കുറവിലങ്ങാട്: അണുവിട തെറ്റാത്ത ആചരണങ്ങളും അവകാശങ്ങളുമായി കുറവിലങ്ങാട് ഇടവക മൂന്ന് നോമ്പ് തിരുനാളിന്റെ ആത്മീയ ആഘോഷങ്ങളിലേക്ക പ്രവേശിക്കുന്നു. ആഘോഷങ്ങളുടെ ആരംഭമെന്നോണം നാളെ മുതൽ വിവിധ കരകളുടേയും കുടുംബങ്ങളുടേയും കൂട്ടായ്മകൾ ആരംഭിക്കും.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിലെ മൂന്നു നോമ്പ് തിരുനാളെന്നാൽ അണുവിടതെറ്റാത്തെ പാരമ്പര്യങ്ങളുടെ ആവർത്തനമാണെന്നത് നാടിന്റെ അഭിമാനമാണ്.
ഒട്ടേറെ ദേശങ്ങളും കുടുംബങ്ങളും കുറവിലങ്ങാട്ടെ തിരുനാൾ പാരമ്പര്യങ്ങളുടെ അവകാശികളാണ്. ഇവയിൽ ചിലത് കാലക്രമത്തിൽ നിലച്ചുപോയെങ്കിലും നൂറ്റാണ്ടുകൾ പിന്നിടുന്ന പാരമ്പര്യങ്ങൾ പേറുന്നവരേറെയാണ്.
പള്ളിയിലെ മൂന്ന് നോമ്പ്, പത്താംതിയതി തിരുനാളുകളിൽ തിരുസ്വരൂപങ്ങളെല്ലാം അണിയിച്ചൊരുക്കുന്നത് കാളികാവ് കരക്കാരാണ്. തിരുആഭരണങ്ങളുടെ സംരക്ഷണവും കാളികാവുകാർക്കാണ്. മൂന്ന് നോമ്പിലെ പ്രധാന ദിനമായ ചൊവ്വാഴ്ച കപ്പൽ സംവഹിക്കുന്നത് കടപ്പൂർ കരക്കാരാണ്. മൂത്തുക്കുടകളെടുക്കുന്നത് മുട്ടുചിറ കണിവേലിൽ കുടുംബക്കാരാണ്. കുറവിലങ്ങാട് കരക്കായി അവകാശങ്ങളും കടമകളും നിറവേറ്റുന്നത് കരോട്ടേക്കുന്നേൽ കുടുംബക്കാരാണ്.
കാളികാവ് കരക്കാർക്കായി നാളെയും വിശാല കുറവിലങ്ങാടിന്റെ ഭാഗമായിരുന്ന കടപ്പൂർ കരക്കാർക്കായി 13നും മുട്ടുചിറ കണിവേലിൽ കുടുംബക്കാർക്കായി 14നും കരോട്ടേക്കുന്നേൽ കുടുബക്കാർക്കായി 15നും വിശുദ്ധ കുർബാനയർപ്പിക്കും.
എല്ലാദിവസവും വൈകുന്നേരം ആറിനാണ് വിശുദ്ധ കുർബാന. തുടർന്ന് ഓരോ ദേശവും കുടുംബങ്ങളും നടത്തേണ്ട ചുമതലകൾ സംബന്ധിച്ച ചർച്ചയും നടക്കും.
16ന് വൈകുന്നേരം 4.30ന് തിരുനാൾ വോളണ്ടിയർമാർ, ഇടവകയിലെ വിവിധ സംഘടനാംഗങ്ങൾ എന്നിവർക്കായും 17ന് വൈകുന്നേരം അഞ്ചിന് പള്ളിയോഗപ്രതിനിധികൾക്കും കുടുംബകൂട്ടായ്മ ഭാരവാഹികൾക്കുമായി വിശുദ്ധ കുർബാനയർപ്പണം നടത്തും.
അവകാശികൾക്കായുള്ള വിശുദ്ധ കുർബാനയർപ്പണങ്ങൾ പൂർത്തീകരിക്കുന്നതിന് പിന്നാലെ പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണത്തിന് തുടക്കമാകും. സഭൈക്യവാരാചരണത്തിൽ അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തെ തുടർന്നാണ് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറുന്നത്.