കെജിഎസ്എംഎ
കൊച്ചി: വ്യാജ സ്വര്‍ണാഭരണങ്ങളില്‍ വ്യാജ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍(എച്ച്യുഐഡി) നമ്പര്‍ പതിപ്പിച്ചു വിപണിയിലെത്തിക്കുന്ന സംഘടിത ഗൂഢസംഘങ്ങളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
താമരശേരിയില്‍ വ്യാജ സ്വര്‍ണത്തില്‍ വ്യാജ എച്ച്യുഐഡി നമ്പര്‍ പതിച്ച മൂന്നു വളകള്‍ കണ്ടെത്തിയ സംഭവം ഗൗരവമുള്ളതാണ്. ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന ഈ ആഭരണങ്ങള്‍ പിന്നീട് വിൽപനയ്ക്കായി എത്തിയപ്പോഴാണു തട്ടിപ്പ് പുറത്തറിഞ്ഞത്.
എച്ച്യുഐഡി സംവിധാനം ഉപഭോക്താക്കള്‍ക്കു യഥാര്‍ഥ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിയുന്നതിനും സ്വര്‍ണവ്യാപാരരംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയതാണ്. എന്നാല്‍ ആ സംവിധാനംതന്നെ ദുരുപയോഗം ചെയ്തു വ്യാജ ആഭരണങ്ങള്‍ നിര്‍മിച്ചു വിൽപന നടത്തുന്നത് ഈ മേഖലയെ തകര്‍ക്കുന്നതാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് കെ. സുരേന്ദ്രനും അഡ്വ. എസ്. അബ്ദുൾ നാസറും ആവശ്യപ്പെട്ടു.
Tags : Fake GoldJewellery Manufacturing Union KGSMA