തിരുവനന്തപുരം: പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്തു. ജില്ലകളിൽ നിന്നും നൽകിയ പേരുകളിൽ മാറ്റമൊന്നും വരാനിടയില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചു സ്ഥാനാർഥികളെ തീരുമാനിക്കേണ്ടതില്ലെന്നാണു സമിതിയിൽ ഇന്നലെയുണ്ടായ അഭിപ്രായം. ജനറൽ സെക്രട്ടറി എം.എ.ബേബിയും സമിതിയിൽ പങ്കെടുത്തു. പാർട്ടിയുമായി തെറ്റിനിൽക്കുന്ന ജി.സുധാകരനുമായി ബന്ധപ്പെട്ടുള്ള ചർച്ചയൊന്നും സമിതിയിൽ ഉണ്ടായില്ല.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്കു താത്പര്യമുണ്ട്.
എന്നാൽ അതുസംബന്ധിച്ചുള്ള ചർച്ചയൊന്നും സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ഉണ്ടായില്ല. മുൻ മന്ത്രിയും നിലവിൽ എൽഎൽഎയുമായ എ.സി. മൊയ്തീൻ കുന്നംകുളത്തു മത്സരിക്കും. എന്നാൽ, മൊയ്തീൻ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും വിവരമുണ്ട്.
മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മണലൂരിലും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനും സ്ഥാനാർഥികളാകും.
കോൺഗ്രസിൽനിന്നും സിപിഎമ്മിലേക്കു വന്ന പി. സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. ചില ജില്ലകളിൽ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെക്കൂടി അറിഞ്ഞശേഷം പട്ടികയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
Tags : CPM reviews candidate list announcement Kerala Niyamasabha election Kerala Assembly election