Movies
യൂട്യൂബിലൂടെ തന്നെ അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകി നടി ലക്ഷ്മിപ്രിയ.
യൂട്യുബേഴ്സിനൊപ്പം തന്നെ ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും തനിക്കെതിരെ വീഡിയോ ചെയ്തിട്ടുണ്ടെന്നും ഇവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം
‘‘മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം അഞ്ച് ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു... നർത്തകൻമാരെ കൊണ്ട് വരണം, അവരെ നൃത്തം ചെയ്യുമ്പോ കളിയാക്കണം, അവർ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും നാല്പതു ലക്ഷവും ചുമ്മാ പറ്റിക്കണം , ന്നിട്ട് അതിനും തെങ്ങിൻ തോപ്പ് വാങ്ങണം.
ആ പുതിയ തോട്ടത്തിൽ വച്ച് ജീവിക്കാൻ ഒരു നിവർത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാദം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർ മാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം. നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം. ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ചു മറ്റേക്കാൽ വലിച്ചു കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!
പോയി പണിയെടുത്തു ജീവിക്കെടാ..... ജീവിപ്പിക്കും....എന്റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ. നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻമാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസ് ആയപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും പണി കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ.
നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ
N: B കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ അവയുടെ ലിങ്കുകൾ, തമ്പ് ലൈൻ സ്ക്രീൻ ഷോട്ട് കൾ ഇവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്.
എന്നാൽ കേരള പോലീസിനെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന് ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്റെയും അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെയും മൊഴി കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തി, ജിഹാദി എന്നു വിളിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. എന്നാല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അന്‍സിബയുടെ പരാതി എന്നും പരാതി അടിസ്ഥാനഹരിതമാണ് എന്നുമായിരുന്നു ടിനി ടോമിന്റെ മറുപടി.
Movies
പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് നിലവില്‍ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടര്‍പട്ടികയില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്.
തൃക്കാക്കരയില്‍ ഫ്ളാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങള്‍ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. കഴിഞ്ഞദിവസമാണ് സാബു എം. ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
Movies
മോഹൻലാലിനു ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കടലും ആനയും മോഹൻലാലും മലയാളിക്ക് എന്നും വിസ്മയമാണെന്നും അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് വലിയ ഭാഗ്യമെന്നും ലക്ഷ്മിപ്രിയ പറയുന്നു. നരൻ സിനിമയുടെ ലൊക്കേഷനിൽ നിന്നും മോഹൻലാൽ വെട്ടിക്കളഞ്ഞ നഖം താൻ എടുത്തു സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
ലക്ഷ്മിപ്രിയയുടെ കുറിപ്പ്
ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രത്തിനൊപ്പമുള്ള വീഡിയോ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. മോഹൻലാൽ എന്ന നടന് ഈ ലോകത്തെ മികച്ച അഭിനേതാവിന് നൽകാവുന്ന സകലമാന പുരസ്കാരങ്ങളും ആ കാൽച്ചുവട്ടിൽ വച്ച് നമസ്കരിച്ചാലും അതിൽ അതിശയോക്തിയൊന്നും തന്നെയില്ല! അതെല്ലാം അദ്ദേഹം അർഹിക്കുന്നു......!
എന്നിട്ടും രണ്ട് വരി കുറിക്കാൻ എന്തേ വൈകി എന്നു ചോദിച്ചാൽ നിറഞ്ഞ കുടത്തെപ്പറ്റി, നിറഞ്ഞു കത്തുന്ന നിലവിളക്കിനെപ്പറ്റി, കത്തുന്ന സൂര്യനെപ്പറ്റി ഞാനെന്താണ് എഴുതേണ്ടത്? എന്ത് എഴുതിയാലും പറഞ്ഞാലും അത് അധികമായിപ്പോകും.
ഞാൻ കണ്ട് ആസ്വദിക്കുകയായിരുന്നു. അദ്ദേഹത്തെ കേട്ട് ആസ്വദിക്കുകയായിരുന്നു. അദ്ദേഹം ഈ പുരസ്കാരത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന്! അദ്ദേഹത്തെക്കുറിച്ച് എല്ലാവരും എന്താണ് പറയുന്നത് എന്ന്! ഓരോന്ന് കണ്ടും കേട്ടും പ്രാർഥിക്കുകയായിരുന്നു, ഇനിയും പുരസ്കാരനേട്ടത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് അദ്ദേഹത്തെ നയിക്കേണമേ എന്ന്.
മോഹൻലാലിനൊപ്പം വളർന്നു വലുതായ ബാല്യ കൗമാരങ്ങളാണ് നമ്മുടേത്. ആദ്യമായി ഏത് ചിത്രമാണ് കണ്ടത് എന്ന് ചോദിച്ചാൽ അതോർമയില്ല എന്ന് തന്നെ പറയേണ്ടി വരും. തിയറ്ററിൽ ആദ്യം കണ്ട ചിത്രം ‘അദ്വൈത’മാണ്.1992ൽ. അതിനും മുൻപ് ഏതെങ്കിലും കണ്ടിട്ടുണ്ടാവാം.
പക്ഷേ ഓർമയില്ല. ഒരു അഭിനേതാവിനെ വിലയിരുത്തുന്നതിനുള്ള പ്രായം ആകാത്തതിനാൽ ‘അദ്വൈത’ത്തിലെ കഥാപാത്രത്തെക്കാൾ എന്നിലെ ബാലികയെ അദ്ഭുതപ്പെടുത്തിയത് അദ്ദേഹത്തിലെ നർത്തകനാണ്. ആനന്ദനടനമാടി പലയാവർത്തി വിസ്മയിപ്പിച്ചത് അയൽപക്കത്തെ ടീവിയിൽ ചിത്രഗീതത്തിലൂടെ താടിയും അൽപം തടിയുമായി ജുബ്ബയിട്ട് എന്റെ നൃത്ത അധ്യാപകനായ രാധാകൃഷ്ണൻ മാഷേപ്പോലെ ഒരാൾ..
അക്കാലത്തെ മോഹൻലാൽ എനിക്ക് ശരിക്കുമൊരു നർത്തകനായിരുന്നു. കള്ള് കുടിയനായ ഡാൻസ് മാഷ്. അയാള്‍ കുടിച്ചപ്പോ അയാളുടെ വിയർത്ത ജുബ്ബയ്ക്കൊപ്പം കള്ളിന്റെ മണവും കൂടി വന്നിട്ട് എനിക്ക് ഛർദ്ദിക്കാൻ വന്നു.
എന്നിട്ടും അയാളുടെ നൃത്തം ആസ്വദിക്കാൻ പിന്നെയും പിന്നെയും കമലദളവും അതിലെപ്പാട്ടുകളും കണ്ടു. വിഷം കഴിച്ചവശനായി മാഷ് മരിച്ചപ്പോൾ ആ വിഷവും കള്ളും വിയർപ്പും ചേർന്ന മണം അനുഭവിച്ചു കൊണ്ട് മാഷ് മരിക്കണ്ട എന്ന് എന്റെ കുഞ്ഞ് മനം തേങ്ങി.
പിന്നെ ഞാനയാളെ കണ്ടത് ഞങ്ങടെ നാട്ടിൻപുറത്ത് ടെന്റ് കെട്ടി മാസങ്ങളോളം സൈക്കിൾ യജ്ഞം നടത്താൻ വരുന്ന സൈക്കിൾ യജ്ഞക്കാരനായിട്ടാണ്. ‘വിഷ്ണു ലോകം’ എന്ന ചിത്രത്തിൽ. പാന്റ് മടക്കി വച്ച്, തലയിൽ ഒരു കെട്ട് കെട്ടി, പാട്ടും കൂത്തുമൊക്കെയായി രസികനായ ചേട്ടൻ.
നേരത്തേ പറഞ്ഞ എന്റെ രാധാകൃഷ്ണൻ മാഷേപ്പോലെ എനിക്ക് നന്നായി അറിയുന്ന ആൾ. ആ ചേട്ടൻ പറമ്പിലെ ടെന്റിൽ ഉണ്ടോന്ന് എത്രയോ തവണ ഞാൻ ഒളിഞ്ഞു നോക്കിയിട്ടുണ്ട്. രാത്രിയിൽ കളർ പേപ്പർ പതിപ്പിച്ചു കത്തിക്കുന്ന കളർ ലൈറ്റുകളുടെ ചോട്ടിൽ ഞങ്ങൾ കാണികളുടെ മുന്നിലേക്ക് സൈക്കിളുമായി ഇറങ്ങി വരാനായി ഞാൻ പ്രതീക്ഷയോടെ ഇരുന്നിട്ടുണ്ട്!
പിന്നെ അയാൾ സമ്മാനിച്ചത് ഭയമാണ്. അതോർക്കുമ്പോ ഇന്നും ഭയം വരും. കുട്ടിക്കാലത്തെ ഭയപ്പെടുത്തുന്ന കഥകളിൽ കേട്ടിട്ടുള്ള റിപ്പർ ചാക്കോയെപ്പോലെ ഒരാൾ. വരയ്ക്കുന്ന, പാടുന്ന എന്നെപ്പോലെയുള്ള കുട്ടികളോട് വേഗം ഇണങ്ങുന്ന ചേട്ടൻ.. പക്ഷേ പക്ഷേ ആ ചേട്ടൻ.... അയ്യോ വേണ്ട.... കൊല്ലുമ്പോഴുള്ള ആ ചിരി... ഞാൻ കണ്ണുകൾ ഇറുക്കെ അടച്ചു......വേണ്ട.....‘സദയം’..
കൊട്ടാരത്തിലെ പാട്ടുകാരനായി ഹിസ് ഹൈനസ് അബ്ദുള്ള, അയാൾ പാടിയപ്പോൾ മറ്റൊരാൾ അയാൾക്ക് വേണ്ടി പാടിയതാണ് എന്ന് തോന്നിയതേ ഇല്ല. പിന്നെയും അയാളെ കണ്ടു അച്ഛനെ തല്ലുന്നത് കണ്ട് പൊലീസുകാരനാകാൻ കാത്തിരുന്ന മകൻ തെരുവ് ഗുണ്ടയായി, മനോരോഗ ചികിത്സ തേടി എത്തിയ പെൺകുട്ടിയാൽ പ്രണയിക്കപ്പെടുന്ന മനോരോഗ വിദഗ്ധനായി, കുട്ടിക്കാല ട്രോമയാൽ സ്കിസോഫ്രീനിയ ബാധിതനായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊല്ലുന്നവനായി, വേശ്യയെ പ്രണയിക്കുന്നവനായി, പോലീസുകാരനാകാൻ കാത്തിരുന്ന മകൻ സ്വന്തം അച്ഛനെ തല്ലുന്നത് കണ്ട് തെരുവ് ഗുണ്ടയായി അങ്ങനെ അങ്ങനെ എത്രയോ വട്ടം ഏതൊക്കെ വേഷങ്ങളിൽ നമ്മൾ അയാളെക്കണ്ടിരിക്കുന്നു?
അയാൾ ശരിക്കും ഒരു അദ്ഭുതമാണെന്നും അതൊരു മനുഷ്യനല്ല ഒരു വിദ്യാധരൻ മനുഷ്യ വേഷത്തിൽ വന്നതാണ് നമ്മെ വിസ്മയിപ്പിക്കാൻ എന്നും എനിക്ക് മനസ്സിലായത് ‘വാനപ്രസ്ഥം’ കണ്ടപ്പോഴാണ്....പൂതനയായി ഉണ്ണിക്കു പാല് കൊടുക്കാനും മൂക്കും കണ്ണുമൊക്കെ വിറപ്പിച്ച് അങ്ങനെ തന്നെ മരിച്ചു വീഴാനും കഥകളി അഭ്യസിക്കാത്ത ഒരാൾ ചെയ്യണമെങ്കിൽ അത് ഒരു മനുഷ്യനാവാൻ യാതൊരു സാധ്യതയുമില്ല. മെല്ലെ മെല്ലെ ആ മനുഷ്യനെ ഒരു വിസ്മയമായി വിദ്യാധരനായി - ഇതിഹാസമായി - പ്രതിഷ്ഠിച്ചു..
പിന്നെയും ഏതാനും വർഷങ്ങൾ കഴിഞ്ഞ് അത്രനേരം വെയിലിൽ നിന്നതു കൊണ്ട് കണ്ണിൽ കയറിയ ഇരുട്ടുമായി വീടിന്റെ ഉള്ളിലേക്ക് കയറുകയും ഇരുട്ടിൽ ഒരു ഭീമാകാരന്റെ നെഞ്ചിൽ ഇടിച്ചു നിൽക്കുകയും ചെയ്തു.
ഒന്നും മനസിസ്സിലായില്ല..തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് കണ്ണ് ചിമ്മി ചിമ്മി ഞാൻ നോക്കി... അയ്യോ ഇത് അദ്ദേഹമല്ലേ? നിലവിളിച്ചു കൊണ്ട് ഓരോട്ടമായിരുന്നു. ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞ ഗുരു കൃപയുണ്ടായിരുന്ന നാൽപത്തിയഞ്ച് ദിവസങ്ങൾ........ഒളിഞ്ഞും മറഞ്ഞും അദ്ദേഹത്തെ തന്നെ നോക്കി വിസ്മയം കൊണ്ട്.....
ഹൊഗനക്കലിലെ കാട്ടിൽ അദ്ദേഹം വെട്ടിക്കളഞ്ഞ നഖം പോലും ഞാനെടുത്തു സൂക്ഷിച്ചു വച്ചു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ എനിക്ക് അദ്ദേഹത്തോടുള്ള ആരാധന? കടലും ആനയും മോഹൻലാലും മലയാളിക്ക് എന്നും വിസ്മയമാണ്. സിനിമ, സിനിമ എന്ന് മിടിക്കുന്ന ഹൃദയമുള്ള വിസ്മയം! നാം അതിനെ ‘എന്റെ’ എന്ന് ചേർത്തു വച്ച് ‘എന്റെ ലാലേട്ടൻ’ എന്ന് സംബോധന ചെയ്യുന്നു... അദ്ദേഹം അവതരിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതിലും വലിയ എന്തു ഭാഗ്യം വേണം നമുക്ക്?
ഹന്ത: ഭാഗ്യം ജനാനാം.