സീമ കാളിരാംന
ഗ്ലാസ്ഗോ: പ്രസവാനന്തര സന്ധിവാതവും കാല്‍മുട്ടിന്റെ പരിക്കും അതിജീവിച്ച ഹരിയാന സ്വദേശിയായ സീമ കാളിരാംന, കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയില്‍ വെങ്കലവുമായി തിളങ്ങി.
58.65 മീറ്റര്‍ ഡിസ്കസ് പായിച്ചാണ് സീമയുടെ വെങ്കല നേട്ടം. ആദ്യശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 57.32 മീറ്ററുമായി മെഡല്‍ ഏകദേശം ഉറപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് 58.65 മീറ്ററിലേക്ക് ഡിസ്ക് പായിച്ചത്. നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി.
61.66 മീറ്റര്‍ ദൂരം കണ്ടെത്തിയ ജമൈക്കയുടെ സമന്ത ഹാളിനാണ് സ്വര്‍ണം. അഞ്ചാം ശ്രമത്തിലായിരുന്നു സമന്ത ഈ ദൂരം കുറിച്ചത്. കാനഡയുടെ ജൂലിയ ടങ്കിനാണ് (60.67 മീറ്റര്‍) വെള്ളി. ഇന്ത്യയുടെ മറ്റൊരു താരമായ നിധി റാണി 57.10 മീറ്ററുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം ശ്രത്തിലാണ് നിധി ഈ ദൂരം ക്ലിയര്‍ ചെയ്തത്.
പിഎച്ച്ഡി സ്കോളര്‍
ഇരുപത്തേഴുകാരിയായ സീമ കാളിരാംന, നിലവില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാലു തവണ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ സ്വന്തമാക്കിയ സീമ പൂനിയയുടെ പിന്ഗാമിയായിരിക്കുകയാണ് സീമ കാളിരാംന. ഭര്‍ത്താവ് രവീന്ദര്‍ കാളിരാംനയാണ് സീമയുടെ പരിശീലകന്. ആദ്യമായാണ് സീമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്.
60 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ മത്സരശേഷം സീമ വെളിപ്പെടുത്തി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
2021 ഓഗസ്റ്റിലാണ് സീമ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 11 മാസത്തിനുശേഷം 2022 ജൂലൈയില്‍ പരിശീലനം പുനരാരംഭിച്ചു. 2025 ദേശീയ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ശ്രദ്ധ പിടിച്ചുപറ്റി.
Tags : Glasgow CommenWealthGames SeemaKaliramna Bronze DiscusThrow Sports