x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്ധ്യ

ഡോ. മുഞ്ഞിനാട് പത്മകുമാർ
Published: June 3, 2026 01:38 AM IST | Updated: June 3, 2026 01:38 AM IST

അക്കമഹാദേവിയെ വായിക്കുംവരെ എനിക്ക് പ്രണയത്തിന്‍റെ നിറമെന്തെന്ന് അറിയില്ലായിരുന്നു. ഇരുമിഴിചെന്നിരുമിഴിയിലലിഞ്ഞാൽ എന്തുനിറമെന്ന് ഞാനെന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. അത്രമേലൊരിഷ്‌ടത്താൽ തൂവിപ്പോകുമ്പോൾ നിറവും മണവും രുചിയുമൊന്നും നമ്മുടെ സങ്കല്പത്തിൽപോലും ഉണ്ടാകില്ല. എന്നാൽ, ഇളവെയിലും എരിവെയിലും കഴിഞ്ഞ് അപരാഹ്നകാന്തിയെഴുമൊരു നിമിഷത്തിലെത്തുമ്പോൾ നമ്മെ ആകെ മൂടുന്നൊരു നിറമുണ്ടല്ലോ, അതാണ് പ്രണയത്തിന്‍റെ നിറം. ക്ഷണികമല്ലത്. നീയും ഞാനും മായയായ് ലയിക്കുന്ന കല്പാന്തസന്ധ്യാകാലം. അതാണ് പ്രണയത്തിന്‍റെ നിറമെന്ന് അക്ക മൊഴിയുന്നു. അതുകേട്ടിരിക്കാൻ ഇമ്പമാണ്. മഹാദേവനായ ചെന്നമല്ലികാർജുനനാഥനെ ആദ്യമായി കൺനിറയെ കണ്ട് തൂവിപ്പോയ അക്ക അങ്ങനെ മറ്റൊരു സന്ധ്യയായി മാറുകയായിരുന്നു. ലോകമോഹന രൂപത്തിൽനിന്ന് പൂർണ വിരാഗിയിലേക്കുള്ള ഒഴുകിപ്പരക്കൽ. അതിന് അനാദ്യന്ത പ്രണയമുദ്ര കൂടിയാകുന്നു സന്ധ്യ.

ഒരുനാൾ മഹാകവി അക്കിത്തത്തെ കണ്ടുമടങ്ങുമ്പോൾ കൂടെപ്പോന്നൊരു സന്ധ്യയുണ്ട്. ക്ഷേത്രവിളക്കുകളിലുരുമ്മിവരുമൊരു സായംസന്ധ്യ. കുമരനല്ലൂരിലെ തൃക്കോവിലുകളിൽ തൊഴുതുവരുന്നൊരു സന്ധ്യ. നോക്കിനിൽക്കേ കനത്തു പെരുത്തുവരുന്നൊരു തെയ്യത്തിന്‍റെ നിറമാണ് അപ്പോൾ സന്ധ്യക്ക്. നിമിഷനേരംകൊണ്ട് നമ്മെ വന്നതു പൊതിയും. ഞാൻ കണ്ടതിലേക്കുംവച്ച് ഏറ്റവും സുന്ദരമായൊരു കാഴ്ചയായിരുന്നു അത്. വർത്തമാനം പറഞ്ഞിരിക്കേ മഹാകവി പറഞ്ഞു, “എന്‍റെ മുത്തശിമാരേക്കാൾ പഴക്കമുണ്ട് കുമരനല്ലൂരിലെ സന്ധ്യകൾക്ക്. തുടുത്ത ഹേമന്തത്തിന്‍റെ നിറം. മഴയത്തു കാണാനാണ് ഏറെ ചന്തം. ഒതുക്കുകല്ലുകൾ കയറി മുഖം വീർപ്പിച്ചു പടിക്കൽ വന്നു നിൽക്കും. പിണക്കമില്ല. പക്ഷേ, പരിഭവമുണ്ട്. അതാണിത്ര തുടിപ്പ്. ചിലപ്പോൾ മുറുക്കിച്ചുവപ്പിച്ച് ചെമ്പരത്തിക്കുമേലെയും തെച്ചിക്കുമേലെയും തുപ്പിക്കൊണ്ടാവും വരിക!” മഹാകവിയുടെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസമാണ്. കൊമ്പനാനപ്പുറത്ത് എഴുന്നെള്ളിയെത്തും തിടമ്പെന്നപോലെയാണ് ആ വാക്കുകൾ. എത്രനേരം അതു കേട്ടിരുന്നു എന്നെനിക്കറിയില്ല. യാത്രപറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മുന്നിൽ ഇന്ദ്രജാലംപോലെ സന്ധ്യ. വാഴ്‌വിൻ പാഴ്നിലങ്ങളെയും എന്നെയും അവൾ എത്രമേലാഴത്തിൽ അമർത്തി തൊട്ടുനിൽക്കുന്നു.

ചില ഓർമകളുണ്ട്. സൂക്ഷ്മലോചനങ്ങൾകൊണ്ട് കണ്ടതും കാണാത്തതുമായി. സ്വപ്നത്തിലൊളിപ്പിച്ചുവച്ച് ഇടയ്ക്കിടെ മണത്തുനോക്കുന്നവ. അങ്ങനെ തൊട്ടുതൊട്ടുനിൽക്കുമ്പോൾ ഞാനും പനിക്കുന്നൊരു കുഞ്ഞായി മാറുന്നു. പാരുഷ്യമേറും പകലിനോടും ഭയരൂപിയാം രാവിനോടും തോന്നാത്തൊരിഷ്‌ടം സന്ധ്യയോടെങ്ങനെ ഉണ്ടായി എന്നെനിക്കുമറിയില്ല. വിതുമ്പിനിന്നൊരു സ്വരം; നെഞ്ചിലെ കടച്ചിൽപോലെ. ആരതിയുഴിഞ്ഞുണർത്തിയ കൃഷ്ണശിലതൻ ചാരുതപോലെ. മീനാടുന്ന മിഴികൾപോലെ. ഭൂമിയിൽ ഞാനാദ്യം സ്നേഹിച്ചത് അവളെയാണ്. അതെന്‍റെ ആദ്യകാല കവിതകളിലുണ്ട്. പുഴയിൽ ഒഴുകിനടക്കും വെയിൽനാളങ്ങൾപോലെ. പിന്നീടെപ്പോഴൊക്കെയോ കൗമാരം മുഖക്കുരു പൊട്ടിച്ച് പോകുമ്പോൾ സന്ധ്യയുടെ നിറം മാറി. വല്ലാത്ത ഉഷ്ണകാലങ്ങളിൽ സന്ധ്യ തെയ്യമായി. പഠിത്തം കഴിഞ്ഞ് അലയുന്ന കാലത്ത് സന്ധ്യ ബാധയൊഴിപ്പിച്ച മന്ത്രങ്ങൾപോലെയായി. പിന്നെപ്പിന്നെ എന്തൊക്കെയോ ആയി.

രസകരമായൊരു ഓർമയുണ്ട്. അതു പറയട്ടെ. ഡി. വിനയചന്ദ്രൻ മാഷുമായി ഒരിക്കൽ കന്യാകുമാരിയിൽ പോയി. ബസിലായിരുന്നു യാത്ര. നാഞ്ചിനാടു കഴിഞ്ഞ് ഹിമഭസ്മധാരികളായ ഗിരിശൃംഗങ്ങൾ പിന്നിട്ട് സാഗരത്തോട് അടുക്കവേ മാഷ് ചോദിച്ചു, “ഞാൻ നിലവിളിച്ചത് നീ കേട്ടുവോ” എന്ന്. എനിക്കദ്ഭുതം തോന്നി. “കേട്ടില്ല” എന്നു ഞാൻ പറഞ്ഞു. “കേൾക്കരുത്. നമ്മൾ നിലവിളിക്കുന്നത് നമുക്കുമാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാകണം” മാഷ് പറഞ്ഞു. “ഇങ്ങനെ നിശബ്‌ദമായി നിലവിളിക്കുന്ന ഒരനുഭവം സന്ധ്യക്കുണ്ട്. ദിനരാവുകളുടെ ദൈർഘ്യം സന്ധ്യക്കില്ല. പക്ഷേ, ക്ഷേത്രവിളക്കുകൾപോലെ സന്ധ്യ തെളിഞ്ഞുനിൽക്കുമ്പോൾ ദിനരാവുകളുടെ ആയുസിനെ അതു മറികടക്കുന്നു. ആ നിലവിളി ആരും കേൾക്കുന്നില്ല!” മാഷ് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കുമാരിയിൽ സ്നാനം ചെയ്ത് കരയിൽ വന്നിരിക്കവേ ഞാനോർത്തു, ഉള്ളിലേറ്റിയ നിറങ്ങളെല്ലാം ചേർത്ത് ഞാനൊരു ചിത്രം വരയ്ക്കുന്നുവെങ്കിൽ അതിനു സന്ധ്യയുടെ നിറമായിരിക്കുമെന്ന്. നഷ്‌ടമാകാത്ത വാക്കിലൂടെ ദൈവത്തെ വീണ്ടെടുക്കുംപോലെ മാഷ് കവിത ചൊല്ലി, സൂര്യവിനയം.

“മഞ്ഞുവന്നു മുഖപടമിട്ടെന്‍റെ
സന്ധ്യയെ കുന്നിറക്കി നിവരുമ്പോൾ
അങ്ങു ദൂരെ മെലിഞ്ഞ മൃഗാങ്കനായ്
എന്‍റെ നേർച്ച നെരിപ്പോടിന്നോർമയായ്.”

ഒരിക്കൽ വായിച്ചു, അമർത്യാനന്ദയുടെ ‘അർധവിരാമ’ത്തിലാണെന്നാണ് ഓർമ, സന്ധ്യക്ക് കാഷായത്തിന്‍റെ നിറമാണെന്ന്. എത്ര ആഴമാണ് ആ ഭാവനയ്ക്ക്. മൃൺമയമായ ആ വാക്കുകൾക്കുള്ളിൽ ഭ്രമണാർത്തനായി ഞാൻ വീണുപോയി എന്നതു നേരാണ്. പിന്നീടെപ്പോഴൊക്കെയോ ദേവതാത്മാവിലേക്കുള്ള പരിക്രമണങ്ങൾ ഒന്നൊന്നായി വായിച്ചുതീർക്കുമ്പോഴെല്ലാം പലപല സന്ധ്യകളെ കണ്ടു. പ്രഭാതപ്രദോഷങ്ങൾ പോലെയല്ല ആ യാത്രികർ സന്ധ്യയെ വരഞ്ഞിരിക്കുന്നതെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സന്ധ്യയെക്കുറിച്ചെഴുതുമ്പോൾ എല്ലാവരും ഒരുനിമിഷം കവികളായി മാറുന്നു. ഇതെന്നെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒഎൻവിയുടെ ‘ഉജ്ജയിനി’ തുടങ്ങുന്നതുതന്നെ “സന്ധ്യകൾ പലതുപോയ്, ഉജ്ജയിനിയിൽനിന്നീ വിന്ധ്യസാനുവിലെഴും വീഥിയിലൂടെ” എന്നാണ്. ഉജ്ജയിനിയിൽനിന്ന് രാമഗിരിയിലേക്ക് ഒഴുകിക്കിടക്കുന്ന വിരഹാർദ്രമാം സന്ധ്യ. എത്ര ആഴമേറിയ ഭാവാന്തരങ്ങൾ. ഒരു പകലറുതിയിലിരുന്ന് ഞാനിത് എഴുതിനിർത്തുമ്പോൾ കാലത്തിൻ മഹാക്ഷേത്രനടയിൽ വിളക്കുകൊളുത്താൻ സന്ധ്യ പതിയെ വരുന്നത് ഞാനറിയുന്നു. മറ്റൊരാത്മാവിനെ തൊട്ടുതൊട്ടുണർത്തുംപോലെ മുദ്രിതമാം അതിനുള്ളിൽ നിന്നിത്തിരി കുങ്കുമമെടുത്ത് ഞാൻ പ്രാണനിൽ ചേർത്തുവയ്ക്കുന്നു.

Tags : Evening Kadharsis

Recent News

Corehub Up