തിരുവനന്തപുരം: ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്റെ ഓഡിയോ സന്ദേശം ഉൾപ്പെടെ പുറത്തുവിട്ട് പരാതി നൽകിയ വനിത നേതാവിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി.ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെതിരെയാണ് നടപടി.
പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബിജെപി സസ്പെൻഡ് ചെയ്തു. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു.
ഗുരുതര ആരോപണങ്ങളോടെയാണ് ബിന്ദു പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അസഭ്യം വിളിച്ചെന്നും കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നുണ്ട്.
വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു നൽകിയ പരാതിയിൽ പറയുന്നു.