കൊച്ചി: കപ്പൂച്ചിൻ സന്യാസവൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ (തിയോഫിനച്ചൻ: 1913 - 1968) ധന്യപദവി പ്രഖ്യാപനം ഇന്ന്. കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടക്കുന്ന പ്രഖ്യാപന ചടങ്ങിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ആയിരക്കണക്കിനു വിശ്വാസികളെത്തും.
രാവിലെ 9.30നു തിയോഫിനച്ചന്റെ സമാധിയിൽ ദീപം തെളിച്ചു പ്രാർഥനാശുശ്രൂഷ. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടനുബന്ധിച്ചാണു ധന്യപദവി പ്രഖ്യാപനം.
ഒഎഫ്എം കപ്പൂച്ചിൻ പോസ്റ്റുലേറ്റർ ജനറൽ ഫാ. കാർലോ കല്ലോണി പ്രഖ്യാപനം നടത്തും. സിസിഎംഎസ്ഐ പ്രസിഡന്റ് ഫാ. ജോർജ് ആന്റണി പ്രഖ്യാപനത്തിന്റെ മലയാള പരിഭാഷ വായിക്കും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ വചനപ്രഘോഷണം നടത്തും. അസി. പോസ്റ്റുലേറ്റർ ജനറൽ ഫാ. അന്റോയിൻ ഹദ്ദാദ് ധന്യൻ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും. നാമകരണ പ്രാർഥന കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പ്രകാശനം ചെയ്യും.
ഉച്ചയ്ക്കു രണ്ടിന് നാമകരണ പ്രാർഥന, ആരാധന. 2.30ന് പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗങ്ങൾ റാലിയായി പൊന്നുരുന്നി ആശ്രമത്തിലെത്തും. മൂന്നിന് ദിവ്യബലിക്ക് പാലാരിവട്ടം പള്ളി വികാരി ഫാ. ജോജി കുത്തുകാട്ട് കാർമികത്വം വഹിക്കും. 4.30 മുതൽ ആറു വരെ തിരുസന്നിധി ശുശ്രൂഷ ഫാ. വിപിൻ കുരിശുതറ നയിക്കും. ഏഴിനു ദിവ്യബലി. പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ തിയോഫിനച്ചന്റെ ധന്യപദവി പ്രഖ്യാപന ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു സുപ്പീരിയർ ഫാ. ബിജു ജോസഫ്, തിയോഫിൻ ഗിൽഡ് ഡയറക്ടർ ഫാ. ബിനോയ് ലീൻ എന്നിവർ അറിയിച്ചു.
സുകൃതസന്പന്നമായ പൗരോഹിത്യ ജീവിതത്തിലൂടെ അറിയപ്പെട്ട തിയോഫിനച്ചനെ 2005 ജനുവരി 10നാണ് ദൈവദാസനായി പ്രഖ്യാപിച്ചത്.
തിയോഫിനച്ചന്റെ ജീവിതവിശുദ്ധി അടയാളപ്പെടുത്തുന്ന തെളിവുകളുടെയും കാനോനിക രേഖകളുടെയും പഠനങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷം, കഴിഞ്ഞ ഫെബ്രുവരിയിൽ കത്തോലിക്കാ സഭയിലെ ധന്യൻപദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ അറിയിപ്പ് വത്തിക്കാനിൽ പ്രസിദ്ധപ്പെടുത്തി.
തീക്ഷ്ണമായ വിശ്വാസസാക്ഷ്യം, ത്യാഗപൂർണമായ സേവനം, ആത്മീയ സമർപ്പണം എന്നിവയാൽ വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന തിയോഫിനച്ചന്റെ വിശുദ്ധജീവിതത്തെ മാനിച്ചാണ് അദ്ദേഹത്തെ സഭ ധന്യപദവിയിലേക്ക് ഉയർത്തുന്നതെന്ന് വൈസ് പോസ്റ്റുലേറ്റർ ജനറൽ ഫാ. റോബിൻ ഡാനിയേൽ പറഞ്ഞു.