ഗോഹട്ടി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഇരു സംസ്ഥാനങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണുള്ളത്.
ആസാമിൽ 722 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ബിജെപി മുന്നണിയും കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയും ആസാമിൽ നേർക്കു നേർ പോരാട്ടത്തിലാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിജെപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചത്. ഗൗരവ് ഗൊഗോയി ആണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി.
ഹിമന്ത ബിശ്വ ശർമ, ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ, അതുൽ ബോറ, ചന്ദ്രമോഹൻ പട്ടോവാരി, അഖിൽ ഗൊഗോയി, ലുരിൻജ്യോതി ഗൊഗോയി തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ.
പുതുച്ചേരിൽ 30 സീറ്റുകളിലേക്ക് 294 സ്ഥാനാർഥികൾ രംഗത്തുണ്ട്. എഐഎൻആർസി നേതൃത്വം നല്കുന്ന എൻഡിഎയിൽ ബിജെപി, അണ്ണാ ഡിഎംകെ, എൽജെകെ തുടങ്ങിയ കക്ഷികളുമുണ്ട്. എഐഎൻആർസി 16 സീറ്റിലും ബിജെപി പത്തിലും മത്സരിക്കുന്നു. അണ്ണാ ഡിഎംകെ, എൽജെകെ കക്ഷികൾക്ക് രണ്ടു വീതം സീറ്റ് ലഭിച്ചു.
പ്രതിപക്ഷമുന്നണിക്കു നേതൃത്വം നല്കുന്ന കോൺഗ്രസ് 16 സീറ്റിലാണ് മത്സരിക്കുന്നത്. ഡിഎംകെ 13ലും വിസികെ ഒരു സീറ്റിലും ജനവിധി തേടുന്നു.
ഡിഎംകെയുടെ ആറു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ രംഗത്തുള്ളത് മുന്നണിയിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. നടൻ വിജയിന്റെ ടിവികെ 28 സീറ്റിൽ മത്സരിക്കുന്നു. രണ്ടു സീറ്റ് നെയ്യം മക്കൾ കഴകത്തിനു വിട്ടുനല്‍കി.
Tags : Assam Puducherry Campaigning ends Niyama Sabha Election