ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ സ്ഥാനാർഥിപട്ടിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിനുശേഷമേ ഉണ്ടാകൂവെന്ന് കെപിസിസി നേതൃത്വം. നിലവിൽ സ്ഥാനാർഥികളുടെ പട്ടിക തയാറാണെന്നും പ്രതിപക്ഷ നേതാവിന്റെ നവകേരള യാത്രയ്ക്ക് ശേഷം ബാക്കിയുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആകുമെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്തു. കേരളത്തിന്റെ ചാർജുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ പങ്കെടുത്തു.
സാന്പത്തികമായി പാർട്ടിക്ക് ബാധ്യത സൃഷ്ടിക്കുമെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് തീയതി വന്നശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെപിസിസി തീരുമാനിച്ചത്. ഈ മാസം രണ്ടാം വാരത്തോടെ കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അവസാനഘട്ടമാണ് കേരളത്തിൽ പ്രഖ്യാപിക്കുന്നതെങ്കിൽ പ്രചാരണത്തെ അടക്കം അത് ബാധിക്കുമെന്ന തോന്നലും പാർട്ടിക്കുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കേരളത്തിലെത്തുണ്ട്. ബിജെപിയുടെ പ്രകടനപത്രിക മോദി അന്ന് പുറത്തിറക്കും. ഇതെല്ലാം കണക്കിലെടുത്തായിരിക്കും സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തുടർനടപടികളിലേക്ക് കോണ്‍ഗ്രസ് കടക്കുക
Tags : Congress candidate list announcement