യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ന്യൂയോര്‍ക്ക്: ഗാസയിലെ ഹമാസ് ഭീകരരെ സമ്പൂര്‍ണമായി നിരായുധീകരിക്കുന്നതിനു കരാറിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇസ്രേലി സൈന്യം ഗാസയില്‍നിന്നു ഘട്ടംഘട്ടമായി പിന്മാറാനും ധാരണയായെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയിച്ചു. ട്രംപ് രൂപവത്കരിച്ച "ബോര്‍ഡ് ഓഫ് പീസ്' ആണ് ചരിത്രപരമായ കരാറിലെത്തിയത്. ഗാസയില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുന്നതിനും കരാറായി. ഘട്ടങ്ങളായാണു കരാർ നടപ്പാക്കുകയെന്ന് ട്രംപ് പറഞ്ഞു.
“ഹമാസിന്റെ നിരായുധീകരണം പൂർത്തിയായാൽ ഇസ്രേലി സേനയെ ഗാസയിൽനിന്നു പിൻവലിക്കും. പുതിയ പലസ്തീൻ പോലീസിനൊപ്പം ചേർന്ന് ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും” -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, കരാറിൽ അവ്യക്തത തുടരുകയാണെന്ന വിലയിരുത്തലുണ്ട്.
ഹമാസ് ആയുധങ്ങൾ കൈമാറണമെന്നും തുരങ്കശൃംഖല നശിപ്പിക്കണമെന്നും ട്രംപ് നേരത്തേ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇസ്രേലി സേന പിന്മാറിയശേഷം പുതിയ ടെക്നോക്രാറ്റിക് പലസ്തീനിയൻ സർക്കാർ ഗാസയുടെ ഭരണം ഏറ്റെടുക്കുക, അന്താരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കുക, ഗാസയുടെ പുനരുദ്ധാരണം നടത്തുക എന്നിവയും സമാധാന പദ്ധതിയിലെ നിർദേശങ്ങളാണ്.
ഒന്‍പതു മാസം മുന്‍പാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഗാസയിൽ സമാധാന കരാർ ഒപ്പുവച്ചത്. എന്നാൽ, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ പുനർനിർമാണം തുടങ്ങിയ വിഷയങ്ങളിൽ ഇസ്രയേൽ-ഹമാസ് ചർച്ച വഴിമുട്ടി. യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണം, ഭരണം, സുരക്ഷ എന്നിവയുടെ മേല്‍നോട്ടത്തിനായി ഈ വര്‍ഷം ആദ്യം രൂപവത്കരിച്ച അന്താരാഷ് ട്ര സംഘടനയാണ് ബോര്‍ഡ് ഓഫ് പീസ്. ഡോണള്‍ഡ് ട്രംപ് ആണ് ഇതിന്റെ സ്ഥാപക ചെയര്മാന്.
വെടിനിർത്തൽ ധാരണയിലെ സുപ്രധാന ഭാഗമായ നിരായുധീകരണത്തിനു തങ്ങൾ സമ്മതിച്ചതായി ഇന്നലെ ഹമാസ് നേതൃത്വം അറിയിച്ചു. എന്നാൽ, ട്രംപിന്റെ കരാർ ഇസ്രയേലിനു സ്വീകാര്യമല്ലെന്ന് തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗിവർ പറഞ്ഞു.
ഹമാസിന്റെ യഥാർഥത്തിലുള്ള നിരായുധീകരണം പൂർത്തിയായാൽ മാത്രമേ ഗാസയിൽനിന്നു സേനയെ പിൻവലിക്കൂ എന്നാണു മുതിർന്ന ഇസ്രേലി ഉദ്യോഗസ്ഥൻ പറഞ്ഞത്.
Tags : Trump Hamas Disarmed Announcement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash