Kerala
തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്റെ ഓഡിയോ സന്ദേശം ഉൾപ്പെടെ പുറത്തുവിട്ട് പരാതി നൽകിയ വനിത നേതാവിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി.ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെതിരെയാണ് നടപടി.
പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബിജെപി സസ്പെൻഡ് ചെയ്തു. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.
ഗുരുതര ആരോപണങ്ങളോടെയാണ് ബിന്ദു പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അസഭ്യം വിളിച്ചെന്നും കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നുണ്ട്.
വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന്‍ പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു നൽകിയ പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണു പൂർത്തിയായതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനി കേരളത്തിൽ രണ്ടു രാഷ്ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരുവശത്തു സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എൻഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളർ പൊളിറ്റിക്സ് ആയിട്ടു മാറും.
അതിന്റെ ഒരു ധ്രുവം ബിജെപി- എൻഡിഎ ആകുമെന്നതിൽ ഒരു സംശയവുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിർണായക ശക്തിയായിമാറുമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും ഇടത് സ്ഥാനാർഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രസഹ മന്ത്രി.
Kerala
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് വി. ശിവൻകുട്ടി. ഇന്ന് വൈകുന്നേരം നാലുവരെ സമയമുണ്ട്. എവിടെവെച്ചാണെങ്കിലും സംവാദത്തിന് തയാറാണെന്നും ശിവൻകുട്ടി പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് 900 കോടിയുടെ വികസനമാണ് താൻ നടപ്പിലാക്കിയത്. രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ മനസിലാക്കില്ലെന്നും സത്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ബിജെപി പുറത്തിറക്കിയ മാർഗരേഖ തട്ടിക്കൂട്ടാണ്. താൻ നടപ്പിലാക്കിയ പദ്ധതികളും ബിജെപിയുടെ മാർഗരേഖയിലുണ്ട്. തനിക്ക് ഭരണാനുമതി കിട്ടിയ പദ്ധതികളും ബിജെപി ഉൾപ്പെടുത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. മണ്ഡലത്തിൽ പണം ഒഴുക്കുകയാണ് രാജീവ് ചന്ദ്രശേഖർ.
രാജീവിനൊപ്പം മത്സരിക്കാൻ കഴിയുന്നത് അദാനിക്ക് മാത്രമാണ്. താൻ കാശ് കൊടുത്തിട്ട് എംപി സ്ഥാനം വാങ്ങിച്ചിട്ടില്ല. തന്റെ ആസ്തിവിവരം ആർക്കും പരിശോധിക്കാം. അമ്മായിയപ്പനെ ചതിച്ച ശീലം തനിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചെ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി എന്തിനു പറയണം.
കേന്ദ്രത്തിനു പറയാനുള്ളതെല്ലാം മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിരവധി പ്രവർത്തകരെ കൊന്ന സിപിഎമ്മുമായി എങ്ങനെ ധാരണ ഉണ്ടാക്കും. പിണറായിയെ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗമല്ല. കോൺഗ്രസിന്റെ എല്ലാ കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിൽ പൊളിയും.
ശബരിമല കൊള്ളയെ കുറിച്ച് മോദി മുമ്പ് സംസാരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് വിവരം ഇല്ലാത്തതിന് എന്തു പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ക്രൈസ്തവ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്ന പണം ദുരുപയോഗം ചെയ്യുന്നതും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുമാണ് കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സംഘടനകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളും നിലവിൽ എഫ്സിആർഎ വഴി ഫണ്ട് സ്വീകരിക്കുന്നുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ, ക്രൈസ്തവരെ മാത്രം നിയമം ബാധിക്കുമെന്ന് പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം ആരും വേട്ടയാടപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പ് നൽകുന്നുവെന്നും, നിയമപരമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിലും നേമത്തെ എൻഡിഎ സ്ഥാനാർഥി എന്ന നിലയിലും തിരക്കോട് തിരക്കാണ് രാജീവ് ചന്ദ്രശേഖർക്ക്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹം തിരക്കഥ നോക്കി കാണാപ്പാഠം പഠിക്കുന്ന തിരക്കിലായിരുന്നു.
ഈ തിരക്കഥയിലെ നായകൻ അതാ അങ്ങനെ ഇറങ്ങി വരുന്നു. കൈ കൂപ്പുന്നു.
ഓടി വരുന്ന കുട്ടിയിൽ നിന്ന് കുനിക്ക് നിന്ന് പൂക്കൾ വാങ്ങുന്നു - വെറും പൂവല്ല, താമര പൂവ്
20 മിനിട്ടുള്ള ടെലിഫിലിമിന്റെ പേര് "ഇപ്പോ ശരിയാക്കിത്തരാം'അതെ. കുതിരവട്ടം പപ്പു അനശ്വരമാക്കിയ ആ വാചകം എൽഡിഎഫിനെ കളിയാക്കാനുള്ളതാണ്.
എൽഡിഎഫിൽ മടുത്ത വിവിധ മതക്കാരും തൊഴിലാളികളും ഒടുവിൽ തങ്ങളുടെ യഥാർഥ രക്ഷകനെ കണ്ടെത്തുന്നു. അവരോടെല്ലാം നായകൻ പറഞ്ഞു.
"മാറാത്തത് ഇനി മാറും. '
അപ്പോൾ എല്ലാവരും പറയുന്നു
"ഞങ്ങളെന്തിന് മാറി നിൽക്കുന്നു?
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഇങ്ങനെയൊരു ടെലി സിനിമ വരുന്നത് അത്യപൂർവം തന്നെയാണ്. ബിജെപി കൾച്ചറൽ സെല്ലിനു വേണ്ടി സന്തോഷ് പാലോടാണ് ഇതു നിർമിക്കുന്നത്. നേരത്തെ ബിജെപി നേതാവ് മുൻ ഡിജിപി ശ്രീലേഖ ക്യാമറ സ്വിച്ച് ഓൺ ചെയ്തു.
Kerala
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ അപരനെ ഇറക്കിയത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ 'തറ രാഷ്ട്രീയ'മാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ. നേമത്ത് സ്വതന്ത്രനായി പത്രിക സമർപ്പിച്ച രാജീവ് കുമാർ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്.
നേമത്തു സ്വതന്ത്രനായി മത്സരിക്കുന്ന രാജീവ് കുമാർ സിപിഎം ആറന്നൂർ എ ബ്രാഞ്ച് സെക്രട്ടറിയാണെന്നു കരമന ജയൻ ചൂണ്ടിക്കാട്ടി. ഒരു ബ്രാഞ്ച് സെക്രട്ടറി തന്നെ അപരനായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഇദ്ദേഹം സിപിഎമ്മിന്റെ അപരനാണോ അതോ വിമതനാണോ എന്നു ശിവൻകുട്ടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി ഇത്തരം തറവേലകൾ കാണിക്കുന്നത്. അപരന്മാരെ ഇറക്കി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിക്കാമെന്നു കരുതുന്നവർ മൂഢസ്വർഗത്തിലാണെന്നും ബിജെപി കുറ്റപ്പെടുത്തി. കോർപ്പറേഷൻ തെരഞ്ഞെടുപ്പോടെ തിരുവനന്തപുരം നഗരത്തിലെ നാലു മണ്ഡലങ്ങളിലും സിപിഎം തകർന്നടിഞ്ഞുവെന്നും ജില്ലയിലെ നാല് ബിജെപി സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കരമന ജയൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി. പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയായിരുന്നു.
തുടർന്ന് സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയും പിന്നീട് വരണാധികാരി യുഡിഎഫിന്റെ പരാതി തള്ളുകയുമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിന്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.
ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും വ്യക്തിപരമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവർ പറഞ്ഞു.
അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ ആക്രമിക്കുകയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സ്വത്തിന്റെ 25 ശതമാനം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊതുസംസാരം ഉണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച് തങ്ങളുടെ കൈയിൽ തെളിവ് ഇല്ലെന്നും എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി പറഞ്ഞു.
ഉയർന്നുവരുന്ന പരാതികൾ കമ്മീഷൻ പരിശോധിക്കട്ടെ. പത്രിക തള്ളി വാശി തീർക്കാനില്ലെന്നും രാഷ്ട്രീയ മത്സരം നടക്കട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിനായി അഘോരി സ്വാമിമാർ എത്തിയത് പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ രൂക്ഷമായ പരിഹാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥനും നേരിട്ടത്.
നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്തു നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപി സ്ഥാനാർഥി കാണേണ്ടതു സാധാരണക്കാരായ മലയാളികളെയാണെന്നു യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. "യോഗി ആദിത്യനാഥിന്റെ നാട്ടിൽനിന്നാണ് സ്വാമിമാർ വന്നതെന്നാണ് കേട്ടത്, അതിൽ കൂടുതൽ ഒന്നും പറയാനില്ല," എന്ന് അദ്ദേഹം പരിഹസിച്ചു.
Kerala
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്.
ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിന്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.
അതേസമയം കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഇത് കോൺഗ്രസിന്റെ ഒരു രീതിയാണെന്നും ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതുപോലെയാണ് കോൺഗ്രസ് ചെയ്തത്.
ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആസ്തി ആരോപണ വിവാദത്തിൽ പ്രതികരണവുമായി നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍. നാമനിര്‍ദേശപത്രികയിൽ താൻ വീടിന്റെ കാര്യം മറച്ചുവെച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
നട്ടെല്ലുണ്ടെങ്കിൽ കോണ്‍ഗ്രസ് നേതാക്കൾ കേസ് കൊടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലെ വീടിന്റെ വിവരം തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കരം അടച്ചതിന്റെ രേഖകൾ ഉൾപ്പെടെ ചേർത്താണ് പരാതി.
എന്നാൽ കോൺഗ്രസിന്റെ ആരോപണത്തെ ബിജെപിയും രാജീവ് ചന്ദ്രശേഖറും തള്ളി. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ട്. കള്ളം പറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ മറച്ചുവച്ചന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവച്ചതായി ആരോപണം ഉയർന്നിരുന്നു. പരാതി. നികുതി രേഖകൾ അടക്കം പങ്കുവച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും പരാതിയിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ ഈ ആഡംബര വീടില്ലെന്നും എന്നാൽ 2024ലെ മത്സരസമയത്തു നൽകിയ സത്യവാങ്മൂലത്തിൽ വീട് ഉണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎയില്ല എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഗോപാലകൃഷ്ണന് പറഞ്ഞതില്‍ എന്താണ് തെറ്റ്. ശബരിമലക്കൊള്ള നടക്കുന്നു.
ഗുരുവായൂരില്‍ നിന്ന് പണം കാണാതാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ ഉണ്ടാകണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം. മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം.
മതമാണ് മതമാണ് എന്നൊക്കെ പാടി നടക്കുന്നവര്‍ സെക്കുലറാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം വിദ്വേഷ പരാമര്‍ശത്തിന്റെ പേരിൽ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി എസ്.ഷീബ നല്കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്ഐആര്‍ ചുമത്തിയത്.
National
ന്യൂഡൽഹി: മാർച്ച് 20ഓടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
മുഖ്യമന്ത്രി നടത്തിയ ഇറാൻ അനുകൂല പ്രസ്താവന പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ താമസിക്കുന്ന ജിസിസി രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതാണ്. ബിജെപി ഇറാനെ തള്ളുന്നില്ല. ഇറാൻ കപ്പലിന് സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ധിരാ ഗാന്ധി ഗ്യാരന്റി പ്രഖ്യാപനത്തിൽ ചർച്ച നടക്കണം. കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാന രാഷ്ട്രീയം പുറത്തുവരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സ്വയം ചുവരെഴുതിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രചാരണത്തിന് തുടക്കമിട്ടത്.
നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.
എന്നാല്‍, സ്ഥാനാർഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്ത് മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ. തനിക്ക് നേമത്ത് മത്സരിക്കാൻ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയ സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സംഭവത്തിൽ യുഡിഎഫിനെതിരെയും ബിജെപി അധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം 12 മണി വരെ ഉയർത്തിയതോടെ മാസം 60 മണിക്കൂർ, അതായത് അഞ്ച് പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
NRI
അജ്മാന്: 93-ാമത് ശിവഗിരി തീര്‍ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ സമാപിച്ചു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളികൾക്ക് നൽകുന്ന നിയമ - സാമൂഹിക സേവനങ്ങളെ മുൻനിർത്തി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ ചടങ്ങിൽ "ശ്രേഷ്ഠ പുരസ്കാരം' നൽകി ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വെള്ളിയാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് നിതിൻ നബീൻ കേരളത്തിലെത്തുന്ന കാര്യം അറിയിച്ചത്.
ഫെബ്രുവരി ആറ്, ഏഴ് തീയതികളിലാണ് നിതിൻ നബീൻ കേരളത്തിൽ സന്ദർശനം നടത്തുക. ആറാം തീയതി കൊച്ചിയിൽ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃയോഗത്തിൽ പങ്കെടുക്കും. ഏഴാം തീയതി തൃശൂരിൽ ബജറ്റ് ചർച്ചയിലും ഭാഗമാകും.
കൊച്ചിയിലാണ് അദ്ദേഹത്തിന് ആദ്യ സ്വീകരണം നൽകുകയെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി ആദ്യവാരം ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണെന്നും കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ?.
കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തെല്ലാം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്. അത് പിന്നീട് വിശദീകരിക്കാം.
കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിഎം ആവാസ് യോജയ, ജൽജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. തന്ന പദ്ധതികൾ എന്തുകൊണ്ടാണ് ഇടത് സർക്കാർ നടപ്പാക്കാതെന്നും അദ്ദേഹം ചോദിച്ചു.
എയിംസിന് ഇതുവരെ സ്ഥലം ഈ സർക്കാർ ഏറ്റെടുത്തിട്ടില്ല. പിഎം ആവാസ് യോജനയ്ക്കുള്ള ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. ജൽജീവൻ മിഷൻ പ്രഖ്യാപിച്ചിട്ടും ഇന്നും ആറായിരം കോടി മൂപ്പത്തിരണ്ട് ലക്ഷം വീടുകളിൽ ജൽജീവൻ മിഷൻ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്. തന്ന പോജക്ടുകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. പദ്ധതി പ്രഖ്യാപിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
"എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്.'-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്. ശബരിമല സ്വര്‍ണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്.'-രാജീവ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സരിക്കേണ്ടതില്ല എന്നാണ് താൻ വിചാരിക്കുന്നത്, എന്നാൽ പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്തിന് പകരം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് ശിവൻകുട്ടി ആഗ്രഹിക്കുന്നതെന്നാണ് സൂചന. എന്നാൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള നേമത്ത് ശിവൻകുട്ടിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. നേമത്ത് മത്സരിക്കാൻ ശിവൻകുട്ടിക്ക് മേൽ പാർട്ടി സമ്മർദം ചെലുത്തുമെന്നാണ് വിവരം.
ബിജെപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ നേമത്ത് മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2016ൽ മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെ സ്വന്തമാക്കിയ മണ്ഡലത്തിൽ വീണ്ടും വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ 2021ൽ ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ് സിപിഎം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏഴ് പതിറ്റാണ്ടായി കേരളത്തെ മാറിമാറി ഭരിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കിയ ഇടത് വലത് മുന്നണികൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലം. വികസന രാഷ്ട്രീയം മുന്നോട്ടുവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് ബിജെപിയെന്നും അദേഹം വ്യക്തമാക്കി.
വികസന രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എൻഡിഎ അധികാരത്തിലെത്തിയാൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രൂപരേഖ പുറത്തിറക്കും. അഴിമതിരഹിതവും സുതാര്യവുമായ ഡിജിറ്റൽ ഭരണം ഉറപ്പാക്കുമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: നേമം മണ്ഡലത്തിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസം തൃശൂരിലായിരുന്നു നേമം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെ കുറിച്ച് ബിജെപി അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്.
നേമം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്നും താന്‍ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് നേമത്ത് നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രമുഖ നേതാക്കളും മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി.
സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2016ൽ ചരിത്രത്തിലാദ്യമായി ബിജെപി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതും നേമം മണ്ഡലത്തിൽ നിന്നായിരുന്നു.
Kerala
മെസിയും അർജന്റീനയും കേരളത്തിൽ ഫുട്ബോൾ കളിക്കാനെത്തുമെന്ന പ്രഖ്യാപനം നടത്തി പുലിവാലു പിടിച്ചത് സംസ്ഥാന സർക്കാരെങ്കിൽ ഇപ്പോൾ അതിലും വലിയ പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തു വന്നിരിക്കയാണ്. അതു തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതെന്നാണ് വ്യാപക ചർച്ച.
2036 ൽ ഇന്ത്യയിൽ നടക്കുന്ന ഒളിന്പിക്സിന്റെ ഒരു വേദിയായി തിരുവനന്തപുരത്തെ സജ്ജമാക്കുമെന്നാണ് എൻഡിഎയുടെ പ്രകടന പത്രികയിൽ പറയുന്നത്. എന്നാൽ 2036-ലെ ഒളിന്പിക്സിനായി ഇന്ത്യ ലേലത്തിൽ പങ്കെടുക്കുമെന്നാണ് ഇതുവരെ അറിയിച്ചിട്ടുള്ളത്.
നിലവിൽ ഏതു രാജ്യത്താണ് 2036 ലെ ഒളിന്പിക്സ് നടത്തുന്നതെന്ന കാര്യത്തിൽ ഇന്റർനാഷണൽ ഒളിന്പിക്സ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഖത്തർ ഉൾപ്പെടെയുളള രാജ്യങ്ങൾ ഒളിന്പിക്സ് നടത്താൻ അവകാശവാദവുമായി രംഗത്തുണ്ട്.
അപ്പോഴാണ് ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷനിലെ പ്രകടന പത്രികയിൽ ഒളിന്പിക്സിന്റെ ഒരു വേദി തിരുവനന്തപുരത്ത് ആക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കിയ വികസന രേഖയിൽ പറയുന്നത്.
2036-ൽ ഇന്ത്യയിൽ നടക്കുന്ന ഒളിന്പിക്സിന്റെ ഒരു വേദിയായി തിരുവനന്തപുരത്തെ സജ്ജമാക്കുമെന്നും തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് ഭരണം കിട്ടിയാൽ അധികാരമേറ്റ് 45 ദിവസത്തിനുള്ളിൽ നഗരത്തിന്റെ സമഗ്ര വികസന രൂപരേഖ പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്നും വികസന രേഖയിൽ പറയുന്നുണ്ട്.
മെസിയേയും അർജന്റീന ടീമിനേയും കൊണ്ടുവരുമെന്നു മാസങ്ങളോളം പ്രചാരണം നടത്തിയ സംസ്ഥാന സർക്കാരിനു ഒടുവിൽ മെസി വരാത്തതിന്റെ കാരണം എന്തെന്നു പോലും പറഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ ഇപ്പോൾ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ വികസന രേഖയിലെ ഒളിന്പിക്സ് വേദി വാഗ്ദാനത്തിനെതിരേ രംഗത്തു വന്നിരിക്കുന്നുത്.
2036ലെ ഒളിന്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിന്പിക്സ് വേദിയാക്കാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ’ലെറ്റർ ഓഫ് ഇന്റന്റ് ’ കൈമാറിക്കഴിഞ്ഞു. ഈ യാഥാർഥ്യം മറച്ചുവച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബിജെപിയും ശ്രമിക്കുന്നതെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വാദം.
യഥാർഥത്തിൽ നിലവിൽ 2036 ലെ ഒളിന്പിക്സ് ഏതു രാജ്യത്താണു നടത്തേണ്ട കാര്യത്തിൽ പോലും ഒളിന്പിക് അസോസിയേഷൻ തീരുമാനിച്ചിട്ടില്ല. അപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒളിന്പിക് വേദി വാഗ്ദാനവും അതിനെതിരേ പ്രതികരണവുമായി മുന്നണികൾ രംഗത്തു വന്നത്.
Kerala
പാലക്കാട്: രാഹുല്‍ പാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മോശം വ്യക്തിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി. ഒരു മോശം വ്യക്തിയെ എംഎൽഎയായി കോണ്‍ഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസെടുത്തുകൊണ്ടുള്ളത് സര്‍ക്കാരിന്റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുൽ വിഷയം കൊണ്ടുവന്നത്.
ശബരിമല സ്വര്‍ണകൊള്ളയിൽ കോണ്‍ഗ്രസിനും പങ്കുണ്ട്. കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ് ഒരു ദല്ലാള്‍ കൊള്ളയുടെ ഭാഗമായത്. മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കെതിരായ ഇഡി സമന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നടന്നത് ഗുരുതര ക്രമക്കേടാണെന്നും എല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം ഉണ്ടാകും. ഇഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആര്‍ക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതി രഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരന്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തെരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
45 വർഷം നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഗൂഢാലോചനയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സോണിയാ ഗാന്ധിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ ഫോട്ടോകള്‍ ഇതിന് പിന്നിലെ കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിന്റെ ആഴവും യാഥാര്‍ത്ഥ്യവുമാണ് തുറന്നു കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. അതിന്റെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്താണെന്നാണ് ബിജെപിയുടെ കൃത്യമായ നിലപാട്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള്‍ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് നിശബ്ദത പാലിച്ചതിന്റെ കാരണങ്ങളും ഇപ്പോള്‍ വ്യക്തമാവുകയാണ്.
ഉണ്ണികൃഷ്ണന് പോറ്റി ചെറിയ കണ്ണി മാത്രമാണ്. ഇന്ത്യ സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. കേന്ദ്ര ഏജന്‍സികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ മാത്രമേ നീതി ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കൂ.
കേരളത്തില്‍ രാഷ്ട്രീയപരമായി വിരുദ്ധപക്ഷത്തെന്ന് നടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ്. ബിജെപി പ്രവര്‍ത്തകരുടെയും ഹിന്ദു വിശ്വാസികളുടെയും നിരന്തരമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍, ഇന്ത്യ സഖ്യ പങ്കാളികള്‍ എന്നേ ഈ കേസ് കുഴിച്ചു മൂടുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
Kerala
കോഴിക്കോട്: എന്‍ഡിഎ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള മന്ത്രി ഇല്ലാത്തത് മുസ്ലികള് ബിജെപിക്കു വോട്ടു ചെയ്യാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ തദ്ദേശം 2025 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുസ്ലിംകള് വോട്ട് ചെയ്യാതെങ്ങനെ എംപി ഉണ്ടാകും? പിന്നെ എങ്ങനെ മുസ്ലിം മന്ത്രി ഉണ്ടാകും? ഞങ്ങളെ സഹായിക്കൂ, ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ, ഞങ്ങള്‍ മുസ്ലിംകള്ക്ക് മന്ത്രിസ്ഥാനം നല്‍കാം-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യസഭാ എംപി മുഖേനെ മന്ത്രിസ്ഥാനം നല്കാനാകുമല്ലോ എന്ന ചോദ്യത്തിന്, മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ മുസ്ലിം മന്ത്രിമാര്‍ ഉണ്ടായിരുന്നുവല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ബിജെപി മുസ്ലിം സ്ഥാനാര്‍ഥികളെ നിറുത്തിയിട്ടുണ്ട്.
ഒരു മതവിഭാഗത്തിനോടോ സമുദായത്തോടോ വിശ്വാസത്തിനോ ബിജെപി എതിരല്ല. പക്ഷേ, ഭരണഘടനയെ എതിര്‍ക്കുന്ന ജമാഅത്ത് ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടികളെ ശക്തമായി എതിര്‍ക്കും. ഭരണഘടനയെ മുറുകെപ്പിടിച്ചാണ് ബിജെപി മുന്നോട്ടു പോകുന്നത്.
ബിജെപി മറ്റു മതവിഭാഗങ്ങള്‍ക്ക് എതിരാണെന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കളള പ്രചാരണമാണെന്നു രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ഇത്തവണ ഞങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിക്കും. ഇത്ര സീറ്റ് എന്ന് ലക്ഷ്യം വയ്ക്കുന്നില്ല. അത് പാര്‍ട്ടിയുടെ രീതിയല്ല. ഈ തെരഞ്ഞെടുപ്പ് സെമിഫൈനലോ ക്വാര്‍ട്ടര്‍ ഫൈനലോ ആയി കാണുന്നില്ല. ഫൈനല്‍ ആയിത്തന്നെയാണ് കാണുന്നത്. എത്ര സീറ്റ് കിട്ടുമെന്നത് ജനങ്ങള്‍ തീരുമാനിക്കും. അതിനായി വികസിതകേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്.
പലയിടങ്ങളിലും സിപിഎമ്മിന് എതിരാളികളില്ലെന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. സിപിഎമ്മിന്റെ ഭീഷണിയാണ് കാരണം. ഈ തെരഞ്ഞെടുപ്പോടെ അത് അവസാനിക്കും. ഇനി അതg നടക്കില്ല - ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് മനസു തുറന്നത് കാലിക്കട്ട് പ്രസ് ക്ലബ്ബിന്റെ തദ്ദേശം 2025 പരിപാടിയിലാണ്.
ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാനുള്ളത്?
ബിജെപിക്ക് അവസരം തന്നാല്‍ സമഗ്ര വികസനം കൊണ്ടുവരും. എഐ, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഴിമതി ഭരണം, ഭരണ ശൈലി, കാഴ്ചപ്പാട് എന്നിവയിലൊക്കെ മാറ്റം വരുത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന് അഞ്ചു വര്‍ഷം ചെയ്യാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ബ്ലൂ പ്രിന്റ് തയാറാക്കും. ഓരോ വര്‍ഷവും ജനങ്ങളുടെ മുന്പില് പ്രോഗ്രസ് കാര്‍ഡ് വയ്ക്കും. എന്തു ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് ജനങ്ങളോട് വിശദീകരിക്കും.
ഭരണം കിട്ടിയാല്‍ ‘വീട്ടുപടിക്കല്‍ സേവന’മെത്തിക്കും. വീട്ടിലിരുന്ന് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സേവനം നല്‍കും.
എല്ലായിടത്തും സ്ഥാനാര്‍ഥികള്‍?
ഇതുവരെയുണ്ടാകാത്ത പങ്കാളിത്തമാണ് ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കുള്ളത്. 21,065 വാര്‍ഡുകളില്‍ മുന്നണിസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിറുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതു യാഥാര്‍ഥ്യമാണ്. വരുംകാലം ആ വിടവ് നികത്തും.
വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട്?
ഭരണഘടനയെ അംഗീകരിക്കാത്തവരാണ് ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അവരുമായി മറ്റു മുന്നണികള്‍ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കും. മുന്നണികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടും. എല്ലാ മതവിഭാഗങ്ങളെയും മാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.
കേരളത്തില്‍ എയിംസ്?
കേരളത്തില്‍ എയിംസ് വരുമെന്നു മോദിജിയും കേന്ദ്ര ആരോഗ്യമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. അത് എവിടെ, എപ്പോള്‍ എന്നൊക്കെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച് അറിയിക്കും.
District News
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി - ബിഡിജെഎസ് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ അറസ്റ്റിലായവർക്കു മാത്രമല്ല ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതിൽ പങ്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാറിമാറി വന്ന ഇടതു വലതു മുന്നണികളുടെ ഭരണത്തിൽ ജനം മടുത്തു കഴിഞ്ഞു.
അഴിമതിയും സ്വർണക്കൊള്ളയും നടത്തുന്ന സർക്കാരിനെതിരേയാണ് ഇപ്പോൾ ജനകീയ മുന്നേറ്റം നടക്കുന്നത്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻമാരായ എ.എൻ. രാധാകൃഷ്ണൻ, കെ. പദ്മകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി,
സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോൻ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി കെ. ബിനുമോൻ, എൻഡിഎ ജില്ലാ കൺവീനർ ഡോ. എ.വി.ആനന്ദരാജ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഒരുങ്ങി ബിജെപി. മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നല്‍കാനാണ് തീരുമാനം.
സർവേ നടത്തിയാണ് മതാടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർണയിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ അധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലര്‍ പുറത്തുവന്നു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അംഗങ്ങൾക്ക് മേലുള്ള ആരോപണങ്ങൾക്ക് അംഗീകാരം നൽകാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്. സന്നിധാനത്തെ സ്വർണം അടക്കമുള്ള ആസ്തികൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ബിജെപി ഗവർണറോട് ശക്തമായി അഭ്യർത്ഥിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒൻപത് വർഷമായി സിപിഎം നടത്തിയ പിആർ വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരുവിധ ആധികാരികതയും ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂർത്താണ് പിണറായി വിജയൻ കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയിൽ പറയുന്നതുതന്നെ നാലര ലക്ഷത്തിലധികം അതിദാരിദ്ര്യർ കേരളത്തിൽ ഉണ്ടെന്നാണ്. ഒരു മാസം മുൻപ് നിയമസഭയിൽ മന്ത്രി പറഞ്ഞതും ആറ് ലക്ഷത്തോളം ആളുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്.
എന്നാൽ സർക്കാർ ആദ്യം തയാറാക്കിയ പട്ടികയിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കി. ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന വനവാസികൾ ഉൾപ്പെടെയുള്ള ആളുകളെ മാറ്റിനിർത്തിയാണ് സർക്കാർ തെരഞ്ഞെടുപ്പായപ്പോൾ വ്യാജ പ്രചാരണങ്ങളുമായി കോടികൾ ചിലവാക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സർക്കാർ ചിലവാക്കുന്നത് ഒന്നര കോടി രൂപയാണ്. സർക്കാർ ചിലവിൽ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ കേന്ദ്ര പദ്ധതികൾ വഹിച്ച പങ്ക് മറച്ചു വച്ചാണ് ഇപ്പോഴത്തെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നാലര വർഷം നടപ്പാക്കാതെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കഴിഞ്ഞദിവസത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തെക്കുറിച്ചു പ്രതികരിക്കവെ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയിൽ വച്ച ഈ സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിക്കൂട്ടിയാണ്.
നാലര വർഷം മുന്‍പ് എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു വോട്ട് നേടിയ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് മാത്രം വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ, കണ്‍സൾട്ടിംഗ് എഡിറ്റർ അരുണ്‍ കുമാർ, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, സുജയ പാർവതി, ന്യൂസ് കോ-ഓർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം ഒന്‍പതു പേർക്കെതിരേയാണു കേസ്.
രാജീവ് ചന്ദ്രശേഖറിനു ബന്ധമില്ലാത്ത ബിപിഎൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തു എന്നു കാട്ടിയാണു മുംബൈ ആസ്ഥാനമായ ആർഎച്ച്പി പാർട്ട്ണേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്.
ഏഴു ദിവസത്തിനുള്ളിൽ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും നോട്ടീസിലുണ്ട്. നേരത്തെതന്നെ തനിക്ക് കന്പനിയുമായും ഭൂമി ഇടപാടുമായും യാതൊരു ബന്ധവുമില്ല എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ട്രെഡ്മിൽ ഉപയോഗിക്കുന്നതിനിടയിൽ വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്കേറ്റു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണെന്നും തന്റെ ചിത്രം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ക്കെതിരേ പരാതി നല്കി നീക്കം ചെയ്തിരുന്നു.
തൃശൂരിലെ വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാം. അതിനു ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നതിനു പകരം ഇപ്പോള്‍ നടത്തുന്നത് നുണ പ്രചാരണങ്ങളാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്തു കൊല്ലം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചരണങ്ങളാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.