സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ തടവറകളിൽ ജാതി, ലിംഗം, വൈകല്യം എന്നിവയുടെ പേരിലുള്ള വിവേചനങ്ങൾ തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടിയന്തരമായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
തടവറകളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾ നിരീക്ഷിക്കുന്നതിനായി സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
2016ലെ മോഡൽ പ്രിസൺ മാന്വൽ പ്രകാരം ഓരോ ജില്ലയിലും സബ് ഡിവിഷണൽ ജയിലുകളിലും ബാഹ്യനിരീക്ഷണത്തിനായി സ്വതന്ത്ര ഔദ്യോഗിക നിരീക്ഷണ സമിതി രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ഒരു സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഇത്തരമൊരു സംവിധാനമില്ലെന്ന് കേസിലെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ സുപ്രീംകോടതിയെ അറിയിച്ചു.
ജയിൽ രജിസ്റ്ററുകളിൽനിന്ന് ജാതി കോളങ്ങൾ ഒഴിവാക്കൽ, ശുചീകരണജോലികൾ പുറംകരാർ നൽകൽ, ഭരണഘടനാവിരുദ്ധമായ വകുപ്പുകൾ ഭേദഗതി ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ പ്രതികരണം വേഗത്തിലാക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയയോടു ബെഞ്ച് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെപ്റ്റംബർ മൂന്നിനകം സംസ്ഥാനങ്ങൾ നൽകണം. സെപ്റ്റബർ പത്തിനു കേസ് വീണ്ടും കോടതി പരിഗണിക്കും.
Tags : Prisons SupremeCourt Monitoring Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs