Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ ഗ്ലാമര്‍ ടീമായ ലിവര്‍പൂള്‍ എഫ്സിയോട് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല വിടപറഞ്ഞു.
ഒമ്പത് വര്‍ഷം നീണ്ട ആന്‍ഫീല്‍ഡിലെ ജീവിതത്തിന് 2025-26 സീസണിന്റെ അവസാനത്തോടെ വിരാമമിടുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ സല അറിയിച്ചു. ലിവര്‍പൂള്‍ എഫ്സിയുടെ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരന് സലാം...
ആന്‍ഫീല്‍ഡിലെ ഒമ്പത് വര്‍ഷ ജീവിതത്തില്‍, ഏഴ് വര്‍ഷവും ജര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തിനു കീഴിലായിരുന്നു സല. അക്കാലത്ത് മുഴുവന്‍ യൂറോപ്യന്‍ ട്രോഫിയും ലിവര്‍പൂള്‍ സ്വന്തമാക്കി. ക്ലോപ്പിനുശേഷം എത്തിയ, നിലവിലെ പരിശീലകനായ അര്‍നെ സ്ലോട്ടുമായുള്ള അകല്‍ച്ചയാണ് സലയുടെ പെട്ടെന്നുള്ള പടിയിറക്കത്തിന്റെ കാരണം.
» ഈജിപ്ഷ്യന്‍ കിംഗ്
ഈജിപ്ഷ്യന്‍ കിംഗ് എന്നാണ് സല അറിയപ്പെടുന്നത്. ലിവര്‍പൂള്‍ എഫ്സിയുടെ ജഴ്സിയില്‍ 433 മത്സരങ്ങള്‍ കളിച്ചു. 255 ഗോള്‍ സ്വന്തമാക്കി. 118 അസിസ്റ്റ് നടത്തി. ആകെ ഗോള്‍ പങ്കാളിത്തം 373. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമായി 310 മത്സരങ്ങളില്‍നിന്ന് 189 ഗോളും 92 അസിസ്റ്റും ഉള്‍പ്പെടെ 281 ഗോള്‍ പങ്കാളിത്തമുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏഴ് മാസം പ്ലെയര്‍ ഓഫ് ദ മന്ത് ആയി. നാല് ഗോള്‍ഡന്‍ ബൂട്ടും രണ്ട് പ്ലേ മേക്കര്‍ പുരസ്കാരവും രണ്ട് പ്രീമിയര്‍ ലീഗ് കിരീടവും സലയ്ക്കു സ്വന്തം.
ഒമ്പത് വര്‍ഷത്തെ ആന്‍ഫീല്‍ഡ് ജീവിതത്തില്‍ ഫിഫ ക്ലബ് ലോകകപ്പ് (2019) അടക്കം എട്ട് ട്രോഫികള്‍ സ്വന്തമാക്കി. രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (2019-20, 2024-25), എഫ്എ കപ്പ് (2021-22), ലീഗ് കപ്പ് (2021-22), കമ്യൂണിറ്റി ഷീല്‍ഡ് (2022), യുവേഫ ചാമ്പ്യന്‍സ് ലീഗ് (2018-19), യുവേഫ സൂപ്പര്‍ കപ്പ് (2019) എന്നിങ്ങനെയാണ് ലിവര്‍പൂളിനൊപ്പം സലയുടെ കിരീട നേട്ടങ്ങള്‍.
പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നാലു തവണയും ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദ ഇയര്‍ (2017, 2018) രണ്ടു തവണയും ഈജിപ്ഷ്യന്‍ കിംഗ് സ്വന്തമാക്കി. ലിവര്‍പൂള്‍ എഫ്സിയുടെ ചരിത്രത്തിലെ മൂന്നാമത് ഗോള്‍ നേട്ടക്കാരനാണ് 33കാരനായ സല.
ഇയാന്‍ റഷ് (346), ജോര്‍ജ് ഹണ്ട് (285) എന്നിവരാണ് ഈ പട്ടികയില്‍ സലയ്ക്കു (255) മുന്നിലുള്ളത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന വെയ്ന്‍ റൂണിയുടെ (277) റിക്കാര്‍ഡ് സ്വന്തം പേരില്‍ ചേര്‍ത്താണ് സല ആന്‍ഫീല്‍ഡിന്റെ പടിയിറങ്ങുന്നതെന്നതും ശ്രദ്ധേയം.
» റൊണാള്‍ഡോ, സിദ്ദാന്, ടോട്ടി
ഈജിപ്തിലെ നഗ്രിഗില് ജനിച്ച സലയുടെ ആരാധ്യഫുട്ബോള് താരങ്ങള്‍ ബ്രസീലിന്റെ റൊണാള്‍ഡോയും ഫ്രാന്‍സിന്റെ സിനദീന്‍ സിദ്ദാനും ഇറ്റലിയുടെ ഫ്രാന്‍സെസ്കോ ടോട്ടിയുമായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര ചെയ്തായിരുന്നു കൗമാരത്തിന്റെ തുടക്കത്തില്‍ സല പരിശീലന കേന്ദ്രത്തില്‍ എത്തിയിരുന്നത്. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍ മോകാവ്ളൂണിനായി 2010ല്‍ പ്രഫഷണല്‍ അരങ്ങേറ്റം നടത്തി. 2012ല്‍ സ്വിസ് ക്ലബ് എഫ്സി ബാസെലില്‍.
2014ല്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഭാഗമായി. ലിവര്‍പൂള്‍ സമീപിച്ചെങ്കിലും 11 മില്യണ്‍ പൗണ്ടിന്റെ കരാറിലൂടെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു. ചെല്‍സിയില്‍ സലയ്ക്ക് അവസരം ലഭിച്ചില്ല. ഇറ്റാലിയന്‍ ക്ലബ്ബുകളായ ഫിയോറെന്റീനയ്ക്കും എഎസ് റോമയ്ക്കുമായി ലോണ്‍ കളിച്ചു.
അങ്ങനെയിരിക്കേ 2016ല്‍ 43 മില്യണ്‍ പൗണ്ടിന്റെ കരാറിലൂടെ ലിവര്‍പൂളില്‍ എത്തി. ക്ലബ് കരിയറില്‍ ആകെ 687 മത്സരങ്ങളില്‍നിന്ന് 332 ഗോള്‍ സ്വന്തമാക്കി. ഈജിപ്തിനായി 115 മത്സരങ്ങളില്‍ 67 ഗോളും സല ഇതുവരെ നേടിയിട്ടുണ്ട്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെ തളച്ച് ടോട്ടനം ഹോട്ട്സ്പർ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഡൊമിനിക്ക് സോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. റിച്ചാർലിസൺ ആണ് ടോട്ടനത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലിവർപൂളിന് 49 പോയിന്റും ടോട്ടനത്തിന് 30 പോയിന്റുമായി. ലീഗ് ടേബിളിൽ നിലവിൽ ലിവർപൂൾ അഞ്ചാം സ്ഥാനത്തും ടോട്ടനം 16-ാം സ്ഥാനത്തുമാണുള്ളത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ ലിവര്‍പൂള്‍ എഫ്സി ക്വാര്‍ട്ടറില്‍. അഞ്ചാം റൗണ്ടില്‍ വൂള്‍വ്സിനെ 1-3നു തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ അവസാന എട്ടില്‍ ഇടം നേടിയത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കു തോല്‍വി.
ലീഗിലെ അവസാന സ്ഥാനക്കാരായ വൂള്‍വ്സിനോട് 2-1ന്റെ അപ്രതീക്ഷിത തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്.
സ്റ്റോപ്പേജ് ടൈമില്‍ (90+4) ആന്ദ്രെയുടെ വകയായിരുന്നു വൂള്‍വ്സിന്റെ ജയം കുറിച്ച ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രിഗോ ഗോമസ് വൂള്‍വ്സിനു ലീഡ് നല്കി. എന്നാല്‍, 83-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി.
മറ്റു മത്സരങ്ങളില്‍ എവര്ട്ടണ് 2-0ന് ബേണ്‍ലിയെയും സണ്ടര്‍ലന്‍ഡ് 1-0ന് ലീഡ്സ് യുണൈറ്റഡിനെയും തോല്‍പ്പിച്ചു. 48 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍ എഫ്സി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയം തുടരാൻ ലിവർപൂൾ എഫ്സി. ഇന്ന് രാത്രി ഒന്നേ മുക്കാലിന് നടക്കുന്ന മത്സരത്തിൽ വൂൾവ്സാണ് ലിവർപൂളിന്റെ എതിരാളികൾ.
വോൾവർഹാംപ്ടണിലെ മൊളിനെക്സ് സ്റ്റേഡിയമാണ് വേദി. വൂൾവ്സിന്റെ ഹോം ഗ്രൗണ്ടാണ് മൊളിനെക്സ്.
ലീഗിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ലിവർപൂൾ ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സണ്ടർലൻഡ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ടുമകളെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.
28 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുള്ള ലിവർപൂൾ നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. 13 പോയിന്റുള്ള വൂൾവ്സ് അവസാന സ്ഥാനത്താണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എക്കിടിക്കെ, വിർജിൽ വാൻ ഡൈക്ക്, അലക്സിസ് മക് അലിസ്റ്റർ എന്നിവരാണ് ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം അക്സൽ ഡിസാസിയുടെ ഓൺ ഗോളും ലിവർപൂളിന്റെ ഗോൾ പട്ടികയിലുണ്ട്.
ടോമസ് സൗസെക്കും വലൈന്റൻ കാസ്റ്റെലാനോസുമാണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് 48 പോയിന്റോയി. ഇതോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കരുത്തർ കളത്തിലിറങ്ങും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എഫ്സി, ബേൺമൗത്ത്, ബ്രെന്റിഫോഡ് എന്നീ ടീമുകളെല്ലാം ഇന്ന് മത്സരത്തിനിറങ്ങും.
ഇന്ത്യൻ സമയം വൈകുന്നേരം ആറിന് നടക്കുന്ന മത്സരത്തിൽ ബേൺമൗത്ത് സണ്ടർലൻഡിനെ നേരിടും. ബേൺമൗത്തിലെ വിറ്റാലിറ്റി സ്റ്റേഡിയമാണ് വേദി.
ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30 ന് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം നടക്കുക. എവർട്ടൺ രാത്രി 8.30 ന് ന്യൂകാസുമായി ഏറ്റുമുട്ടും.
ബേൺലിയാണ് ബ്രെന്റ്ഫോഡിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30 നാണ് പോരാട്ടം. രാത്രി 11ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ്സ് യുണൈറ്റഡിനെ നേരിടും. ലീഡ്സിലെ എല്ലാൻഡ് റോഡ് സ്റ്റേഡിയമാണ് വേദി.
നിലവിൽ ആഴ്സണൽ ആണ് ലീഗ് ടേബിളിൽ ഒന്നാമതുള്ളത്. 61 പോയിന്റാണ് ആഴ്സണലിനുള്ളത്. 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും 51 പോയിന്റുമായി ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. 48 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് നാലാമതുളളത്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കെതിരേ 1-2നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി (90+3) ലക്ഷ്യത്തിലെത്തിച്ച് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയമൊരുക്കി. പിന്നില്നിന്നെത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിസണ്‍സ് വെന്നിക്കൊടി പാറിച്ചത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 74-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായിയിലൂടെ ലിവര്‍പൂള്‍ എഫ്സി ലീഡ് നേടി. 30 വാര ദൂരെനിന്നുള്ള മിന്നും ഫ്രീകിക്ക് ഗോളായിരുന്നു അത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകര്‍ മതിമറന്ന നിമിഷം. എന്നാല്‍, 84-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ഒപ്പമെത്തി.
ഇഞ്ചുറി ടൈമിലേക്കു നീണ്ടപ്പോള്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സിറ്റി ജയത്തില്‍. 90+13-ാം മിനിറ്റില്‍ സൊബോസ്ലായി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ എഫ്സി 10 പേരോടെയാണ് മത്സരം അവസാനിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എഫ്സി 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. ജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ആഴ്സണല്‍ എഫ്സിക്കു തൊട്ടുപിന്നിലുണ്ട്.
25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ 56ഉം മാഞ്ചസ്റ്റര്‍ സിറ്റി 50 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. 39 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്താണ്.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെയാണ് ആഴ്സണല്‍ പോയിന്റ് പങ്കുവച്ചത്.
സ്റ്റോപ്പേജിൽ കൈയാങ്കളി
മത്സരത്തിന്റെ സ്റ്റോപ്പേജ് ടൈമില്‍ (90+3) ആഴ്സണലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വീണുകിടന്ന ലിവര്‍പൂളിന്റെ പ്രതിരോധക്കാരന് കൊണോര്‍ ബ്രാഡ്ലിയുടെ ശരീരത്തില്‍ പന്ത് കൊണ്ടിട്ടതിനെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ലിവര്‍പൂളിന്റെ കോര്‍ണറിനു സമീപത്തുവച്ച് മാര്‍ട്ടിനെല്ലി ചേസ് ചെയ്യാന്‍ തുടങ്ങിയ പന്ത് പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്ത ബ്രാഡ്ലിയുടെ കാലിനു പരിക്കേറ്റു. ലിവര്‍പൂള്‍ താരം വീണുകിടന്ന് പരിക്ക് അഭിനയിച്ച് സമയം കളയുകയാണെന്നധാരണയില് മാര്‍ട്ടിനെല്ലി പന്ത് എടുത്ത് അയാളുടെ ദേഹത്തിട്ടു.
വീണുകിടക്കുകയായിരുന്ന ബ്രാഡ്ലിയെ ലൈനിനു പുറത്തേക്ക് തള്ളിമാറ്റാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചു. ഇതോടെ ലിവര്‍പൂള്‍ കളിക്കാരായ മക് അല്ലിസ്റ്റര്‍, ഡൊമിനിക് സൊബോസ്ലായ് തുടങ്ങിയവര്‍ രംഗത്തെത്തി മാര്‍ട്ടിനെല്ലിയെ തള്ളിത്തെറിപ്പിച്ചു. ബ്രാഡ്ലിയെ മെഡിക്കല്‍ സംഘം സ്ട്രെച്ചറിലാണ് മൈതാനത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ചുവപ്പ് കാര്‍ഡ് ലഭിക്കാനുള്ള കുറ്റം മാര്‍ട്ടിനെല്ലി ചെയ്തതെന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ പിന്നീടു വ്യക്തമാക്കി. സംഭവത്തില്‍ ആഴ്സണല്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ബ്രാഡ്ലിക്ക് ക്ഷമാപണ സന്ദേശമയച്ചതായി മാര്‍ട്ടിനെല്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആദ്യ പകുതിയില്‍ ബ്രാഡ്ലിയുടെ കിടിലന്‍ ഷോട്ട് ആഴ്സണലിന്റെ പോസ്റ്റില്‍ ഇടിച്ചു തെറിച്ചിരുന്നു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 49 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (43), ആസ്റ്റണ്‍ വില്ല (43), ലിവര്‍പൂള്‍ (35) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
ലണ്ടന്‍: പുതുവര്‍ഷാരംഭത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ സൂപ്പര്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെയും ആരാധകര്‍ നോട്ട് ഹാപ്പി.
ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണിത്. ഹോം ഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 0-0ന് ലീഡ്സ് യുണൈറ്റഡിനോടാണ് പോയിന്റ് പങ്കുവച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി എവേ പോരാട്ടത്തില്‍ സണ്ടര്ലന്ഡുമായും സമനിലയില്‍ പിരിഞ്ഞു.
അതേസമയം, വര്‍ഷാരംഭത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം സമനിലയിലായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും 1-1നും ബ്രെന്റ്ഫോഡും ടോട്ടനം ഹോട്ട്സ്പുറും 0-0നും പോയിന്റ് പങ്കുവച്ചു.
ലീഗില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തു തുടരുന്നു. 45 പോയിന്റുമായി ആഴ്സണലാണ് ലീഗിന്റെ തലപ്പത്ത്. 33 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതും 29 പോയിന്റുള്ള സണ്ടര്‍ലന്‍ഡ് ഏഴാമതും 26 പോയിന്റുള്ള ടോട്ടന്‍ഹാം 12-ാമതുമാണ്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിയുടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കി മുഖ്യപരിശീലകന്‍ അര്‍നെ സ്ലോട്ട്.
ബ്രൈറ്റണിനെതിരേ ഇന്നലെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിലും സലയെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തി.
Sports
മിലാന്: മുഹമ്മദ് സലയെ ഒഴിവാക്കി മിലാനില്‍ എത്തിയ അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ എഫ്സിക്കു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എവേ ജയം.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ 88-ാം മിനിറ്റിലെ പെനാല്റ്റിഗോളിലൂടെ ലിവര്‍പൂള്‍ 1-0നു കീഴടക്കി. ലിവര്‍പൂളിനായി സ്ഥിരം പെനാല്‍റ്റി എടുക്കുന്ന സലയുടെ അഭാവത്തില്‍ ഡൊമിനിക് സോബോസ്ലായ് ആയിരുന്നു കിക്കെടുത്തതും ഗോള്‍ നേടിയതും.
സല പരസ്യമായി വിമര്‍ശിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി സ്ലോട്ട് ലിവര്‍പൂളിലെ ഇറക്കിയത്. 2025-26 ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ നാലാം ജയമാണ്. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും പോയിന്റുള്ള ഇന്റര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
കൗണ്ടെ ഹെഡറില്‍ ബാഴ്സ
രണ്ടാം പകുതിയില്‍ രണ്ട് ഹെഡര്‍ ഗോള്‍നേടിയ ജൂള്‍സ് കൗണ്ടെയുടെ മികവില്‍ എഫ്സി ബാഴ്സലോണ 2-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചു. 21-ാം മിനിറ്റിലെ ഗോളില്‍ ജര്‍മന്‍ ക്ലബ് 1-0ന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്‍, 50, 53 മിനിറ്റുകളില്‍ കൗണ്ടെ വലകുലുക്കിയതോടെ ബാഴ്സയ്ക്കു തിരിച്ചുവരവ് ജയം.
കാളിന്റെ ബയേണ്‍, ചെല്‍സി വീണു
കൗമാരക്കാരന് ലെനാര്‍ട്ട് കാള്‍ ഗോള്‍ നേടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 3-1ന് പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗ് സിപിയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റിലായിരുന്നു കാളിന്റെ ഗോള്‍.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായുള്ള മൂന്നു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 17 വര്‍ഷവും 291 ദിനവുമുള്ള കാള്‍ നേടി.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് എവേ പോരാട്ടത്തില്‍ തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്ത 2-1ന് ചെല്‍സിയെ വീഴ്ത്തി. അതേസമയം, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് സ്ലാവിയ പ്രാഗിനെയും അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് പിഎസ് വി ഐന്തോവനെയും തോല്‍പ്പിച്ചു.
Sports
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ അലക്സാണ്ടര്‍ ഐസക്കിന്റെ കന്നിഗോള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 60-ാം മിനിറ്റിലായിരുന്നു ഐസക്കിന്റെ ഗോള്‍. പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണ്.
സ്റ്റോപ്പേജ് ടൈമില്‍ കോഡി ഗാക്പോ (90+2) ടീമിന്റെ രണ്ടാം ഗോള്‍ നേടി. 84 മിനിറ്റ് മുതല്‍ ആതിഥേയര്‍ 10 പേരായി ചുരുങ്ങിയിരുന്നു. ഈ സീസണിനു മുമ്പ് ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് 165.6 മില്യണ്‍ ഡോളര്‍ (ഏകദേശം 1484 കോടി രൂപ) ട്രാന്‍സ്ഫറിലായിരുന്നു സ്വീഡിഷ് താരമായ ഐസക്ക് ലിവര്‍പൂളില്‍ എത്തിയത്.
ചെല്‍സി പവര്‍
യൂറോപ്പിലെ പവര്‍ ഹൗസുകളില്‍ ഒന്നാണ് തങ്ങളെന്നു തെളിയിക്കുന്ന പ്രകടനവുമായി ചെല്‍സി എഫ്സി. പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പേഴ്സായ ആഴ്സണല്‍ എഫ്സിയെ ഹോം മത്സരത്തില്‍ ചെല്‍സി 1-1 സമനിലയില്‍ തളച്ചു; അതും 38-ാം മിനിറ്റ് മുതല്‍ 10 പേരിലേക്കു ചുരുങ്ങിയശേഷം. 48-ാം മിനിറ്റില്‍ ട്രെവോ ചലോബയിലൂടെ ചെല്‍സിയാണ് ആദ്യം മുന്നിലെത്തിയത്. മൈക്കല്‍ മെറിനോ (59) ആഴ്സണലിനെ ഒപ്പമെത്തിച്ചു.
ലീഗില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (25), ചെല്‍സി (24), ആസ്റ്റണ്‍ വില്ല (24) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 21 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എട്ടാമതാണ്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
എർലിംഗ് ഹാലണ്ട്, നിക്കോ ഗോൺസാലസ്, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 29-ാം മിനിറ്റിലും ഗോൺസാലസ് 45+3ാം മിനിറ്റിലും ഡോക്കു 63-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാക്ക് സിറ്റിക്കുള്ളത്. 26 പോയിന്റുള്ള ആഴ്സണലാണ് ഒന്നാമതുള്ളത്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായ ലിവര്‍പൂള്‍ എഫ്സി റിക്കാര്‍ഡ് തുകയ്ക്ക് ജര്‍മന്‍ താരം ഫ്ളോറിയന്‍ വിറ്റ്സിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.
വിറ്റ്സിനായി 116 മില്യണ്‍ പൗണ്ട് (1355.52 കോടി രൂപ) മുടക്കാനാണ് ലിവര്‍പൂള്‍ നീക്കം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണിത്. ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്കുസെനില്നിന്നാണ് വിറ്റ്സിനെ ലിവര്‍പൂള്‍ റാഞ്ചുക.
ട്രാന്‍സ്ഫറിനായി ആദ്യം 100 മില്യണ്‍ പൗണ്ട് ലിവര്‍പൂള്‍ ബയേര്‍ ലെവര്കുസെനു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 116 മില്യണ്‍ പൗണ്ടില്‍ ട്രാന്‍സ്ഫര്‍ നടന്നാല്‍ അത് ബ്രിട്ടീഷ് റിക്കാര്‍ഡാകും.
2023ല്‍ ബ്രൈറ്റണില്‍നിന്ന് മോയിസസ് കൈസെഡോയെ ചെല്‍സി 115 മില്യണ്‍ പൗണ്ട് മുടക്കി സ്വന്തമാക്കിയതാണ് നിലവിലെ റിക്കാര്‍ഡ്. ലിവര്‍പൂളിന്റെ ഇതുവരെയുള്ള റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ 2022ല്‍ 85 മില്യണ്‍ പൗണ്ടിന് ഡാര്വിന് നൂനെസിനെ സ്വന്തമാക്കിയതാണ്.