തിരുവനന്തപുരം: ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റു വിഭജന ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ മണിക്കൂറുകൾക്കുള്ളിൽ മുന്നണിയിലെ പാർട്ടികൾ വെവ്വേറെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന കൗണ്സിൽ 25 മണ്ഡലങ്ങളിലെയും അവരുടെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
13 സീറ്റു വേണമെന്ന കേരള കോണ്ഗ്രസ്-എമ്മിന്റെ ആവശ്യം സിപിഎം അനുഭാവപൂർവം കേട്ടെങ്കിലും പരിഗണിച്ചില്ല. തത്കാലം കഴിഞ്ഞ തവണത്തെ 12 സീറ്റിൽ തൃപ്തിപ്പെടണമെന്ന സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്നേഹ നിർബന്ധത്തിനു മുന്നിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി വഴങ്ങിയെന്നാണു വിവരം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാതെ നേരത്തേ മത്സരിച്ച 25 സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിച്ച സിപിഐയുടെ നിലപാടു മറ്റു കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
സിപിഐ കാരണം തങ്ങൾക്കും നിലവിലെ സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ട സാഹചര്യം ഉണ്ടായെന്നാണു കേരള കോണ്ഗ്രസ്-എമ്മിന്റെയും ആർജെഡിയുടെയും വാദം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു ഇടതുമുന്നണി യോഗത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു. സീറ്റുകൾ വച്ചു മാറുന്നതിനുപോലും സിപിഎം താൽപര്യം കാണിച്ചില്ല. ഇതിൽ ആർജെഡിക്കു വലിയ അതൃപ്തിയുണ്ട്. ഇക്കാര്യം നേതാക്കൾ മുന്നണി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
ഇത്തവണ മൂന്നിൽനിന്ന് ആറു സീറ്റെന്ന ആർജെഡിയുടെ ആവശ്യം സിപിഎം പരിഗണനാ വിഷയമായി പോലും കണ്ടില്ല. ആർജെഡിയുടെ യോഗത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇടതുമുന്നണി വിടണമെന്നുപോലും ചർച്ചയുണ്ടായി. ഈ അഭിപ്രായത്തോടു പലർക്കും യോജിപ്പുണ്ടായിരുന്നെങ്കിലും വൈകിപ്പോയെന്ന വികാരമാണ് അന്നുണ്ടായത്. ആന്റണി രാജുവിന്റെ കാര്യത്തിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ തിരുവനന്തപുരം സെൻട്രൽ സീറ്റു ജനാധിപത്യ കേരള കോൺഗ്രസിനു തന്നെ നൽകും. ഇല്ലെങ്കിൽ സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
മറ്റു പാർട്ടികൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ നൽകാൻ തന്നെയാണു തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇടതുമുന്നണിയുടെ പ്രകടന പത്രികയും പുറത്തിറക്കും. കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും സിപിഎം എന്ന നിലയിലും ഇടതുമുന്നണി എന്ന നിലയിലും പ്രത്യേകം തയാറാക്കുന്നുണ്ട്. ഇതു എല്ലാ വീടുകളിലും വിതരണം ചെയ്യും.
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലും ശബരിമലയിലും ഇടതു സർക്കാരിന്റെ കാലത്തു നടത്തിയ പ്രവർത്തനങ്ങളും നൽകിയ സാന്പത്തിക സഹായവും ജനങ്ങളിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
Tags : LDF election announcement Kerala Congress-m RJD