Kerala
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാന്റ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്റെ വിലയിരുത്തില്‍.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി.ഡി. സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ എ.കെ. ആന്റണിയുടെ വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വീടും ശ്രദ്ധാകേന്ദ്രം. വിശ്രമ ജീവിതം നയിക്കുന്ന എ.കെ. ആന്റണി, തിരുവനന്തപുരത്തെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകളുടെ ഒരു രഹസ്യ കേന്ദ്രം കൂടിയാണ് ഈ വീട്.
കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഹിതമറിയാൻ എ.കെ. ആന്റണിയെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും മുഖ്യമന്ത്രി ചർച്ചയിൽ നിർണായകമായി. ഘടകകക്ഷികളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാവൂ എന്ന മറുപടിയാകും ആന്റണി നൽകിയതെന്ന വിവരമാണ് പുറത്തു വരുന്നത്.
താൻ ആരുടെയും പേരു നിർദേശിച്ചിട്ടില്ലെന്ന് ആന്റണി പ്രതികരിച്ചു. ഉദ്വേഗജനകമായ പ്രഖ്യാപനം പ്രതീക്ഷിച്ച് ഇന്നലെ വൈകുന്നേരം ആയിരക്കണക്കിനു പേർ കാത്തു നിൽക്കേ മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപിയും എ.കെ. ആന്റണിയുടെ വഴുതക്കാടുള്ള വീട്ടിൽ എത്തിയിരുന്നു.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. നിയുക്ത മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്‍പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയുടെ വസതിയിൽ നടത്തിയ മുക്കാൽ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. ഡൽഹിയിലാണോ, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതിൽ വ്യക്തതയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നേരിട്ടു ടെലിഫോണിൽ വിളിച്ചു രാഹുൽ ഇന്നലെ അവസാനവട്ടം ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് ആന്റണി പൂർണപിന്തുണ അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നലെ രാത്രിയോടെ ഉണ്ടായാൽ പ്രതിഷേധിക്കാനിടയുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണു നാളത്തേക്കു പ്രഖ്യാപനം നീട്ടിയതെന്നാണു സൂചന. അക്രമങ്ങളും പരിധിവിട്ട പ്രതിഷേധങ്ങളുണ്ടായാൽ അത് വലിയ അപകടത്തിലേക്കുള്ള പോക്കാകും എന്നാണു നേതൃത്വം വിലയിരുത്തിയത്.
ഇന്നലെ വൈകുന്നേരം ഖാർഗെയും രാഹുലും നടത്തിയ ചർച്ചയ്ക്കുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇന്നലെ വൈകുന്നേരം 5.30ന് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി 6.20ന് മടങ്ങി. തുടർന്ന് രാത്രി 7.10ന് ജയ്റാം ഖാർഗെയുടെ വസതിക്കു പുറത്തെത്തിയാണ് പ്രഖ്യാപനം ഇന്നത്തേക്കു നീട്ടിയതായി അറിയിച്ചത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലുള്ള ചർച്ചകൾ പൂർത്തിയായെന്നും മാധ്യമവിഭാഗം തലവനായ ജയ്റാം പറഞ്ഞു. വൈകുന്നേരം അഞ്ചു മുതൽ രാജാജി മാർഗിലെ ഖാർഗെയുടെ പത്തം നന്പർ വസതിക്കു മുന്പിൽ ദേശീയ, മലയാളം മാധ്യമപ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് എംഎൽഎമാരിലും പാർട്ടിയുടെ വിവിധ തലങ്ങളിലും കെ.സി. വേണുഗോപാലിനു ലഭിച്ച മേൽക്കൈ തള്ളാനാകില്ലെന്ന നിലപാടിലാണു രാഹുലും ഖാർഗെയുമെന്നാണു കരുതുന്നതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡൽഹിയിൽ സൂചന നൽകി. എഐസിസിയുടെ പ്രഖ്യാപനം വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
► ആകാംക്ഷയ്ക്ക് അറുതി
പത്തു ദിവസത്തിലേറെ നീണ്ട ആകാംക്ഷയ്ക്കും അഭ്യൂഹങ്ങൾക്കും സന്ദേഹങ്ങൾക്കും ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾക്കും ഇന്നവസാനം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും മൂന്നു നേതാക്കൾ ചേരിതിരിഞ്ഞു നടത്തിയ, തെരുവിലേക്കു നീണ്ട, പോരുകളുമാണു പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടിയത്. കോണ്‍ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും സംഘടനാതലത്തിലുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായവും വ്യക്തമായ ഉടനെ നടത്താമായിരുന്ന പ്രഖ്യാപനമാണു സങ്കീർണമായ സ്ഥിതിവിശേഷം കണക്കിലെടുത്തു മാറ്റിയത്.
► മത, സാമുദായിക സമ്മർദങ്ങൾ പ്രശ്നമായി
മത, സാമുദായിക ശക്തികളുടെ സമ്മർദങ്ങൾക്കു വഴങ്ങിയാൽ കേരളത്തിൽ ബിജെപിക്ക് പെട്ടെന്നു വാതിൽ തുറന്നുകൊടുക്കുന്നതിനു തുല്യമാകുമെന്ന ആശങ്ക തീരുമാനത്തിന്റെ പ്രഖ്യാപനം നീട്ടാൻ കോണ്‍ഗ്രസ് നേതൃത്വത്തെ നിർബന്ധിതമാക്കി. മത, സാമുദായിക, വർഗീയ ശക്തികൾക്കു വഴങ്ങരുതെന്ന ഉറച്ച നിലപാടിലാണ് എഐസിസി നേതൃത്വം. വി.ഡി. സതീശന് അനുകൂലമായുണ്ടായ ജനവികാരത്തിനു പിന്നിൽ ചില ആസൂത്രിത ശ്രമങ്ങളുണ്ടായെന്ന സൂചനകളും പ്രതിസന്ധി രൂക്ഷമാക്കി.
മുഖ്യമന്ത്രിസ്ഥാനാർഥിയായോ പാർട്ടിയുടെ മുഖമായോ കേരള നേതാക്കളാരെയും ഉയർത്തിക്കാട്ടുന്നില്ലെന്നും ടീം യുഡിഎഫ് ആണെന്നും തെരഞ്ഞെടുപ്പിനുമുന്പേ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പിണറായി സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. യോഗ്യരായ മൂന്നു നേതാക്കൾ ഒരേ പദവിക്കായി പരിഗണനയിലുണ്ടായിരുന്നതിനാലാണു നേതാവിനെ സൂചിപ്പിക്കേണ്ടതില്ലെന്നു ഹൈക്കമാൻഡ് തീരുമാനിച്ചത്.
എന്നാൽ, മുഖ്യമന്ത്രിയായി ആരെയാണു തെരഞ്ഞെടുക്കുകയെന്നു രാഹുലോ, ഖാർഗെയോ അടക്കം എഐസിസി നേതാക്കളിലാരും സൂചിപ്പിക്കുകപോലും ചെയ്യുന്നതിനു മുമ്പുതന്നെ കേരളത്തിൽ ചേരിതിരിഞ്ഞ് ഫ്ളക്സ് ബോർഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും വാട്ട്സ്ആപ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങിയിരുന്നു. വോട്ടെടുപ്പു കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായംപോലും തേടുന്നതിനു മുന്‍പേ തുടങ്ങിയ പ്രചരണത്തിനു പിന്നിൽ ചില സംഘടിത ഗ്രൂപ്പുകളുണ്ടാകാം.
പ്രവർത്തകരും പൊതുജനങ്ങളും സ്വമേധയാ പിന്തുണയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവെന്ന വാദം, എല്ലാം നിർത്തിവയ്ക്കാൻ മൂന്നു നേതാക്കളും കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആഹ്വനം ചെയ്തതിനു പിന്നാലെ സ്വിച്ചിട്ടതുപോലെ എല്ലാ പ്രകടനങ്ങളും പ്രചാരണങ്ങളും നിർത്തിയതോടെ പൊളിഞ്ഞെന്ന് ഹൈക്കമാൻഡ് കരുതുന്നു. ആസൂത്രിതമല്ലെങ്കിൽ ഒരാഹ്വാനം കൊണ്ട് ഒറ്റയടിക്ക് സംസ്ഥാനത്താകെ സമാധാനം വരില്ലായിരുന്നു. ചേരിതിരിഞ്ഞുള്ള പ്രചാരണം വീണ്ടും തുടങ്ങിയതിനു പിന്നിലും തത്പരസംഘങ്ങളുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.
Kerala
ആലുവ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആലുവയിലെ വീട്ടിൽ രാവിലെ 10 മുതൽ ആരംഭിച്ച പിരിമുറുക്കത്തിന് അയവു വന്നത് രാത്രി ഏഴോടെ ഡൽഹിയിലെ ‘ടുമാറോ’ എന്ന ഒറ്റവാക്കിൽ.
മൂന്ന് നിയുക്ത എംഎൽഎ മാരടക്കം നേതാക്കന്മാർ വന്നതോടെയാണ് രാവിലെ മുതൽ ദേശത്തെ വീട്ടിൽ ആൾക്കൂട്ടം തിങ്ങിക്കൂടിയത്. കളമശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂർ, ഡിസിസി പ്രസിഡന്റും നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസ്, പൊന്നാനി എംഎൽഎ നൗഷാദ് എന്നിവരാണ് പലസമയങ്ങളിലായി സതീശന്റെ വീട്ടിലെത്തിയത്. മാധ്യമപ്പടയുടെ എണ്ണവും വർധിച്ചു. ഭാവി മുഖ്യമന്ത്രി എന്ന രീതിയിൽ സെൽഫി എടുക്കലും വർധിച്ചു.
രാവിലെ 10ഓടെ മണ്ഡലമായ പറവൂരിലേക്ക് പോകുമെന്ന ഷെഡ്യൂൾ ലംഘിച്ചതോടെ എന്തെങ്കിലും സംഭവിക്കുമെന്ന കഥ എല്ലാവരും വിശ്വസിച്ചു. വി.ഡി. സതീശൻ ഓഫീസിൽതന്നെയാണ് സമയം ചെലവഴിച്ചത്. ഇടയ്ക്ക് പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനായി പുറത്തുവന്നു. മറ്റ് ജില്ലകളിൽനിന്നു വന്ന പ്രവർത്തകരും ഉണ്ടായിരുന്നു.
വെയിൽ താഴ്ന്നപ്പോഴേക്കും വീട്ടിലും വീടിനു പുറത്തും ആൾത്തിരക്ക് വർധിച്ചു. കൊടിപറത്തി, കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുയർന്നു. ലൈവ് ടെലികാസ്റ്റ് വന്നതോടെ മാധ്യമങ്ങളോട് പ്രവർത്തകർ വികാരങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. പരിധിവിട്ടു തുടങ്ങിയപ്പോൾ നേതാക്കന്മാർതന്നെയെത്തി വിലക്കി.
എല്ലാം പ്രഖ്യാപനം കഴിഞ്ഞ് മതിയെന്ന പേരിലാണ് തടഞ്ഞത്. ഡൽഹി ചർച്ചകളുടെ ഘട്ടങ്ങൾ പ്രവർത്തകരിൽ ആകാംക്ഷ നിറച്ചു. അവസാനം പ്രഖ്യാപനം നാളെയെന്ന് മീഡിയ വിഭാഗം തലവനായ ജയറാം രമേശ് പറഞ്ഞതോടെ നാളെ കാണാം എന്നു പറഞ്ഞ് പ്രവർത്തകർ പിരിയുകയായിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും സുധീരൻ പറഞ്ഞു.
തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും നല്ല തീരുമാനം വരട്ടെയെന്നും സുധീരൻ പറഞ്ഞു. എല്ലാവരുമായും ആശയവിനിമയം നടത്തി. ഘടകക്ഷികളുടെ പ്രതികരണം അത് സ്വാഭാവികമാണ്.
സദുദ്ദേശത്തോടുകൂടിയുള്ള പ്രതികരണമാണ് നടന്നതെന്ന് അദേഹം വ്യക്തമാക്കി. എത്രയും വേഗം ഒരു സർക്കാർ വരണം, തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം എന്നത് എല്ലാവരുടെയും താത്പര്യമാണ്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധീരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും. രാവിലെ 11ന് ആണ് യോഗം.
യോഗത്തിന് മുൻപോ യോഗത്തിലോ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉണ്ടാകും. തുടർന്ന് നിയമസഭാ കക്ഷി നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. അൽപസമയം മുന്‍പ് മുതിർന്ന നേതാവ് ജയ്റാം രമേശാണ് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Sports
ലണ്ടൻ: ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ 26 അംഗ ടീമിനെ ഈയാഴ്ച മുതൽ പ്രഖ്യാപിച്ചു തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന തങ്ങളുടെ ടീമിനെ 30 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രാഥമിക സ്ക്വാഡിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
55 അംഗ ടീമിൽ ലയണൽ മെസിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗലോ ഡിബാലയെ ഒഴിവാക്കി. ഗ്രൂപ്പ് ജെയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂൺ 16ന് അൾജീരിയായ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
അതേസമയം ബ്രസീൽ ടീമിനെ 18ന് പ്രഖ്യാപിക്കും. പ്രാഥമിക സ്ക്വാഡിൽ നെയ്മറും നാൽപത്തൊന്നുകാരൻ ഡിഫൻഡർ തിയാഗോ സിൽവയും ഉൾപ്പെട്ടിരുന്നു. ബൽജിയം 15നും പോർച്ചുഗൽ 19നും ജർമനി 21നും ഇംഗ്ലണ്ട് 22നും സ്പെയിൻ 25നും ടീമുകളെ പ്രഖ്യാപിക്കും.
ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായാണ് മത്സരങ്ങൾ നടത്തുന്നത്.
District News
മേപ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ മേപ്പാടിയിൽ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ ടി. ഹംസ, ഒ.വി. റോയി, ഒ. ഭാസ്കരൻ, ബി. നാസർ, റംല ഹംസ, ജോണ്‍ മാത എന്നിവർ നേതൃത്വം നൽകി.
International
ലണ്ടൻ: ഹോർമൂസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കേന്ദ്രം നൽകുന്ന സൂചന അനുസരിച്ച്, രാവിലെ 7:55ന് ഒമാനിൽ നിന്ന് 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം.
വെടിവയ്പ്പിൽ കപ്പലിന് കേടുപാടുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുകെഎംടിഒ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒരു ഇറാനിയൻ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തിരുന്നു.
District News
ചേർത്തല: മതസ്പർധയുണ്ടാക്കുന്ന വിധം വിഷു ആശംസകൾ നേർന്ന് ഹോട്ടൽ പരസ്യമിറക്കിയ സംഭവത്തിൽ ചേർത്തല പോലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
പരസ്യത്തിനു പിന്നാലെ നവമാധ്യമങ്ങളിൽ പ്രകോപനപരമായ കമന്റുകളും പോസ്റ്റുകളും ഇട്ട സംഭവത്തിലാണ് പോലീസ് നടപടി. മൂന്ന് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേരുടെ നവമാധ്യമ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചു വരികയാണ്.
കൂടാതെ അനുമതിയില്ലാതെ ചേർത്തലയിലെ റസ്റ്ററന്റിലേക്ക് മാർച്ച് നടത്തിയവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടൽ പുറത്തിറക്കിയ വിവാദ വിഷു ആശംസാകാർഡ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ച് ബിജെപി പ്രവർത്തകർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിദ്വേഷപരമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ ജില്ലയിൽ പ്രത്യേക മോണിറ്ററിംഗ് സെൽ ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ എല്‍ഡിഎഫ് വിവാദ അനൗണ്സ്മെന്റിൽ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്ലയിംഗ് സ്ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.
ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്മെന്റ് നടന്നത് സ്ഥാനാര്‍ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി.പി. പി രാമകൃഷ്ണന് വിശദീകരിച്ചിരുന്നു. ഇതിനിടെ സ്ഥാനാര്‍ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തെഹ്ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
National
ന്യൂഡൽഹി: കേരളമുൾപ്പെടെ അഞ്ചിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ശാന്തം. തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കടന്നതോടെ പല എംപിമാരുടെയും ഇരിപ്പിടം കാലിയാണ്.
അതിനാൽത്തന്നെ ലോക്സഭയിൽ തിങ്കളാഴ്ച പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി തടസപ്പെട്ട ചോദ്യോത്തരവേള സുഗമമായി നടന്നു. ശൂന്യവേളയിൽ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം കെ.സി. വേണുഗോപാൽ ഉന്നയിച്ചു. പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യയുടെ വിദേശ നയം, എൽപിജി ക്ഷാമം തുടങ്ങി വിവിധ വിഷയങ്ങളിൽ പാർലമെന്റ് കഴിഞ്ഞയാഴ്ച സ്തംഭിച്ചിരുന്നു.
പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ കൂടുതലുള്ള കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെയുടെയും ബംഗാളിൽനിന്നു തൃണമൂൽ കോണ്‍ഗ്രസിന്റെയും ഏതാനും അംഗങ്ങൾ മാത്രമാണ് തിങ്കളാഴ്ച സഭയിലെത്തിയത്.
സ്ഥാനാർഥി പട്ടിക സംബന്ധിച്ച ചർച്ച ഡൽഹിയിൽ നടക്കുന്നതിനാൽ കേരളത്തിലെ എംപിമാർ പലസമയങ്ങളിലായി സഭയിലെത്തി. എംപിമാർ മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു പോകുന്നതോടെ വരും ദിവസങ്ങളിലും പാർലമെന്റിലെ പ്രതിപക്ഷ ബെഞ്ച് ഏറെക്കുറെ ശൂന്യമായിരിക്കും. ഇതോടെ എൽപിജി പ്രതിസന്ധിയടക്കമുള്ള വിഷയത്തിൽ പാർലമെന്റിൽ സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതാകും.
അതേസമയം, രാജ്യസഭയിൽ തിങ്കളാഴ്ച ശൂന്യവേളയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവർ എൽപിജി ക്ഷാമം ഉന്നയിച്ച് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റു വിഭജന ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ മണിക്കൂറുകൾക്കുള്ളിൽ മുന്നണിയിലെ പാർട്ടികൾ വെവ്വേറെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന കൗണ്‍സിൽ 25 മണ്ഡലങ്ങളിലെയും അവരുടെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
13 സീറ്റു വേണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആവശ്യം സിപിഎം അനുഭാവപൂർവം കേട്ടെങ്കിലും പരിഗണിച്ചില്ല. തത്കാലം കഴിഞ്ഞ തവണത്തെ 12 സീറ്റിൽ തൃപ്തിപ്പെടണമെന്ന സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്നേഹ നിർബന്ധത്തിനു മുന്നിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി വഴങ്ങിയെന്നാണു വിവരം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാതെ നേരത്തേ മത്സരിച്ച 25 സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിച്ച സിപിഐയുടെ നിലപാടു മറ്റു കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
സിപിഐ കാരണം തങ്ങൾക്കും നിലവിലെ സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ട സാഹചര്യം ഉണ്ടായെന്നാണു കേരള കോണ്‍ഗ്രസ്-എമ്മിന്റെയും ആർജെഡിയുടെയും വാദം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു ഇടതുമുന്നണി യോഗത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു. സീറ്റുകൾ വച്ചു മാറുന്നതിനുപോലും സിപിഎം താൽപര്യം കാണിച്ചില്ല. ഇതിൽ ആർജെഡിക്കു വലിയ അതൃപ്തിയുണ്ട്. ഇക്കാര്യം നേതാക്കൾ മുന്നണി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
ഇത്തവണ മൂന്നിൽനിന്ന് ആറു സീറ്റെന്ന ആർജെഡിയുടെ ആവശ്യം സിപിഎം പരിഗണനാ വിഷയമായി പോലും കണ്ടില്ല. ആർജെഡിയുടെ യോഗത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇടതുമുന്നണി വിടണമെന്നുപോലും ചർച്ചയുണ്ടായി. ഈ അഭിപ്രായത്തോടു പലർക്കും യോജിപ്പുണ്ടായിരുന്നെങ്കിലും വൈകിപ്പോയെന്ന വികാരമാണ് അന്നുണ്ടായത്. ആന്റണി രാജുവിന്റെ കാര്യത്തിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ തിരുവനന്തപുരം സെൻട്രൽ സീറ്റു ജനാധിപത്യ കേരള കോൺഗ്രസിനു തന്നെ നൽകും. ഇല്ലെങ്കിൽ സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
മറ്റു പാർട്ടികൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ നൽകാൻ തന്നെയാണു തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇടതുമുന്നണിയുടെ പ്രകടന പത്രികയും പുറത്തിറക്കും. കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും സിപിഎം എന്ന നിലയിലും ഇടതുമുന്നണി എന്ന നിലയിലും പ്രത്യേകം തയാറാക്കുന്നുണ്ട്. ഇതു എല്ലാ വീടുകളിലും വിതരണം ചെയ്യും.
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലും ശബരിമലയിലും ഇടതു സർക്കാരിന്റെ കാലത്തു നടത്തിയ പ്രവർത്തനങ്ങളും നൽകിയ സാന്പത്തിക സഹായവും ജനങ്ങളിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തു. ജില്ലകളിൽ നിന്നും നൽകിയ പേരുകളിൽ മാറ്റമൊന്നും വരാനിടയില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചു സ്ഥാനാർഥികളെ തീരുമാനിക്കേണ്ടതില്ലെന്നാണു സമിതിയിൽ ഇന്നലെയുണ്ടായ അഭിപ്രായം. ജനറൽ സെക്രട്ടറി എം.എ.ബേബിയും സമിതിയിൽ പങ്കെടുത്തു. പാർട്ടിയുമായി തെറ്റിനിൽക്കുന്ന ജി.സുധാകരനുമായി ബന്ധപ്പെട്ടുള്ള ചർച്ചയൊന്നും സമിതിയിൽ ഉണ്ടായില്ല.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ട്.
എന്നാൽ അതുസംബന്ധിച്ചുള്ള ചർച്ചയൊന്നും സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ഉണ്ടായില്ല. മുൻ മന്ത്രിയും നിലവിൽ എൽഎൽഎയുമായ എ.സി. മൊയ്തീൻ കുന്നംകുളത്തു മത്സരിക്കും. എന്നാൽ, മൊയ്തീൻ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും വിവരമുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മണലൂരിലും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനും സ്ഥാനാർഥികളാകും.
കോൺഗ്രസിൽനിന്നും സിപിഎമ്മിലേക്കു വന്ന പി. സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ചില ജില്ലകളിൽ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെക്കൂടി അറിഞ്ഞശേഷം പട്ടികയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: ഏതു സമയത്തും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫ് സജ്ജമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു പ്രഖ്യാപനം നീളുമെന്നതിനാൽ സ്ഥാനാർഥി നിർണയം തങ്ങൾ വൈകിച്ചതാണ്. ഇനി വൈകില്ല. പുതുയുഗ യാത്ര സമാപനത്തോടനുബന്ധിച്ച് നേതാക്കളെല്ലാം തിരുവനന്തപുരത്തു ണ്ട്. ഈ ദിവസങ്ങളിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കും.
ഘടകകക്ഷികളുടെ സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ കോണ്‍ഗ്രസ് അഭിപ്രായം പറയില്ല. മറ്റു പാർട്ടികളുടെ ആഭ്യന്തരവിഷയങ്ങളിൽ ഇടപെടുന്ന രീതി കോണ്‍ഗ്രസിനില്ല.
പുതുയുഗ യാത്രയിൽ വിവിധ ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്തിയതിലൂടെ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണനാവിഷയങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അധികാരത്തിലെത്തുന്പോൾ ഏതെല്ലാം വിഷയങ്ങൾക്കു മുൻഗണന നൽകണമെന്ന് ഇങ്ങനെ കണ്ടെത്തുമെന്നും സതീശൻ പറഞ്ഞു.
Sports
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്കും വമ്പൻ പ്രഖ്യാപനങ്ങളാണുള്ളത്. ഇന്ത്യയെ ലോകത്തിലെ കായിക ശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ഖേലോ ഇന്ത്യ മിഷൻ’ കൂടുതൽ കരുത്തോടെ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഗ്രാസ്റൂട്ട് തലം മുതൽ ആരംഭിക്കുക. കായിക ഉപകരണങ്ങളുടെ നിർമാണം, സ്പോർട്സ് സയൻസ്, ഗവേഷണം എന്നിവയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കായിക മന്ത്രാലയത്തിനുള്ള വിഹിതം ഏകദേശം 3,794 കോടി രൂപയായി ഉയർത്തി. ഇതിൽ 1,000 കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിക്ക് മാത്രമായി നീക്കിവച്ചു.
സാംസ്കാരിക രംഗത്തിന് വേണ്ടിയും പ്രഖ്യാപനങ്ങളുണ്ട്. സാംസ്കാരിക ടൂറിസം പ്രാത്സാഹിപ്പിക്കും. സാരനാഥ്, ഹസ്തിനാപുരം ഉൾപ്പെടെ ഇന്ത്യയിലെ 15 പുരാവസ്തു/പൈതൃക കേന്ദ്രങ്ങളെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. ഉത്തർപ്രദേശിലെ സാരനാഥ്, ഹസ്തിനാപുരം എന്നിവയെ ‘വൈബ്രന്റ് കൾച്ചറൽ ഡെസ്റ്റിനേഷനുകൾ’ ആക്കി മാറ്റും. ഇത് പ്രാദേശിക ടൂറിസത്തിന് വൻ കുതിപ്പ് നൽകും.
മൂന്നിടങ്ങളിൽ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മുകാഷ്മീരിലും ആണ് അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
National
ന്യൂഡൽഹി: കാർഷിക രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും. ലിംഗ്വൽ അഗ്രികൾച്ചറൽ പോർട്ടൽ ലിങ്ക്ഡ് സ്റ്റാക്ക്. കർഷകർക്ക് ഉൽപാദനം വർദ്ധിപ്പിക്കാനടക്കം സഹായം പ്രഖ്യാപിച്ചു.
നാളികേര കൃഷിക്ക് വേണ്ടിയും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കോക്കനട്ട് പ്രോമോഷൻ സ്കീം ആണ് വരുന്നത്. ഇതിലൂടെ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമുണ്ടാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും.
ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം. ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോര്‍ക്കും.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആരോഗ്യ രംഗത്തിനും വമ്പൻ പ്രഖ്യാപനങ്ങൾ. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പദ്ധതി പ്രഖ്യാപിച്ചു.
അഞ്ച് മേഖല മെഡിക്കൽ ഹബുകൾ വരും. ഹബുകളിൽ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചു. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി.
മൂന്ന് പുതിയ അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രഫഷണലുകളെ നിയോഗിക്കും.
National
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടരുന്പോൾ ചരക്ക് നീക്കത്തിലടക്കം വമ്പൻ പ്രഖ്യാപനങ്ങളാണ് വരുന്നത്. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി പ്രഖ്യാപിച്ചു. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി വരും.
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത വരും. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികളും പ്രഖ്യാപിച്ചു.
പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ - പൂന
പൂന - ഹൈദരാബാദ്
ഹൈദരാബാദ് - ബംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബംഗളൂരു
ഡൽഹി- വാരാണസി
വാരാണസി - സിലിഗുരി
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ള 87 നഗരസഭകളിൽ 44 എണ്ണം ഭരിക്കുന്നത് എൽഡിഎഫാണ്.
യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ ഏഴ് പഞ്ചായത്തുകൾ ഭരിക്കുന്നുണ്ട്.
Movies
ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാകും പ്രഖ്യാപനം.
ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്തുള്ളത്. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയുടെ മത്സരം.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവീനോ തോമസ് എന്നിവരും നടൻമാർക്കുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
കനി കുസൃതി, അനശ്വരാ രാജന്, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്പേഴ്സണ്മാര് ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ് രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
നവാഗത സംവിധായകനായി മത്സരിക്കുന്നവരുടെ കൂടെ മോഹന്‍ലാലും ജോജുവും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബറോസാണ് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം. ജോജു ജോർജിന്റെ ചിത്രം പണി.