National
ഗോഹട്ടി/പുതുച്ചേരി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. രണ്ടിടത്തും എൻഡിഎ ആണ് അധികാരത്തിലുള്ളത്.
ആസാമിൽ തുടർച്ചയായ മൂന്നാം വിജയം ബിജെപി ലക്ഷ്യമിടുന്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ തന്ത്രങ്ങളൊരുക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഗൗരവ് ഗൊഗോയ് ആണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്. 722 സ്ഥാനാർഥികളാണു രംഗത്തുള്ളത്.
ഹിമന്ത ജലുക്ബാരിയിലും ഗൊഗോയി ജോർഹട്ടിലും ജനവിധി തേടുന്നു. ആകെ 2.5 കോടി വോട്ടർമാർ. കോൺഗ്രസ് 99 സീറ്റിലും ബിജെപി 90ലും മത്സരിക്കുന്നു. എഐയുഡിഎഫ് 30 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കുന്നു. ബിജെപി, എജിപി, ബിപിഎഫ് എന്നിവയാണ് എൻഡിഎയിലെ ഘടകകക്ഷികൾ. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ റായ്ജോർ ദൾ, ആസാം ജതിയ പരിഷത്ത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളുമുണ്ട്. എഎപി, തൃണമൂൽ കോൺഗ്രസ്, ജെഎംഎം എന്നിവർ ഒറ്റയ്ക്കു മത്സരിക്കുന്നു.
പുതുച്ചേരിയിൽ അഞ്ചാം തവണ മുഖ്യമന്ത്രിസ്ഥാനമാണ് എൻആർകോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസ്വാമി ലക്ഷ്യമിടുന്നത്. എൻആർ കോൺഗ്രസ്, ബിജെപി, അണ്ണാഡിഎംകെ, ഐജെകെ എന്നീ കക്ഷികളാണ് എൻഡിഎയിലുള്ളത്. കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ ഡിഎംകെയും വിസികെയും ഉൾപ്പെടുന്നു.
ഡിഎംകെയ്ക്കു നല്കിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് പ്രതിപക്ഷസഖ്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പുതുച്ചേരിയിൽ 16 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
National
ഗോഹട്ടി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഇരു സംസ്ഥാനങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണുള്ളത്.
ആസാമിൽ 722 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ബിജെപി മുന്നണിയും കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയും ആസാമിൽ നേർക്കു നേർ പോരാട്ടത്തിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിജെപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഗൗരവ് ഗൊഗോയി ആണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി.
ഹിമന്ത ബിശ്വ ശർമ, ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ, അതുൽ ബോറ, ചന്ദ്രമോഹൻ പട്ടോവാരി, അഖിൽ ഗൊഗോയി, ലുരിൻജ്യോതി ഗൊഗോയി തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ.
പുതുച്ചേരിൽ 30 സീറ്റുകളിലേക്ക് 294 സ്ഥാനാർഥികൾ രംഗത്തുണ്ട്. എഐഎൻആർസി നേതൃത്വം നല്കുന്ന എൻഡിഎയിൽ ബിജെപി, അണ്ണാ ഡിഎംകെ, എൽജെകെ തുടങ്ങിയ കക്ഷികളുമുണ്ട്. എഐഎൻആർസി 16 സീറ്റിലും ബിജെപി പത്തിലും മത്സരിക്കുന്നു. അണ്ണാ ഡിഎംകെ, എൽജെകെ കക്ഷികൾക്ക് രണ്ടു വീതം സീറ്റ് ലഭിച്ചു.
പ്രതിപക്ഷമുന്നണിക്കു നേതൃത്വം നല്കുന്ന കോൺഗ്രസ് 16 സീറ്റിലാണ് മത്സരിക്കുന്നത്. ഡിഎംകെ 13ലും വിസികെ ഒരു സീറ്റിലും ജനവിധി തേടുന്നു.
ഡിഎംകെയുടെ ആറു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ രംഗത്തുള്ളത് മുന്നണിയിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. നടൻ വിജയിന്റെ ടിവികെ 28 സീറ്റിൽ മത്സരിക്കുന്നു. രണ്ടു സീറ്റ് നെയ്യം മക്കൾ കഴകത്തിനു വിട്ടുനല്കി.
National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില് ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം കേരളം 29 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വിഷ്ണു വിനോദ് 162 റൺസാണ് എടുത്തത്. 84 പന്തിൽ 13 ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 63 റൺസെടുത്തു.
സഞ്ജു സാംസൺ 11 റൺസും നായകൻ രോഹൻ കുന്നുമ്മൽ എട്ട് റൺസും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദർ ചൗഹാനും പാർത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ പുതുച്ചേരിക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായി.
ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
പുതുച്ചേരി: ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം പാർട്ടിയുടെ അധ്യക്ഷൻ വിജയ്. ഡിഎംകെയെ ഒരിക്കലും വിശ്വക്കരുതെന്നും അവർക്ക് ചതിക്കാൻ മാത്രമാണ് അറിയാവുന്നതെന്നും വിജയ് പറഞ്ഞു.
പുതുച്ചേരിയിൽ നടന്ന ടിവികെയുടെ പൊതുസമ്മേളനത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. ഉപ്പളം എക്സ്പോ ഗ്രൗണ്ടിലായിരുന്നു ടിവികെയുടെ സമ്മേളനം. പുതുച്ചേരിക്കാരോട് ടിവികെയെ വിശ്വസിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
പുതുച്ചേരിക്കാരെ കേന്ദ്രം വഞ്ചിച്ചെന്നും വിജയ് കുറ്റപ്പെടുത്തി. പൂർണ സംസ്ഥാന പദവി അനുവദിക്കാം എന്ന് പറഞ്ഞാണ് പുതുച്ചേരിക്കാരെ കേന്ദ്രസർക്കാർ പറ്റിച്ചതെന്നും വിജയ് പറഞ്ഞു.
എന്നാൽ പുതുച്ചേരിയിൽ അധികാരത്തിലുള്ള എൻഡിഎ സർക്കാരിനെ വിജയ് അഭിനന്ദിച്ചു. എതിർച്ചേരിയിലുള്ള പാർട്ടിയുടെ പരിപാടിയായിട്ടും വേണ്ട സുരക്ഷ അവർ ഒരുക്കിതന്നുവെന്നാണ് വിജയ് പറഞ്ഞത്. സർക്കാരിന് വജയ് നന്ദിയും പറഞ്ഞു. തമിഴ് നാട് സർക്കാർ ഇത് കണ്ട് പഠിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
National
പുതുച്ചേരി: വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരിയിലെ പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, പൊതുയോഗം നടത്തുന്നതിന് കർശന നിബന്ധനകളാണ് പോലീസ് ഏർപ്പെടുത്തിയട്ടുള്ളത്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു.
പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.
National
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പോലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി.
പുതുച്ചേരിയിൽ വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.
ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നായിരുന്നു മറുപടി.
അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടിവികെ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.