ഇടുക്കി: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
ഈ വര്‍ഷം 303 പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ജോലിക്കായി എത്തുന്ന തൊഴിലാളികളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പുതുതായി എത്തുന്ന എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ജില്ലയില്‍ എത്തി മൂന്നു ദിവസത്തിനുള്ളില്‍ സ്ക്രീനിംഗ് ചെയ്തെന്ന് ഏജന്റുമാരും തൊഴിലുടമകളും ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതിഥി തൊഴിലാളികളെ ജില്ലയിലേക്കു കൊണ്ടുവരുന്ന വാഹന ഉടമകള്‍ ഇവരുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പിനു കൈമാറണം. തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം.
മലേറിയ നിര്മാര്ജനപ്രവര്ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലുടനീളം രോഗനിരീക്ഷണം, ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ക്രീനിംഗ്, കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം എന്നിവ തുടരുകയാണ്. പൊതുജനങ്ങളും തൊഴിലുടമകളും കോണ്ട്രാക്ടര്മാരും തൊഴിലാളികളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടുകയും വേണം.
പനി, വിറയല്‍, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മലേറിയ പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.