Business
ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണ മേഖലയ്ക്ക് ഉൗർജം പകരാൻ 62,500 കോടി രൂപയുടെ മൊബൈൽ ഫോണ് നിർമ്മാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നേരത്തേയുണ്ടായിരുന്ന 40,000 കോടി രൂപയുടെ മൊബൈൽ ഫോണ് പിഎൽഐ (PLI 1.0 പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ മൊബൈൽ ഫോണ് നിർമാണ മേഖലയെ ശക്തിപ്പെടുത്തുക, ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക, പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുക, കയറ്റുമതി ഉയർത്തുക, കൂടാതെ ഇലക്ട്രോണിക്സ് ശൃംഖലയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പിഎൽഐ 1.0 പദ്ധതിപ്രകാരം ആകെ വിതരണം ചെയ്ത ആനുകൂല്യം 19,000 രൂപയും ഇതിലൂടെ ആകെ പരിച്ചെടുത്ത നികുതി 25,000 കോടി രൂപയുമാണെന്ന് മന്ത്രി വ്യക്തമാക്കി.
2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായി സ്മാർട്ട്ഫോണുകൾ മാറി. ഐഫോണ് നിർമാതാക്കളായ ആപ്പിൾ മുൻപന്തിയിൽ നിന്ന ഈ മേഖലയിൽ, 2.62 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകളാണ് രാജ്യം കയറ്റുമതി ചെയ്തത്.
മൊബൈൽ ഫോണ് ഉത്പാദനത്തിന് നൽകിയ ശക്തമായ പിന്തുണയെത്തുടർന്ന്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമാതാക്കളായി ഇന്ത്യ ഉയർന്നു വന്നു. രാജ്യത്തെ മൊബൈൽ ഫോണ് ഉത്പാദനം 2019-20 സാന്പത്തിക വർഷത്തിലെ 2.14 ലക്ഷം കോടി രൂപയിൽ നിന്ന്, 2024-25 സാന്പത്തിക വർഷത്തിൽ ഇരട്ടിയിലധികമായി വർധിച്ച് 5.5 ലക്ഷം കോടി രൂപയിലെത്തി.
മൊബൈൽ ഫോണ് കയറ്റുമതി 2019-29 സാന്പത്തിക വർഷത്തിലെ 0.27 ലക്ഷം കോടി രൂപയിൽനിന്ന് 2024-25 സാന്പത്തികവർഷത്തിൽ എട്ട് മടങ്ങോളം വർധിച്ച് രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നു.
പുതിയ പദ്ധതി, ആനുകൂല്യങ്ങൾ
2026-27 സാന്പത്തിക വർഷം മുതൽ 2030-31 വരെ അഞ്ച് വർഷത്തേക്കാണ് ഈ പുതിയ പദ്ധതിയുടെ കാലാവധി.
ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്ന കന്പനികൾക്ക് അവയുടെ വില്പനയെ അടിസ്ഥാനമാക്കി 2.25 ശതമാനം മുതൽ 5 ശതമാനം വരെ ഇൻസെന്റീവ് നൽകും. കൂടാതെ, പ്രധാന ഘടകങ്ങളും അനുബന്ധഘ ടകങ്ങളും ആഭ്യന്തരമായി വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് 1.5 ശതമാനം വരെ അധിക ആനുകൂല്യവും, ഇന്ത്യൻ ബ്രാൻഡുകൾ വളർത്തിയെടുക്കുന്നതിനായി ഉത്പന്നത്തിന്റെ ഡിസൈൻ ഗവേഷണം എന്നിവയ്ക്കായി വില്പനയുടെ മൂന്നു ശതമാനം അധിക ഇൻസെന്റീവും നല്കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ രാജ്യത്തെ ആകെ മൊബൈൽ ഫോണ് ഉത്പാദനം ഏകദേശം 39 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നും കരുതപ്പെടുന്നു.
National
ന്യൂഡൽഹി: തന്ത്രപ്രധാനമായ മിസൈൽ നിർമാണ മേഖല സ്വകാര്യകമ്പനികൾക്ക് തുറന്നുകൊടുത്ത് പ്രതിരോധരംഗത്ത് മറ്റൊരു സുപ്രധാനനീക്കത്തിനു കേന്ദ്രസർക്കാർ. ഇന്ത്യൻനിർമിത മിസൈലുകൾക്ക് ആവശ്യക്കാർ കൂടിയതാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിച്ചതെന്നാണു സൂചന.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എയർ ടു എയർ മിസൈൽ സ്വന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞയാഴ്ചത്തെ സന്ദർശനത്തിൽ ഇന്തോനേഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വാങ്ങാൻ മറ്റുചില രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
സായുധസേനകളുടെയും വിദേശ കയറ്റുമതിയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് (ബിഡിഎൽ) സാധിക്കാത്ത പശ്ചാത്തലത്തിലാണു പ്രതിരോധമേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 180 മുതൽ 200 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അസ്ത്ര മാർക്ക് 2 മിസൈലുകൾ നിർമിക്കുന്നതിനായി ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ട് പ്രതിരോധമന്ത്രാലയം പ്രപ്പോസൽ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതിനുപുറമെ 500 കിലോമീറ്റർ പരിധിയുള്ള പ്രളയ് ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലിന്റെ വികസനവും നിർമാണച്ചുമതലയും സ്വകാര്യമേഖലയ്ക്കു കൈമാറാനും പദ്ധതിയുണ്ട്.
നിലവിലെ ആഗോള സാഹചര്യത്തിൽ രാജ്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ ശ്രമം. ആക്രമണ-പ്രതിരോധ ആന്റി-ബാലിസ്റ്റിക് മിസൈലുകൾക്കാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്.
പാക്കിസ്ഥാൻ ഉപയോഗിക്കുന്ന തുർക്കി നിർമിത ഡ്രോണുകളെയും ചൈനയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും നേരിടാൻ മൾട്ടി-ടിയർ ആന്റി-മിസൈൽ, ആന്റി-ഡ്രോൺ ശൃംഖലയും ഇന്ത്യ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച തുർക്കി നിർമിത ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചത്.
സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി പ്രതിരോധമേഖല കൂടുതൽ ശക്തിപ്പെടുത്താനാണു സർക്കാരിന്റെ ശ്രമം. അതേസമയം സ്വകാര്യകുത്തകകൾക്കു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖല തുറന്നുകൊടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം.
Business
മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഥിയം-അയണ് ബാറ്ററികൾ, സ്മാർട്ട്ഫോണ് വയർലെസ് ചാർജിംഗ് സിസ്റ്റങ്ങൾ, ഡിസ്പ്ലേ അസംബ്ലികൾ, ഇൻഡക്ടർ കോയിൽ മൊഡ്യൂളുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന നിരവധി പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി (ഇറക്കുമതി തീരുവ) ഇളവുകൾ കേന്ദ്ര സർക്കാർ നീട്ടി.
ഇലക്ട്രോണിക്സ് നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾക്കും ഘടകങ്ങൾക്കും നല്കിവരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ 2029 മാർച്ച് 31 വരെ നീട്ടിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ ഇളവുകൾ ഉടനടി പ്രാബല്യത്തിൽ വരും. നികുതിയിളവ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ട്.
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ അസംബ്ലികളുടെ നിർമാതാക്കൾക്കാണ് ഈ ഇളവു കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. ഈ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന ഡിസ്പ്ലേ സെല്ലുകൾ, ബാക്ക്ലൈറ്റ് യൂണിറ്റുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ഫ്രെയിമുകൾ, അനൈസോട്രോപിക് കണ്ടക്ടീവ് ഫിലിം തുടങ്ങിയ പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് മീറ്ററുകൾ അല്ലെങ്കിൽ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഡിസ്പ്ലേ അസംബ്ലികൾക്ക് ഈ നികുതിയിളവ് ബാധകമല്ല.
സ്മാർട്ട്ഫോണുകളുടെ വയർലെസ് ചാർജിംഗ് മോഡ്യുളുകളിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും സർക്കാർ നീട്ടിയിട്ടുണ്ട്. നാനോ-ക്രിസ്റ്റലിൻ അസംബ്ലികൾ, ഇ-ഷീൽഡുകൾ, പിഇടി ലൈനറുകൾ, പിസി ഷിമ്മുകൾ, കോയിലുകൾ, നിയോഡിമിയം അയണ് ബോറോണ് കാന്തങ്ങൾ തുടങ്ങിയ എൻഎഫ്സി, ഇൻഡക്ടർ കോയിൽ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇളവുകൾ നൽകിയിട്ടുള്ള ഘടകങ്ങളുടെ കാര്യത്തിൽ കൃത്യത ഉറപ്പാക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഇവയ്ക്ക് സാങ്കേതിക നിർവചനങ്ങളും നൽകിയിട്ടുണ്ട്.
ലിഥിയം-അയണ് ബാറ്ററി നിർമാണത്തിനായി കുറഞ്ഞ നികുതിയിളവിന് അർഹതയുള്ള യന്ത്രസാമഗ്രികളുടെ പട്ടിക കേന്ദ്ര സർക്കാർ വിപുലീകരിച്ചു. പരിഷ്കരിച്ച വിജ്ഞാപന പ്രകാരം ഇപ്പോൾ 85 വിഭാഗങ്ങളിൽപ്പെട്ട ഉപകരണങ്ങൾക്ക് ഈ ഇളവ് ലഭിക്കും. അസംസ്കൃത വസ്തുക്കൾ മിക്സ് ചെയ്യുന്നത് മുതൽ കോട്ടിംഗ്, വെൽഡിംഗ്, ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, പാക്കേജിംഗ് വരെയുള്ള ഏതാണ്ട് മുഴുവൻ ബാറ്ററി ഉത്പാദന പ്രക്രിയകളും ഇതിൽ ഉൾപ്പെടുന്നു.
District News
നെയ്യാർഡാം: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിൽ പരിസരത്തു ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നു. പദ്ധതിക്കായി 180 ഏക്കർ ഭൂമി കൈമാറി. തുറന്നജയിൽ തേവൻകോട് അനക്സിലാണു ബ്രഹ്മോസ് വരിക. ഇതിനായി സ്ഥലം രജിസ്റ്റർ ചെയ്ത് ഡിആർഡിഒയ്ക്ക് കൈമാറി.
അടിസ്ഥാന വികസന സൗകര്യങ്ങൾ ശരിയാക്കാൻ നടപടി ആരംഭിച്ചു. തുറന്നജയിലിലെ ഭൂമി വിട്ടു നൽകാൻ തടസവാദങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ കോടതിയാണ് അനുമതി നൽകിയത്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു ഭൂമിവിട്ടു കൊടുക്കാൻ സുപ്രീംകോടതിയുടെ അനുമതിയുമുണ്ട്. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്ക്ക് കൈമാറാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
നെട്ടുകാൽത്തേരി തുറന്ന ജയിലിന് 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. തേവൻ കോട് അനക്സിൽ പ്രവർത്തിക്കുന്ന ജയിൽ നെട്ടുകാൽത്തേരിയിലേക്ക് മാറ്റും. ജയിൽപുള്ളികളെ മാറ്റാനുള്ള നടപടിയും ആരംഭിക്കും.
300 ളം തടവുപുള്ളികളാണ് തുറന്നജയിലിലും അതിന്റെ അനക്സിലുമുള്ളത്. ഇവർക്കായി ഇനി പ്രധാനജയിലായിരിക്കും ഉണ്ടാകുക. ജയിൽഭൂമി നഷ്ടമാകുന്നതോടെ കൃഷിയിടങ്ങൾ ഇല്ലാതാകും. വാഴ, പച്ചക്കറി, റബർ എന്നിവയാണ് പ്രധാന കൃഷികൾ. പച്ചകറികൾ തുറന്നജയിലും പൂജപ്പുര സെൻട്രൽജയിലുമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള മത്സ്യകുളങ്ങളും മിനി അണക്കെട്ടും ഓർമയാകും.
ഇതു പരിഹരിക്കാൻ പ്രധാന ജയിലിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്താനും ആലോചനയുണ്ട്. സ്ഥലത്ത് പച്ചക്കറി ക്യഷി കൂടുതൽ വ്യാപിക്കാനും ശ്രമം നടക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നതോടെ സ്ഥലത്ത് വൻ വികസനം നടപ്പാകും. സമീപ പഞ്ചായത്തുകളായ കള്ളിക്കാട്, കുറ്റിച്ചൽ എന്നിവിടങ്ങളിൽ പ ശ്ചാത്തലസൗകര്യം ഒരുക്കാൻ ഡിആർഡിഒ ശ്രമം തുടങ്ങി.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ അനധികൃത പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ജയ്പുരിലെ ഖോ നഗോരിയാൻ പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. തീ നിയന്ത്രണ വിധേയമായെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എഡിഎം പറഞ്ഞു.
International
ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്.
കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
Tech
കലിഫോർണിയ: വാർഷിക വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി ആഗോള കാർനിർമാതാക്കളായ ടെസ്ല. ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും കമ്പനി അറിയിച്ചു.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കന്പനിക്ക് 2025ൽ മാത്രം വാർഷിക വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടായതായും വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ ലാഭത്തിൽ 61 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് പറയുന്നു. മോഡൽ എസ്, മോഡൽ എക്സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കിയെന്നും ഈ കാറുകൾ നിർമിച്ചിരുന്ന കലിഫോർണിയയിലെ പ്ലാന്റ് ഇനി മുതൽ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നിർമാണത്തിനായി ഉപയോഗിക്കുമെന്നും ടെസ്ല പ്രഖ്യാപിച്ചു.
റോബോടാക്സി
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെന്ന പദവി ടെസ്ലയെ മറികടന്ന് ജനുവരിയിൽ ചൈനീസ് കമ്പനിയായ ബിവൈഡി സ്വന്തമാക്കിയിരുന്നു. മസ്കിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് x-എഐ സംരംഭത്തിൽ ടെസ്ല രണ്ടു ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ കമ്പനിയുടെ മൂലധനനിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറായി ഉയർത്താനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
റോബോടാക്സി പോലുള്ള പുതിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, കമ്പനിയുടെ നിലവിലുള്ള ഇലക്ട്രിക് വാഹന മോഡലുകൾ കാലഹരണപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു. മോഡൽ S, മോഡൽ X എന്നീ വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് എഡ്മണ്ട്സിലെ ഇൻസൈറ്റ്സ് വിഭാഗം മേധാവി ജെസീക്ക കാൾഡ്വെൽ ചൂണ്ടിക്കാണ്ടി.