International
ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ, യുദ്ധഭൂമിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിടുന്നതിൽ ഇസ്രയേൽ സർക്കാർ കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിഎൻഎൻ തത്സമയ സംപ്രേഷണത്തിനിടെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
യുദ്ധമേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ പറഞ്ഞ വാക്കുകളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. "ഞങ്ങൾ ആ ദൃശ്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് കാണിച്ചുതരുന്നില്ല. കാരണം, ആ ആക്രമണം എവിടെ നിന്നാണ് ഉണ്ടായതെന്നോ അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്നോ കാണിക്കാൻ ഇസ്രായേൽ സർക്കാർ ഞങ്ങളെ അനുവദിക്കുന്നില്ല." - എന്നായിരുന്നു റിപ്പോർട്ടറിന്റെ വാക്കുകൾ.
ഇസ്രയേലിന്റെ മിലിട്ടറി സെൻസർഷിപ്പ് നിയമങ്ങൾ പ്രകാരം സൈനിക നീക്കങ്ങളെയോ നാശനഷ്ടങ്ങളെയോ ബാധിക്കുന്ന വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. കേവലം മാധ്യമ സെൻസർഷിപ്പ് എന്നതിന് പുറമേ മിസൈൽ ആക്രമണത്തിൽ എവിടെയൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചു എന്ന് ശത്രുക്കൾ മനസിലാക്കാതിരിക്കാനും ഇത് സഹായിക്കുന്നു.
വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുമെന്നതും സെൻസർഷിപ്പിന് കാരണമാണ്. കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ വെളിപ്പെടുത്തുന്നത് ശത്രുക്കൾക്ക് അടുത്ത ആക്രമണത്തിനുള്ള സൂചന നൽകുമെന്നും ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രയേൽ ഔദ്യോഗികമായി 11 മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, മാധ്യമങ്ങൾക്കുള്ള കർശന നിയന്ത്രണം യഥാർത്ഥ നാശനഷ്ടങ്ങൾ ഇതിലും വലുതായിരിക്കാം എന്ന സംശയത്തിന് കാരണമാകുന്നുണ്ട്.
ഇസ്രയേലിൽ 500-ലധികം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചിട്ടും "പരിമിതമായ നാശനഷ്ടങ്ങൾ"എന്ന് ഇസ്രയേൽ അവകാശപ്പെടുന്നത് തങ്ങളുടെ പ്രതിരോധ സംവിധാനത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനുള്ള ശ്രമമാണെന്നും നിരീക്ഷകർ കരുതുന്നു. ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ ഈ നിയന്ത്രണത്തെ 'വാർത്താ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യുദ്ധകാലത്ത് ഇത്തരം നിയന്ത്രണങ്ങൾ സ്വാഭാവികമാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.
Kerala
തേക്കടി/തിരുവനന്തപുരം: “ഞങ്ങൾ കുരങ്ങിനെയും കാട്ടിയെയും ഒക്കെ ഭയക്കില്ല. കൊല്ലുകയും ഇല്ല, പകരം തൊഴുതുനിൽക്കും”. എന്നിട്ടും ഫോറസ്റ്റ് കാർ സ്വൈരം തരുന്നില്ലെന്ന് ആദിവാസി മന്നാംകുടിയിൽനിന്നുള്ള ചെറുപ്പക്കാർ, കാട്ടു ടൂറിസത്തിൽനിന്നു നല്ല വരുമാനം കിട്ടിയിട്ടും നാട്ടുകാർക്കു വേണ്ടത്ര ഗുണം കിട്ടുന്നില്ലെന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും, കാടും കൂടി വന്യമൃഗങ്ങളുടെ എണ്ണവും കൂടി എന്നിട്ടും വനംവകുപ്പുകാരെ ആരും പ്രത്യേകിച്ച് മാധ്യമങ്ങൾ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നു വനം ജീവനക്കാർ.
പെരിയാർ കടുവാ സങ്കേതത്തിൽ കൂടിയ മാധ്യമ, സാഹിത്യ, പരിസ്ഥിതി കൂട്ടായ്മയിൽ ഓരോ വിഭാഗത്തിനും പറയാൻ ഒട്ടേറെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും മാധ്യമ പ്രവർത്തകരും എഴുത്തുകാരും അതു കേൾക്കാനും എത്തി.
പെരിയാർ കടുവാ സങ്കേതത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിരുന്നു കൂട്ടായ്മ. ഒരുകാലത്ത് ആദിവാസികളും വനം വകുപ്പും പത്രമേഖലയും പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ചു നടത്തിയ കൂട്ടായ ശ്രമമാണ് സൈലന്റ് വാലി ഉൾപ്പെടെയുള്ള നിത്യഹരിത വനങ്ങൾ ഇന്നും നിലനിൽക്കുന്നതിനു കാരണമെന്നു ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒരുമിച്ച് അഭിപ്രായപ്പെട്ടപ്പോൾ ആ കൂട്ടായ്മ നഷ്ടമായെന്നും വീണ്ടും തുടരേണ്ടത് കേരളത്തിന്റെ ഹരിത രാഷ്ട്രീയത്തിന് ആവശ്യമാണെന്നും അഭിപ്രായമുയർന്നു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടന പ്രസംഗത്തിൽ ഇടുക്കിയിലെ സാമാന്യ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വനം വകുപ്പ് ചെയ്യേണ്ട കാര്യങ്ങളും അക്കമിട്ടു നിരത്തി. കാട്ടിനുള്ളിൽ ടൂറിസവും താമസ സൗകര്യങ്ങളും റിസോർട്ടുകളും പെരുകുന്പോൾ വന്യമൃഗങ്ങൾ നാട്ടിലെ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്നതു സ്വാഭാവികമാണെന്നു ചർച്ചയിൽ പങ്കെടുത്ത ആദിവാസി നേതാക്കൾ പറഞ്ഞത് വനംവകുപ്പിന്റെ ടൂറിസം പദ്ധതിയിൽ ചില നിയന്ത്രണങ്ങൾ വേണമെന്നതിലേക്കു വിരൽചൂണ്ടുന്നതായിരുന്നു.
മുഖ്യപ്രഭാഷണം നടത്തിയ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി വനം വകുപ്പ്-പരിസ്ഥിതി-മാധ്യമ കൂട്ടായ്മ വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നു സൂചിപ്പിച്ചു.
കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, പരിസ്ഥിതി പത്രപ്രവർത്തകരായ വർഗീസ് തോമസ്, അനിൽ വള്ളിക്കോട്, വിനോദ് കണാളി, രാഷ്ട്രീയ പരിസ്ഥിതി സംഘടനകളുടെ പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മൊഴി സാംസ്കാരിക സംഘം ഏഴു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. രാഹുലിനെ പരസ്യ സംവദത്തിന് വെല്ലുവിളിക്കുകയാണെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി.
ചാനലിന് പണം നൽകിയാണ് ഇന്റർവ്യൂ നൽകിയത്. ഇന്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ?. രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയാറാണ്.
രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമ നടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്.
എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും ഞാൻ തയാറാണ്. രാഹുലിന് ധൈര്യം ഉണ്ടോ ഫോൺ കാണിക്കാൻ. നേരിട്ട് കാണണം എന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ.
എന്റെ സോഷ്യൽമീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം. ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.
എന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നതാണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണ്. രാഹുൽ എന്ന കോഴി, സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രമാണ്.
മുഖം കാണിക്കാതെ കരഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിർന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ല. തുറന്നുപറച്ചിലുകൾ ഒരു അജണ്ടയുടെയും ഭാഗമല്ല. ചാനലുകൾ അവൾക്കൊപ്പം എന്നത് പ്രവൃത്തിയിൽ കാണിക്കണം. അല്ലാതെ പീഡകനൊപ്പം നിൽക്കുന്നത് മാധ്യമ പ്രവർത്തനം അല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു
Leader Page
“Tweet others the way you want to be tweeted”- പ്രഗത്ഭയായ അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയും അഭിനേത്രിയുമായ ജർമനി കെന്റിന്റെ ‘You Are What You Tweet’ എന്ന പുസ്തകത്തിലെ ഉദ്ധരണിയാണ്. ഉദ്ധരണിയും പുസ്തകത്തിന്റെ പേരും ഒരുപോലെ പ്രസക്തമാണ്. സമൂഹമാധ്യമങ്ങളിലും പൊതുമാധ്യമങ്ങളിലും ഒരു വ്യക്തി പറയുന്ന കാര്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളും അയാളുടെ/അവളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. “മറ്റുള്ളവര് നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള് അവരോടും പെരുമാറുവിന്” (ലൂക്കാ 6:31) എന്നതാണ് സകല ധാർമികതയുടെയും അടിസ്ഥാനതത്വം. മാധ്യമ ധാർമികതയ്ക്കും ഇതു ബാധകമാണ്. നിങ്ങൾ എങ്ങനെ ട്വിറ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നുവോ, നിങ്ങൾ എങ്ങനെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ മറ്റുള്ളവരെയും അവതരിപ്പിക്കുക. എന്നാൽ, മലയാള മാധ്യമങ്ങൾ പലതിന്റെയും നിലപാടെന്താണ്? വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്.
പീഡനം
ഉപയോഗത്തിലൂടെ അർഥം മാറിയ ഒട്ടേറെ വാക്കുകൾ മലയാളത്തിലുണ്ട്. ‘പണികിട്ടി’, ‘തേപ്പ്’, ‘പൊളിച്ചു’ തുടങ്ങിയ വാക്കുകൾ ഉദാഹരണങ്ങളാണ്. ഇവയ്ക്ക് ഏതാണ്ട് ഇരുപതു കൊല്ലം മുമ്പുള്ള അർഥമല്ല ശ്രവണമാത്രയിൽ നമ്മുടെ മനസിലേക്കു വരുന്നത്. ‘പീഡനം’ അത്തരത്തിലുള്ള ഒരു പദമാണ്. ‘മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം’ എന്നാണ് ശരിയായ അർഥം. ഇത് ശാരീരികമോ മാനസികമോ വൈകാരികമോ ലൈംഗികമോ ഒക്കെയാകാം. എന്നാൽ, മലയാള മാധ്യമങ്ങൾ ഈ വാക്കിനെ ‘ബലാത്സംഗം’ എന്ന ഒറ്റ അർഥത്തിലേക്ക് ഒതുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേൾക്കുമ്പോൾ സങ്കടവും വേദനയും ഉളവാക്കേണ്ട ഈ വാക്ക് ഇന്ന് ചിലരിലെങ്കിലും കൗതുകവും മൃദുലവികാരങ്ങളും ഉണരാൻ കാരണമാകുന്നു.
പൈങ്കിളിവാർത്തകൾ
ദേശീയവാർത്തകൾ, അന്തർദേശീയ വാർത്തകൾ, കായികവാർത്തകൾ, കൗതുകവാർത്തകൾ എന്നിവപോലെതന്നെ ‘പൈങ്കിളിവാർത്തകൾ’ എന്ന പുതിയൊരു വാർത്താവിഭാഗംകൂടി മലയാളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. മഞ്ഞ മാധ്യമപ്രവർത്തനം ലോകത്തെല്ലായിടത്തും ഉണ്ടെങ്കിലും അതിനൊരു മുഖ്യധാരാ സ്വഭാവം കൈവരുന്നത് കേരളത്തിലായിരിക്കും. മറ്റേതെങ്കിലും ദേശത്ത് മുഖ്യധാരാ മാധ്യമങ്ങൾ ഇതുപോലെ പൈങ്കിളിവാർത്തകൾക്കു പുറകെ പായുന്നുണ്ടാവുമോ? അറിയില്ല. പ്രശസ്തരായ ആളുകളെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ടാവും. എന്നാൽ, സാധാരണക്കാരുടെ സ്വകാര്യജീവിതത്തിലേക്ക് കാമറക്കണ്ണുകൾ തിരിച്ചുവയ്ക്കാനുള്ള സാധ്യത കുറവാണ്.
സെൻസേഷണലിസം
ഈ ചെറിയ മലയാളത്തിൽ പതിനൊന്ന് മുഖ്യധാരാ വാർത്താ ചാനലുകളുണ്ട്. കൂടാതെ, ധാരാളം ലോക്കൽ ചാനലുകളുമുണ്ട്. ഇവ തമ്മിൽ ശക്തമായ കിടമത്സരം നിലനിൽക്കുന്നു. ആരാദ്യം പറയും എന്നതാണ് ആശങ്ക! പറയുന്നതിൽ വാസ്തവമുണ്ടോ എന്നതിൽ നിശ്ചിന്ത. റേറ്റിംഗ് കൂടുന്നതിനായി വസ്തുതകളേക്കാൾ കൂടുതലായി ഇവർ സെൻസേഷനെ ആശ്രയിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കുമെന്നതു മാത്രമല്ല ഇതിന്റെ ഗുണം, മാധ്യമപ്രവർത്തകർക്ക് ജോലിയും എളുപ്പമാകും. ഒരു വാർത്ത ലഭിച്ചാൽ അതിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചു പോയി യാഥാർഥ്യങ്ങൾ കണ്ടെത്തി ലോകത്തോടു സത്യം വിളിച്ചുപറയുന്നതിന്റെ പത്തിലൊന്നുപോലും അധ്വാനമോ സമയവ്യയമോ ആവശ്യമില്ല സെൻസേഷനുകൾ ചമയ്ക്കുന്നതിനും അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിനും. എന്നാൽ, ഇതുമൂലം വ്യക്തികൾക്കും കുടുംബങ്ങൾക്കും അവരുടെ സ്വകാര്യജീവിതത്തിനും സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് എത്ര മാധ്യമപ്രവർത്തകർ ചിന്തിക്കുന്നുണ്ട്? വ്യക്തികളുടെ സ്വകാര്യതകൾ വെളിപ്പെടുത്തുക, അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുക, അവരെക്കുറിച്ച് അവാസ്തവങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവ, അവരെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അകറ്റും. യാതൊരു തെറ്റുംചെയ്യാത്ത കുടുംബാംഗങ്ങൾ അപമാനിക്കപ്പെടും. കൂടാതെ, സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും പ്രേക്ഷകരുടെ ചിന്താഗതികളെയും മാനസികാരോഗ്യത്തെയും വരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രിയ മാധ്യമപ്രവർത്തകരേ, നിങ്ങളുടെ കർത്തവ്യം സെൻസേഷനല്ല, അൽസേഷനാണ്. നിങ്ങൾ കാവൽക്കാരാണ്, ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, അവകാശങ്ങളുടെ, ധാർമികതയുടെ, മനുഷ്യത്വത്തിന്റെ, മറ്റു പലതിന്റെയും. അതുകൊണ്ടാണ് നിങ്ങളെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്നു വിളിക്കുന്നത്.
മാധ്യമ ധാർമികത
ഏതൊരു പ്രഫഷനും അതിന്റേതായ എത്തിക്സ് ഉണ്ട്; കൂടെ മാധ്യമമേഖലയ്ക്കും. തന്റെ കോഴ്സിന്റെ ഭാഗമായി മീഡിയാ എത്തിക്സ് പഠിക്കാത്ത ഒരു മാധ്യമപ്രവർത്തകനും പ്രവർത്തകയും ഉണ്ടാകാൻ വഴിയില്ല. വാർത്തകൾ ശേഖരിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും പാലിക്കേണ്ട സത്യസന്ധത, കൃത്യത, നിഷ്പക്ഷത, തുടങ്ങിയവയെക്കുറിച്ച് അറിയാത്തവരല്ല മാധ്യമപ്രവർത്തകർ. അഭിപ്രായസ്വാതന്ത്ര്യവും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വവും തമ്മിലുള്ള സന്തുലിതാവസ്ഥ അവർ പാലിക്കേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കാനും തെറ്റായ വിവരങ്ങൾ തടയാനും അവർ ബാധ്യസ്ഥരാണ്. വിശ്വസനീയമായ വിവരങ്ങൾ നൽകാനും സാമൂഹിക സുസ്ഥിരത ഉറപ്പാക്കാനും അവർക്കു കടമയുണ്ട്. എന്നാൽ, കിടമത്സരങ്ങൾക്കിടയിൽ ഇവയൊക്കെ പലരും പലപ്പോഴും മറന്നുപോകുന്നു.
Kerala
പത്തനംതിട്ട: ചൊവ്വാഴ്ച രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് നിർദ്ദേശം. സ്പെഷ്യൽ കമ്മിഷണർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വർണക്കൊള്ളയിൽ ചൊവ്വാഴ്ച എസ്ഐടി ശബരിമലയിൽ വിശദ പരിശോധന നടത്തും.
ഇതേ തുടർന്നാണ് മാധ്യമങ്ങൾ ഒഴിയണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വിഎസ്എസ്സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാജിവാഹന കൈമാറ്റവും പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്ഐടി കോടതിയിൽ നൽകിയ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് സ്വർണക്കൊള്ളയുടെ വ്യാപ്തി കൂട്ടുന്നതാണ്.
സ്വർണംപൂശി പോറ്റിയും സംഘവും തിരിച്ചെത്തിച്ച പാളികൾ യഥാർഥ പാളികളല്ലെന്ന മുൻകാല സംശയം ബലപ്പെടുകയാണെന്ന് കോടതി അറിയിച്ചു. സന്നിധാത്തെത്തി വാതിലുകളുടെ തെളിവെടുക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
Movies
നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ പോലീസിൽ പരാതി നൽകി താരത്തിന്റെ സഹോദരി.
നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന് കാണിച്ചാണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
2025 ഡിസംബർ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.
നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീട്ടിൽ നിന്നും ഇറങ്ങുന്നതും കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. തിരികെ വന്ന് ഭാര്യയെയും മകളെയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളുമെല്ലാം ഡ്രോൺ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു.
ദിലീപിന്റെ സഹോദരി നൽകിയ പരാതിയുടെ പൂർണ രൂപം
എസ്. ജയലക്ഷ്മി (സബിത) പത്മസരോവരം, കൊട്ടാരക്കടവ് റോഡ്, ആലുവ.
സ്റ്റേഷൻ ഹൗസ് ഓഫിസർ, ആലുവ.
വിഷയം: 08.12.2025-ൽ റിപ്പോർട്ടർ ടിവിയും ഏഷ്യാനെറ്റ് ടിവിയും ഞങ്ങളുടെ സ്വകാര്യ വസതിക്ക് മുകളിൽ നിയമവിരുദ്ധമായും അനുമതിയില്ലാതെയും ഡ്രോൺ നിരീക്ഷണം നടത്തിയതിനെതിരെയുള്ള പരാതി.
സർ, സിനിമ നടൻ ദിലീപിന്റെ സഹോദരിയാണ് ഞാൻ. മേൽ സൂചിപ്പിച്ച വിലാസത്തിൽ അദ്ദേഹത്തോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. 2025 ഡിസംബർ എട്ടിന്, റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ടിവി എന്നീ ചാനലുകൾ ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഡ്രോൺ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ച് അവർ ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തുകയും അത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിലെ .... സംപ്രേക്ഷണത്തിനിടെ ഡ്രോൺ അയച്ചതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്, ഇതിലൂടെ ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ ഒരു മാധ്യമസ്ഥാപനത്തിനും അധികാരമില്ല.
ഡ്രോൺ നിരീക്ഷണം നടത്തിയ സമയവും രീതിയും പരിശോധിച്ചാൽ, ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങൾ ശേഖരിച്ച് സംപ്രേക്ഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യം വ്യക്തമാണ്.
റിപ്പോർട്ടർ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും മേൽപറഞ്ഞ വ്യക്തികളുടെയും ഈ പ്രവൃത്തികൾ ഞങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ്. ഇത് ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം സെക്ഷൻ 329 (ക്രിമിനൽ അതിക്രമം), സെക്ഷൻ 351 (ക്രിമിനൽ ഭീഷണി), സെക്ഷൻ 270 (പൊതുജനശല്യം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണ്.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേക്ഷണം ചെയ്യുകയും ചെയ്തതിലൂടെ, 08.12.2025-ൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു.
അതിനാൽ, മേൽപറഞ്ഞ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ഉടനടി നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
എസ്. ജയലക്ഷ്മി.
Kerala
തിരുവനന്തപുരം: ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും ആ നടപടി നിലനിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ലെന്നും സിപിഎം ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നെന്തിനെന്നും ചോദിച്ച പ്രതിപക്ഷ നേതാവ്, നടപടിയെടുക്കാത്തത് സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വ്യക്തമാക്കി.
പാലക്കാട്ടെ സിപിഎമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണ്. നിയമസഭ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്.
ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമെന്നും അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും. ബിജെപിയെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ടെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ.
റസൂൽ പൂക്കുട്ടി സ്ഥാനമേൽക്കുന്ന ചടങ്ങിൽ തന്റെ സാന്നിധ്യമുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വലിയ വിഷമമുണ്ട്. ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചില്ല. തന്നെ മാറ്റിയതും പുതിയ ആളെ നിയോഗിച്ചതും അറിഞ്ഞില്ല. എന്നെ നിയോഗിച്ചത് സർക്കാരാണ്. എന്റെ ചുമതല കൃത്യമായും സുതാര്യമായും ജനകീയമായും സത്യസന്ധതയോടും ആത്മാർഥതയോടും കൂടിയാണ് ചെയ്തത്- പ്രേംകുമാർ പറഞ്ഞു.
അതേസമയം, നിലമ്പൂര് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് എത്താതിരുന്നതും ആശ സമരത്തിന് അനുകൂലമായി പ്രതികരിച്ചതുമാണ് പ്രേംകുമാറിന്റെ സ്ഥാനംചലിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ചോദ്യങ്ങളോട് പ്രേംകുമാർ പ്രതികരിച്ചില്ല.
Kerala
കൊച്ചി: സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയും പ്രശ്നങ്ങളെയും അവതരിപ്പിക്കാനും അവർക്ക് ആവശ്യമായ വിവരങ്ങളും വസ്തുതകളും കൃത്യതയോടെ നൽകാനും മാധ്യമങ്ങൾക്കു കടമയുണ്ടെന്ന് മന്ത്രി പി. രാജീവ്.
കർഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങളറിഞ്ഞു ശക്തമായ മാധ്യമ നിലപാടുകൾ സ്വീകരിക്കാൻ ദീപികയ്ക്കു സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.കൊച്ചിയിൽ ദീപിക ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കുമുമ്പ് ദീപികയുടെ ന്യൂസ് പോർട്ടൽ ഉദ്ഘാടനം ചെയ്തതു മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. ഇപ്പോൾ പോർട്ടലിന്റെ റീലോഞ്ചിംഗ് നിർവഹിക്കാനായത് അഭിമാനമായി കാണുന്നു.
വസ്തുതകളേക്കാൾ വ്യാഖ്യാനങ്ങൾക്കു പ്രാമുഖ്യം നൽകുന്ന മാധ്യമപ്രവർത്തനത്തിൽ വഴിമാറി നടക്കാനും സത്യത്തോടൊപ്പം നീങ്ങാനും ദീപികപോലുള്ള പത്രങ്ങൾക്കു സാധിക്കും.
ചെറുപ്പക്കാരെ വാർത്താമാധ്യമങ്ങളിലേക്കു കൊണ്ടുവരാനാകുന്ന ശ്രമങ്ങൾ ഉണ്ടാകണം. ബുദ്ധിമുട്ടുകൾ നേരിടുന്ന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിൽ ദീപിക എക്കാലവും പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്. അടുത്തിടെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച ദീപിക പരമ്പര ശ്രദ്ധിച്ചിരുന്നു. ദീപിക നിരന്തരം പുതുക്കലുകൾ കൊണ്ടുവരുന്നതും എടുത്തുപറയേണ്ടതാണ്.
സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നു. പുതിയ മേഖലകളിലേക്കുള്ള ദീപികയുടെ ചുവടുവയ്പുകൾ പ്രതീക്ഷ നൽകുന്നതാണ്-മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പോലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച സർക്കുലറിൽ പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവുമുണ്ട്.
സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
സമീപകാലത്ത് ഒരു കേസ് പരിഗണിച്ചപ്പോൾ, പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.
കുറ്റാരോപിതൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ല. അതുകൊണ്ടുതന്നെ അന്വേഷണ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കുലർ പുറത്തിറക്കിയത്.
Kerala
തിരുവനന്തപുരം: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ സിപിഎം പ്രവര്ത്തകര് മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില് പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി. സ്കൂളില് പ്രശ്നം ഉണ്ടാകുമ്പോള് മാധ്യമങ്ങളെ തടഞ്ഞിട്ട് കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
മാധ്യമങ്ങളെ ഇറക്കിവിടേണ്ട കാര്യമില്ല. ജനാധിപത്യ പ്രക്രിയയില് പല പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണ്.
മാധ്യമവിലക്കല്ല പോംവഴി. ആലപ്പുഴ കാര്ത്തികപ്പള്ളി യുപി സ്കൂലില് നടന്ന സംഭവങ്ങള് അന്വേഷിക്കും. ഇക്കാര്യത്തില് പഞ്ചായത്തിനോട് വിശദീകരണം തേടുമെന്നും മന്ത്രി പ്രതികരിച്ചു.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കി.
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന്
ശ്രമമുണ്ടായി.
ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയിൽ സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് രാവിലെ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്.
District News
കോഴിക്കോട്: ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികം ആഘോഷിച്ചു. തളി സാമൂതിരി ഹാളിൽ നടന്ന ചടങ്ങ് എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മനസ് കൊടുത്ത് ജീവ കാരുണ്യ പ്രവർത്തനം എക്കാലവും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആശ്രിതയുടെ പ്രവർത്തനം അത്തരത്തിലുള്ളതാണെന്നും എംപി കൂട്ടിച്ചേർത്തു. ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് റാണി ശിവദാസ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ടി. റിനീഷ് മുഖ്യാതിഥിയായി. ചടങ്ങിൽ സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം രമേഷ് കോട്ടൂളി ( ദീപിക), അജീഷ് അത്തോളി (ജീവൻ ടിവി), സനോജ് കുമാർ ബേപ്പൂർ (മീഡിയ വൺ), എസ്. പാർവതി ( മനോരമ ന്യൂസ്),
സോനു വെള്ളിമാട് കുന്ന് (പിടിഐ) , ജോൺസൺ കെ. ജോർജ് ( കോഴിക്കോട് വിഷൻ) എന്നിവർ എംപിയിൽ നിന്ന് ഏറ്റുവാങ്ങി. ജീവ കാരുണ്യ പ്രവർത്തകരായ ജയരാജൻ അനുഗ്രഹ, സജീവൻ വളപ്പിൽ എന്നിവരെ ആദരിച്ചു.