National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ പ്രതിസന്ധിയിൽ. സൂപ്പർസ്റ്റാർ രജനീകാന്തുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ നീക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡിഎംകെ വിരുദ്ധ വോട്ടുകൾ ഏകീകരിക്കുക ലക്ഷ്യമിട്ട് വിജയിയുടെ പാർട്ടിയെ തങ്ങളുടെ സഖ്യത്തിലേക്ക് കൊണ്ടുവരാൻ എൻഡിഎ താത്പര്യം പ്രകടിപ്പിച്ചിരുന്നു. രജനീകാന്തിനെ സഖ്യത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാനോ പിന്തുണ ഉറപ്പാക്കാനോ ഉള്ള എൻഡിഎയുടെ നീക്കങ്ങൾ വിജയിയുടെ പാർട്ടിയിൽ അതൃപ്തി ഉണ്ടാക്കിയതായി പറയപ്പെടുന്നു.
തമിഴ് രാഷ്ട്രീയത്തിൽ സ്വന്തമായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന വിജയ്, മറ്റൊരു സൂപ്പർതാരത്തിന്റെ നിഴലിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് പിന്നിലെ സൂചന. നിലവിൽ ഒരു ദ്രാവിഡ പാർട്ടിയുമായും ദേശീയ പാർട്ടിയുമായും സഖ്യത്തിനില്ലെന്ന നിലപാടാണ് വിജയ് നേരത്തെ സ്വീകരിച്ചിരുന്നത്. എൻഡിഎയുടെ ഭാഗത്ത് നിന്നുള്ള അനുനയ നീക്കങ്ങൾ സജീവമായിരുന്നെങ്കിലും രജനീകാന്തിന്റെ പേര് വന്നതോടെ ചർച്ചകൾ മന്ദഗതിയിലായി.
Movies
രജനികാന്ത്-കമൽഹാസൻ ചിത്രം തലൈവർ 173- സിബി ചക്രവർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങും. നിരവധി അഭ്യൂഹങ്ങൾക്കുശേഷം കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
46 വർഷത്തിനുശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ത്യൻ ചലച്ചിത്രലോകവും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവർ 173. ദുബായിൽ ചിത്രം പ്രഖ്യാപിച്ച ദിവസം മുതൽ ആരായിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു.
സുന്ദർ സി ആയിരിക്കും സംവിധായകനെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. സുന്ദർ സി പ്രോജക്ടിന്റെ ഭാഗമായി വന്നെങ്കിലും പ്രരാംഘട്ടത്തിൽത്തന്നെ പിന്മാറുകയായിരുന്നു. തന്റെ പിന്മാറ്റത്തെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും സുന്ദർ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
സുന്ദറിന്റെ പിന്മാറ്റത്തെത്തുടർന്ന് നിരവധിപ്പേരുകൾ ഉയർന്നുവന്നെങ്കിലും ആരെയും തീരുമാനിച്ചിരുന്നില്ല. ഒരുഘട്ടത്തിൽ ധനുഷ് ആയിരിക്കും സംവിധായകൻ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല.
യുവനിരയിലെ ശ്രദ്ധേയരായ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ഇതിനിടെയിലാണ് കമൽഹാസന്റെ നിർമാണക്കമ്പനി രാജ്കമൽ ഫിലിംസ് തലൈവർ 173-ന്റെ സംവിധായകനെ പ്രഖ്യാപിക്കുന്നത്.
2022ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി ചക്രവർത്തിയാണ് ഇനി തലൈവരുടെ തേരിന്റെ സാരഥി. സിബിയുടെ ഇതിനു മുമ്പുള്ള ചിത്രം ഡോൺ വമ്പൻ ഹിറ്റ് ആയിരുന്നു.
ഓരോ കുടുംബത്തിനും ഒരു നായകനുണ്ട്... എന്ന കുറിപ്പോടെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംവിധായകനെ പ്രഖ്യാപിച്ചുള്ള പോസ്റ്റർ രാജ്കമൽ ഫിലിംസ് പങ്കുവച്ചത്. പ്രഖ്യാപനം ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുതതത്.
തലൈവർ 173-ന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കും. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 വർഷം പിന്നിടുകയാണ്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാകുന്നത്.
Kerala
ചെന്നൈയിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം നടൻ ശ്രീനിവാസന്റെ പ്രതിഭയെ മിനുക്കിയെടുത്ത കാലം കൂടിയാണ്. ഇതിനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ: അഭിനയം പഠിക്കണം എന്നതിനെക്കാൾ അഭിനയം എങ്ങനെ പഠിപ്പിക്കാം എന്നറിയാനാണ് ആഗ്രഹിച്ചത്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പൂനയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു.
എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ.
ഞാൻ മറുപടി അയച്ചു, സർ, പ്രേം നസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗല്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു.
ഞാൻ അവരോട് പറഞ്ഞു: "സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിനു കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം'.
എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമു കാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
അവസരം തേടി രജനീകാന്ത്
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിം ചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെംബർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിത്തവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്നു രജനീകാന്ത് സൂപ്പർ സ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു.
ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെംബർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ.
രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.
പി.എ. ബക്കർ, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ ഞാൻ പി.എ. ബക്കർ സാറിന്റെ മണിമുഴക്കം എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണു നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ സംഘഗാനം എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്.
കേട്ടതും എനിക്കത്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്യ്രം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്!
National
ചെന്നൈ: അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് നടൻ രജനീകാന്ത്. വളരെ നല്ല മനുഷ്യനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ ഒന്നിച്ചു പഠിച്ചതും രജനീകന്ത് അനുസ്മരിച്ചു. ശ്രീനിവാസൻ അതിഗംഭീര നടനാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
Movies
ലോകസിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ലോകമെമ്പാടുമുള്ള ആരാധകരും ചലച്ചിത്രലോകവും ആകാംഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന് ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്.
രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ കൂലി എന്ന ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഹിറ്റ് സംവിധായകന് സുന്ദര്‍ സി-യിലേക്കു പ്രോജക്ട് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഖുഷ്ബു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
ഹൃദയവേദനയോടെ
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്റ്റ് തലൈവര്‍ 173ല്‍നിന്ന് പിന്മാറാന് ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു' സുന്ദര്‍ സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്നു വ്യതിചലിച്ചാലും, നമുക്കു വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും... എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം, പ്രോജക്ടിനെക്കുറിച്ചു സൂപ്പർ താരങ്ങളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളാണ് പിൻമാറ്റത്തിനു കാരണമെന്നാണ് അഭ്യൂഹം പരക്കുന്നത്.
കൂലി എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പു തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ചു തുറന്നുപറഞ്ഞിരുന്നു. മണിരത്നത്തിന്റെ തഗ് ലൈഫിലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്.
ചിത്രം ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Movies
രജനികാന്തിനെയും കമൽഹാസനെയും ട്വിറ്ററിൽ നിന്നും ലോകേഷ് കനകരാജ് അൺഫോളോ ചെയ്തുവെന്നും എൽസിയുവിന് അവസാനമായെന്നും തരത്തിൽ വിമർശനങ്ങളുയരുന്നു.
രജനികാന്ത്–കമൽഹാസൻ പ്രോജക്റ്റിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് അൺഫോളോ ചെയ്തുവെന്ന വാർത്തയും വന്നത്.
തമിഴ് ഇൻഡസ്ട്രിയിലെ മെഗാ പ്രോജക്ട് ആയ രജനി–കമൽ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നായിരുന്നു സിനിമാ മേഖലയിലെ സംസാരം. എന്നാൽ, അദ്ദേഹത്തിന്റെ ചിത്രം കൂലി തിയറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഈ പ്രൊജക്ട് ഒഴിവാക്കിയെന്നാണ് പറയുന്നത്.
പകരം ചിത്രത്തിന്റെ ചുമതല നെൽസണെ ഏൽപ്പിക്കാനൊരുങ്ങുകയാണെന്നും സിനിമാ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
ഒരു ഹിറ്റ് സംവിധായകനെന്ന നിലയിൽ പ്രശംസിക്കപ്പെടുന്ന ലോകേഷ് കനകരാജ്, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നിവയുൾപ്പെടെ തമിഴ് സിനിമയിലെ നിരവധി വൻ വിജയങ്ങൾ നൽകിയതിന് അംഗീകാരം നേടിയിട്ടുണ്ട്.
എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന പേരില്‍ സൃഷ്ടിച്ച യൂണിവേഴ്സിൽ നിന്നും പുറത്തുവന്ന സിനിമകളെല്ലാം വലിയ വിജയമായിരുന്നു.
Movies
രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടൻ കമൽഹാസൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ലെറ്റർ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
തലൈവർ 173 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ്.
നടനും സംവിധായകനും നിർമാതാവുമായ സുന്ദർ സി. ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക.
Movies
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഹിമാലയൻ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രജനികാന്തിന്റെ ആത്മീയ യാത്രകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. എന്നാൽ ഇത്തവണ രജനി ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിലാണ്.
തികച്ചും ഒരു സാധാരണക്കാരനെപ്പോലെ വഴിയരികില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന തലൈവരുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വലിയ തിരക്കുകൾക്കിടയിലും ഇടവേളയെടുത്ത് ആത്മീയ യാത്രയ്ക്ക് സമയം കണ്ടെത്തുന്ന താരമാണ് രജനി.
Movies
കൂലി സിനിമയിലെ സൗബിന്റെ അഭിനയം തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. ആദ്യം സൗബിനെ കണ്ടപ്പോൾ തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നുവെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ എല്ലാം മാറിയെന്നും രജനികാന്ത് പറഞ്ഞു.
‘വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതാര് ചെയ്യണം എന്ന് എന്റെ മനസിലും ലോകേഷിന്റെ മനസിലുമുണ്ടായിരുന്നു. എന്റെ അവസാന പടത്തിലും അവരുടെ പടത്തിലും അഭിനയിച്ചിട്ടുണ്ട്, ഫഹദ് ഫാസില്‍.
പക്ഷേ അദ്ദേഹം ഇപ്പോള്‍ വളരെയധികം തിരക്കിലാണ്. പിന്നെ ആര് ചെയ്യുമെന്ന് ആലോചിച്ചു. കുറച്ച് സമയം തരണം എന്നു പറഞ്ഞ് ലോകേഷ് പോയി. പിന്നെ ഇവരെയും കൂട്ടി വന്നു. ‘മഞ്ഞുമ്മല്‍ ബോയ്സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
നോക്കിയപ്പോള്‍ കഷണ്ടിയൊക്കെയുണ്ട്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ലോകേഷിനോടു ചോദിച്ചപ്പോള്‍, ‘നോക്കിക്കോ സര് ഗംഭീര ആര്‍ട്ടിസ്റ്റാണ്. എനിക്ക് കുറച്ച് സമയം തരൂ. 100 ശതമാനം നല്ലതായിരിക്കുമെന്ന്’ പറഞ്ഞു. എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല.
അങ്ങനെ സിനിമ തുടങ്ങി, വിശാഖ പട്ടണത്തെ ഷൂട്ടിംഗ് വന്നപ്പോള്‍ എനിക്കു രണ്ട് ദിവസം ഷൂട്ട് ഇല്ലായിരുന്നു. ആ രണ്ട് ദിവസം സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ഒരു ലാപ്പ്ടോപ്പും കൈയിൽ ഉണ്ടായിരുന്നു.
സൗബിന് അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്സ് ഓഫ് ടു യൂ.’’ രജനികാന്ത് പറഞ്ഞു.