പ്രതീകാത്മക ചിത്രം
കട്ടപ്പന: കാഞ്ചിയാറില്‍ മലേറിയ പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതിനോടകം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. പേരിനുമാത്രം യോഗം വിളിച്ചുചേര്‍ത്തതല്ലാതെ തുടര്‍നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതി അനാസ്ഥ വെടിഞ്ഞ് അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജിതമാക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം കൂടുതല്‍. ഇവരുടെ കൃത്യമായ കണക്കോ മറ്റ് വിവരങ്ങളോ പഞ്ചായത്തിന്റെ പക്കലില്ല. ഇവര്‍ കൂട്ടമായി താമസിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. താമസസ്ഥലങ്ങള്‍ വൃത്തിഹീനമാണ്. ഇവിടെ ശുചിമുറികളോ അടിസ്ഥാന സൗകര്യമോ ഇല്ല. തൊഴിലാളികളുടെ കൃത്യമായ എണ്ണം നല്‍കാത്ത തൊഴിലുടമകളും ഏജന്റുമാരുമുണ്ട്.
പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ രോഗവ്യാപനം തടയാനാകൂ. കഴിഞ്ഞ നാലിനു വിളിച്ചുചേര്‍ത്ത ഇന്റര്‍സെക്ടറല്‍ യോഗത്തിലും അധികൃതര്‍ അലംഭാവം കാട്ടി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനോ വിവിധ വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ ഇവര്‍ തയാറായില്ല.
ജില്ലാ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കണം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നേതാക്കളായ ജോസ് ഞായര്‍കുളം, കെ.സി. ബിജു, ബൈജു ഗോപാലകൃഷ്ണന്, കെ.പി. സജി, അഭിലാഷ് മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham LDF malaria Kanchiyar