കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് മൂന്നു വീടുകള്‍ക്ക് ഭാഗികനാശം. രണ്ട് സ്ത്രീകള്‍ക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ ഭാര്യ ജിഷ എന്നിവര്‍ക്കാണു മിന്നലേറ്റത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
കട്ടിലില്‍ ഇരിക്കവേയാണ് ജിഷയ്ക്കു മിന്നലേറ്റത്. ഇവർ മോഹാലസ്യപ്പെട്ടു വീണു. ചന്ദ്രികയുടെ കൈയ്ക്ക് മുക്കാല്‍ മണിക്കൂറോളം മരവിപ്പ് സംഭവിച്ചു. ചന്ദ്രികയുടെ വീടിനും ഭര്‍ത്തൃസഹോദരന്‍ കളരിക്കല്‍ വിജു, ചുണ്ടാട്ട് എല്‍ദോസ് എന്നിവരുടെ വീടുകള്‍ക്കും മിന്നലേറ്റു.
ഇവരുടെ വീടുകളിലെ വയറിംഗ് മുഴുവന്‍ കത്തിനശിച്ചു. ചന്ദ്രികയുടെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്ററും ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ചിന്നിചിതറി.
ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീന്, മോട്ടോര്‍ പമ്പ് സെറ്റ്, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായതായി എല്‍ദോസ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി എല്‍ദോസ് പറഞ്ഞു.
Tags : Mamalakandam lightning women injured