District News
കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഇടവകയുടെ നേതൃത്വത്തിൽ ദീപ്തി 2026 എന്ന പേരിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ഇന്ന് ആദരിക്കും.
ഇടവകയിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ആദരിക്കുന്നത്. 100 വയസിനു മുകളിൽ പ്രായമുള്ളവരടക്കം ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസിസ്റ്റന്റ് ജോസഫ് മണിയഞ്ചിറ, കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് ചാത്തൻകുന്നേൽ, കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, ഫാ. ജോസ് കോട്ടയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. തോമസ് താന്നിമല എന്നിവർ പരിപാടിക്കു നേതൃത്വം നൽകും.
District News
കുറവിലങ്ങാട്: പാലാ രൂപതയിലെ മികച്ച കുടുംബകൂട്ടായ്മ യൂണിറ്റിനുള്ള അവാർഡ് കുറവിലങ്ങാട് ഇടവകയ്ക്ക്. അസിസ്റ്റന്റ് വികാരിയും കുടുംബകൂട്ടായ്മ ഡയറക്ടറുമായ ഫാ. പോൾ കുന്നുംപുറത്ത്, ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവരുടെ നേതൃത്വത്തിൽ സോൺ, യൂണിറ്റ് ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി.
മൂവായിരത്തിലേറെ വരുന്ന കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് നാല് സോണുകളിലായി 81 കുടുംബ യൂണിറ്റുകളാണ് ഇടവകയിൽ പ്രവർത്തിക്കുന്നത്. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ എന്നിവർ സോൺ ഡയറക്ടർമാരായി പ്രവർത്തനൾക്ക് നേതൃത്വം നൽകുന്നു.
ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടുകാട്ടിൽ എന്നിവർ ലീഡർമാരും ജോളി എണ്ണംപ്രായിൽ, ഷൈനി മഞ്ഞപ്പള്ളിൽ, സ്മിത പുതിയിടത്ത്, ആശ കുന്നുമല എന്നിവർ സെക്രട്ടറിമാരുമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ക്രമീകരിക്കുന്നത്.
പ്രാർഥിക്കുന്ന കൂട്ടായ്മ, പ്രവർത്തിക്കുന്ന സമൂഹം എന്ന ആപ്തവാക്യത്തിൽ ഊന്നിയ കർമപദ്ധതികളാണ് ഇടവകയിൽ നടപ്പിലാക്കിയത്. യൂണിറ്റുകളിലായി റോഡ് ശുചീകരണം, വഴി നിർമാണം, ചികിത്സാസഹായം, ഭവന നിർമാണം, നേതൃ പരിശീലന പരിപാടികൾ, പ്രവർത്തന മാർഗരേഖാ പ്രകാശനം, ഭാരവാഹികൾക്ക് കൈപ്പുസ്തകം പ്രസിദ്ധീകരിക്കൽ, ലഹരിവിരുദ്ധ ജാഗ്രതാ വാരം, വചനമനന പഠനമത്സരങ്ങൾ, അഖണ്ഡ ബൈബിൾ പാരായണം, കുടുംബകൂട്ടായ്മ ഗാനം ചിട്ടപ്പെടുത്തൽ, രാമപുരം കുഞ്ഞച്ചൻ, അരുവിത്തുറ വല്യച്ചൻമല തീർഥാടനങ്ങൾ എന്നിവ അവാർഡിനായി പരിഗണിച്ചിരുന്നു. ഛത്തീസ്ഗഡ് ക്രൈസ്തവപീഡനങ്ങൾക്കെതിരേയുള്ള പ്രതിഷേധം, ഹോം മിഷൻ പദ്ധതി, യുവജന സംഗമങ്ങൾ, കാർഷിക ഉത്പന്ന സമാഹരണം, ജീവകാരുണ്യ ഫണ്ട് രൂപീകരണം, മരിയൻ പഠനം, ജപമാല റാലി, സോൺതല തിരുനാളുകൾ എന്നിവയും നടത്തിയിരുന്നു.
Leader Page
സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക് അർഹമായ കുറവിലങ്ങാട് മർത്ത് മറിയം പള്ളി സവിശേഷമായ ഒരു ചരിത്രനിയോഗമാണ് ഏറ്റെടുത്തു നടപ്പിലാക്കിയിരിക്കുന്നത്.
ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ കുറവിലങ്ങാട് അഭംഗുരം കാത്തുപരിപാലിച്ചുപോന്ന മൂന്നുനോന്പിന്റെ ബാവൂസാകൾ ഈ വർഷം മുതൽ സുറിയാനി ഭാഷയിൽനിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് അനുഷ്ഠിക്കുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം, മർത്ത്മറിയം പള്ളിയുടെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ബാവൂസ രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഡോ. ജോണ്‍ കണ്ണന്താനം, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജോസഫ് പുത്തൂർ, ഡോ. ഫെബിൻ മൂക്കംതടത്തിൽ എന്നിവരാണ് സുറിയാനിയിൽനിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിലെ കീർത്തനങ്ങൾ രചിച്ചതും പ്രാർഥനകൾ ക്രമീകരിച്ചു ഭാഷ ചിട്ടപ്പെടുത്തിയതും ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് ആണ്.
ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന, അപേക്ഷ എന്നൊക്കെയാണർഥം. പഴയനിയമത്തിൽ നിനവേ പട്ടണത്തിൽപ്പോയി പ്രസംഗിക്കാൻ ദൈവം നിയോഗിച്ച യോനാ പ്രവാചകനെയും അദ്ദേഹം മത്സ്യത്തിനുള്ളിൽ കിടന്നതിന്റെയും നിനവേനിവാസികൾ യാചനാപൂർവം ചാക്കുടുത്ത്, ചാരംപൂശി പരിഹാരംചെയ്ത് ദൈവത്തിലേക്കു തിരിഞ്ഞതിന്റെയും (യോനാ 1, 3) മൂന്നു ദിനങ്ങളെ അനുസ്മരിക്കുന്ന ഈ നോന്പ് പല പേരുകളിൽ അറിയപ്പെടുന്നു. നിനവേ നോന്പ്, മൂന്നു നോന്പ്, പതിനെട്ടാമിടം, ചെറിയ നോന്പ്, മകരം തിരുനാൾ എന്നിങ്ങനെ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഈ നോന്പ് ആചരിക്കപ്പെടുന്നത്. പഴയനിയമത്തിൽ അധിഷ്ഠിതമായ ഏക നോന്പാചരണമാണ് നിനവേ നോന്പെന്നതും ഇതിന്റെ പ്രത്യേകതയാണ്. മിശിഹായുടെ പെസഹാരരഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ടാടുന്ന വലിയനോന്പിനു 18 ദിവസം മുൻപ് അതിന്റെ ഒരു പ്രവേശികയായി മൂന്നുനോന്പ് നിലനിൽക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
എഡി 570-580 കാലഘട്ടത്തിൽ നിനവേ, ബേസ്ഗർമേ, അസോർ തുടങ്ങിയ പേർഷ്യൻ നഗരങ്ങളിലുണ്ടായ പ്ലേഗ് ബാധയിൽനിന്ന് രക്ഷനേടുന്നതിനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഉപവസിച്ചു പ്രാർഥിച്ച് പകർച്ചവ്യാധിയിൽനിന്ന് രക്ഷനേടിയത് മൂന്നുനോന്പാചരണത്തിന്റെ ചരിത്രപശ്ചാത്തലമാണ്. നന്ദിസൂചകമായി ഇനിയൊരിക്കലും പകർച്ചവ്യാധികൾ തങ്ങളുടെ ദേശങ്ങളിൽ ഉണ്ടാകാതിരിക്കാനായി എല്ലാവർഷവും പള്ളിയിൽ ഒത്തുകൂടി അവർ നോന്പ് അനുഷ്ഠിച്ചിരുന്നുവത്രേ. കാലക്രമത്തിൽ പേർഷ്യൻസഭയുമായി ബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും ഈ നോന്പാചരണം കടന്നുവന്നു.
യൂറോപ്യരുടെ ആഗമനത്തിനും ഉദയംപേരൂർ സൂനഹദോസിനും മുൻപേ മൂന്നുനോന്പ് ഇവിടെ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽപൗരസ്ത്യപാരന്പര്യങ്ങളിലെ ഈ നോന്പാചരണത്തിന്റെ പ്രസക്തിയും പൗരാണികതയും കണ്ടറിഞ്ഞ്, അതു തുടരണമെന്നു നിഷ്കർഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. (ഉദയംപേരൂർ സൂനഹദോസ് കാനോനകൾ, ഏഴാം മൗത്വാ, ഒന്‍പതാം കാനോന). പതിനാറാം നൂറ്റാണ്ടുമുതൽ കേരള സഭയ്ക്കുണ്ടായ പാശ്ചാത്യസ്വാധീനത്തിന്റെയും പ്രാദേശികവത്കരണത്തിന്റെയും പേരിൽ നഷ്ടമായ പല പുരാതന തനതുസംസ്കാരങ്ങളുടെയും ചിട്ടകളുടെയുംകൂടെ മൂന്നു നോന്പിന്റെ പ്രഭാവവും തേഞ്ഞുമാഞ്ഞുപോയി.
മൂന്നുനോന്പിന്റെ ആത്മാവ് ബാവൂസാ നമസ്കാരമാണ്. സുറിയാനിഭാഷയിൽ വിരചിതമായ സുദീർഘമായ ഗീതങ്ങളും കീർത്തനങ്ങളുമാണ് ബാവൂസായിൽ ഉപയോഗിച്ചിരുന്നത്. അനുതാപത്തിന്റെ പ്രതീകമായ കറുത്തവസ്ത്രം അണിഞ്ഞുകൊണ്ട് പുരോഹിതരും ശുശ്രൂഷികളും ഗായകസംഘവുമെല്ലാം മൂന്നുനോന്പിൽ ഈ ഭജനക്രമം അനുഷ്ഠിച്ചിരുന്നു.
പൗരസ്ത്യ പാരമ്പര്യത്തിൽ തുടരുന്ന തൃശൂരുള്ള കൽദായസുറിയാനി സഭയും മറ്റും മൂന്നുനോന്പ് സജീവമായി ആചരിക്കുന്നുണ്ട്. കടുത്തുരുത്തി, പുളിങ്കുന്ന്, കുറവിലങ്ങാട് ദേവാലയങ്ങൾ മൂന്നുനോന്പാചരണവുമായി ബന്ധപ്പെട്ടുതന്നെയാണ് പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളത്. എങ്കിലും ഇവിടെയൊന്നും ബാവൂസായുടെ പൂർണകർമക്രമങ്ങൾ പാലിച്ചുപോന്നിരുന്നില്ല. ബാവൂസാ ദ്നിനവായേയുടെ വീണ്ടെടുപ്പ്, അതിന്റെ ഏതാണ്ട് പൂർണരൂപത്തിലാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന കൈയെഴുത്ത് പ്രതികൾ ക്രോഡീകരിച്ച്, പൗരസ്ത്യ സുറിയാനി സഭയുടെ മാർ തോമാ ധർമോ മെത്രാപ്പോലീത്താ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഹുദ്റ (1960) അടിസ്ഥാനമാക്കിയാണ് ഈ തക്സ തയാറാക്കിയിരിക്കുന്നത്.
സാർവത്രിക സഭയുടെ വേദപാരംഗതനായ മാർ അപ്രേം, മാർ ഏബ്രഹാം മൽപാൻ, മാർ ഏലിയ, മാർ ആവാ കാസോലിക്ക, മാർ ശല്ലീത്ത, സോവയിലെ ഭക്തനായ മാർ ഏലിയ, അർബേലിലെ മാർ ഗീവർഗീസ് എന്നിവരുടെ കീർത്തനങ്ങളും പ്രാർഥനകളും വിചിന്തനങ്ങളും ബാവൂസായിൽ ഉൾച്ചേർത്തിരിക്കുന്നു. പുരാതനമായ സുറിയാനി പാരന്പര്യത്തിലെ ബാവൂസായുടെ പ്രാർഥനാഘടന നിലനിർത്തിക്കൊണ്ടുതന്നെ വായനകളും സങ്കീർത്തനങ്ങളും വിജ്ഞാപനങ്ങളും മുട്ടുകുത്തി നിലംചുംബിച്ചുകൊണ്ടുള്ള വിലാപ ശുശ്രൂഷകളും ലോകം മുഴുവനും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനകളും ഭക്തിസാന്ദ്രമായ കീർത്തനങ്ങളും അതിന്റെ ചൈതന്യത്തിന് ഒട്ടും ശോഷണം സംഭവിക്കാതെ എന്നാൽ, കാലോചിതമായി യാചനകളും വിചിന്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പ്രാർഥനാശുശ്രൂഷ പുനഃക്രമീകരിച്ചിരിക്കുന്നത്. അതിലെ ഹൃദയംതൊടുന്ന പ്രാർഥനകൾ ഏവരുടെയും മിഴിനിറയ്ക്കും.
"വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. സഭയാണ് വിശ്വാസത്തിന്റെ പ്രാഥമിക കർത്തൃത്വം വഹിക്കുന്നത്.'' (വിശ്വാസത്തിന്റെ കവാടം ന. 10) നോന്പും ഉപവാസവുമെല്ലാം ആചാരാനുഷ്ഠാനങ്ങളിൽപ്പെടുന്നു. എന്നാൽ, കാലത്തിന്റെ ഗതിയിൽ ആചാരങ്ങൾ ആഘോഷമായും അവയിൽതന്നെ അവയുടെ ആത്മീയത നഷ്ടപ്പെടുത്തിയും പ്രകടനങ്ങളായിപ്പോകുന്നുവെന്നുള്ളതാണ് വസ്തുത. മൂന്നുനോന്പ് ഒരു അനുഷ്ഠാനമാണ്. ആഘോഷങ്ങളേക്കാൾ, ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യൻ നടത്തുന്ന ആത്മനവീകരണ യജ്ഞമാണത്.
ആധുനികമനുഷ്യന്റെ അമിതാസ്വസ്ഥകളുടെയും അതിവൈകാരികതയുടെയും ഇടയിൽ ബാവൂസാ ഒരു ശാന്തിനികേതനമായിരിക്കുമെന്നതിനു സംശയമില്ല. സഹിത ഭാവങ്ങൾ അറ്റുപോകുന്ന ഇക്കാലത്ത് ദൈവവിചാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഒരുമിച്ചു പ്രാർഥിക്കലിന്റെയും പങ്കുവയ്ക്കലിന്റെയും ഒരുമിച്ചു ഭക്ഷിക്കുന്നതിന്റെയും സ്നേഹഭാവങ്ങൾ ബാവൂസായിൽ വീണ്ടെടുക്കപ്പെടുന്നു എന്നുള്ളത് അതിന്റെ സാമൂഹികപ്രസക്തി വർധിപ്പിക്കുന്നു. മതസൗഹാർദത്തിന്റെയും നാട്ടുസവിശേഷതകളുടെയും ധാരാളം ഘടകങ്ങൾ ഇതിലുണ്ട് എന്നുള്ളതും എടുത്തുപറയേണ്ടതാണ്. നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കുന്ന വ്യക്തിയും സമൂഹവും നാടിനും ലോകത്തിനു മുഴുവനും നൽകുന്ന ശാന്തിയുടെയും നന്മയുടെയും ഭാവങ്ങൾ എന്നും പ്രസക്തവും പ്രസാദകരവുമാണ്. അതിനാൽ, പൂർണമനസോടും സ്നേഹസഹകരണത്തോടുംകൂടെ നമുക്ക് ഈ ജീവന്റെ ഉറവിൽനിന്ന് ആവോളം പാനംചെയ്യാം.
District News
കുറവിലങ്ങാട്: അണുവിട തെറ്റാത്ത ആചരണങ്ങളും അവകാശങ്ങളുമായി കുറവിലങ്ങാട് ഇടവക മൂന്ന് നോമ്പ് തിരുനാളിന്റെ ആത്മീയ ആഘോഷങ്ങളിലേക്ക പ്രവേശിക്കുന്നു. ആഘോഷങ്ങളുടെ ആരംഭമെന്നോണം നാളെ മുതൽ വിവിധ കരകളുടേയും കുടുംബങ്ങളുടേയും കൂട്ടായ്മകൾ ആരംഭിക്കും.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിലെ മൂന്നു നോമ്പ് തിരുനാളെന്നാൽ അണുവിടതെറ്റാത്തെ പാരമ്പര്യങ്ങളുടെ ആവർത്തനമാണെന്നത് നാടിന്റെ അഭിമാനമാണ്.
ഒട്ടേറെ ദേശങ്ങളും കുടുംബങ്ങളും കുറവിലങ്ങാട്ടെ തിരുനാൾ പാരമ്പര്യങ്ങളുടെ അവകാശികളാണ്. ഇവയിൽ ചിലത് കാലക്രമത്തിൽ നിലച്ചുപോയെങ്കിലും നൂറ്റാണ്ടുകൾ പിന്നിടുന്ന പാരമ്പര്യങ്ങൾ പേറുന്നവരേറെയാണ്.
പള്ളിയിലെ മൂന്ന് നോമ്പ്, പത്താംതിയതി തിരുനാളുകളിൽ തിരുസ്വരൂപങ്ങളെല്ലാം അണിയിച്ചൊരുക്കുന്നത് കാളികാവ് കരക്കാരാണ്. തിരുആഭരണങ്ങളുടെ സംരക്ഷണവും കാളികാവുകാർക്കാണ്. മൂന്ന് നോമ്പിലെ പ്രധാന ദിനമായ ചൊവ്വാഴ്ച കപ്പൽ സംവഹിക്കുന്നത് കടപ്പൂർ കരക്കാരാണ്. മൂത്തുക്കുടകളെടുക്കുന്നത് മുട്ടുചിറ കണിവേലിൽ കുടുംബക്കാരാണ്. കുറവിലങ്ങാട് കരക്കായി അവകാശങ്ങളും കടമകളും നിറവേറ്റുന്നത് കരോട്ടേക്കുന്നേൽ കുടുംബക്കാരാണ്.
കാളികാവ് കരക്കാർക്കായി നാളെയും വിശാല കുറവിലങ്ങാടിന്റെ ഭാഗമായിരുന്ന കടപ്പൂർ കരക്കാർക്കായി 13നും മുട്ടുചിറ കണിവേലിൽ കുടുംബക്കാർക്കായി 14നും കരോട്ടേക്കുന്നേൽ കുടുബക്കാർക്കായി 15നും വിശുദ്ധ കുർബാനയർപ്പിക്കും.
എല്ലാദിവസവും വൈകുന്നേരം ആറിനാണ് വിശുദ്ധ കുർബാന. തുടർന്ന് ഓരോ ദേശവും കുടുംബങ്ങളും നടത്തേണ്ട ചുമതലകൾ സംബന്ധിച്ച ചർച്ചയും നടക്കും.
16ന് വൈകുന്നേരം 4.30ന് തിരുനാൾ വോളണ്ടിയർമാർ, ഇടവകയിലെ വിവിധ സംഘടനാംഗങ്ങൾ എന്നിവർക്കായും 17ന് വൈകുന്നേരം അഞ്ചിന് പള്ളിയോഗപ്രതിനിധികൾക്കും കുടുംബകൂട്ടായ്മ ഭാരവാഹികൾക്കുമായി വിശുദ്ധ കുർബാനയർപ്പണം നടത്തും.
അവകാശികൾക്കായുള്ള വിശുദ്ധ കുർബാനയർപ്പണങ്ങൾ പൂർത്തീകരിക്കുന്നതിന് പിന്നാലെ പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് തുടക്കമാകും. സഭൈക്യവാരാചരണത്തിൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തെ തുടർന്നാണ് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറുന്നത്.
Kerala
കോട്ടയം: കുറവിലങ്ങാട്ട് വന്‍ കുഴൽപ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
ബംഗളൂരുവില്‍നിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
District News
പെരുവ: 64-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനു പെരുവയില്‍ തിരിതെളിഞ്ഞു. പെരുവ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കലോത്സവം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത് അധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകനും വയലിനിസ്റ്റുമായ വിഷ്ണു പ്രശാന്ത് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കലോത്സവ സുവനീറിന്റെ പ്രകാശനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കുറവിലങ്ങാട് എഇഒ സി. ജയചന്ദ്രന് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴിനു നടക്കുന്ന സമാപനസമ്മേളനം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
District News
കുറവിലങ്ങാട്: യുവജനങ്ങളുടെ സംഘശക്തിയും സംഘാടകമികവും വ്യക്തമാക്കുന്ന കുറവിലങ്ങാട് യുവജന മഹാസംഗമത്തിന്റെ വിളംബരം നടന്നു. ഇടവക കുടുംബകൂട്ടായ്മ നേതൃസമ്മേളനത്തിലാണ് സംഗമവിളംബരം നടത്തിയത്.
ഇടവക എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് യുവജനമഹാസംഗമം ഒരുക്കിയിട്ടുള്ളത്. ഒരുവർഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മഹാസംഗമത്തിൽ നടക്കും.
വിളംബരസമ്മേളനം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ കരുത്തെന്നും യുവജനമുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിളംബരം നടത്തി.
കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി അധ്യക്ഷത വഹിച്ചു. അസി. വികാരിയും എസ്എംവൈഎം യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് ചൂരയ്ക്കൽ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, സോൺ ലീഡർ ഫാ. ഷൈജു പാവുത്തിയേൽ എന്നിവർ പ്രസംഗിച്ചു.
എസ്എംവൈഎം യൂണിറ്റ് ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അമല കോച്ചേരി, എബിൻ സജി, റിന്റോ സാബു, അലൻ ജോബ് കോച്ചേരി എന്നിവർ നേതൃത്വം നൽകി.