Education
തിരുവനന്തപുരം: 2026 വർഷത്തെ ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് (എൻടിഇസി) പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https:// pareeks habhavan.kerala.gov.in/-ൽ ലഭ്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നതിനുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടു മാസത്തിനു ശേഷം പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ അതു പരിഗണിച്ച് സർക്കാർ വേതന പരിഷ്കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2022 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെ ആയിരിക്കും ശന്പള പരിഷ്കരണം നടപ്പിലാക്കുന്നത്.
അടിസ്ഥാന ശന്പളം കൂടാതെ അധിക അലവൻസുകളും നിർദേശിച്ചിട്ടുണ്ട്. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ പതിനൊന്നോ അതിൽ അധികമോ ജീവനക്കാരുണ്ടെങ്കിൽ അടിസ്ഥാന ശന്പളത്തിന്റെ മൂന്നു ശതമാനമായിരിക്കും അധിക അലവൻസ്. 101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അധിക അലവൻസ് താഴെ പറയുന്ന കണക്കിൽ:
മിനിസ്റ്റീരിയൽ (2.5%), നഴ്സിംഗ്(10%) പാരാമെഡിക്കൽ (3%), ഹെൽത്ത് കെയർ പ്രഫഷണൽസ് (10%)
►301 മുതൽ 500 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (5%), നഴ്സിംഗ് (20%), പാരാമെഡിക്കൽ (6%), ഹെൽത്ത് കെയർ പ്രഫഷണൽസ് (20%)
►501 മുതൽ 700 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (7.5%), നഴ്സിംഗ് (30%), പാരാമെഡിക്കൽ (9%), ഹെൽത്ത് കെയർ പ്രഫഷണൽസ് (30%)
►701 മുതൽ 800 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (10%), നഴ്സിംഗ് (40%), പാരാമെഡിക്കൽ (12%), ഹെൽത്ത് കെയർ പ്രഫഷണൽസ് (40%)
►801 മുതൽ മുകളിലേക്ക്◄
മിനിസ്റ്റീരിയൽ (12.5%), നഴ്സിംഗ് (50%), പാരാമെഡിക്കൽ (15%), ഹെൽത്ത് കെയർ പ്രഫഷണൽസ് (50%)
കൂടാതെ, ഡിഎയും വാർഷിക ഇൻക്രിമെന്റും അനുവദിക്കും. സർവീസ് വെയ്റ്റേജും നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളോട് ആക്ഷേപങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ സ്പെഷൽ സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -01 എന്ന വിലാസത്തിൽ അയയ്ക്കണം.
Kerala
കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.
മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.
സെക്ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.
University News
എംജി സര്‍വകലാശാലയുടെ 2025 വര്‍ഷത്തെ (ഡിസംബര്‍ സെഷന്) പിഎച്ച്ഡി പ്രവേശനത്തിനായി 31 വരെ അപേക്ഷിക്കാം. https://researchonline.mgu.ac.in/login എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്, 2013 അഡ്മിഷന് അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന് റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഓഗസ്റ്റ് 2025 പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ നടക്കും.
വൈവ വോസി
എംകോം അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് (2001 ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍) (2002 ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍, ആനുവല്‍ സ്കീം ജനുവരി 2025 വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി ആറിന് ആലുവ യുസികോളജില്‍ നടക്കും.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എംഎസ്്സി സുവോളജി (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30, ഫെബ്രുവരി നാല്, ഒമ്പതു തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ, കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
Kerala
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി.
പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് ഗോസ്പല്‍ ഏഷ്യാ എന്ന സംഘടന സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി.
വിമാനത്താവളത്തിനായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ മതിയാകുമെന്നും ചീഫ് ജസ്റ്റീസ് സി. ജയചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പെർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.
ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വിജ്ഞാപനമാണ് പുറപ്പെടുവിക്കുക.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.
തിരുവനന്തപുരം കോർപറേഷനിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയിക്കേണ്ടതുണ്ട്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി സ്ഥാനാർഥികൾ ജയിച്ചിരിക്കുന്നത്. ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ നില മെച്ചപ്പെടുത്തിയ യുഡിഎഫ് സീറ്റ് നില 19 ആക്കി ഉയർത്തി.
രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചിട്ടുണ്ട്. പൊതുസ്വതന്ത്രനെ പുറത്തുനിന്ന് പിന്തുണച്ച് യുഡിഎഫും എൽഡിഎഫും ചേർന്ന് ഭരണം അട്ടിമറിക്കാനുള്ള സാധ്യതകളെ അകറ്റി നിർത്തണമെങ്കിൽ വിഴിഞ്ഞം വാർഡിൽ ബിജെപിക്ക് ജയിക്കേണ്ടതുണ്ട്.