും ഞാന്‍ കാണാറുണ്ട്.