പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽപരിശോധന നടത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ലഹരിവസ്തുക്കളും കഞ്ചാവും കണ്ടെടുത്തു.
തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലായിരുന്നു ജയിൽ അധികൃതർ ഉൾപ്പെട്ട സംയുക്ത സംഘം പരിശോധന നടത്തിയത്.
പരിശോധന ഇന്നലെ പുലർച്ചെ മൂന്നുവരെ നീണ്ടു. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിലാണ് വ്യാപകമായി പരിശോധന നടത്തിയത്. പുറത്തുനിന്നു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലിനകത്ത് ലഭിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരോളിൽ പോയി മടങ്ങിവരുന്ന തടവുകാരും ജയിലിൽ കഴിയുന്ന തടവുകാരെ സന്ദർശിക്കാനെത്തുന്നവരുമാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജയിലുകളിൽ എത്തിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്ന വിവരം.
ജയിൽ അധികൃതർ തടവുകാരെ പരിശോധിച്ച് അകത്തേക്ക് കടത്തിവിടുമെങ്കിലും പരിശോധന കാര്യക്ഷമമാകാത്തതാണ് ജയിലിനകത്ത് കഞ്ചാവ് എത്താൻ കാരണമെന്നാണ് ആക്ഷേപം.
ജയിലുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമായി ലഭിക്കുന്നുവെന്നു വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജയിൽ മേധാവി എസ്. ശ്രീജിത്തിന്റെ നിർദേശാനുസരണം സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന നടത്തിയത്.
ജില്ലാ ജയിലുകൾ ഉൾപ്പെടെയുളള മറ്റിടങ്ങളിലും പരിശോധന നടത്തും. അതേ സമയം, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പോലീസ് കേസെടുത്തു.
Tags : Drugs Seized Thiruvananthapuram Kannur Jails Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash