National
കോൽക്കത്ത: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റത് പരിഭ്രാന്തി പരത്തി. കോൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ വിമാനത്തിന്റെ പവർ സിസ്റ്റം തകർന്നു. അഗർത്തലയിലേക്ക് പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം.
വെള്ളിയാഴ്ച രാവിലെ 9.25ന് വിമാനത്താവളത്തിലെ 56എൽ എന്ന ഏയറോബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. 6ഇ6068 എയർബസ് എ320 വിമാനത്തിൽ ആ സമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 147 പേർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
പവർ സിസ്റ്റം തകരാറിലായ വിമാനം സാങ്കേതിക പരിശോധനകൾക്കായി മാറ്റിയതായും യാത്രക്കാർക്കായി ബദൽ സൗകര്യം ഒരുക്കിയതായും അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും റൺവേയിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് പൊള്ളലേറ്റെന്നും അധികൃതർ വ്യക്തമാക്കി.
District News
എരുവാട്ടി: ഇന്നലെ ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ എരുവാട്ടിയിൽ ഇളംന്തോട്ടത്തിൽ ജോസിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു.
വീട്ടിലെ ഇലക്ട്രിക് മീറ്ററും ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ ഈ സമയത്ത് വീട്ടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. പന്തല്ലൂർ മല വ്യൂപോയിന്റിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ റഹീസ് (20), ഫഹദ് (19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് മിന്നലേറ്റത്. പാറപ്പുറത്ത് ഇരിക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.
മരിച്ചവരെല്ലാം മങ്കട സ്വദേശികളാണെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും തുടർനടപടികളെയും ബാധിച്ചിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
Kerala
കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് മൂന്നു വീടുകള്‍ക്ക് ഭാഗികനാശം. രണ്ട് സ്ത്രീകള്‍ക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ ഭാര്യ ജിഷ എന്നിവര്‍ക്കാണു മിന്നലേറ്റത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
കട്ടിലില്‍ ഇരിക്കവേയാണ് ജിഷയ്ക്കു മിന്നലേറ്റത്. ഇവർ മോഹാലസ്യപ്പെട്ടു വീണു. ചന്ദ്രികയുടെ കൈയ്ക്ക് മുക്കാല്‍ മണിക്കൂറോളം മരവിപ്പ് സംഭവിച്ചു. ചന്ദ്രികയുടെ വീടിനും ഭര്‍ത്തൃസഹോദരന്‍ കളരിക്കല്‍ വിജു, ചുണ്ടാട്ട് എല്‍ദോസ് എന്നിവരുടെ വീടുകള്‍ക്കും മിന്നലേറ്റു.
ഇവരുടെ വീടുകളിലെ വയറിംഗ് മുഴുവന്‍ കത്തിനശിച്ചു. ചന്ദ്രികയുടെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്ററും ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ചിന്നിചിതറി.
ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീന്, മോട്ടോര്‍ പമ്പ് സെറ്റ്, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായതായി എല്‍ദോസ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി എല്‍ദോസ് പറഞ്ഞു.
Kerala
തൃശൂർ: കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ആണ് സംഭവം.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു.
പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമല തീർഥാടക സംഘത്തിന്റെ വാഹനം ഇടിമിന്നലേറ്റ് തീപിടിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം 6.20ഓടെയാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നുള്ള തീർഥാടകരെത്തിയ വാഹനമാണ് തീപിടിച്ചത്.
പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മിന്നലേറ്റതിന് പിന്നാലെ വാഹനത്തിൽ നിന്ന് പുക ഉയർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ റാസി, നൗഷാദ് ഉടൻ തന്നെ പുറത്തിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിൽ തീപടരുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും പോലീസും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഇടപെട്ട് തീ പൂർണമായും കെടുത്തി.
അപകടത്തിൽ കാറിന് സാരമായ നാശനഷ്ടങ്ങളുണ്ടായി. ശബരിമലയിലേക്ക് തീർഥാടകരുമായി വന്ന ടാക്സി കാറായിരുന്നു അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
District News
മാന്നാർ: ഇടിമിന്നലിൽ എണ്ണയ്ക്കാട് വ്യാപക നാശനഷ്ടം. വൃക്ഷങ്ങളും വൈദ്യുത മീറ്ററും വൈദ്യുത ഉപകരണങ്ങളും കത്തി നശിച്ചു. എണ്ണക്കാട് ഉണ്ണികൃഷ്ണൻ നായരുടെ വീടിനു പിന്നിൽനിന്ന തെങ്ങിനു മിന്നലേറ്റു.
30 അടി നീളത്തിൽ തെങ്ങ് കത്തുകയും പൊട്ടിക്കീറുകയും ചെയ്തു. വൈദ്യുതി മീറ്റർ, മൂന്ന് ഫാൻ, ടിവി, ട്യൂബ്ലൈറ്റുകൾ, മറ്റുപകരണങ്ങൾഇവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ സീമാകുമാരി ഈ സമയത്ത് വീടിനു പുറത്തു നിൽക്കുകയായിരുന്നു. ഓടി വീട്ടിൽ കയറിയതിനാൽ അപകടത്തിൽ പെട്ടില്ല. സർവീസ് വയറും തീകത്തി നശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Kerala
അങ്കമാലി: മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി കോക്കൻ മിസ്ത്രി (36) ആണ് മരിച്ചത്.
മ്യതദേഹം മൂക്കന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുക്കന്നൂരിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.