നീലേശ്വരം: രാജാ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി വീണ്ടും ആറുമാസത്തേക്ക് നീട്ടി. റോഡിന്റെ ഇരുവശങ്ങളിലും നിന്നായി ഏറ്റെടുക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അധിക തുകയായി 15.85 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഉത്തരവിറങ്ങിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
നേരത്തേ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ സമയപരിധി കഴിഞ്ഞ ഏപ്രിൽ 10ന് അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ സമയപരിധി വീണ്ടും നീട്ടിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിക്കു കീഴിൽ 40.91 കോടി രൂപ വകയിരുത്തി സാമ്പത്തികാനുമതി നൽകിയിരുന്ന പദ്ധതിയുടെ അടങ്കൽ തുക കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 52.13 കോടി രൂപയായി ഉയർത്തിയിരുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ കൃത്യമായ രൂപരേഖയും നഷ്ടപരിഹാരത്തുകയും സംബന്ധിച്ച സംശയങ്ങളും തർക്കങ്ങളും അവസാനിച്ച സാഹചര്യത്തിൽ അടുത്ത ആറുമാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങാനാകും.
രാജാറോഡ് വികസനത്തിന്റെ അനുബന്ധ പദ്ധതിയായ കച്ചേരിക്കടവ് പാലം നിർമാണപ്രവൃത്തികൾ ഇപ്പോൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഉൾനാടൻ ജലപാതയ്ക്കു കൂടി സഹായകമായ രീതിയിൽ വില്ലിന്റെ ആകൃതിയിൽ മുകളിലേക്കു വളഞ്ഞ ഗർഡറുകളോടു കൂടിയ മധ്യഭാഗത്തിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
മഴക്കാലം നേരത്തേ എത്തിയതോടെ പാലം നിർമാണത്തിനായി പുഴയുടെ മധ്യത്തിൽ നിർമിച്ച ബണ്ട് തുറന്നുകൊടുക്കേണ്ടിവരുമോയെന്ന സംശയമുയർന്നിട്ടുണ്ട്. അങ്ങനെയായാൽ പാലംപണി കുറച്ചുകൂടി നീണ്ടുപോകും. എങ്കിലും റോഡ് വികസനവും പാലത്തിന്റെ നിർമാണവും ഏതാണ്ട് ഒരേസമയത്ത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
Tags : nattu vishesham Land acquisition notification