International
ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ബാഗ്ദാദിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു വിദേശ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോകപ്പെട്ടയാളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വാഹനങ്ങളിലായെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നപ്പോൾ കാറുകളിലൊന്ന് അപകടത്തിൽപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. രണ്ടാമത്തെ കാർ മാധ്യമപ്രവർത്തകയുമായി ബാഗ്ദാദിന്റെ തെക്ക് ഭാഗത്തേക്ക് കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ സംഘർഷം ആരംഭിച്ചതുമുതൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾ യുഎസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ ആക്രമണം പതിവായി നടത്തുന്നുണ്ട്.
യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ അവാർഡ് ജേതാവായ ഫ്രീലാൻസ് ജേണലിസ്റ്റാണ് ഷെല്ലി കിറ്റിൽസൺ.
സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ഇവർ ഏറെ പ്രശസ്തയാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി അവർ എഴുതിയിട്ടുണ്ട്.
NRI
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.
മൂന്നു പേർ അവതാറിനെ ബലമായി എസ്യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.
മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
International
അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് പ്രാർഥനയ്ക്കിടെ 13 ക്രൈസ്തവ വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണു തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഗ്രാമീണമേഖലയായ ആആസ്-കിരിയിലെ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഹാളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രാർഥന നടക്കുന്നതിനിടെ അക്രമികൾ ഇരച്ചുകയറി വെടിയുതിർത്തശേഷം വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തോക്കുധാരികൾ കൊല്ലപ്പെട്ടതായി കോഗി സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കിംഗ്ലി ഫാൻവൊ പറഞ്ഞു. നിരവധി തോക്കുധാരികൾക്കു പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടതായും ഫാൻവോ കൂട്ടിച്ചേർത്തു.
മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് അതിക്രമം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ ഒരു ആരാധനാലയത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം 30ന് എജിബ നഗരത്തിലെ ഒരു പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തി പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിരുന്നു.
ഇവരെ മോചിപ്പിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവമൂലം പൊറുതി മുട്ടിയ രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും ക്രൈസ്തവരാണ്.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടിയെടുത്തില്ലെങ്കിൽ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ നൈജീരിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും സായുധസംഘങ്ങളിൽനിന്ന് ഭീഷണിയുണ്ടെന്നും അക്രമിസംഘങ്ങളെ അമർച്ച ചെയ്തു വരികയാണെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.
International
കറാച്ചി: ഹിന്ദു സ്ത്രീയെയും പ്രായപൂർത്തിയാകാത്ത മകളെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കറാച്ചിയിലെ ഷേർഷായിലുള്ള സിന്ധി മൊഹല്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സ്ത്രീയും കുട്ടിയുടെ വീടിനു വെളിയിലിറങ്ങിയയുടൻ തോക്കേന്തിയ മൂന്നു പേർ ചേർന്ന് രണ്ടുപേരെയും ബലമായി വെള്ള ഓൾട്ടോ കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പ്രാഥമിക വിവരം.
ഇവരെ ക്രൂരമർദനത്തിനിരയാക്കി മതപരിവർത്തനം നടത്താനാണ് കൊണ്ടുപോയതെന്നു സംശയിക്കുന്നതായും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിന്ധ് പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ ശിവ കാച്ചി പറഞ്ഞു.
പോലീസിൽ പരാതി നൽകിയതിനു തനിക്കു വധഭീഷണിയുണ്ടെന്ന് ശിവ കൂട്ടിച്ചേർത്തു.
International
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിൽ ക്രിസ്ത്യൻ മിഷണറിയെ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ മിഷണറിയായ അമേരിക്കൻ പൗരൻ കെവിൻ റൈഡൗട്ടി (50) നെയാണ് ജിഹാദികളെന്നു സംശയിക്കപ്പെടുന്ന മൂന്ന് അജ്ഞാത ആയുധധാരികൾ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിലെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 21ന് രാത്രിയിലായിരുന്നു സംഭവം.
അമേരിക്ക ആസ്ഥാനമായുള്ള സെർവിംഗ് ഇൻ മിഷൻ ഓർഗനൈസേഷന്റെ ഭാഗമായി 2010 മുതൽ നിയാമിയിൽ മിഷൻ പ്രവർത്തനം നടത്തുന്ന കെവിൻ പൈലറ്റുമാരെ പരിശീലിപ്പിച്ചും വരികയായിരുന്നു. മാലി അതിർത്തിയിലെ തില്ലബെരി മേഖലയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിയാമിയിലെ അമേരിക്കൻ എംബസി അറിയിച്ചു.
2023 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കി നടന്ന സൈനിക അട്ടിമറിക്കുശേഷം നൈജറിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുകയാണ്.
സമീപമാസങ്ങളിൽ ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഒരു സ്വിസ് പൗരനെയും ഒരു ഓസ്ട്രിയൻ പൗരനെയും നിരവധി ചൈനീസ്, ഇന്ത്യൻ കോൺട്രാക്ടർമാരെയും തട്ടിക്കൊണ്ടുപോയിരുന്നു.
സുരക്ഷാസഹായത്തിനായി രാജ്യത്തുണ്ടായിരുന്ന യുഎസ്, ഫ്രഞ്ച് സൈനികരെ സൈനിക അട്ടിമറിയെത്തുടർന്ന് പുറത്താക്കുകയും പകരം റഷ്യയിൽനിന്നുള്ള കൂലിപ്പട്ടാളത്തെ നിയോഗിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ ക്രമസമാധാനനില പാടെ തകർന്നിരിക്കുകയാണ്.