എല്ലാ സ്വരവും ഒഴുകിവന്നെത്തുന്നൊരിടമുണ്ട്; മൗനം. അതു പിളരുമ്പോഴാണ് അലർച്ച പിറവികൊള്ളുന്നത്. അയഞ്ഞ തന്ത്രികൾ ഘനസ്വരങ്ങൾ സൃഷ്ടിക്കുംപോലെ. മണിനാദം ഇടിനാദമാകുംപോലെ. എന്നാൽ, എന്റെ മൗനം അലർച്ച കൂടിയാണ്. തെളിമാനം മുട്ടുന്ന അലർച്ച. ആ അലർച്ചയിൽ ഒരു പനിനീർപ്പൂപ്പാത്രം വീണുടയുന്നതിന്റെ ഭംഗികൂടിയുണ്ട്. ദുർബലനായ ഞാൻ ഈ അലർച്ചയെ ഒളിച്ചുവയ്ക്കാൻ എത്രകാലമായി പാടുപെടുന്നു. ഒടുവിൽ ഞാനൊറ്റയാകുംമുൻപ് ഇളംനീലനാമ്പുകൾക്കുള്ളിൽ എന്നെന്നേക്കുമായി അത് ഒളിപ്പിച്ചു വയ്ക്കണം. ഖേദഹർഷങ്ങൾക്ക് കണ്ടെത്താനാകാത്തവിധം അതൊളിഞ്ഞിരിക്കട്ടെ.
സായാഹ്നശോഭയുള്ള ഒന്നായിരുന്നു എന്റെ മൗനം. എന്നാൽ, അതിനുള്ളിലെ അലർച്ചയ്ക്ക് ഒരു യജ്ഞഭൂമിയുടെ ചൂടുണ്ടായിരുന്നു. അമ്മ പറയും, ഒരു പൂങ്കുല കൊടുത്താൽ തുള്ളിത്തീർക്കുമെന്ന്. കുട്ടിക്കാലത്ത് ഞാനെന്തിനും ഏതിനും അലറിവിളിക്കുമായിരുന്നു. ആ അലർച്ചയെ തളയ്ക്കാൻ അമ്മ പല വഴികളും നോക്കിയിരുന്നു. അതിലൊരു വഴി ഏതോ ഉത്സവപ്പറമ്പിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ദൂരദർശിനിയായിരുന്നു. അലറാൻ തുടങ്ങുമ്പോൾ അലമാര തുറന്ന് അമ്മ അതെനിക്കെടുത്തുതരും. ഞാനതും വാങ്ങി പറമ്പിലേക്കോടും. ഏറെ ദൂരങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ മങ്ങിയതെങ്കിലും കുറച്ചൊക്കെ അതിലൂടെ കാണാമായിരുന്നു.
വയൽക്കരയ്ക്കപ്പുറമുള്ള നാണിപ്പണിക്കത്തിയുടെ ചാഞ്ഞുതൂങ്ങി മണ്ണോളം മുട്ടിയ മുലകൾ കണ്ടത് അങ്ങനെയാണ്. മറ്റൊരിക്കൽ വയലിൽനിന്ന് മീൻ കൊത്തിപ്പറന്ന കൊക്കിനെ ഒരു പരുന്ത് ആക്രമിക്കുന്നതും കൊക്കിന്റെ വായിൽനിന്ന് മീൻ അദ്ഭുതകരമായി താഴേക്കു വീഴുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം നിശബ്ദമായ കാഴ്ചകളായിരുന്നു. മൗനോപാസനയിലേക്ക് എന്നെ വഴിനടത്തിയ അനുഭവങ്ങളായിരുന്നു അതെല്ലാം. അപ്പോഴെല്ലാം അഴക് മൗനത്തിനാണെന്നു തോന്നിയിട്ടുമുണ്ട്.
എങ്കിലും മൗനത്തിന്റെ കൂടു പൊട്ടിച്ച് എന്നിലെ പ്രാകൃതൻ ഇടയ്ക്കിടെ പുറത്തുവരാറുണ്ടായിരുന്നു. അങ്ങിനെ പുറത്തിറങ്ങുമ്പോൾ ഇടിമുഴക്കങ്ങൾക്കിടയിലെ നിശബ്ദതപോലൊന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
സ്വന്തം ഹൃദയം അന്വേഷിച്ചിറങ്ങുന്ന വിഡ്ഢിയെപ്പോലാകും അപ്പോൾ ഞാൻ. ഒരിക്കൽ ഒരു കൂട്ടുകാരനുമായി സംസാരിച്ചു മുഷിഞ്ഞ് ഒച്ചവച്ച് ജയം ആഘോഷിക്കുമ്പോൾ അതിന് സാക്ഷിയായി നിന്ന ഒരാൾ എന്നോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “നിന്റെ ഒച്ച തോറ്റവന്റെ ശബ്ദമാണ്. അതു നിനക്ക് ദോഷം ചെയ്യും.” അയാൾ പറഞ്ഞതിന്റെ അർഥം എനിക്ക് മനസിലായില്ല. ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഞാനയാളെ തള്ളിമാറ്റി കടന്നുപോയി. അപ്പോഴെന്റെ പ്രായം കുതിരക്കൂട്ടങ്ങൾപോലെയായിരുന്നു.
ഒരനുഭവം ഓർമ വരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ ഞാനാദ്യമായി പോവുകയായിരുന്നു. ഒരുപാട് തവണ അതിനു മുന്നിലൂടെ തലങ്ങും വിലങ്ങും പോയിട്ടുണ്ട്. അപ്പോഴെല്ലാം അതിനുള്ളിലേക്ക് ഒന്ന് പാളിനോക്കിയിട്ടുണ്ട് എന്നല്ലാതെ അകത്തേക്ക് കയറിയിട്ടില്ല. ഒരു ദിവസം അവിടേക്കുതന്നെ പോയി. ആശ്രമത്തിനുള്ളിലേക്ക് ഓരോ ചുവടു വയ്ക്കുമ്പോഴും വാക്കിനുള്ളിലെ അനന്തമായ അർഥപ്പെരുക്കങ്ങൾ ഉള്ളതുപോലെ എനിക്കു തോന്നി. മഴ തോർന്ന ഒരു പ്രഭാതമായിരുന്നു അത്. പക്ഷേ, അപ്പോഴും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. നിലത്തു വീണുകിടന്ന ചെമ്പൻ നിറമുള്ള ഇലകളിലൊന്നെടുത്ത് മണത്തുനോക്കി. മണ്ണാകുവോളം കലമ്പാൻ തയാറായിക്കിടക്കുന്ന മദമടങ്ങിയ ഒരില. ഒന്നു ഞെരിച്ചപ്പോൾ ഉള്ളിലെ പ്രാണഞരമ്പുകൾ പൊട്ടി സുഗന്ധം പരക്കാൻ തുടങ്ങി.
എന്തൊരാഹ്ലാദമായിരുന്നു ആ മണത്തിന്. ആർദ്രമായൊരു കുളിര് എനിക്കനുഭവപ്പെട്ടു. പഞ്ചഭൂതങ്ങളിൽ ലയിച്ച് പുല്ലിലും പൂവിലും വിത്തിലും കലരുന്ന ഒരുന്മാദം. എനിക്ക് അലറിവിളിക്കണമെന്നു തോന്നി. പക്ഷേ, എന്റെ ശബ്ദം അകത്തെങ്ങോ കുടുങ്ങിക്കിടക്കുകയാണ്. ഉള്ളിൽനിന്ന് അത് പുറപ്പെട്ടതിന്റെ സ്വച്ഛ സീൽക്കാരം ഞാൻ കേട്ടതാണ്.
പക്ഷേ, ശ്വാസനാളിയിലൂടെ നെഞ്ചിൻകൂട് തകർത്ത് തൊണ്ടക്കുഴിയിലെത്തിയപ്പോഴേക്കും നിലച്ചു. ഇത്രയേ ഉള്ളൂ, ഏതൊരലർച്ചയും. ആശ്രമത്തിലെ ഒരു പകൽ എന്നെ മൗനസാധകം പരിശീലിപ്പിക്കുകയായിരുന്നു. ഗുരുമണ്ഡപത്തിന്റെ പടവുകളിലൊന്നിലിരുന്നു പെരിയാറ്റിലേക്കു നോക്കുമ്പോൾ ആ മൗനം ആഴങ്ങളിലൂടെ സംവദിക്കുന്നതു കേൾക്കാം. ഏറ്റവും കുറച്ച് വാക്കുകൾ ഞാനുച്ചരിച്ച ദിവസമായിരുന്നു അത്. അതിന്റെ ഉറവകൾ എന്നിൽ പിറവികൊള്ളുകയും എന്നിൽത്തന്നെ ഒഴുകിപ്പരക്കുകയും ചെയ്തു. എന്റെ കൈയിൽ ജൂലിയസ് സീസറിന്റെ പടയോട്ടങ്ങളുടെ സചിത്ര വിവരണ ലേഖനമുണ്ടായിരുന്നു. വല്ലാത്ത പോർവിളികളായിരുന്നു അതിൽ നിറയെ. ഞാനെന്നേക്കുമായി അത് മടക്കിവച്ചു. ഈ പോർവിളികൾക്കൊന്നും ഒരർഥവുമില്ലെന്ന് ഉള്ളിൽനിന്ന് ആരോ ജപിക്കുന്നപോലെ. പരാജയപ്പെട്ടവന്റെ പോർവിളിയാണ് ഈ അലർച്ചകൾ എന്നു തിരിച്ചറിയുകയായിരുന്നു ഞാൻ.
ആശ്രമത്തിൽനിന്ന് മടങ്ങിവന്നിട്ടും അലർച്ചയിലേക്ക് മടങ്ങിപ്പോകാൻ എനിക്കായില്ല. അനുഭവിച്ചുവരുന്ന ചിലയിടങ്ങൾ അത്തരം ധ്യാനശാലകളാണ്. നമ്മെ പഠിപ്പിക്കുന്നതല്ല; ഓർമിപ്പിക്കുന്ന ചില അപൂർവ നിശബ്ദതകൾ. നമ്മെ തൂക്കുമരത്തിൽനിന്നിറക്കി ജീവിക്കാൻ ഒരവസരംകൂടി തരുന്ന വല്മീകങ്ങൾ. മൗനത്തിന്റെ ആയിരം മുളയുള്ള വിത്തുകൾ.