തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ ക്രൈസ്തവ വിരുദ്ധമാണെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്ന പണം ദുരുപയോഗം ചെയ്യുന്നതും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുമാണ് കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സംഘടനകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രസ്റ്റുകളും നിലവിൽ എഫ്സിആർഎ വഴി ഫണ്ട് സ്വീകരിക്കുന്നുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നിരിക്കെ, ക്രൈസ്തവരെ മാത്രം നിയമം ബാധിക്കുമെന്ന് പറയുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം ആരും വേട്ടയാടപ്പെടില്ലെന്ന് 100 ശതമാനം ഉറപ്പ് നൽകുന്നുവെന്നും, നിയമപരമായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Tags : Rajeev Chandrasekhar FCRA Latest News